സാഹിത്യ നോബൽ ചെറുകഥയുടെ നിറവിന്
സുരേഷ് കോടൂര്
സമകാലിക ചെറുകഥയുടെ അമരക്കാരിയായ കനേഡിയൻ കഥാകൃത്ത് ആലിസ് മണ്‍റൊ ആണ് ഇത്തവണത്തെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരത്തിന് അര്‍ഹയായത്. താന്‍ എഴുത്തിൽ നിന്ന് വിരമിക്കുകയാണെന്ന് അവർ പ്രഖ്യാപിച്ചതിന് തോട്ടുപുറകെയാണ് മണ്റൊയെതേടി ലോകത്തിന്റെ
ഏറ്റവും വലിയ സാഹിത്യ പുരസ്കാരം എത്തിയതെന്നത് ഒരു പക്ഷെ യാദൃശ്ചികതയാവാം.
ഏതായാലും ഈ സമ്മാനം തന്റെ തീരുമാനം പുനപരിശോധിക്കുന്നതിന് തന്നെ
പ്രേരിപ്പിക്കുന്നു എന്ന മണ്‍റൊയുടെ വാക്കുകൾ അവരുടെ ആരാധകര്‍ക്ക് ആഹ്ലാദം പകരുന്നത് തന്നെ.
കാനഡയിലെ ഒണ്ടേറിയോ പട്ടണത്തിനടുത്ത് താമസിക്കുന്ന 82 വയസ്സുകാരിയായ മണ്‍റൊ ഇതുവരെ പതിനാലു ചെറുകഥാ
സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആധുനിക ചെറുകഥയുടെ
അവസാനവാക്കെന്നു തന്നെ വിശേഷിപ്പിക്കാറുള്ള ചെകൊവിനോടും, ജെയിംസ് ജോയ്സിനോടും
ഒക്കെ താരതമ്യം ചെയ്യപ്പെടുന്ന മണ്‍റൊ ലോകത്തിലെ ഏറ്റവും നല്ല ചെറുകഥാ കൃത്തുക്കളിൽ ഒരാളായി കഴിഞ്ഞ അര
നൂറ്റാണ്ടിനുള്ളില്‍ സ്വയം പ്രതിഷ്ഠ നേടിയ എഴുത്തുകാരിയാണ്. ഒന്നാംകിടയിലുള്ള ഒരു
പോസ്റ്റ് മോഡേൺ ഏഴു ത്തുകാരിയായി അറിയപ്പെടുന്ന മണ്‍റൊ ലോകമാകെ
ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്.
ചെറുകഥയുടെ ഘടനയിലും ശൈലിയിലും വിപ്ലവകരമായ
മാറ്റങ്ങൾ വരുത്തിയ എഴുത്തുകാരിയാണ് മണ്‍റൊ. പലപ്പോഴും
വളരെ അപ്രതീക്ഷിതമായ തലങ്ങളിലോ സംഭാവങ്ങളിലോ നിന്ന് കഥ തുടങ്ങുകയും സമയത്തിലൂടെ
മുന്നോട്ടും പിന്നോട്ടും സഞ്ചരിച്ച് അസാധാരണങ്ങളായ കഥാസന്ദര്‍ഭങ്ങളിലൂടെ
വായനക്കാരനെ ആസ്വാദനത്തിന്റെ അവാച്യമായ മേഖലകളിലേക്ക് വഴി നടത്തുകയും ചെയ്യുന്നു
അവരുടെ രചനകൾ. ഒരു സ്ത്രീ എഴുത്തുകാരി എന്ന നിലക്ക് അവർ സ്ത്രീകളുടെ സാമൂഹ്യവും ആത്മനിഷ്ടവുമായ ജീവിത സങ്കീര്‍ണതകളെ ഉള്ക്കൊഴ്ചയോടെ വരച്ചു കാണിച്ചു. കാനഡയിലെ
ഉൾഗ്രാമത്തിൽ
ജനിച്ചുവളര്‍ന്ന മണ്‍റൊ സാധാരണക്കാരന്റെ ഏറെ സാധാരണമായ ജീവിതത്തെക്കുറിച്ചും, അവരുടെ വേദനകളും, നിരാശകളും,
ചെറിയ ചെറിയ വിജയങ്ങളുമൊക്കെ ഇഴപിരിഞ്ഞ ദൈനംദിന ജീവിതത്തിലെ പിടിതരാത്ത ചില
അസാധാരണത്വത്തെക്കുറിച്ചും കവിതയോട് ചേര്‍ന്നുനില്‍ക്കുന്ന
തന്റെ കഥനഭാഷയിൽ വായനക്കാരനോട് സംവദിച്ചു. ആസ്വാദകര്‍ നെഞ്ചില്‍ ഏറ്റിയ മണ്‍റൊയുടെ കഥാപാത്രങ്ങൾ സുന്ദരന്മാരോ, സുന്ദരികളോ ആയിരുന്നില്ല, നായകന്മാരോ നായികമാരോ ആയിരുന്നില്ല,
ബുദ്ധിമാന്മാരോ പ്രതിഭകളോ ആയിരുന്നില്ല. അവര്‍ കാനഡയിലെ ഉൾഗ്രാമങ്ങളിൽ സാധാരണ ജീവിത൦ നയിക്കുന്ന, സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാന്‍ സദാ ക്ലേശിക്കുന്ന,
നിറം മങ്ങിയ സ്വന്തം ജീവിതാവസ്ഥയിൽ നിരാശ
പൂണ്ടിരിക്കുന്ന ഒരു പറ്റം നിസ്സഹായരാണ്. തങ്ങളുടെ ചുറ്റുപാടുകളുടെയും,
സാഹചര്യങ്ങളുടെയും തടവുകാരാണ് മണ്‍റോയുടെ കഥാപാത്രങ്ങള്‍. സൂചിമുനയുടെ
സൂക്ഷ്മതയുള്ള ഭാഷയിലൂടെ മണ്‍റോ ഈ ജീവിത
ദുരന്താവസ്ഥയെ അനാവരണം ചെയ്യുമ്പോൾ വായനക്കാരന്റെ ഹൃദയ൦ ഭേദിക്കപ്പെടുകയല്ല,
മറിച്ച് നീറുന്ന ചെറിയ പോറലുകളായി
അസ്വസ്ഥമാവുകയാണ് ചെയ്യുന്നത്.
ജീവിതത്തിലെ ദുരന്തങ്ങളെ അവതരിപ്പിക്കുന്നതിലെ അനന്യത
മണ്‍റോയുടെ വരികളിലെ ശക്തിയായി വായനക്കാരനെ പിടിച്ചുലക്കുന്നു പലപ്പോഴും. ‘ദ വ്യൂ ഫ്രം കാസില്‍
റോക്ക്’ എന്ന കൃതിയിൽ കപ്പലിന്റെ തട്ടില്‍ വെച്ച് മരണമടയുന്ന ഒരു കുട്ടിയുടെ മൃതശരീരം കടലിൽ തന്നെ മണൽചാക്കിൽകെട്ടി താഴ്ത്തുന്ന
രംഗത്ത് മറ്റൊരു യാത്രക്കാരന്റെ മാനസിക വ്യാപാരം ചിത്രീകരിച്ചുകൊണ്ടാണ് ദുരന്തത്തെ
വായനക്കാരന്റെ ഞെട്ടലാക്കുന്നത്. ‘മൃതശരീരം പൊതിഞ്ഞ ഭാരമുള്ള മണല്‍ചാക്ക് കടല്‍
വെള്ളത്തിലൂടെയുള്ള അതിന്റെ യാത്രയിൽ കടലിന്റെ അടിത്തട്ടു വരെ എത്തുമോ അതോ വഴിയിൽ ഏതെങ്കിലുമൊരു കൂറ്റൻ സ്രാവ് ചാക്കിനെ കടിച്ചുമുറിച്ച്
ആ കൊച്ചു ശരീരത്തെ ഭക്ഷണമാക്കുമോ എന്ന വേവലാതിയിൽ അഭിരമിക്കുന്ന
യാത്രക്കാരൻ വായനക്കാരന്റെ മനസ്സിൽ അസ്വസ്ഥയുടെ
വെലിയേറ്റമായി ഇരംബങ്ങൾ സൃഷ്ടിക്കുന്നു.
37 മത്തെ വയസ്സിലാണ് ‘ഡാന്‍സ് ഓഫ് ഹാപ്പി ഷേഡ്സ്’
എന്ന തന്റെ ആദ്യ പുസ്തകം മണ്‍റോ പ്രസിദ്ധീകരിക്കുന്നത്. 1969ല്‍ ഈ പുസ്തകത്തിനു അവര്‍ക്ക്
ഗവര്‍ണർ ജനറൽ അവാര്‍ഡ് ലഭിച്ചു. പിന്നീടു എണ്ണമറ്റ പുരസ്കാരങ്ങൾ അവരെത്തെടിയെത്തി. ‘ഡിയര്‍ ലൈഫ്’ ആണ് മണ്‍റോയുടെ ഏറ്റവും അവസാനമായി
പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം. തനിക്ക് നോബൽ സമ്മാന൦ കിട്ടിയ വാർത്ത അറിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളിൽ കനേഡിയൻ
ബ്രോട്കാസ്റിംഗ് കോര്പ്പറേഷന് നല്കിയ ടെലിഫോൺ സംഭാഷണത്തില്‍ അവര്‍ പറഞ്ഞത് ഇങ്ങിനെ. “ഈ സമ്മാനം ആസ്വാദകരെ ചെറുകഥയെ
പ്രധാനപ്പെട്ട ഒരു സാഹിത്യ രൂപമായി പരിഗണിക്കാന്‍ പ്രേരിപ്പിക്കുമെന്ന് ആശിക്കാ൦, എഴുത്തുകാര്‍ക്ക് ആദ്യ നോവല്‍ എഴിതുന്നതിനു മുന്നോടിയായിട്ടുള്ള ഒരു
പരിശീലനക്കളരി മാത്ര൦ എന്നതിനുമപ്പുറത്ത് ചെറുകഥ തനതായ സാഹിത്യ രൂപമായിത്തന്നെ അംഗീകാരം
അര്‍ഹിക്കുന്നു”. ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ചെറുകഥാ സാഹിത്യത്തെ പുഷ്കലമാക്കാൻ പ്രേരണയാകട്ടെഎന്ന് നമുക്കും ആശിക്കാം. .
No comments:
Post a Comment