കാട്ടാളവേഷങ്ങള്
- സുരേഷ് കോടൂര്
എൻകുട്ടനെന്തിനിതു കരയുന്നതിപ്പോൾ
ചാരത്തിതമ്മയിവിടെ കിടപ്പതില്ലേ
കൺപൂട്ടിയുറങ്ങുകെൻ കണ്ണനിപ്പോൾ
അച്ഛനിങ്ങെത്തുമതിപ്പൊഴൊരു കളിയുമായി
ഉറങ്ങാത്തകുട്ടനെ കട്ടോണ്ടുപോകുമൊരു
കാട്ടാളനിങ്ങെത്തുമതിന്നുമുമ്പേ
മിഴികളടക്കുകിവിടരികെക്കിടക്കുകെ-
ന്നുള്ളിലെ കണ്മണിക്കുമ്മ നല്കി
കെട്ടിപ്പുണര്ന്നിതവനമ്മയെ
കാതോര-
മാക്കിയാ വയറിൻ മൃദുലത്തുടിപ്പുകൾ
വാത്സല്യക്കണ്ണനെ വാരിപ്പുണർന്നവള-
തിത്തിരിനേരത്തിതേതോ കിനാവിന്റെ
തീരത്തുറങ്ങുന്നൊരമ്മയാലോലമായ്
പിന്നെയിരുട്ടിന്റെ അന്ത്യയാമത്തിലായേതോ
കരാളമിരമ്പത്തിലുണരവേ
കുഞ്ഞിന്റെയച്ഛനിങ്ങെത്തീലറിഞ്ഞതും
ഇരുളിന്റെ വെളിയില്നിന്നപശബ്ദമായതും
ചിത്രവാതില്പ്പുറത്തെവിടെയോനിന്നുമൊരു
ചിത്രവധത്തിന്റെ രോദനം കേട്ടതും
കാര്മേഘമന്തിക്ക് കൂടുകൂട്ടുംപോലെ
കണ്ണിമക്കുള്ളിലൊരു കാളിമപടര്ന്നതും
വീണ്ടുമക്കൊല്ല്തുടങ്ങിയെന്നറിവിന്റെ
കിടിലത്തളര്ച്ചയിലവളിടറിത്തെറിക്കവേ
വാതിലിന്നപ്പുറത്താപാതയോരത്തൊരാ-
കാശമുയരത്തിൽ ചുടുചോര ചീറ്റവേ
കാണിയുടെ കണ്ഠത്തിലൊരുകത്തി കയറവെ
പന്തങ്ങളൊക്കെയാ കുടിലുകളെരിക്കവേ
ആരോടുമൊന്നിനുമൊരുത്തരം വേണ്ടാത്ത
രാക്ഷസക്കൂട്ടങ്ങളലറിത്തെറിച്ചതും
ദൈന്യത്തിനോങ്കാര വിലാപശബ്ദങ്ങളി-
രുട്ടിന്റെമൌനത്തിലാഞ്ഞു തറച്ചതും
ഒന്നുമറിഞ്ഞീലവൾ തന്റെകുട്ടനെ
മാറോടക്കിയങ്ങാഞ്ഞു കിതച്ചുപോയ്
എന്നമ്മയെന്തിനിതു കരയുന്നതിപ്പൊനിൻ
കുട്ടനിവിടരികത്തിരിപ്പതില്ലെന്നവന്
കണ്ണനതുകൊഞ്ചിയക്കവിളത്തുരുമ്മവെ
പുറംവരിവാതിലിൻ സാക്ഷ നിരങ്ങുന്നൊ-
രട്ടഹാസംകേട്ടു ഞെട്ടിവിറച്ചവൾ.
ദംഷ്ട്രകളതൊന്നാകെ ഇന്നിവിടെയിരതേടു-
മുള്ളിടംപിളരുന്ന സത്യമവളറിയവേ
കട്ടിലിന്നേതോ കവാടത്തിനുള്ളിലായ്
കുട്ടനെയൊളിപ്പിച്ചു വിശ്വാസമാകവെ
ആര്ത്തനാദത്തോടെയാ കതകുവീണതും
പിന്നിലാരമ്മയെ കുത്തിപ്പിടിച്ചതും
നരകത്തിലെരിയുന്ന കണ്ണിലൂടാക്കണ്ണന-
മ്മയുടെ മാറിടം പിളരുന്നതറിയവെ
അവളെക്കശക്കിയക്കാപാലികങ്ങൾ തൻ
രുധിരക്കൊഴുപ്പിന്നു ശമനം വരുത്തവെ
നഗ്നമാമമ്മയുടെ ഉദരക്കൊഴുപ്പിലതി-
ലലറിക്കരഞ്ഞവളെ വിലങ്ങനെമുറിക്കവെ
ചീറുംചുവപ്പിന്റെയുൾത്തുടുപ്പില്നിന്നു-
മോമനസ്വപ്നമവരമ്മാനമാടവേ
അവിടുത്തെ ജയപാടി കാട്ടാളവേഷങ്ങളോ-
മനക്കാല്കളിൽ കംസൻകളിക്കവെ
വിറയാര്ന്നൊരഗ്നിതൻ നാവിൻതുടുപ്പിനായ്
ഓമല്ത്തുടുപ്പിനെ വീശിച്ചുഴറ്റവെ
ആരോതിരിച്ചിട്ട ചോദ്യചിഹ്നം പോലെ
വിളറിക്കിടന്നൊരാ നഗ്നത്തിൻ നാഭിയിൽ
ആഞ്ഞു ചവിട്ടിയവരിരുട്ടായി മറയവെ
ആരാണതുത്തരം പറയേണ്ടതെരിതീയിൽ
ആരാണുപകരേണ്ടതിവിടെയിനി ദാഹനീർ
തീർത്ഥവെള്ളത്തിൻ തണുപ്പുമായെത്തുമോ
തീർത്ഥാടകർ ഈ മനുഷ്യന്റെ കോവിലിൽ
-------------------------------------------------------------------