ആര്‍ത്തവം ബ്രാഹ്മഹത്യാ ശാപം: നാപ്കിൻ നിരോധിക്കണോ?
- സുരേഷ് കോടൂര്
ആധുനിക ലോകം സ്ത്രീകളുടെ
കുതിപ്പുകള്‍ക്ക് കാതോര്‍ക്കുമ്പോൾ സ്ത്രീയുടെ ആർത്തവത്തിന്റെ ആശുദ്ധിയെക്കുറിച്ചുള്ള വിവാദങ്ങളിൽ അഭിരമിച്ചുകൊണ്ടിരിക്കുകയാണല്ലോ നാമിപ്പോള്‍. അവള്‍ക്കെതിരെയുള്ള ശിഖണ്ഡിയുദ്ധങ്ങളിൽ നമുക്ക് അവളുടെ ആര്‍ത്തവവും
ഒരായുധം തന്നെ. ആര്‍ത്തവത്തെ എല്ലാ പുരാതന
മതങ്ങളും അശുദ്ധമായി കരുതുകയും ആരാധനാലയങ്ങളുൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ നിന്നും,
വ്യവഹാരങ്ങളില്‍ നിന്നും ഒക്കെ സ്ത്രീയെ മാറ്റി നിര്‍ത്തുന്നതിനു കാരണമായി
ഉപയോഗിക്കുകയും ചെയ്തതിന്റെ വളരെ നീണ്ട ഒരു ചരിത്രം നമുക്ക് പിന്നിലുണ്ട്.
താരതമ്യേന അധികം പഴക്കമില്ലാത്ത സിക്ക് മതം പോലുള്ളവ മാത്രമാണ് ആര്‍ത്തവത്തെ
സ്വാഭാവിക ജൈവിക പ്രതിഭാസമായി കണ്ടിട്ടുള്ളത്. ഇസ്ലാം, ക്രിസ്ത്യന്‍ മത
ഗ്രന്ഥങ്ങളിലും, ഭാരതീയ പുരാണങ്ങളിലും ആര്‍ത്തവത്തെ ആശുദ്ധിയായിട്ടാണ്
ചിത്രീകരിച്ചിട്ടുള്ളത്. ശബരിമല ക്ഷേത്രത്തിൽ യൌവനയുക്തകളായ യുവതികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിന് പിന്നിലും കാരണം
ആര്‍ത്തവം തന്നെ.
ശബരിമല ക്ഷേത്രത്തിലെ തന്ത്രി
കോടതിയിൽ സമര്‍പ്പിച്ച തന്റെ അഫിഡവിറ്റിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത് ആര്‍ത്തവം മൂലം സ്ത്രീകള്‍ക്ക് നാല്‍പ്പത്തൊന്നു
ദിവസത്തെ വ്രതം അനുഷ്ടിക്കാൻ കഴിയില്ലെന്നും
അതുകൊണ്ട് യുവതികളെ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാൻ സാദ്ധ്യല്ലെന്നുമാണ്. മാത്രമല്ല
സ്ത്രീ സാമീപ്യം മൂലം ക്ഷേത്രത്തിലെ ദേവന്റെ ബ്രഹ്മചര്യത്തിന് അല്പംപോലും ഭംഗം സംഭവിക്കാതിരിക്കാൻ കൂടിയാണ് യുവതികളെ
വിലക്കുന്നതെന്നും തന്ത്രി കോടതി മുന്‍പാകെ ബോധിപ്പിക്കുന്നു. അതായത് ശബരിമല ക്ഷേത്രത്തിൽ യുവതീപ്രവേശനത്തെ വിലക്കുന്നതിനുള്ള യഥാര്‍ത്ഥ കാരണം ആര്‍ത്തവം തന്നെയാണെന്ന്
തന്ത്രി അടക്കം കോടതിയിൽ സമര്‍പ്പിച്ചിട്ടുള്ള
അഫിഡവിറ്റുകളുടെ വെളിച്ചത്തിൽ വിധിന്യായത്തിൽ തന്നെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഭാരതീയ പുരാണങ്ങളിലെ
വിശ്വാസമനുസരിച്ച് ആര്‍ത്തവം ബ്രാഹ്മണഹത്യാപാപത്തിനു ലഭിച്ച ശാപമാണ്.
വസിഷ്ഠന്റെ ധര്‍മസൂത്രത്തിലും, ഭാഗവത പുരാണത്തിലും വിവരിച്ചിട്ടുള്ള കഥ
ഇപ്രകാരമാണ്. ശബരിമല ക്ഷേത്രത്തിൽ യുവതിപ്രവേശനം
അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ ജസ്റ്റിസ് നരിമാൻ ഈ കഥ തന്റെ വിധിന്യായത്തിൽ [പേജ് 158] ഉദ്ധരിച്ചു ചേര്‍ത്തിട്ടുണ്ട്. ദേവന്മാരുടെ രാജാവായ ഇന്ദ്രൻ ത്വഷ്ടമഹർഷിയുടെ ആശ്രമത്തിൽ അദേഹത്തെ സേവിച്ചു കഴിയുന്ന സമയത്ത് അദ്ധേഹത്തിന്റെ മകനായ തൃശിരസിനെ (വിശ്വരൂപൻ) അസുരന്മാരോട് മമത
കാണിക്കുന്നു എന്ന കാരണം ആരോപിച്ച് ശിരഛേദം ചെയ്ത് വധിക്കാനിടയായി.
ബ്രാഹ്മണനായ വിശ്വരൂപനെ വധിച്ചത്
ഇന്ദ്രനില് ബ്രഹ്മഹത്യയെന്ന ‘കൊടുംപാപം’ പതിക്കാന്‍ കാരണമായി. എല്ലാവരും ഇന്ദ്രനെ
‘ബ്രഹ്മഹത്യ ചെയ്തവൻ’ എന്ന്
കുറ്റപ്പെടുത്തി ശപിക്കാന്‍ തുടങ്ങി. വിഷമിച്ച ഇന്ദ്രന് പരിഹാര മാര്‍ഗത്തിനായി ബ്രഹ്മാവിനോടും
വിഷ്ണുവിനോടും സഹായമഭ്യർത്ഥിച്ചു. നാലുപേര്‍ക്കായി
തന്റെ ബ്രഹ്മഹത്യാപാപം വിഭജിച്ചു നല്‍കാനാണ്
അവർ ഇന്ദ്രനെ ഉപദേശിച്ചത്. അതുപ്രകാരം ഇന്ദ്രന് ജലത്തെയും (വെള്ളം), മരത്തെയും,
ഭൂമിയെയും സമീപിച്ചു. അവരെല്ലാം ഇന്ദ്രന്റെ പാപത്തിന്റെ നാലിലൊന്ന്
സ്വീകരിക്കാന്‍ സമ്മതിച്ചു. പകരമായി ഇന്ദ്രൻ അവര്‍ക്ക് ഓരോ വരവും
പ്രതിഫലമായി നല്കി. നാലാമതായി ഇന്ദ്രന് സമീപിച്ചത് സ്ത്രീയെയാണ്. സ്ത്രീയും
ഇന്ദ്രന്റെ ബ്രഹ്മഹത്യാ പാപത്തിന്റെ നാലിലൊന്ന് സ്വീകരിച്ചു. അങ്ങനെ ഇന്ദ്രൻ കൊടുത്ത ബ്രഹ്മഹത്യാപാപത്തിന്റെ ശാപമാണ് മാസത്തിലൊരിക്കൽ സ്ത്രീക്കുണ്ടാവുന്ന ആര്‍ത്തവം എന്നാണ് കഥ. ബ്രഹ്മഹത്യാപാപമായത് കൊണ്ട് ആര്‍ത്തവം
അശുദ്ധവും (impure), ആര്‍ത്തവമുള്ള സ്ത്രീ
അശുദ്ധയും, അവരുടെ സാമീപ്യം മലിനവും (polluting) പാപവുമായി. ആര്‍ത്തവ സമയത്ത് മൂന്നു ദിവസത്തേക്ക് സ്ത്രീ അശുദ്ധയാണ് എന്നാണ്
വിശ്വാസം. ആര്‍ത്തവ സമയത്ത് അവൾ കുളിക്കരുത്, പല്ല് വൃത്തിയാക്കരുത്, വെറും നിലത്ത് ഉറങ്ങണം, കൈക്കുമ്പിളിലോ വലിയ കുടത്തില്നിന്നോ മാത്രം വെള്ളം കുടിക്കണം,
ഗ്രഹങ്ങളെ നോക്കരുത്, അവളുണ്ടാക്കിയ ഭക്ഷണമോ അവൾ തരുന്ന ഭക്ഷണമോ കഴിക്കരുത് ഇങ്ങനെ ധാരാളം നിബന്ധനകൾ നിഷ്കര്ക്കിപ്പെട്ടിരിക്കുന്നു. ഇന്ദ്രനില് നിന്ന് ബ്രഹ്മഹത്യാ ശാപം ആര്‍ത്തവത്തിന്റെ രൂപത്തിൽ സ്വീകരിച്ചതിനു പ്രതിഫലമായി സ്ത്രീക്ക് ഇന്ദ്രന്
കൊടുത്ത വരം അവള്‍ക്ക് ഗർഭധാരണത്തിനുശേഷവും
പ്രസവിക്കുന്നതുവരെയും ഇഷ്ടാനുസരണം ലൈംഗികബന്ധം (sexual intercourse) ആസ്വദിക്കാനുള്ള അനുവാദമാണ്. ഈ പുരാണകഥയാണ് (മിത്ത്) ആര്‍ത്തവം അശുദ്ധവും,
മലിനവും, പാപവും ആണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനം. ആര്‍ത്തവകാലത്ത് അങ്ങനെ
‘ബ്രഹ്മഹത്യാശാപം’ പേറുന്ന സ്ത്രീകൾ ക്ഷേത്രങ്ങള്‍ ഉൾപ്പെടെയുള്ള എല്ലാ പൊതുസ്ഥലങ്ങളില്‍നിന്നും, വ്യവഹാരങ്ങളില്‍ നിന്നും, സാധാരണ
ജീവിതത്തിൽ നിന്നുമൊക്കെ മാറ്റിനിർത്തപ്പെട്ടു.
ഈ പുരാണകഥ അതേപടി വിശ്വസിക്കുന്ന
ഒരു വിശ്വാസി ബ്രാഹ്മണഹത്യാശാപം മൂലം ഉണ്ടാവുന്ന ആര്‍ത്തവരക്തത്തിന്റെ സ്വാഭാവിക
ഒഴുക്ക് നാപ്കിന് പോലുള്ള ‘ആധുനിക’
സംവിധാനങ്ങൾ ഉപയോഗിച്ച് തടയുന്നത് വിശ്വാസത്തിനെതിരാണെന്നും, ബ്രഹ്മഹത്യാശാപത്തിന്റെ ഫലം
അനുഭവിക്കുക എന്നത് സ്ത്രീയുടെ ‘ദൈവവിധി’ ആയതുകൊണ്ട് അതിന്റെ വിഷമതകൾ കുറക്കാനുള്ള എന്ത് ഇടപെടലുകളും തങ്ങളുടെ വിശ്വാസത്തിനെതിരാവുമെന്നും അതുകൊണ്ട് നാപ്കിൻ ഉപയോഗം നിരോധിക്കണമെന്നും വാദിച്ചുകൊണ്ട് കോടതിയെ സമീപിക്കുകയാണ് എന്ന്
കരുതുക. അത്തരമൊരു സന്ദര്‍ഭത്തിൽ കോടതി എന്ത് വിധി പ്രസ്താവിക്കണം
എന്നാണ് ഇപ്പോൾ വിശ്വാസത്തിന്റെ പേരിൽ ജനങ്ങളെ കബളിപ്പിക്കാന്‍ തെരുവിൽ കലാപവുമായി ഇറങ്ങിയിട്ടുള്ളവർ കരുതുന്നത്? വിശ്വാസാചാരങ്ങൾ സംരക്ഷിക്കുന്ന ഒരു വിധി ഇക്കാര്യത്തിൽ സ്വീകാര്യമാവുമോ? സതി
പോലെയുള്ള ക്രൂരത (social evil) അല്ലാത്തതുകൊണ്ട് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഇക്കാര്യത്തിൽ ഇടപെടാൻ സാധ്യതയില്ല. അവര്‍
‘വിശ്വാസി’ക്കൊപ്പമായിരിക്കും ഇക്കാര്യത്തിൽ.
ഇവിടെയാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ
നിരീക്ഷണങ്ങള്‍ വളരെ പ്രധാനവും പ്രസക്തവുമാകുന്നത്. ധാര്‍മികതയെക്കുറിച്ചുള്ള ബഹുജനങ്ങളുടെ
ബോധം ഒരു വേള മനുഷ്യാവകാശത്തിനും, വ്യക്തിയുടെ മാന്യതക്കുമൊക്കെ തീര്‍ത്തും
എതിരായിരുന്നേക്കാം. അതുകൊണ്ട് വ്യക്തിയുടെ മാന്യത (individual dignity) ആള്‍ക്കൂട്ട ധാര്‍മികതക്ക്
കീഴ്പ്പെട്ടുകൊണ്ടുള്ളതാക്കാൻ സാധ്യമല്ല എന്നദ്ദേഹം
നിരീക്ഷിക്കുന്നു. സമൂഹത്തിന്റെ അസഹിഷ്ണുത ഒരു വ്യക്തിയുടെ ആത്മപ്രകാശന
സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനെ അനുവദിക്കുന്നതിനും കഴിയില്ല. നിലവിലുള്ള ആചാരങ്ങളോ വിശ്വാസങ്ങളോ ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരാകുന്ന സന്ദര്‍ഭത്തിൽ ഭരണഘടനയാണ് പ്രധാനം. അത്തരം ആചാരങ്ങളെ ഭരണഘടനയുടെ മൂല്യങ്ങൾ അടിസ്ഥാനമാക്കി നയിക്കപ്പെടുന്ന ഒരു സമൂഹത്തിനു൦ അംഗീകരിക്കാനാവില്ല എന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് തന്റെ വിധിന്യായത്തിൽ രേഖപ്പെടുത്തിയത്. ഭരണഘടന
ഏതൊരു വ്യക്തിക്കും ഉറപ്പുകൊടുക്കുന്ന മാന്യത, സമത്വം, സ്വാതന്ത്ര്യം എന്നീ
അടിസ്ഥാന മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല ആരാധനക്കുള്ള അവകാശത്തില്‍നിന്ന് സ്ത്രീയെ മാറ്റി നിര്‍ത്തുന്നത് എന്ന് അദ്ധേഹം അസന്നിഗ്ദമായി പ്രസ്താവിക്കുന്നു.
ആര്‍ത്തവത്തിന്റെ അടിസ്ഥാനത്തിൽ ശബരിമല ക്ഷേത്രത്തില്‍നിന്നും
10നും 50നും ഇടയ്ക്കു പ്രായമുള്ള സ്ത്രീകളെ മാറ്റിനിര്ത്തുന്നതുപോലെയുള്ള വിവേചനങ്ങള്‍ക്ക്
സ്വാതന്ത്ര്യ൦, മാന്യത എന്നിവയെ അടിസ്ഥാന
മൂല്യങ്ങളായി സ്വീകരിച്ചിട്ടുള്ള ഭരണഘടനാ സംവിധാനത്തിൽ യാതൊരു സ്ഥാനവുമില്ല. ആര്‍ത്തവം എന്നത് ഒരു സ്ത്രീയുടെ വ്യക്തിപരവും
സ്വകാര്യവുമായ സംഗതിയാണ്. വിവേചനപരവും, സ്ത്രീയെ ഒറ്റപ്പെടുത്തുന്നതുമായ സാമൂഹ്യവും മതപരവുമായുള്ള ആചാരങ്ങളില്‍ നിന്ന്
ആര്‍ത്തവം പോലുള്ള ജൈവീക സ്വകാര്യ പ്രക്രിയകളെ മാറ്റിനിർത്താനുള്ള ഭരണഘടനാപരമായ അവകാശം ഓരോ സ്ത്രീക്കും ഉണ്ട്. ഇത്തരം ആചാരങ്ങൾ സ്ത്രീയെ അപമാനിക്കുന്നതും, മാന്യതയെ ലംഘിക്കുന്നതുമാണ്. ജാതിപരമായ,
‘അശുദ്ധി’, ‘മാലിന്യം’ തുടങ്ങിയ വിശ്വാസങ്ങളിൽ ഊന്നിയുള്ള അസ്പര്‍ശ്യത (untouchability) അഥവാ ഐത്തം എന്ന ദുരാചാരം നിരോധിക്കുന്നതാണ് ഭരണഘടനയിലെ ആർടിക്കിൾ-17.
ജാതിശ്രേണിയില്‍
മുകളിൽ സ്വയം അവരോധിച്ചവർ ഐത്താചരണത്തിലൂടെ താഴ്ന്ന ജാതിയിലുള്ളവരെ ‘അശുദ്ധി’യുടെ
പേരില്‍ ഒറ്റപ്പെടുത്തുകയും, സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റി നിര്‍ത്തുകയും
ചെയ്തു. ബഹുഭൂരിപക്ഷം വരുന്ന ഒരു ജനസമൂഹത്തോട് ചെയ്ത ഈ ക്രൂരമായ തെറ്റിനെയാണ് ‘തൊട്ടുകൂടായ്മ’
എന്ന ദുരാചാരം നിരോധിക്കുന്ന ആർടിക്കിൾ-17ലൂടെ ഭരണഘടന തിരുത്തിയത്. ‘അശുദ്ധിയു൦’, ‘മലിനപ്പെടുത്തലും’ ആർത്തവത്തിൽ ആരോപിച്ച് സ്ത്രീകളെ പുറത്ത് നിര്‍ത്തുന്നതും
ആർടിക്കിൾ-17ലൂടെ ഉന്മൂലനം ചെയ്യാന്‍ ഭരണഘടനാ
കര്‍ത്താക്കൾ ആഗ്രഹിച്ച അയിത്താചാരത്തിന്റെ പരിധിയില്‍ വരുന്നത് തന്നെയാണ്. അതുകൊണ്ട് ആര്‍ത്തവത്തിന്റെ
പേരിൽ സ്ത്രീകളുടെ ക്ഷേത്രപ്രവേശനം നിഷേധിക്കുന്നത് ഭരണഘടനയുടെ ആർടിക്കിൾ-17ന്റെ ലംഘനമാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വിധിച്ചു. ഭരണഘടന നിര്‍വചിച്ചിട്ടുള്ള ആധുനിക ധാര്‍മികമൂല്യങ്ങളാണ്
നമ്മുടെ സമൂഹത്തെ മുന്നോട്ടു നയിക്കേണ്ടതെന്നും അവ ലംഘിക്കുന്ന ഒരു ആചാരത്തിനും
ഇന്ത്യയെപ്പോലുള്ളൊരു ഭരണഘടനാധിഷ്ടിത
സമൂഹത്തിൽ സ്ഥാനമില്ലെന്നും ചന്ദ്രചൂഡ് തന്റെ വിധിന്യായത്തിൽ എഴുതി.
ജസ്റ്റിസ് ദീപക് മിശ്ര തന്റെ
വിധിന്യായത്തിന്റെ ആമുഖത്തിൽ പ്രസ്താവിച്ചത്
ഇത്തരുണത്തില്‍ ഏറെ പ്രസക്തമാണ്. “ജീവിതമാകുന്ന തിരശ്ശീലയിൽ പുരുഷൻ തന്റെ ഓട്ടോഗ്രാഫ് ചാര്‍ത്തിയിരിക്കുന്നു.
അവിടെ സ്ത്രീക്ക് തന്റെ കയ്യക്ഷരം ചാര്‍ത്താനുള്ള സ്ഥലം പോലും അവൻ നീക്കി വെച്ചിട്ടില്ല. സ്ത്രീക്കുമാത്രം ശുദ്ധിയും വിശ്വസ്തതയും വിധിക്കുന്ന
ആൺകോയ്മാ വ്യവസ്ഥയുടെ പ്രചാരകരും കാവല്‍ക്കാരും എന്ന നിലയില്‍നിന്ന് സ്ത്രീയെ യാതൊരു നിലക്കും പുരുഷന് താഴെയായി കണക്കാക്കാത്ത ലിംഗസമത്വത്തിന്റെ
നീതിയുക്തമായ ഒരു വ്യവസ്ഥയുടെ സൃഷ്ടാക്കളായി സമൂഹം അടിമുടി മാറേണ്ടതുണ്ട്”.
ജാതി വിവേചനത്തിന്റെയും, സ്ത്രീയെ
അടിച്ചമര്‍ത്തുന്ന ആൺകോയ്മയുടെ സദാചാര
സാമൂഹ്യ നിയമങ്ങളുടേയും കറുത്ത ചരിത്രത്തിൽ നിന്ന് മോചനം നേടി
നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൂല്യങ്ങളിലൂന്നിയ ഒരു ആധുനിക മതേതര
ലിബറൽ സമൂഹത്തിന്റെ സൃഷ്ടിക്കായുള്ള രൂപരേഖയും, മാര്‍ഗദര്‍ശിയുമാണ് ഇന്ത്യൻ ഭരണഘടന. ഇതപര്യന്തം നിലവിലിരുന്നിട്ടുള്ള ഏത് ആചാരങ്ങളുടേയും
വിശ്വാസങ്ങളുടെയും ഒക്കെ ആധുനിക സമൂഹത്തിലെ സ്വീകാര്യത പരിശോധിക്കപ്പെടേണ്ടത് നമ്മുടെ ഭരണഘടന അനുശാസിക്കുന്ന ഈ മൂല്യങ്ങളുടെ ഉരകല്ലിലാണ്. ഭരണഘടനയുടെ വെളിച്ചത്തിലുള്ള പരിശോധനയിൽ പരാജയപ്പെടുന്ന ആചാരങ്ങളെയും വിശ്വാസങ്ങളേയുമൊക്കെ ഉപേക്ഷിക്കാൻ നാം തയ്യാറായേ
മതിയാവൂ. സ്ത്രീയെ ഒരു സ്വതന്ത്ര വ്യക്തിയായിപോലും പരിഗണിക്കാൻ വിസമ്മതിച്ചിരുന്ന ആണ്‍കോയ്മയുടെ വൈകൃതങ്ങളിൽ നിന്ന് നമ്മുടെ സമൂഹം പുറത്തുകടന്നേ തീരൂ. ഈ പരിവര്‍ത്തനം
സാദ്ധ്യമാക്കുന്ന മാറ്റങ്ങൾ സമൂഹത്തിന്റെ എല്ലാ
തലങ്ങളിലും അവശ്യം സംഭവിക്കേണ്ടതുണ്ട്. ശബരിമലയിലെ യുവതീ പ്രവേശന നിരോധനത്തെ ദൂരേക്കളയാനുള്ള
ഭരണഘടനാ നീതിപീഠത്തിന്റെ വിധി അത്യന്തം ചരിത്രപരമാവുന്നത് അതുകൊണ്ടാണ്.
No comments:
Post a Comment