വിവാദങ്ങളിൽ മാത്രം അഭിരമിച്ച് ‘നവകേരള നിർമിതിയെ’ നാനാവിധമാക്കരുത്
- സുരേഷ് കോടൂര്
കേരളം അതിന്റെ
ചരിത്രത്തിലെ വളരെ പ്രധാനമായ ഒരു വഴിത്തിരിവിലാണ്. ആധുനിക കേരളത്തിന്റെ
ചരിത്രത്തെ 2018ലെ പ്രളയത്തിനു
മുന്‍പും അതിനു ശേഷവും എന്ന് രണ്ടു ഘട്ടങ്ങളായി തന്നെ ഭാവിയില്‍
വിലയിരുത്താവുന്നവിധം സുപ്രധാനമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കുന്നതിനുള്ള ഒരു
വിലയേറിയ അവസരം കൂടിയാണ് ഈ ദുരന്തം നമുക്ക് നല്‍കിയിരിക്കുന്നത്. അടുത്ത തലമുറയിലെ
കേരളം (next-generation Kerala) നിര്‍മിക്കാനുള്ള മഹത്തായ ഒരു ഉത്തരവാദിത്വം ആണ് ഇന്ന് നമുക്ക് നിര്‍വഹിക്കാനുള്ളത്.
ഇന്നത്തെ കേരളത്തിന്റെ നാനാമുഖവും, സമഗ്രവുമായ പരിവര്‍ത്തനത്തിലൂടെ
ഒരു ‘നവകേരള൦’
സൃഷ്ടിക്കുന്നതിനുള്ള ഈ ഉദ്യമത്തെ ഉപരിപ്ലവവും ഉപകാരശൂന്യവുമായ തര്‍ക്കങ്ങളിലേര്‍പ്പെട്ടും വിവാദങ്ങളുയർത്തിയും നഷ്ടപ്പെടുത്തരുത്.
നാം ഇന്നുയർത്തിയിട്ടുള്ള ‘നവകേരള’
സൃഷ്ടിക്കായുള്ള ആഹ്വാനം കേരളത്തിന്റെ സര്വതോന്മുഖമായ മാറ്റത്തിന് തിരി
കൊളുത്തുന്നതാവണം. അടുത്ത ഒരു അരനൂറ്റാണ്ടിലേക്കെങ്കിലുമുള്ള കേരളം എങ്ങനെ
ആയിരിക്കണം, എങ്ങനെ ആയിത്തീരണം എന്ന വ്യക്തമായ ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലുള്ള
മാറ്റങ്ങള്‍ക്കാണ് നാമിപ്പോൾ അടിസ്ഥാന൦ ഇടേണ്ടത്.
അത്തരമൊരു ദര്‍ശനം രൂപീകരിക്കുന്നതിന് നാം ഇതുവരെ ആലോചിക്കാത്ത പല
മേഖലകളെക്കുറിച്ചും ആലോചിക്കുകയും, പഠിക്കുകയും, മൂര്‍ത്തമായ മാതൃകകള്‍ രൂപപ്പെടുത്തുകയും,
പ്ലാനുകൾ ഉണ്ടാക്കുകയും ചെയ്യേണ്ടി
വരും. നമുക്കിതുവരെ പരിചയമില്ലാത്ത മാതൃകകളും, ലോകത്തെ മറ്റു രാജ്യങ്ങളിലെ സമാനമായ
അനുഭവങ്ങളും പരിശോധിക്കേണ്ടി വരും. അതിനു പല മേഖലകളിലുള്ള വിദഗ്ദരുമായി നാം
സംവദിക്കേണ്ടതുണ്ട്. അത്തരമൊരു
ക്രിയാത്മകമായ ചര്‍ച്ചക്ക് തുടക്കമിടുന്നതിനുള്ള നേതൃത്വവും, ആവേശവും നല്‍കുന്നതിനുള്ള
വേദിയാവും ഈ കഴിഞ്ഞ നിയമസഭാ സമ്മേളനം എന്ന് പ്രതീക്ഷിച്ചവരെ അത് നിരാശയിലാക്കുകയാണുണ്ടായത്. പരസ്പരമുള്ള പഴിചാരലുകള്ക്കപ്പുറ൦, ചുരുക്കം ചില നിര്‍ദേശങ്ങൾ വന്നതൊഴിച്ചാല്‍, ക്രിയാത്മകമായ ഒരു
സംവാദങ്ങളോ പുനർനിര്‍മാണ ചര്‍ച്ചകളോ
സഭയിൽ ഉണ്ടായില്ല എന്നത്
തികച്ചും ഖേദകരമാണ്. അത്തരമൊരു പശ്ചാത്തലത്തിലാണ് മൂര്‍ത്തമായ നിര്‍ദേശങ്ങളും,
മാതൃകകളും, പ്ലാനുകളും ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളെ എല്ലാവരും
പിന്തുണക്കേണ്ടതിന്റെ ആവശ്യകത കൂടുതൽ പ്രധാനമാകുന്നത്.
വിവാദങ്ങളല്ല ക്രിയാത്മകവും, മൌലികവും, മൂര്‍ത്തവുമായ നിര്‍ദേശങ്ങളാണ് ഇപ്പോൾ ഉയര്‍ന്നു വരേണ്ടത്.
ഏറ്റവും പുതിയതായി ഇപ്പോൾ കെ.പി.എം.ജി.യെ നിയോഗിച്ചതിന്റെ പേരിലാണ്
വിവാദമുണ്ടാക്കി തര്ക്കത്തിലേര്പ്പെട്ടിരിക്കുന്നത്. യാതൊരു അടിസ്ഥാനവുമില്ലാത്ത
വളരെ ഉപരിപ്ലവമായ കാര്യങ്ങളെചൊല്ലി ഇങ്ങനെ തര്‍ക്കിച്ചു നേരം കളയുന്നത് അനുചിതമാണോ
എന്ന് എല്ലാവരും ചിന്തിക്കണം.
‘നവകേരള’ സൃഷ്ടി എന്നത്
കേരളത്തിന്റെ തനിമയും, വ്യതിരിക്തതയും,
പരിസ്ഥിതിയും, ജീവിതശൈലികളും, ഭൂപ്രകൃതിയും ഒക്കെ നിലനിര്‍ത്തിയും,
ബഹുമാനിച്ചുകൊണ്ടുമുള്ള സര്‍വതലസ്പര്‍ശിയായ മാറ്റത്തിലൂടെ കേരളത്തെ ആധുനിക വികസിത
സമൂഹത്തിനുവേണ്ട ഭൌതിക പരിതസ്ഥിതിയും, സാമ്പത്തിക ദൃഢതയും, സാമൂഹ്യ കെട്ടുറപ്പും, സാംസ്കാരിക
മൂല്യവിചാരങ്ങളും ഉള്ള ഒരു സമൂഹമായി മാറ്റാനുള്ള വലിയൊരു പ്രസ്ഥാനമായി വികസിക്കാനുള്ളതാണ്.
അത്തരമൊരു ശ്രമം എല്ലാ മേഖലകളിലും ഒരു പുനര്‍വിചിന്തനത്തിന് പ്രേരണ നൽകുന്നതാകണം. കാര്‍ഷിക സാമ്പത്തിക ആവാസ വ്യവസ്ഥ
പുനഃക്രമീകരിക്കേണ്ടി
വന്നേക്കാം. ഒരു വ്യാവസായിക സാമ്പത്തിക ശക്തിയായി വളരാന്‍ പരിമിതികൾ ഏറെയുള്ള കേരളത്തിനു ശക്തമായ ഒരു
വിവരസാമ്പത്തിക (knowledge economy) സമൂഹമായി
വളരാനുള്ള സാദ്ധ്യതകൾ പരിശോധിക്കപ്പെടേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ ആഭ്യന്തരോൽപാദനത്തിൽ 60%ത്തോളം വരുന്ന സര്വീസ്മേഖല
വിപുലീകരിക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ നടത്തേണ്ടതുണ്ട്. വാര്‍ഷിക
വരുമാനത്തിലെ 30%ലധികം വരുന്ന പ്രവാസി
നിക്ഷേപത്തിന്റെ ഏറ്റക്കുറച്ചിലുകൾ എൽപ്പിക്കാവുന്ന ആഘാതത്തെ സ്വാംശീകരിക്കാനുള്ള സാമ്പത്തിക മാതൃകയ്ക്ക് രൂപം
കൊടുക്കേണ്ടി വന്നേക്കാം. കേരളത്തിന്റെ വ്യത്യസ്ത പ്രദേശങ്ങള്‍ക്ക് അവിടുത്തെ
ഭൂപ്രകൃതിക്കും ആവാസവ്യവസ്ഥക്കും അനുസൃതമായ സാമ്പത്തിക പ്രവര്‍ത്തനമേഖല (economic activity) നിജപ്പെടുത്തുകയും അത് വികസിപ്പിക്കുവാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുകയും വേണം. അടിസ്ഥാനസൌകര്യ വികസനം, അനുയോജ്യമായ ട്രാന്‍സ്പോര്‍ട്ട്
സംവിധാനം, കെട്ടിട നിര്‍മാണ രീതികളിലെ പരിഷ്കരണം ഇവയൊക്കെ പരിശോധനക്ക്
വിധേയമാക്കേണ്ടതുണ്ട്.
ഇങ്ങനെ വളരെ വ്യാപകവും ആഴത്തിലുള്ളതും അടിസ്ഥാനപരവുമായ ഒരു പരിഷ്കരണത്തിനു
മുതിരുമ്പോള്‍ നമുക്ക് എല്ലാ മേഖലകളിൽ നിന്നുമുള്ള
അഭിപ്രായങ്ങളും വൈദഗ്ദ്യവും തീര്‍ച്ചയായും ആവശ്യമുണ്ട്. KPMG അത്തരത്തില്‍ വിവിധ മേഖലകളിൽ പ്രൊഫഷണൽ വൈദഗ്ദ്യവും പരിചയവും ഉള്ള ഒരു സ്ഥാപനമാണ്. ഒരു കമ്പനി എന്ന നിലയില്‍
അടിസ്ഥാന സൌകര്യ വികസനത്തിലായാലും, നിര്‍മാണമേഖല, കമ്യുണിക്കേഷൻ, ടൌൺപ്ലാനിഗ്, ട്രന്സ്പോർട്ടേഷൻ, സാമ്പത്തിക ആസൂത്രണം മുതലായ രംഗങ്ങളിലായാലുമൊക്കെ ലോകത്തെമ്പാടും
നിരവധി പ്രോജെക്റ്റുകൾ ചെയ്ത് പരിചയമുള്ള സ്ഥാപനമാണ് KPMG. അവരുടെ ആ അറിവ് തീര്‍ച്ചയായും നാം പ്രയോജനപ്പെടുത്തണം. പുനര്‍നിര്‍മാണ
പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രൊജക്റ്റ് നിര്‍വഹണത്തിന്റെ കോണ്ട്രാക്റ്റ് അല്ല KPMGക്ക് നല്‍കുന്നത്. കേരള പുനർനിർമാണത്തിനുള്ള അവരുടേതായ നിര്‍ദേശങ്ങൾ സമര്‍പ്പിക്കാനാണ് അവർ സ്വയം സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളത്. സൌജന്യമായ ആ സേവനം നാം പ്രയോജനപ്പെടുത്തുന്നതിൽ ആര്‍ക്ക്, എന്തിനാണ് എതിര്‍പ്പ്? അവര്‍
സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങളും, അനുമാനങ്ങളും, മാതൃകകളും ഒക്കെ അതേപടി
സ്വീകരിക്കണം എന്ന ഒരു നിബന്ധനയും, നിർബന്ധവും എവിടെയും
ഇല്ലല്ലോ. ഇനി KPMG എന്ന സ്ഥാപനത്തിന്റെ
വിശ്വാസ്യതയെക്കുറിച്ചാണെങ്കിലും നമുക്ക്
ആശങ്കപ്പെടേണ്ടതായിട്ട് ഒന്നും ഇല്ല. ഒന്ന്, KPMG എന്ന
കമ്പനിയെക്കുറിച്ചുള്ള പരാതികൾ ഭൂരിഭാഗവും
(പ്രത്യേകിച്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ) അവരുടെ ഓഡിറ്റിംഗ് സര്‍വീസുമായി ബന്ധപ്പെട്ടതാണ്. രണ്ട്, KPMGയുടെ വലിപ്പത്തെക്കുറിച്ചോ അവരുടെ
വൈദഗ്ദ്യത്തെക്കുറിച്ചോ ഒരു സംശയത്തിനും അവകാശമില്ല. മൂന്ന്, അവർ നടത്തുന്ന പഠനവും, നിര്‍ദേശിക്കുന്ന പുനർനിര്‍മാണ മാതൃകയും തീര്‍ച്ചയായും നമുക്ക് ഉപകാരപ്പെടുന്ന ചില വിവരങ്ങളെങ്കിലും
(input
data points) നമുക്ക് ലഭ്യമാക്കും എന്ന് ന്യായമായും പ്രതീക്ഷിക്കാം. ഇനി അഥവാ ആ റിപ്പോര്‍ട് തള്ളിക്കളയുന്നതിനും നമുക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടല്ലോ.
പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാതെ തന്നെ. അതുകൊണ്ട് തന്നെ KPMGയുടെ പേരിൽ നടത്തുന്ന വിവാദങ്ങൾ തികച്ചും അര്‍ത്ഥശൂന്യവും, വൃഥാ സമയം നഷ്ടപ്പെടുത്തലുമാണ്.
KPMGയുടേത് പക്ഷെ ഒരു അഭിപ്രായം (input) മാത്രമേ ആകുന്നുള്ളൂ. കേരളത്തിലെ പ്രത്യേക പ്രദേശങ്ങളെക്കുറിച്ചും, മേഖലകളെക്കുറിച്ചും
KPMGയെപോലെത്തന്നെയോ അതിലേറെയോ അറിവുള്ള വിദഗ്ദന്മാർ കേരളത്തിനകത്തും വിദേശത്തും ഉണ്ടാവാം. അവരുടേതായ അഭിപ്രായങ്ങളും ലഭ്യമാക്കേണ്ടതുണ്ട്. അതിനുള്ള അവസരങ്ങള്‍
ഒരുക്കേണ്ടതുണ്ട്. കെ.പി.എം.ജി മാത്രമല്ല, ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള
സംഘടനകളും, കുട്ടനാടൻ പാടശേഖര സമിതി
പോലുള്ള കൂട്ടായ്മകളും, പരിസ്ഥിതി സംഘടനകളും, സര്‍വീസ് സംഘടനകളും, രാഷ്ട്രീയ
പ്രസ്ഥാനങ്ങളും, യുവജന സംഘടനകളും ഒക്കെ
നവകേരള നിർമിതിയെക്കുറിച്ച് കൂട്ടായ വിചാരങ്ങൾ നടത്തി അവരവരുടേതായ മാതൃകകള്‍ ചര്‍ച്ചക്കായി അവതരിപ്പിക്കട്ടെ. ഈ
പഠനങ്ങളെല്ലാം ചര്‍ച്ച ചെയ്യുന്നതിനായി സര്‍ക്കാറിന് രണ്ടോ മൂന്നോ ദിവസത്തെ ഒരു
വര്‍ക്ക്ഷോപ് സംഘടിപ്പിക്കാം. അതില്‍ നിന്നുയുർത്തിരിയുന്ന നിര്‍ദേശങ്ങൾ ക്രോഡീകരിച്ചു മൂര്‍ത്തരൂപം
നല്കാൻ എല്ലാ മേഖലകള്‍ക്കും പ്രാതിനിധ്യമുള്ള ഒരു വിദഗ്ദസമിതിയെ നിയോഗിക്കുക. അവര്‍
നവകേരള നിർമിതിക്കുള്ള മാസ്റ്റർപ്ലാൻ തയാറാക്കട്ടെ. ഓരോ മേഖലക്കുമുള്ള വിശദമായ പ്ലാനുകള്‍ തയ്യാറാക്കുന്നതിനും,
നിര്‍വഹണ മേല്‍നോട്ടം വഹിക്കുന്നതിനും ഉപസമിതികൾ രൂപീകരിക്കാം. അതിന്റെ അടിസ്ഥാനത്തിലാകട്ടെ പിന്നീടുള്ള പ്രവര്‍ത്തനങ്ങൾ. ഇങ്ങനെ പ്രവര്‍ത്തനങ്ങൾ ആസൂത്രണം
ചെയ്യുന്നതിനുവേണ്ടിയാവട്ടെ നാം നമ്മുടെ ഊര്‍ജം വ്യയം ചെയ്യുന്നത്.
ഏതൊരു ബ്രഹത്തായ പദ്ധതിയുടെയും ആദ്യഘട്ടത്തിൽ ആര് വേണ്ട എന്ന തര്‍ക്കത്തിലേര്‍പ്പെടാതെ എല്ലാ മേഖലകളിൽ നിന്നുമുള്ള പരമാവധി അഭിപ്രായങ്ങൾ സ്വാഗതംചെയ്യുകയും,
സ്വരുക്കൂട്ടുകയും ആണ് ചെയ്യേണ്ടതായിട്ടുള്ളത്.
ഒരഭിപ്രായവും ഇല്ലാത്തവരും, ഒരു ക്രിയാത്മക നിര്‍ദേശങ്ങളും
വെക്കാനില്ലാത്തവരും വെറുതെ എല്ലാറ്റിനെയും വിമര്‍ശിച്ചു കൊണ്ടിരിക്കുന്നത് ഇപ്പോൾ നടക്കുന്ന പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുന്നതിനും, പ്രവര്‍ത്തിക്കുന്നവരുടെ
ആവേശംകൂടി കെടുത്തുന്നതിനും മാത്രമേ ഉപകരിക്കൂ. വിവാദങ്ങളില്‍ അഭിരമിക്കുന്നവർ അതുള്‍ക്കൊണ്ട് സംസ്ഥാനത്തിന്റെ വിശാല താൽപര്യത്തിനായി കൈകോര്ക്കുമെന്നുതന്നെ പ്രതീക്ഷിക്കാം.
No comments:
Post a Comment