ഇന്ത്യൻ ദേശീയതയുടെ നാള്‍വഴികളും, വര്‍ത്തമാനകാല
ആശങ്കകളും
സുരേഷ് കോടൂർ
വലതുതീവ്രരാഷ്ട്രീയ നേത്രുത്വം ഇന്ത്യയില്‍ അധികാരത്തിലേറിയതിനു ശേഷം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ദേശീയതയുടെ കാറ്റ് വീണ്ടും ഇന്ത്യയുടെ രാഷ്ട്രീയ ചക്രവാളത്തിൽ വീശിയടിക്കുകയാണ്. ഇതിനുമുൻപ് ദേശീയത ചര്‍ച്ചാവിഷയവും ശ്രദ്ധാകേന്ദ്രവുമായിരുന്നത് ദേശീയപ്രസ്ഥാനം നേത്രുത്വം കൊടുത്ത ഇന്ത്യൻ സ്വാതന്ത്ര്യസമര൦ തീഷ്ണമായി ജ്വലിച്ചുനിന്നിരുന്ന നാളുകളിലായിരുന്നു. ഇപ്പോള്‍ പക്ഷെ ദേശീയതയെക്കുറിച്ചുള്ള ചര്‍ച്ചകൾ ക്ഷണിക്കപ്പെടാത്ത, അനവസരത്തിലുള്ള ഒരു പ്രഹസന ആവർത്തനമായാണ് രാജ്യത്ത് അവതരിച്ചിരിക്കുന്നത്. ആദ്യത്തേത് യഥാര്‍ത്ഥവും, ഒരു ദേശീയ ലക്ഷ്യത്തിനുവേണ്ടിയുള്ള സമരത്തിനായി ജനങ്ങളെ ഒരുമിപ്പിച്ച്, ഐക്യത്തോടെ ഒരുകുടക്കീഴില്‍ കൊണ്ടുവരുന്നതിനുമായിരുന്നു എങ്കിൽ ഇപ്പോഴത്തേത് കപടവും, ജനങ്ങളെ തമ്മിലടിപ്പിക്കുന്നതിനുള്ള കുത്സിത ശ്രമങ്ങളുടെ ഭാഗവുമാണ് എന്നതാണ് രണ്ടും തമ്മിലുള്ള നിര്‍ണായകമായ വ്യത്യാസം. ദേശീയത വീണ്ടും അടിയന്തിര പ്രാധാന്യമുള്ളൊരു വിഷയമായി രാജ്യത്ത് ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള ആസൂത്രിതവും, ഊർജിതവുമായ ശ്രമങ്ങളാണ് അതിദേശീയതയുടെ പതാകവാഹകര്‍ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. ദേശീയഗാനമടക്കമുള്ള, നിലവിലുള്ളതും പുതിയതായി നിര്മിക്കപ്പെടുന്നതുമായ വിവിധങ്ങളായ ദേശീയ ചിഹ്നങ്ങളോടുള്ള ബഹുമാനം പ്രദര്‍ശിപ്പിച്ചുകൊണ്ട് ഓരോരുത്തരും ദേശീയതയോടുള്ള കൂറും, രാജ്യസ്നേഹവും ഒക്കെ പരസ്യമായി തെളിയിക്കാൻ നിർബന്ധിപ്പിക്കപ്പെടുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ദേശീയതയോടുള്ള കൂറില്‍ എല്ലാവരെയും സംശയത്തിന്റെ മുനയിൽ നിര്‍ത്താനുള്ള ഇത്തരം വലതുപക്ഷ ശ്രമങ്ങള്‍ ഭരണഘടനാസ്ഥാപനങ്ങൾപോലും ഏറ്റെടുക്കുന്ന അപകടകരമായ അവസ്ഥ ജനാധിപത്യത്തിനു൦, ഇന്ത്യന്ദേശീയതക്കും ഭീഷണിയായി വളര്‍ന്നിരിക്കുന്നു. തീവ്രവലതുപക്ഷ പ്രചരണത്തില്‍ സമാധാന സഹവര്ത്തിത്വത്തിന്റെതായ മതേതര അന്തരീക്ഷം
കലുഷിതമായിരിക്കുന്നു എന്നതാണ് ഇന്നിന്റെ
ഭീഷണി.
ഇതിലെ ഏറ്റവും പരിഹാസ്യമായ മറ്റൊരു വസ്തുത ദേശീയ പ്രസ്ഥാനത്തിലോ, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലോ, ദേശനിർമാണത്തിലോ യാതൊരു പങ്കും അവകാശപ്പെടാനില്ലാത്തവരും, അവരുടെ പിന്മുറക്കാരുമാണ് ഇന്ന് ദേശീയതയുടെ മറവിൽ വിഭാഗീയതയുടെ വിഷവിത്തുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്നതാണ്. ദേശീയതയുടെ കുത്തകാവകാശം സ്വയം ഏറ്റെടുത്തിരിക്കുകയാണ് ഈ കപടദേശീയവാദികള്‍. യഥാർത്ഥത്തിൽ രാജ്യത്തെ എഴുത്തുകാരെയും, ചിന്തകരെയും, വിദ്ധ്യാർത്ഥികളേയും, രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരേയും എന്നുവേണ്ട, വലതുപക്ഷ വിഭാഗീയ സങ്കുചിതത്വത്തില്നിന്നും വ്യത്യസ്തമായ ഒരു പുരോഗമന, മതനിരപക്ഷേ, ജനാധിപത്യ ഇന്ത്യയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങൾ വെച്ചുപുലര്‍ത്തുകയും, അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എല്ലാവരെയും തന്നെ വേട്ടയാടാനും, നിശ്ശബ്ദരാക്കാനും, ഭീഷണിപ്പെടുത്താനും, ഇല്ലാതാക്കാനും ഉള്ള ഒരു മറയായി മാറിയിരിക്കുന്നു ഇവര്‍ക്ക് ഇന്ന് ദേശീയത. ജനങ്ങള്‍ എന്ത് ഭക്ഷണം കഴിക്കണമെന്നും, എന്ത് കഴിക്കരുതെന്നും നിര്‍ദേശിക്കുന്നതിൽ തുടങ്ങി, ഫെഡറല്‍ സംസ്ഥാനങ്ങളുടെ ആഭ്യന്തരഭരണ കാര്യങ്ങളിൽ ഏകപക്ഷീയമായും, എകാധിപത്യപരമായും നിരന്തരം ഇടപെടുന്നതിൽ വരെ വ്യാപകമായിരിക്കുന്നു വലത് അസഹിഷ്ണുത. തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത സംസ്ഥാനങ്ങളെ ആസൂത്രിതമായ നുണപ്രചരണങ്ങളിലൂടെ അപമാനിക്കാനും നിരന്തരം ഇകഴ്ത്തിക്കാട്ടാനും ഇവര്‍ക്ക് മടിയില്ല. ദേശീയ ചിഹ്നങ്ങളുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുന്ന വംശീയചിഹ്നങ്ങളെ ആദരിക്കുന്നവാൻ വിസമ്മതിക്കുന്നവരൊക്കെ ദേശദ്രോഹികളാവുന്ന തരത്തില്‍ ദേശീയതയെ ഏകമാനമായ ഒരു ലളിതവല്കൃത ദ്വന്തപ്രശ്നമായി അവതരിപ്പിക്കുകയാണ് വലതു പ്രത്യയശാസ്ത്രം.
ദേശീയതയെക്കുറിച്ച് ഇന്ന് നടക്കുന്ന തീര്‍ത്തും വക്രീകരിച്ചതും, വിധ്വംസകവുമായ ചര്‍ച്ചകളും, അഭിപ്രായസ്വാതന്ത്ര്യത്തിനും, ജീവിക്കാനുള്ള അവകാശത്തിനു൦ നേരെ ഉയരുന്ന ആക്രമണങ്ങളും നമ്മുടെ രാഷ്ട്രശില്പികളെ ഏറെ നിരാശപ്പെടുത്തുകയും, വേദനിപ്പിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. നമ്മുടെ ദേശീയ നേതാക്കള്‍ വിഭാവനം ചെയ്ത ലിബറല്‍, ജനാധിപത്യ ഇന്ത്യയല്ല തീര്‍ച്ചയായും നാമിന്നുകാണുന്ന ഇന്ത്യ. ഉദാഹരണത്തിന്, സിനിമാഹാളുകളില്‍
ദേശീയഗാനാലാപനം നിര്ബ്ബന്ധമാക്കുകയും, തത്സമയം പ്രേക്ഷകർ എഴുന്നേറ്റുനിന്ന് തങ്ങളുടെ ദേശസ്നേഹം തെളിയിക്കണമെന്നുമൊക്കെയുള്ള അസംബന്ധ ശാഠ്യങ്ങൾ നീതിപീഠങ്ങളിൽ
നിന്നു പോലും ഉയരുമ്പോള്‍ നമ്മുടെ ദേശീയഗാനം എഴുതിയ മഹാകവി ടാഗോര്‍ ദേശീയതയെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങൾ പരിശോധിക്കുന്നത് പ്രസക്തമായിരിക്കും (രാജാവിനേക്കാൾ രാജഭക്തി കാണിച്ച്, വലതുതീവ്ര അതിദേശീയ
പ്രചാരണങ്ങള്‍ക്ക് വശംവദരായി തങ്ങള്‍ നടത്തിയ ചാഞ്ചാട്ടം തിരുത്താന്‍ കോടതി തന്നെ ഏറെ വൈകാതെ നിര്‍ബ്ബന്ധിതമായി എന്നത് ആശ്വാസകരം). തന്റെ ജീവിതത്തിലുടനീളം ദേശീയത എന്ന സങ്കല്പത്തെ വിമര്‍ശനാത്മകമായി സമീപിച്ചിരുന്ന വ്യക്തിയാണ് ടാഗോർ.
അദ്ദേഹം ഒരിക്കലും അതിരുകവിഞ്ഞ ദേശീയതയോട് മമത പുലര്‍ത്തിയിരുന്നില്ല. “ഞാന്‍ എന്റെ രാജ്യത്തെ സേവിക്കാൻ തയ്യാറാണ്. പക്ഷെ എന്റെ രാജ്യത്തെക്കാൾ എത്രയോ മുകളിലുള്ള ശരിയെയാണ് ഞാൻ കൂടുതൽ ആരാധിക്കുന്നത്.
രാജ്യത്തെ ദൈവത്തെ എന്നപോലെ ആരാധിക്കുന്നത് രാജ്യത്തിനുമേലുള്ള ശാപമാണ്” എന്നാണ് ടാഗോര്‍ പറഞ്ഞത്. രാജ്യസ്നേഹത്തിനുമൊക്കെ എത്രയോ മഹത്തരമായി മനുഷ്യത്വത്തെ പ്രതിഷ്ഠിച്ചകൊണ്ട് ടാഗോര്‍ അഭിപ്രായപ്പെട്ടത് “ദേശസ്നേഹത്തിന് നമ്മുടെ ആത്യന്തികമായ അഭയസ്ഥാനമാവാൻ കഴിയില്ല. എന്റെ അഭയം മാനവികതയാണ്. രത്നത്തിന്റെ വിലകൊടുത്ത് ഞാൻ കുപ്പിച്ചില്ല് വാങ്ങാന്‍ തയ്യാറല്ല. ഞാന്‍ ജീവിച്ചിരിക്കുവോളം ദേശസ്നേഹം മാനവികതക്കുമേല്‍
വിജയം വരിക്കാന്‍ ഒരിക്കലും അനുവദിക്കുകയുമില്ല”
എന്നാണ്. ഡയമണ്ടും കുപ്പിച്ചില്ലും എന്നാണ് ടാഗോര്‍ മാനവികതയെയും ദേശസ്നേഹത്തെയും തമ്മിൽ താരതമ്യം ചെയ്തത്. ഇത്തരത്തില്‍ യാതൊരു സംശയത്തിനുമിടനല്കാത്തവിധം ദേശീയതയെ തള്ളിപറഞ്ഞ ടാഗോര്‍ രചിച്ച ദേശീയഗാനത്തെതന്നെ ദേശസ്നേഹത്തിന്റെ മാപിനിയായി ജനതയുടെ മേല്‍ അടിച്ചേല്പിക്കുന്ന വൈപരീത്യം ടാഗോറിന്റെ ആത്മാവിനെത്തന്നെയാവും ഏറ്റവും ആഴത്തിൽ മുറിപ്പെടുത്തുന്നുണ്ടാവുക. ദേശീയതക്ക് അമിതപ്രാധാന്യം കൊടുക്കുന്നതിന്റെ അപകടത്തെക്കുറിച്ച് നെഹ്രുവിനെപ്പോലെയുള്ള രാഷ്ട്രശില്പികളും ബോധവാന്മാരായിരുന്നു.
ദേശീയത എന്നത് ഒരു ജനതയുടെ സമൂഹ്യഘടന നിര്ണയിക്കാനുപയുക്തമാകുന്ന ഒരു ഘടകം മാത്രമാണ്. സമൂഹത്തിന്റെ ഘടനയുടെ അടിസ്ഥാനമാവുന്ന ഘടകങ്ങള്‍ കാലാകാലങ്ങളില്‍ മാറിക്കൊണ്ടിരുന്നിട്ടുണ്ട്. അടുത്ത ഒന്നോ രണ്ടോ തലമുറകള്‍ പിന്നിടുമ്പോള്‍
ഈ ഘടകങ്ങൾ എന്തായിരിക്കുമെന്നോ സമൂഹം ഏത് രൂപത്തിലാണ് സ്വയം സംഘടിതമാവുക എന്നോ ഒന്നും നമുക്കിന്നു പറയാന്‍ കഴിയില്ല. എന്നാല്‍ എക്കാലത്തും മനുഷ്യനെ മനുഷ്യനാക്കുന്നത് മാനവികത എന്ന അടിസ്ഥാന ഗുണമായിരിക്കുമെന്നതിൽ സംശയമേതുമില്ല. ഒരു മനുഷ്യസമൂഹം എന്ന നിലക്കുള്ള നമ്മുടെ അതിജീവനത്തിനുതന്നെയും, കൂടുതല്‍ പുരോഗമനാത്മകവും, സംസ്കാരിക ഔന്നത്യവുമുള്ള സമൂഹത്തിനെ നിര്‍മിക്കുന്നതിനുള്ള നമ്മുടെ നിരന്തരമായ ശ്രമങ്ങളുടെ
ഫലപ്രാപ്തിക്കും മാനവികതയുടെ വിജയം അത്യന്താപേക്ഷിതമാണ്.
ഈ ഒരു തിരിച്ചറിവിന്റെ കൂടി പശ്ചാത്തലത്തിലാണ് അതിദേശീയതയുടെ മറവിൽ മാനവികതക്കുനെരെ അരങ്ങേറുന്ന ആക്രമണങ്ങൾ ശക്തമായി പ്രതിരോധിക്കപ്പെടേണ്ടതായിട്ടുള്ളത്.
ദേശീയ പ്രസ്ഥാനത്തില്‍നിന്നും സ്വാതന്ത്ര്യ സമരത്തിൽനിന്നും മാറിനിന്ന് ബ്രിട്ടീഷുകാർക്ക് പാദസേവ നടത്തിയതിന്റെയും, ദേശീയ സമരചരിത്രത്തിന്റെ പൈതൃകം അവകാശപ്പെടാവുന്ന നേതാക്കളൊന്നും തങ്ങളുടെ കൂടാരത്തില്‍ ഇല്ലാത്തതിന്റെയും ജാള്യതയാണ് ഇന്ന് വലതുതീവ്രത കാണിക്കുന്ന അതിദേശീയനാട്യങ്ങളുടെ മൂലം. സ്വന്തമായി അവകാശപ്പെടാന്‍ ഒന്നുമില്ലാത്തതുകൊണ്ട് എല്ലാവരെയും സന്തമാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്
ഈ ശക്തികള്‍. സര്‍ദാർ പട്ടേലും, അംമ്പേദ്കറും, എന്തിന്, ഭഗത്സിംഗിനും, രാജഗുരുവിനും പോലും ഹിന്ദുത്വ വേരുകള്‍ ഉണ്ടാക്കാന്‍ നടക്കുകയാണ് വര്‍ഗീയശക്തികൾ.
സിനിമാഹാളുകളിൽ ദേശീയഗാനം ആലപിക്കണമെന്നത് സംബന്ധിച്ച ഉത്തരവിറക്കികൊണ്ട് സുപ്രീംകോടതി നടത്തിയ ഒരു നിരീക്ഷണം വളരെ
പ്രധാനമാണ്. തീവ്രദേശീയതയുടെപേരിൽ ഇന്ന് നമ്മുടെ
രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുന്ന അരക്ഷിതാവസ്ഥയും, അസഹിഷ്ണുതയും, ആസൂത്രിതമായ
നുണപ്രചരണങ്ങളും, തീവ്രവലത് ഭരണകൂടങ്ങളുടെ അത്യന്തം വിഭാഗീയവും വംശീയവുമായ നടപടികളുമൊക്കെ
പലപ്പോഴും നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും അതിന്റെ സ്വാധീനവലയത്തിൽ
അകപ്പെടുത്തുന്നതിൽ വിജയം കൈവരിക്കുന്നുവോ എന്ന ആശങ്കക്ക് അടിവരയിടുന്നതാണ് കോടതിയുടെ
ഈ നിരീക്ഷണം. രാജ്യത്തെ സമുന്നത കോടതി തങ്ങളുടെ വിധിപ്രസ്താവത്തിൽ നിരീക്ഷിച്ചത് ‘ദേശീയഗാനത്തെയും,
ദേശീയ ചിഹ്നങ്ങളെയും ഒക്കെ എല്ലാവരും ബഹുമാനിക്കാൻ സമയമായെന്നാണ്’ (‘it is time that
everybody respects the national anthem’). എന്താണ് ഇപ്പോഴത്തെ സമയത്തിന് ഇത്ര പ്രത്യേകത? ഇതുവരെയില്ലാത്ത
എന്ത് മാറ്റമോ വെല്ലുവിളിയോ ആണ് ഇപ്പോൾ ദേശീയത നേരിടുന്നത്? തീവ്രവലതുപക്ഷ പ്രചരണത്തിൽ സമാധാന സഹവര്ത്തിത്വത്തിന്റെതായ
മതേതര അന്തരീക്ഷം കലുഷിതമായിരിക്കുന്നു എന്നതാണ് ഇന്നിന്റെ ഭീഷണി. ഈ ഭീഷണിയെയാണ്
എല്ലാ ശക്തിയുമുപയോഗിച്ച് എതിര്‍ക്കേണ്ടത്. അല്ലാതെ സാമാന്യജനങ്ങള്‍ക്ക്
രാഷ്ട്രത്തോടോ ദേശീയചിഹ്നങ്ങളോടോ ഒരു ബഹുമാനക്കുറവും പ്രത്യേകമായി ഇപ്പോൾ
ഉണ്ടായിട്ടില്ല. വലത് തീവ്രവാദികള്‍ വിതക്കുന്ന ഭീതിയുടെയും അസഹിഷ്ണുതയുടെയും വിഷക്കാറ്റാണ് ഇന്ന് എല്ലാവരും അന്യോന്യം സംശയിക്കുന്ന
അന്തരീക്ഷം സൃഷ്ടിക്കുന്നതിലേക്ക് നയിച്ചിരിക്കുന്നത്. ദേശീയതയുടെപേരിൽ എല്ലാവരെയും സംശയത്തിന്റെ നിഴലിൽ നിര്‍ത്താനുള്ള വലതുപക്ഷ ആഹ്വാനം
ഭരണഘടനസ്ഥാപനങ്ങള്‍പോലും ഏറ്റെടുക്കുന്ന അപകടകരമായ അവസ്ഥ ജനാധിപത്യത്തിനു൦, ഇന്ത്യന്ദേശീയതക്ക് തന്നെയും അത്യന്തം
ഭീഷണിയാണ് ഉയര്‍ത്തുക.
ദേശസ്നേഹം എന്താണെന്ന് നിർവചിക്കുന്നതിനും,
വിവിധ ജനവിഭാഗങ്ങളുടെ ദേശസ്നേഹത്തിന് തുല്യം ചാർത്തുന്നതിനുമുള്ള അധികാരം സ്വയം
ഏറ്റെടുത്തിരിക്കുകയാണ് തീവ്രവലതു ശക്തികളും അവരുടെ രാഷ്ട്രീയരൂപങ്ങൾ
അധികാരത്തിലിരിക്കുന്ന ഭരണകൂടങ്ങളും. ഇന്ത്യയിലെ ജനങ്ങൾ അവരുടെ
ദേശസ്നേഹവും, രാജ്യത്തോടുള്ള കൂറും വീണ്ടും വീണ്ടും ഇവര്‍ക്ക് മുന്പിൽ തെളിയിക്കാൻ
നിര്‍ബന്ധിതമാവുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നു. ദേശീയചിഹ്ന്നങ്ങളിൽ കുത്തകാവകാശം സ്ഥാപിക്കുക,
പുത്തൻ വംശീയചിഹ്നങ്ങളെ ദേശീയചിഹ്നങ്ങളുടെ സ്ഥാനത്ത് പ്രതിഷ്ടിക്കുക, പട്ടാളത്തോട്
അമിതസ്നേഹം കാണിക്കുക, സര്‍ക്കാരിനെതിരെയുള്ള
വിമര്‍ശനങ്ങളെ രാജ്യത്തിനെതിരെയുള്ള വിമര്‍ശനങ്ങളെന്നു മുദ്രകുത്തി വിമർശനമുന്നയിക്കുന്ന
എല്ലാ വിഭാഗങ്ങളെയും രാജ്യദ്രോഹികളെന്നു മുദ്രകുത്തുക, എല്ലാ വിമത പുരോഗമന
ശബ്ദങ്ങളെയും കായികമായിതന്നെ അടിച്ചമര്‍ത്തുക എന്നതൊക്കെ ഈ കപടദേശീയതയുടെ പ്രവര്ത്തനരീതികളായിരിക്കുന്നു.
ഇന്ത്യാചരിത്രത്തെക്കുറിച്ചു൦, സംസ്കാരത്തെക്കുറിച്ചുമൊക്കെയുള്ള ബഹുഭൂരിപക്ഷം
വരുന്ന ജനവിഭാഗങ്ങളുടെ അജ്ഞ്യത ഏതു നുണപ്രചരണങ്ങളും അഴിച്ചു വിടുന്നതിനും വിശ്വസിപ്പിക്കുന്നതിനും
ഇവരെ സഹായിക്കുന്നു. ബീഫ് ഭാരതീയ സംസ്കാരത്തിനെതിരാണെന്നും, ബീഫ്
കഴിക്കുന്നവരൊക്കെ വിദേശികളാണെന്നുമൊക്കെയുള്ള വര്‍ഗീയ കുപ്രചരണങ്ങളിൽ വീണുപോകുന്നവർ
സ്വാമി വിവേകനന്ദനെപ്പോലും വായിക്കാത്തവരാണല്ലോ. “നമ്മുടെ
പുരാതന ആചാരങ്ങളനുസരിച്ച് ബീഫ് കഴിക്കാത്തവൻ ഒരു നല്ല ഹിന്ദുവല്ല എന്ന് ഞാൻ
നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ അത്ഭുതചകിതരായിപോകും. ചില സന്ദര്‍ഭങ്ങളിൽ അവർ
കാളകളെ ബലികൊടുക്കുകയും, ശേഷം കാളമാംസം ഭക്ഷിക്കുകയും ചെയ്യുമായിരുന്നു’ [‘You will be astonished if I tell you that, according to the old
ceremonials, he is not a good Hindu who does not eat beef. On certain occasions
he must sacrifice a bull and eat it’] എന്നും “ബീഫ്
കഴിക്കാതെ ഒരു ബ്രാഹ്മണനും നല്ലൊരു ബ്രാഹ്മണനായിരിക്കാൻ സാദ്ധ്യമല്ലാതിരുന്ന ഒരു കാലം
ഇന്ത്യയില്‍ ഉണ്ടായിരുന്നു’ [“There was a time in this very India
when, without eating beef, no Brahmin could remain a Brahmin;”] എന്നുമുള്ള വിവേകാനന്ദ സ്വാമികളുടെ നിരീക്ഷണങ്ങള്‍ ബീഫ് വിവാദം
ഉയര്‍ത്തിവിട്ടു കലാപങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച വര്‍ഗീയ വാദികൾ സൌകര്യപൂര്‍വ്വം വിസ്മരിച്ചു.
ചരിത്രത്തിലുള്ള സാമാന്യ ജനങ്ങളുടെ ഈ അജ്ഞ്യതയിൽ
നിന്നും മുതലെടുത്താണ് വര്‍ഗീയവാദികൾ തങ്ങളുടെ വംശീയ വിദ്വേഷ പ്രചരണങ്ങള്‍ക്ക് അനുയായികളെ ഉണ്ടാക്കുന്നത്. അതുകൊണ്ട്തന്നെയാണ്
സത്യം ആവർത്തിച്ചാവർത്തിച്ചു ജനങ്ങളോട് പറയുക എന്നത് വര്‍ഗീയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ
അഭേദ്യ ഭാഗമായി പുരോഗമനശക്തികൾ ഏറ്റെടുക്കുന്നത്.
ഇന്ത്യന്‍ ദേശീയത
എന്നത് ഹിന്ദുത്വ ദേശീയതയല്ല
ദേശീയത ഒരു നിർമിതിയും അതേസമയം ഒരു പ്രക്രിയയുമാണ്. തനിയെ ഉണ്ടായി അനാദികാലം മുതൽ നിലനിന്നുവരുന്ന ഒന്നല്ല ദേശീയത എന്നത്. അത്
സ്ഥായിയായതുമല്ല. പക്ഷെ അനാദികാലം മുതല്‍തന്നെ ഇന്ത്യ ഒരു ‘ഹിന്ദുരാജ്യ’മായിരുന്നു
എന്നാണ് ഹിന്ദുത്വവാദികൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. “Since times immemorial, a great and cultured people called by the
name ‘Hindu’ have been living here as the children of this sacred motherland” (P90, Bunch
of Thoughts) എന്നാണ് ഗോൾവാള്‍ക്കർ ‘വിചാരധാരയില്‍’ എഴുതിയിരിക്കുന്നത്. ‘ഹിന്ദു’ ഒരു മതവിശേഷണം എന്നനിലക്ക് ചരിത്രത്തിൽ അടുത്തകാലത്തെ മാത്രം സൃഷ്ടിയാണെന്നിരിക്കെ ഏതു ‘ഹിന്ദു’ രാഷ്ട്രത്തിന്റെ
കാര്യത്തെക്കുറിച്ചാണ് ആർ.എസ്.എസ്. പറയുന്നത്? (പേര്‍ഷ്യൻ ഭാഷയിൽ ‘സ’ എന്ന ശബ്ദം ‘ഹ’ ആവുന്നതുകൊണ്ടുണ്ടായ വാക്കാണല്ലോ സിന്ധുനദിക്കരയിലുള്ളവരെ
സൂചിപ്പിക്കാനുപയോഗിച്ച ‘ഹിന്ദു’
എന്ന വാക്ക്). വളരെ വൈവിദ്ധ്യങ്ങളായ, പലപ്പോഴും വിരുദ്ധ ആശയങ്ങളിൽ വിശ്വസിച്ച, സാംസ്കാരിക സരണികളെയും, ജീവിത ശൈലികളെയും, ആരാധനാ സമ്പ്രദായങ്ങളെയും
ഒക്കെയാണ് ഇന്ന് ഇവർ ‘ഹിന്ദുക്കള്‍’ എന്ന ഒരു കുടകീഴിൽ കെട്ടാൻ ശ്രമിക്കുന്നത്. അത് ഒരു രാഷ്ട്രീയ അജണ്ടയാണ്. വംശീയതയുടെ അടിസ്ഥാനത്തിൽ ഭൂരിപക്ഷത്തെ ഒരു കുടക്കീഴിലാക്കി തങ്ങളുടെ
അധികാരം ഉറപ്പിക്കാനുള്ള, തങ്ങളുടെ സാമ്പത്തിക താല്‍പ്പര്യം ഉറപ്പാക്കുന്ന സാമൂഹ്യ വ്യവസ്ഥ
അരക്കിട്ടുറപ്പിക്കാനുള്ള രാഷ്ട്രീയ സാമ്പത്തിക അജണ്ട. പക്ഷെ ഇന്ത്യയുടെ
ചരിത്രവുമായി ഒരു തരത്തിലും ഒത്തുപോകുന്നതല്ല ഇവർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന അസത്യങ്ങൾ എന്ന് മാത്രം. ഇന്ന് എല്ലാ
ജനവിഭാഗങ്ങളെയും ഹിന്ദുവെന്ന പേരിൽ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നവർ എന്ന് മുതലാണ് ത്രൈവര്‍ണികരൊഴികെയുള്ള, ശൂദ്രരും പഞ്ചമന്മാരുമടങ്ങുന്ന
ഒരു ബഹുഭൂരിപക്ഷം തങ്ങളുടെ കൂട്ടത്തിലായതെന്ന് തുറന്നുപറയേണ്ടതുണ്ട്. പരസ്പരം പടവെട്ടുകയും
കീഴടക്കുകയുമൊക്കെ ചെയ്തിട്ടുള്ള, ഇന്നത്തെ ഇന്ത്യാരാജ്യത്തിനകത്തും അതിനു പുറത്തുമുള്ള നാട്ടുരാജ്യങ്ങളൊക്കെ ഇടകലര്‍ന്ന ഇന്ത്യ
ഉപഭൂഘണ്ടത്തിന്റെ ചിത്രത്തിന് അധികം പഴക്കമൊന്നുമില്ല. തികച്ചും
വ്യത്യസ്തങ്ങളായ ഭാഷയും, സംസ്കാരവും, ആചാരാനുഷ്ഠാനങ്ങളും ഒക്കെയുള്ള, ഒരുപാട് ജനവിഭാഗങ്ങള്‍
കൂടിക്കലര്‍ന്നു ജീവിക്കുന്ന വിവിധങ്ങളായ പൂര്‍ണ സ്വതന്ത്ര രാജ്യങ്ങളുടെ ഒരു
ചിത്രമാണ് ഏതാനും നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള ഇന്ത്യാ ഉപഭൂഘണ്ടത്തിന്റെ ഭൂപടം നമുക്ക് നല്‍കുക. ഈ ചെറു
രാജ്യങ്ങളും, സംസ്ക്രൄതികളും
ഒക്കെയാകട്ടെ അവരുടെതായ തനതു സാംസ്കാരിക, സാമൂഹ്യ ധാരകളുടെ ഏറെ സമ്പന്നമായ വലിയൊരു
ചരിത്രത്തിനു തന്നെ ഉടമകളുമാണ്.
ഉദാഹരണത്തിന് കേരളത്തിൽ ആദ്യമായി പുറത്തുനിന്നുവരുന്ന മതങ്ങള്‍ ബുദ്ധ-ജൈന
മതങ്ങളാണ്. വൈദിക മതമല്ല. വർണ വ്യവസ്ഥയിലൂന്നിയ ജാതിസമ്പ്രദായങ്ങളോ ആയിത്താചാരങ്ങളോ
നിലവിലിരുന്നിട്ടില്ലാത്ത ഒരു സമൂഹമായിരുന്നു ചേരനാടും (ഇപ്പോഴത്തെ കേരളം) തമിഴകവും. BCE-1200 മുതല്‍ BCE-300 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയിലെത്തന്നെ പ്രധാന മതം ബുദ്ധമതം ആയിരുന്നല്ലോ. കേരളത്തിൽ ബുദ്ധമതത്തിനു വലിയ പ്രചാരമായിരുന്നു എന്നും,
നാം ഇന്ന് കാണുന്ന പല ക്ഷേത്രങ്ങളും ബുദ്ധവിഹാരങ്ങള്‍ ആയിരുന്നു എന്നതും ചരിത്ര൦. മലയാളഭാഷയിലുള്ള
പാലിഭാഷയുടെ സ്വാധീനം ഗണ്യമാണ്. ഇന്ന് നാം പച്ചമലയാളം എന്ന് കരുതുന്ന പല വാക്കുകളും പാലിഭാഷയിൽ നിന്നും വന്നതുമാണ്. ഇങ്ങനെ ജാതിവ്യത്യാസവും, തീണ്ടലുകളും അപരിചിതമായിരുന്ന ഒരു സംമൂഹത്തിലേക്കാണ് എട്ടാം
നൂറ്റാണ്ടോടുകൂടി ചാതുര്‍വര്‍ണ്യ വ്യവസ്ഥയുമായി വൈദിക-ബ്രാഹ്മണ മതം കടന്നു
വരുന്നത്. പിന്നീടുള്ള മൂന്നോ നാലോ നൂറ്റാണ്ടുകാലയളവിൽ ക്രൂരമായ ജാതി
വ്യവസ്ഥക്ക് കീഴ്പെട്ട കേരള സമൂഹത്തെയാണ് നാം കാണുന്നത്. ഓരോ ജാതിക്കും മേല്ജാതിയിൽ നിന്ന് പാലിക്കേണ്ട അകലത്തെക്കുറിച്ചും, പാലിക്കേണ്ട ആചാരമര്യാദകളെക്കുറിച്ചു൦ ഒക്കെ കൃത്യമായ നിയമങ്ങളുണ്ടാക്കിയ, ഒരു വലിയ ജനസാമാന്യത്തെ
അധക്രൄതരെന്നു മുദ്രകുത്തി
തികച്ചും ദയാരഹിതമായി സവര്‍ണ ജാതികൾ അടക്കിഭരിച്ച, അന്ധകാരജഡിലമായ സമൂഹമായി കേരളം മാറ്റിമറിക്കപ്പെട്ട സംഭവബഹുലമായ
കൊടിയ ചൂഷണത്തിന്റെ കഥയാണത്. ‘തിയ്യരും മറ്റും ഹിന്ദുമതം അവരുടെ മതമെന്ന് പറയുന്നത് അടിമ
പഴക്കം കൊണ്ട് ചങ്ങല സ്വന്തമെന്നു പറയുന്നത് പോലെയാണ്’ എന്നാണ് സഹോദരൻ അയ്യപ്പൻ പറഞ്ഞത്. ഇന്ത്യയിലെ ഇന്നുള്ള
എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇതുപോലെ തികച്ചും വിഭിന്നങ്ങളും, തനതുമായ സാമൂഹ്യ, സാംസ്കാരിക
ചരിത്രമുണ്ട്. ഇങ്ങനെ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന വളരെ വ്യത്യസ്തങ്ങളായ
സാംസ്കാരിക സമൂഹങ്ങളിലേക്കാണ് പതിനേഴു പതിനെട്ടാ൦ നൂറ്റാണ്ടുകളില്‍ ആധുനിക ദേശീയതയുടെ സങ്കല്‍പ്പങ്ങൾ കടന്നു വരുന്നത്.
ആധുനിക ദേശീയത
ദേശീയത നിര്‍മിതി പൂര്‍ത്തിയായ ഒരു ഉല്‍പ്പന്നമല്ല. അത് നിരന്തരമായ
ഒരു പ്രക്രിയയാണ്. ഒരു ഭൂപ്രദേശം ഒരു രാഷ്ട്രം ആകുന്നത് ഒരു ദീര്‍ഘമായ
പ്രക്രിയയിലൂടെ തന്നെയാണ്. ആ പ്രക്രിയയുടെ ഒരു
ഘട്ടത്തിൽ അതതു പ്രദേശത്തെ ജനത തീരുമാനിക്കുകയും, ഭരണകൂടം
പ്രഖ്യാപിക്കുകയും, പൌരന്മാർ വിശ്വസിക്കുകയും, മറ്റുള്ള ലോകരാഷ്ട്രങ്ങൾ അ൦ഗീകരിക്കുകയും ഒക്കെയുള്ള
നടപടിക്രമങ്ങളിലൂടെയാണ് ഒരു ആധുനിക രാഷ്ട്രം രൂപീക്രൄതമാവുന്നത്.
ഇന്ന് ഇന്ത്യയിലുള്ള എല്ലാ പൌരന്മാര്ക്കും അറിയാം ഇന്ത്യ അവരുടെ രാഷ്ട്രമാണെന്നും, അവർ ഇന്ത്യയിലെ പൌരന്മാർ ആണെന്നും. ലോക രാഷ്ട്രങ്ങള്‍ ഇത൦ഗീകരിക്കുന്നു. പക്ഷെ ഇന്ത്യന്‍
ദേശീയതയും, രാഷ്ട്രവും ഒന്നും പണ്ടുമുതലേ
ഉണ്ടായിരുന്ന ഒന്നല്ല. ഇന്ത്യ എന്ന രാഷ്ട്രവും, ഇന്ത്യ എന്ന ദേശീയതയും
ചരിത്രത്തിന്റെ ഒരു പ്രത്യേക സന്ധിയില്‍ കെട്ടിപ്പടുത്തതാണ്. അല്ലാതെ സ്വയം ഉളവായതല്ല. പൈതൃകസ്വത്ത്പോലെ
നമുക്ക് കിട്ടിയതുമല്ല. ഒരു പക്ഷെ പാശ്ചാത്യ കോളനിവല്‍ക്കരണം
ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ന് നാം
കാണുന്ന ഇന്ത്യ എന്ന രാജ്യം ഈ രൂപത്തില്‍ ഉണ്ടാവുക തന്നെ ചെയ്യുമായിരുന്നില്ല
എന്ന് ന്യായമായും കരുതാം. ഒരു പക്ഷെ മൂന്നോ നാലോ ചെറു രാജ്യങ്ങളായിരുന്നേനെ ഇന്ത്യ
ഉപഭൂഘണ്ടം. 1947ല്‍ സ്വാതന്ത്ര്യം
ലഭിക്കുമ്പോള്‍പോലും 565ഓളം ചെറുരാജ്യങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നു എന്നോര്‍ക്കുക.
നിരന്തരമായി യുദ്ധങ്ങളിലേര്‍പ്പെടുകയും, ആക്രമണങ്ങള്‍ക്കും, കീഴടക്കലുകള്‍ക്കും, സംയോജനങ്ങള്‍ക്കും, വിഭജനങ്ങള്‍ക്കും
ഒക്കെ വിധേയമാവുകയും ചെയ്തിരുന്ന മദ്ധ്യകാല ഇന്ത്യയിൽ നിലന്നിരുന്ന സമൂഹങ്ങൾ തങ്ങളുടെ നാടുവാഴികളോടാണ് കൂറ് പുലര്‍ത്തിയിരുന്നത്. അതാതുകാലത്ത്
രാജാവോ, ചക്രവർത്തിയോ ആരാണോ ആ
ഭരണാധികാരിയെ ജനങ്ങൾ ദൈവത്തെപ്പോലെ
കരുതുകയും അയാളോട് കൂറ് പുലര്‍ത്തുകയും ചെയ്തു. ഉദാഹരണത്തിന് വേണാട്ടരചനോടോ, കൊച്ചിരാജ്യാവിനോടോ
അല്ലെങ്കിൽ കോലത്തിരിയോടോ ഒക്കെയാണ് പ്രജകള്‍
കൂറ് പ്രഖ്യാപിച്ചത്. അല്ലാതെ അന്ന് നിലവിലിരുന്നിട്ടില്ലാത്ത
കേരളത്തോടോ, ഇന്ത്യയോടോ ഒന്നുമല്ല. അതാത് ഭൂപ്രദേശത്തോട് പോലുമല്ല. ഈ നാട്ടുരാജങ്ങളിലെ സമൂഹങ്ങൾ തമ്മിൽ സാംസ്കാരികമായും, ഭാഷാപരമായും, ജീവിത രീതികളിലും, ഭക്ഷണ രീതികളിലും ഒക്കെ ഏറെ വൈജാത്യങ്ങളും ഉണ്ടായിരുന്നു. യഥാര്‍ത്തത്തിൽ വ്യത്യസ്ത യൂറോപ്പ്യന്‍ രാജ്യങ്ങൾ തമ്മിലുള്ളതിനേക്കാളേറെ വൈവിദ്ധ്യങ്ങളും, വൈജാത്യങ്ങളും ആണ്
ഇന്ത്യയിലുള്ള വിവിധ പ്രാദേശിക ദേശീയതകൾ തമ്മിലുള്ളത്. വിജയനഗരസാമ്രാജ്യം പോലെയും, ഗുപ്തസാമ്രാജ്യം
പോലെയുമൊക്കെ വളരെ വിസ്തൃതമായ ഭൂപ്രദേശങ്ങള്‍ അധികാര പരിധിയിലുണ്ടായിരുന്ന സാമ്രാജ്യങ്ങളില്‍ സ്വാഭാവികമായും
വ്യത്യസ്തങ്ങളായ ഭാഷകൾ സംസാരിച്ചിരുന്ന, വ്യത്യസ്ത
സാംസ്കാരിക പാരമ്പര്യവും ജീവിതരീതികളുമുള്ള ജനവിഭാഗങ്ങൾ ഒരേ രാജ്യത്തെ
പ്രജകളായി ജീവിച്ചിരുന്നിരിക്കുമല്ലോ.
ഒരു നിശ്ചിത ഭൂപ്രദേശം, ഉത്ഭവം സംബന്ധിച്ച കഥകളും
മിത്തുകളും, സ്വന്തമായ
വീരനായകന്മാരും പ്രതിനായകന്മാരും, ഭാഷ, ചരിത്രം, ഈ ചരിത്രത്തിൽ നിന്നുളവാകുന്ന സംസ്കൃതി എന്നിങ്ങനെ ഒരു ദേശീയതയുടെ രൂപീകരണത്തിന് പല ഘടഘങ്ങൾ ഒത്തുചേരേണ്ടതുണ്ട്. ഇത്തരം ഘടഘങ്ങളൊക്കെ
ഒത്തിണങ്ങിയ അനവധി സമ്പൂര്‍ണ സ്വതന്ത്ര പ്രാദേശിക ദേശീയതകള്‍ ഇന്ത്യയിൽ നിലനില്ക്കുന്നു. ഈ പ്രാദേശിക ദേശീയതകളുടെ
സഹകരണാത്മക സംയോജനമാണ് ഇന്ത്യ എന്ന രാഷ്ട്രവും ഇന്ത്യൻ ദേശീയതയും. ഇന്ത്യയിലെ പല പ്രാദേശിക
ദേശീയതകളും ഇങ്ങനെ സ്വതന്ത്ര ദേശീയതകള്ക്കുവേണ്ട ലക്ഷണങ്ങളെല്ലാ൦ ഒത്തിണങ്ങിയതാണ്. അതായത്, ഇന്ത്യയിലെ വിവിധ ഉപദേശീയതകളുടെ ഉദയ-പരിണാമങ്ങള്‍ തികച്ചും ഭിന്നവും,
അനന്യവുമായ രീതികളിലും, ദിശകളിലുമായിരുന്നു. ഇവയോരോന്നും അതാതിന്റെ രീതിയിൽ ഇന്ത്യന്‍ദേശീയതയുമായി ഇഴുകി ചേരുകയായിരുന്നു. ഇത്തരം അനേകം പ്രാദേശിക
ദേശീയതകളുടെ അടിത്തറയിലാണ് ഇന്ത്യന്‍ ദേശീയത പടുത്തുയർത്തപ്പെട്ടത്.
ദേശീയത, ദേശീയരാഷ്ട്രം (nation) തുടങ്ങിയ സങ്കല്പങ്ങള്ക്കുതന്നെ ഏറെയൊന്നും
പഴക്കമില്ല. പാശ്ചാത്യ നവോത്ഥാനത്തിന്റെ സൃഷ്ടികളായി ഉയര്‍ന്നുവന്ന സങ്കല്പങ്ങളാണ് ഇവ. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചത് ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യത്തിനെതിരെയുള്ള സമരമാണ്. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായാണ്
ഒരു സമഗ്ര ഇന്ത്യൻ ദേശീയത എന്ന സങ്കല്പം പതുക്കെ രൂപപ്പെടുന്നത്. അതോടൊപ്പംതന്നെ
ഭാഷാപരമായ അടിസ്ഥാനത്തിലുള്ള ഒരു സ്വത്വബോധവും വളര്‍ന്നു തുടങ്ങിയിരുന്നു. 1918ല്‍ ഭാഷാ സംസ്ഥാനാടിസ്ഥാനത്തില്‍ പ്രദേശ് കമ്മിറ്റികൾ ഉണ്ടാക്കാൻ കൊൺഗ്രസ്സ് തീരുമാനിച്ചത് ഈ ഭാഷാ ദേശീയതയുടെ ആവിര്‍ഭാവത്തെ
തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കേരള പ്രദേശ് കൊൺഗ്രസ്സ് കമ്മിറ്റി 1922ല്‍ ഉണ്ടാവുന്നത്. കേരളം എന്ന ഒരു ഭാഷാ സംസ്ഥാനം അന്നു നിലവിൽ വന്നിട്ടില്ലായിരുന്നു എന്ന് നാം ഇത്തരുണത്തിൽ ഓര്‍ക്കണം. പക്ഷെ
ഭാഷാടിസ്ഥാനത്തിലുള്ള ദേശീയത എന്ന സങ്കല്പം പതുക്കെ വേരുപിടിക്കാൻ തുടങ്ങിയിരുന്നു. ഇ.എം.എസിന്റെ ‘കേരളം
മലയാളികളുടെ മാതൃഭുമി’ മലയാളിയുടെ ഭാഷാദേശീയതയ്ക്ക് മൂര്‍ത്തരൂപം നല്കിയതുപോലെ സുന്ദരയ്യയും,
ഭവാനിസെന്നും ഒക്കെ അവരുടെതായ അതതു പ്രദേശങ്ങളിൽ ഭാഷാടിസ്ഥാനത്തിലുള്ള
പ്രാദേശിക ദേശീയതാബോധം
ഉണ്ടാക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. വിദേശികൾ പോലും ഈ ദേശീയബോധത്തിന്റെ വളര്‍ച്ചയിൽ പങ്കു വഹിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ജെയിംസ്
ഫോര്‍ബസ് ആണ് ഗുജറാത്തി ദേശീയബോധത്തിന് അടിത്തറ പാകിയത്. ജെയിംസ് ടോഡിന്റെ ‘ആനല്‍സ് ഓഫ്
രാജസ്ഥാൻ’ എന്ന രാജസ്ഥാനെയും രാജപുത്രരെയും കുറിച്ചുള്ള ചരിത്രകൃതി രാജസ്ഥാനി ദേശീയബോധം
രൂപപ്പെടുത്തുന്നതിലും നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. രാജസ്ഥാനിലെ രജപുത്രരുടെ
ജനസംഖ്യ 10% മാത്രമായിരുന്നു. അതുപോലെ പഞാബിലും സിഖ്
ദേശീയതയല്ല മറിച്ച് പഞാബി ഭാഷാ ദേശീയതയാണ് വളര്‍ന്നുവന്നത്. പഞ്ചാബ് സംസ്ഥാനം രൂപീകരിക്കുമ്പോള്‍ സിഖുകാർ വെറും 6.5% മാത്രമായിരുന്നു. 55% മുസ്ലീമുകളും 22% ഹിന്ദു വംശജരും ആയിരുന്നു ജനങ്ങളില്‍ ഭൂരിഭാഗവും. ഹരിയാന, ഹിമാചല്‍ എന്നീ സംസ്ഥാനങ്ങൾ വേര്‍പെട്ട ശേഷമാണ് പഞ്ചാബ് സിഖ്
ഭൂരിപക്ഷ സംസ്ഥാനമായത്.
ഈ പ്രാദേശിക ദേശീയതകളൊന്നും പൊതുവേ
ഇന്ത്യയെന്ന സമഗ്ര ദേശീയതയ്ക്ക് എതിരായിരുന്നില്ല, മറിച്ച്, ഇന്ത്യന്‍ദേശീയതയുമായി
തീര്‍ത്തും സമരസപ്പെട്ടു കൊണ്ടുള്ളതായിരുന്നു. തനതു സാംസ്കാരിക
സ്വത്വബോധം നിലനിര്‍ത്തികൊണ്ടുതന്നെ വിവിധ പ്രാദേശിക ദേശീയതകൾ ഇന്ത്യൻ ദേശീയതയെ ഉള്‍ക്കൊണ്ടു. അതുകൊണ്ടാണ്
മഹാകവി വള്ളത്തോൾ
കേരളത്തെക്കുറിച്ചും, ഭാരതത്തെക്കുറിച്ചും ഒരുപോലെ അഭിമാനം കൊണ്ടത്. തമിഴ്നാട്ടിൽ സുബ്രമണ്യ ഭാരതി ഭാരതീയ ദേശീയതാ ബോധത്തെ ആവേശപൂര്‍വ്വം ഉയര്‍ത്തിപ്പിടിച്ചത്. ബ്രിടീഷ് സാമ്രാജ്യത്തിനെതിരെയുള്ള
സമരത്തിന് ഇന്ത്യ ഒട്ടാകെ
ജനങ്ങളെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ദേശങ്ങളിൽ ഇങ്ങനെ കവികളും, സാഹിത്യകാരന്മാരും, സാമൂഹ്യ
രാഷ്ട്രീയ നേതാക്കളും ഒക്കെ ഇന്ത്യയെന്ന വികാരവും, ദേശീയതാബോധവും
സൃഷ്ടിക്കുന്നതിന് നേത്രുത്വം നല്കി. ഏതാണ്ട് രണ്ടു
നൂറ്റാണ്ടോളം നീണ്ട ഈ കോളനിവിരുദ്ധ, സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളാണ് ഇന്ത്യ എന്ന
രാഷ്ട്രബോധത്തിനും, ഇന്ത്യന്‍ ദേശീയതക്കും ജന്മം നല്‍കിയത്.
ഇന്ത്യന്‍ രാഷ്ട്രസങ്കല്‍പ്പത്തിന്റെ
അടിസ്ഥാനം എല്ലാവരെയും ഉള്കൊള്ളുന്നതായിരിക്കണമെന്ന (inclusive) സമീപനമാണ് ഗാന്ധിജിയെപ്പോലുള്ള ദേശീയനേതാക്കൾ സ്വീകരിച്ചിരുന്നത്. ഗോവധ നിരോധനം ഭരണഘടനയിൽ ഉൾപ്പെടുത്തുന്നതിനുവേണ്ടി
ഡോ.രാജേന്ദ്ര പ്രസാദിനെപ്പോലുള്ളവർ വാദിച്ചപ്പോൾ ഗാന്ധിജി അതിനെ
ശക്തമായി എതിര്‍ത്തു. എന്നാല്‍ ഇതിനു കടകവിരുദ്ധമായ തിരസ്കരണത്തിന്റെ (exclusivity) ആശയമാണ് ഹിന്ദുത്വത്തിന്റെ വക്താക്കളായി സ്വയം ചമഞ്ഞ ആര്.എസ്.എസ്സും, ഹിന്ദുമഹാസഭയുമൊക്കെ സ്വീകരിച്ചത്. യഥാര്‍ത്ഥത്തിൽ ഹിന്ദുക്കള്‍ക്കും മുസ്ലീംകള്‍ക്കും വെവ്വേറെ രാഷ്ട്രങ്ങൾ എന്ന ദ്വിരാഷ്ട്രവാദം 1922ല്‍ ആദ്യമായി ഉയര്‍ത്തിയത് ഹിന്ദുമഹാസഭയുടെ നേതാവായിരുന്ന സവാര്ക്കരാണ്, അല്ലാതെ ജിന്നയോ,
മുസ്ലീംലീഗോ അല്ല.
ഹിന്ദുക്കള്‍ക്കും മുസ്ലീമുകള്‍ക്കും ഒരു രാജ്യത്ത്
ഒന്നിച്ചു കഴിയാൻ സാദ്ധ്യമല്ല
എന്നാണ് ഗോള്‍വാള്‍ക്കർ വാദിച്ചത്. ഹിന്ദുസ്ഥാനില്‍
ജീവിക്കുന്ന അഹിന്ദുക്കള്‍ ഹിന്ദു സംസ്കാരത്തെയും ഭാഷയെയും സ്വീകരിക്കുകയും, ഹിന്ദുമതത്തെ
അതീവ ബഹുമാനത്തോടെ ആദരിക്കുകയും ചെയ്യണം എന്നാണ് ‘ദേശീയത നിര്‍വചിക്കപ്പെടുന്നു’ (‘We or Our
nationhood defined’) എന്ന തന്റെ
കൃതിയിൽ ഗോള്‍വാള്‍ക്കർ എഴുതിവെച്ചത്. പൂര്‍ണമായും
ഹിന്ദുക്കള്‍ക്ക് കീഴ്പെട്ട്, പൌരാവകാശങ്ങൾ പോലുമില്ലാതെ അഹിന്ദുക്കള്‍ക്ക് വേണമെങ്കിൽ ഇന്ത്യയിൽ കഴിയാം എന്നതായിരുന്നു ഗോള്‍വള്‍ക്കറുടെ
ഔദാര്യം [“The non-Hindu people of Hindustan must
either adopt Hindu culture and language, must learn and respect and hold in
reverence the Hindu religion, must entertain no idea but of those of
glorification of the Hindu race and culture ... In a word they must cease to be
foreigners, or may stay in the country, wholly subordinated to the Hindu nation”]. ജൂതന്മാരെ
ഉന്മൂലനം ചെയ്ത ജര്‍മൻ നാസികളായിരുന്നു ഗോള്‍വാള്‍ക്കറുടെ ഉത്തമ മാതൃക. ഇന്ത്യയില്‍നിന്ന്
അഹിന്ദുക്കളെ നിര്‍മാര്‍ജനം ചെയ്യാനുള്ള ഏറ്റവും നല്ല മാതൃകയാണ് ജര്മനിയുടേതെന്നും, ഹിന്ദുക്കൾ അതുകണ്ട് പഠിക്കണമെന്നുമാണ് ഗോള്‍വള്‍ക്കർ ‘ഉത്ബോധിപ്പിച്ചത്’ [“To keep
up the purity of the Race and its culture, Germany shocked the world by her
purging the country of the Semitic Races - the Jews. Race pride at its highest
has been manifested here. Germany has also shown how well nigh impossible it is
for Races and cultures, having differences going to the root, to be assimilated
into one united whole, a good lesson for us in Hindustan to learn and profit by” (‘We or Our
Nationahood Defined’ – Golwalker)]
ഭാരതത്തില്‍ ഹിന്ദുക്കൾ ഉടമകളും, പാര്‍സികളും
ജൂതന്മാരും അതിഥികളും, മുസ്ലീംകളും, ക്രൈസ്തവരും കൊള്ളക്കാരുമാണെന്നുമാണ് ഗോള്‍വാള്‍ക്കർ പറഞ്ഞുവെച്ചിരിക്കുന്നത് ["In this land Hindus have been the owners,
Parsis and Jews the guests, and Muslims and Christians the dacoits"]. മുസ്ലീമുകളെയും, ക്രൈസ്തവരെയും, കമ്മ്യൂണിസ്റ്റ്കാരെയും ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളെന്ന്
പ്രഖ്യാപിച്ച ഗോള്‍വാള്‍ക്കർ വിവിധ സംസ്ഥാനങ്ങള്‍ കൂടിച്ചേര്‍ന്ന ഫെഡറൽ സംവിധാനമെന്ന
ആശയത്തെ എതിര്‍ക്കുകയും, പ്രാദേശിക ദേശീയതകളെ
ഇല്ലാതാക്കുന്ന യൂനിറ്ററി സംവിധാനത്തിനുവേണ്ടി വാദിക്കുകയുമാണ് ചെയ്തത്.
ഇന്ത്യന്‍ ദേശീയതയുടെ നിലനില്പും, ശക്തിയും വിവിധങ്ങളായ പ്രാദേശിക ദേശീയതകളുടെ ദൃഡവും, സൌഹാർദപരവും, സഹകരണാത്മകവുമായ സഹവര്‍ത്തിത്വത്തിലാണ് നിലകൊള്ളുന്നത്. വിവിധ ജനവിഭാഗങ്ങളെയും, സംസ്ക്രൄതികളെയും, ഉപദേശീയതകളെയും ഒന്നും അംഗീകരിക്കാത്ത, ഏകാത്മകമായ സവര്‍ണ
സംസ്ക്രൄതിക്കും, ഏക രാഷ്ട്രത്തിനും
വേണ്ടി നിലകൊള്ളുന്ന വലതുതീവ്ര ദേശീയതാസങ്കല്പം ഇന്ത്യൻ ദേശീയതയുടെ തകർച്ചക്കാണ് വഴിവെക്കുക. ഇന്ത്യ എന്ന ബഹുസംസ്ക്രൄതികളുടെ ക്രിയാത്മക സങ്കലനത്തെ
ശക്തിപ്പെടുത്താനും അതുവഴി ഇന്ത്യൻ ദേശീയതക്ക് കരുത്തു നല്‍കാനും ഇന്ത്യയിലെ ജന വിഭാഗങ്ങളെ
ജാതി-മത-പ്രാദേശിക സ്വത്വങ്ങളുടെയൊക്കെ അടിസ്ഥാനത്തിൽ തമ്മിലടിപ്പിച്ച് അധികാരം കൈക്കലാക്കാൻ ശ്രമിക്കുന്ന വിഭാഗീയതയുടെ
വക്താക്കളെ പരാജയപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
No comments:
Post a Comment