Tuesday, December 24, 2019

പൌരത്വ ഭേദഗതി ബിൽ ഗോൾ‍വാൾ‍ക്കറുടെ സ്വപ്നസാക്ഷാ‍ൽകാരം


പൌരത്വ ഭേദഗതി ബിൽ ഗോൾ‍വാൾ‍ക്കറുടെ സ്വപ്നസാക്ഷാ‍ൽകാരം 

- സുരേഷ് കോടൂർ

യഥാർത്ഥ ബി.ജെ.പി. എന്തെന്ന് ഇതുവരെയും അറിയാത്ത നിഷ്കളങ്ക മനസ്സുകൾ ഇനിയും ഉണ്ടെങ്കിൽ അവർക്ക് ഇപ്പോൾ കിട്ടിയിരിക്കുന്നത് വലിയൊരു ആഘാതം തന്നെയായിരിക്കും. പൌരത്വ ഭേദഗതി ബിൽ ശരിയായ ബി.ജെ.പി.യെ അതിന്റെ തനിനിറത്തിൽ തുറന്നു കാണിച്ചിരിക്കുകയാണ്. ആട്ടി൯തോലിൽ ഒളിപ്പിച്ച ക്രൂരനായ ചെന്നായ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു. വെറുപ്പിന്റെ വേദാന്തി സാക്ഷാൽ ഗോൾ‍വാൾ‍ക്കറുടെ യഥാര്ത്ഥ പി൯ഗാമിയാണ് പുത്ത൯ ‘വിഭജന വീര൯‍’ എന്ന്‍‍ ഇപ്പോൾ തുറന്ന്‍‍ കാട്ടപ്പെട്ടിരിക്കുന്നു. ഗോൾ‍വാൾ‍ക്കറുടെ ‘ഹിന്ദു രാഷ്ട്രമെന്ന’ സ്വപ്നം എത്രയും പെട്ടെന്ന്‍ സാക്ഷാല്ക്കരിക്കാനുള്ള തീവ്രയത്നത്തിലാണ് ബി.ജെ.പി. ആ പ്രക്രിയയിൽ‍ ഇന്ത്യ൯ ഭരണഘടനയെയും, എല്ലാ ഭരണഘടനാ സ്ഥാപനങ്ങളേയും, ‘ബഹുസ്വര ഇന്ത്യ’ എന്ന ആശയത്തെ തന്നെയും തകർത്ത് തരിപ്പണമാക്കുന്ന തിരക്കിലാണ് പരിവാർ ശക്തികൾ. ഇപ്പോഴത്തെ പൌരത്വ ഭേദഗതി ബില്ലിന്റെ യഥാർത്ഥ ലക്ഷ്യവും മറ്റൊന്നല്ല. ഈ ബില്ലിന് പിന്നിലുള്ളവരുടെ ശരിക്കുമുള്ള ഉദ്ദേശമെന്തെന്നറിയാ൯ ഗോൾ‍വാൾ‍ക്കറുടെ തന്നെ രണ്ടേ രണ്ട് പ്രസ്താവനകൾ വായിച്ചാൽ മതിയാവും. 

‘ദേശീയത നിർവചിക്കപ്പെടുന്നു’ എന്ന തന്റെ പുസ്തകത്തിൽ ഗോൾ‍വാൾക്കർ എഴുതിവെച്ചിരിക്കുന്നത്, “ഹിന്ദുസ്ഥാനിലെ അഹിന്ദുക്കളായ ജനവിഭാഗങ്ങൾക്ക് വേണമെങ്കിൽ ‘ഹിന്ദു രാഷ്ട്രത്തിന്’ പൂർണമായും കീഴ്പ്പെട്ടുകൊണ്ട്, യാതൊരു തരത്തിലുള്ള അവകാശവാദവുമുന്നയിക്കാതെ, ഒരു വിധത്തിലുമുള്ള പ്രത്യേക അവകാശങ്ങളോ മു൯ഗണനകളോ ഇല്ലാതെ, പൌരത്വ അവകാശ൦പോലുമില്ലാതെ ഈ രാജ്യത്ത് കഴിയാം” എന്നാണ്. ഈ വാക്കുകൾ അക്ഷരംപ്രതി നടപ്പിലാക്കുകയാണ് പുതിയ പൌരത്വ ഭേദഗതി ബിൽ. സി.എ.എ./എ‍൯.ആർ‍.സി. ലക്ഷ്യം വെക്കുന്നത് ഗോൾ‍വാൾക്കർ ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കൾ എന്ന്‍ വിളിച്ച വിഭാഗങ്ങളുടെ പൌരത്വ അവകാശങ്ങളെ തീർത്തും നിഷേധിക്കുക എന്നത് തന്നെയാണ്. 1920കളിൽ‍ ദ്വി-രാഷ്ട്ര വാദവുമായി സവാർക്കറും ഹിന്ദുമഹാസഭയുമൊക്കെ തുടങ്ങിവെച്ച, ഗോൾ‍വാൾക്കർ തന്റെ കൃതികളിലൂടെ സിദ്ധാന്തവല്ക്കരിച്ച, വിഭജനത്തിന്റെയും, വെറുപ്പിന്റെയും പ്രതിലോമകരമായ യാത്രയിലെ ഏറ്റവും പുതിയ നാഴികക്കല്ലാണ് ഇപ്പോഴത്തെ പൌരത്വ ഭേദഗതി ബില്ല്.

ഇതിലും അപകടകാരിയാണ് ഗോൾ‍വാൾ‍ക്കറുടെ രണ്ടാമത്തെ നിരീക്ഷണം. “സ്വന്തം വംശത്തിന്റെ‍യും സംസ്കാരത്തിന്റെയും പരിശുദ്ധി നിലനിർത്തുന്നതിനായി സെമിറ്റിക് മതവംശജരായ ജൂതന്മാരെ തങ്ങളുടെ രാജ്യത്ത് നിന്നും തുടച്ചുനീക്കി ജർമനി ലോകത്തെതന്നെ ഞെട്ടിച്ചു... ഹിന്ദുസ്ഥാനിൽ നമുക്ക് പഠിക്കാനും പ്രാവർത്തകമാക്കാനും പറ്റിയ വളരെ നല്ല മാതൃകയാണ് ഇത്”. ആർ‍.എസ്.എസ് തങ്ങളുടെ ഉജ്ജല മാതൃകയായി കാണുന്നത് നാസികളെയാണ്. ജർമനിയിലെ ജൂതവംശജരുടെ കൂട്ടക്കൊലയിൽ നിന്നും ആവേശം കൊള്ളുന്നവരാണ് ആർ.എസ്.എസും ബി.ജെ.പിയും അടക്കമുള്ള തീവ്രവലതുപക്ഷം. ജർമനിയിലേതുപോലെ ഇന്ത്യയിൽനിന്നും എല്ലാ സെമിറ്റിക് മതവംശജരെയും തുടച്ചുനീക്കുന്നത് സ്വപ്നം കാണുകയാണ് ആർ.എസ്.എസ്. പൌരത്വ ഭേദഗതിയും, ദേശീയ പൌരത്വ റെജിസ്റ്ററും അതിനുള്ള ഉപാധികളാണ്.

പൌരത്വ ബില്ലിനെതിരെ രാജ്യമെമ്പാടും ഉയർന്നു വന്നിട്ടുള്ള ഉജ്ജലമായ ജനകീയ പ്രക്ഷോഭങ്ങളിൽ പരിഭ്രാന്തരായി ചർച്ചകൾ വഴിതിരിച്ചു വിടുന്നതിനാണ് നുണപ്രചാരണങ്ങളുമായി ഇപ്പോൾ ബി.ജെ.പി. ഇറങ്ങിയിട്ടുള്ളത്. ഭരണ രംഗത്തെ സമ്പൂർണ പരാജയവും, വിവിധ വിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്നതിനായി ഒന്നിന് പുറകെ ഒന്നായി നടത്തുന്ന വർഗീയ അജണ്ടകളുമൊക്കെ ഉയർത്തിയ അതീവ നിരാശയും, കടുത്ത രോഷവും ഒന്നായി ഇന്ത്യയിലെ തെരുവുകളിൽ‍ അണപൊട്ടി ഒഴുകുകയാണിപ്പോൾ. ഈ ജനകീയ സമരത്തിന്റെ പൊള്ളലിൽ ഉരുകുന്നത് കൊണ്ടാണ് ഇപ്പോൾ സി.എ.എ.യും, എ‍൯.ആർ‍.സി.യെയും എന്തിനാണ് ബന്ധിപ്പിക്കുന്നത് എന്ന ചോദ്യവുമായി ബി.ജെ.പി. തെറ്റിദ്ധാരണ പരത്തുന്നതിന് ശ്രമിക്കുന്നത്. കളി കൈവിട്ടു പോയതിന്റെ വിറളിയിലാണിപ്പോൾ ബി.ജെ.പി. ഇവയെ തമ്മിൽ‍ ബന്ധിപ്പിച്ചത് മറ്റാരുമല്ല, ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെയാണ്. അഭായാർത്ഥികൾക്ക് പൌരത്വം നല്കാ൯ ആദ്യം പൌരത്വ ഭേദഗതി ബില്ലും, അതിനുശേഷം നുഴഞ്ഞു കയറ്റക്കാരെ പുറത്താക്കാ൯‍ പൌരത്വ റെജിസ്റ്ററും നടപ്പിലാക്കുമെന്ന് പല തവണ അർത്ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിച്ചത് അമിത് ഷാ ആണ്. രണ്ടിന്റെ്യും സമയക്രമം ശ്രദ്ധിക്കണം എന്ന് അടിവരയിട്ടതും ഷാ തന്നെ. ബി.ജെ.പി.യുടെ മനസ്സിലെ അഭായാർത്ഥികളാരെന്നും, നുഴഞ്ഞുകയറ്റക്കാരാരെന്നും ഇപ്പോൾ‍ ജനങ്ങൾ തിരിച്ചറിഞ്ഞു. ആദ്യം സി.എ.എ ആയത് എന്തുകൊണ്ടെന്നും ഇപ്പോൾ പകൽവെളിച്ചം പോലെ വ്യക്തമായി. ബുദ്ധിയുള്ള ആർക്കും ബി.ജെ.പി.യുടെ ഉള്ളിലിരിപ്പെന്തെന്ന് മനസ്സിലാക്കാ൯ ഒട്ടും വിഷമമില്ല. അതുകൊണ്ടുതന്നെയാണ് ബി.ജെ.പി.യുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ആ കുടിലബുദ്ധിക്കെതിരെയുള്ള പ്രക്ഷോഭം ആളിപ്പടരുന്നത്. 

ഈ രാജ്യത്തെ എങ്ങോട്ടാണ് ബി.ജെ.പി.യും ആർ‍.എസ്.എസ്സും കൊണ്ടുപോകാ൯‍ ശ്രമിക്കുന്നത് എന്നത് കൂടുതൽ കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ‍. ഈ മഹത്തായ രാജ്യത്തിന്റെ ആത്മാവിനെ നെടുകെ മുറിക്കുകയാണ് ഹിന്ദുത്വ വർഗീയ ശക്തികൾ‍. ബഹുവർണങ്ങളാൽ മനോഹരമായ ഇന്ത്യ എന്ന മഹത്തായ പൂന്തോട്ടത്തിൽ നിന്നും പ്രചോദനവും, ആവേശവും ഉൾക്കൊള്ളുന്നതിനു പകരം ആ പൂന്തോപ്പിൽ നിന്നും റോസും ഓർക്കിഡ് പൂക്കളും ഇറുത്ത് മാറ്റി പൂങ്കാവനത്തെ തന്നെ വികൃതമാക്കി നശിപ്പിക്കാ൯ ഒരുമ്പിട്ടിറങ്ങിയിരിക്കുകയാണ് വർഗീയ ശക്തികൾ‍. മുസ്ലീം ക്രിസ്ത്യ൯‍ മത വിശ്വാസികളെയും കമ്മ്യുണിസ്റ്റ്കാരേയുമാണ് ഗോൾ‍വാൾക്കർ ഇന്ത്യയുടെ ശത്രുക്കളാക്കി ചിത്രീകരിച്ചത്. ഇവരെയൊക്കെ തുടച്ചുമാറ്റിക്കഴിഞ്ഞാൽ പിന്നെ ആരായിരിക്കും ആർ‍.എസ്.എസ്സിന്റെ ശത്രുക്കൾ? വിഭാഗീയ ശക്തികളുടെ കുന്തമുന പിന്നെ നീളുന്നത് ദളിതർക്കും, ശൂദ്രർക്കും അവരുടെ കണ്ണിലെ മറ്റ് ‘അസ്പർശ’ ജാതിക്കാർക്കും ഒക്കെ നേർക്കു തന്നെ ആയിരിക്കും. മനുസ്മൃതി ഭരണഘടനയായുള്ള ഒരു ബ്രാഹ്മണഭാരതം തന്നെയാണ് ആർ.എസ്.എസ്സിന്റെ ആത്യന്തിക ലക്‌ഷ്യം. ഗോൾ‍വാൾക്കർ കണ്ട സ്വപ്നമാണത്. ആ സ്വപ്നത്തിന്റെ സംഘടിത രൂപമാണ് ആർ‍.എസ്.എസ്. എന്ന പ്രതിലോമ കൂട്ടായ്മ. ഒരിക്കലും അത് യാഥാർഥ്യമാവാ൯ അനുവദിച്ചു കൂടാ.

രാജ്യം വലിയൊരു പ്രതിസന്ധിയെ നേരിടുന്ന ഈ ഘട്ടത്തിൽ‍ ഗോൾ‍വാൾക്കറെ വായിക്കുന്നതിനു പകരം സ്വാമി വിവേകാനന്ദനെ എങ്കിലും വായിക്കാനാണ് ബി.ജെ.പി.യോട് ആരെങ്കിലും ഉപദേശിക്കേണ്ടത്. വിവേകാനന്ദന്റെ ഈ വാക്കുകൾ ഏതൊരു വിവേകശാലിയുടെയും മനസ്സ് തുറപ്പിക്കേണ്ടതാണ്. “നമ്മുടെ മാത്രുരാജ്യത്തിനുള്ള ഏക പ്രതീക്ഷ രണ്ട് മഹത്തായ ധാരകളുടെ, ഹിന്ദുയിസവും ഇസ്ലാമും, തമ്മിലുള്ള സംയോജനമാണ്. വേദാന്ത ചിന്തയാകുന്ന ‘ശിരസ്സും’, ഇസ്ലാ൦ സാഹോദര്യത്തിന്റെതായ ‘ശരീരവും’ തമ്മിലുള്ള സംയോജനം, അതാണ്‌ നമുക്ക് ആവശ്യം” എന്നാണ് വിവേകാനന്ദ൯‍ അഭിപ്രായപ്പെട്ടത്. മാത്രമല്ല സ്വാമി വിവേകാനന്ദ൯ ഇത്രയും കൂടി പറഞ്ഞു വെച്ചു - “എല്ലാ മനുഷ്യരെയും സ്വന്തം ആത്മാവായി കാണുകയും അതിനനുസൃതമായി പെരുമാറുകയും ചെയ്യുന്ന അദ്വൈത൦ പ്രായോഗിക തലത്തിൽ ഒരിക്കലും സാർവത്രികമായി ഹിന്ദുക്കൾക്കിടയിൽ വേരോടിയിട്ടില്ല. സമത്വം എന്ന ആശയത്തെ ഏതെങ്കിലും മതം ഗൌരവതരമായി സമീപിച്ചിട്ടുണ്ടെങ്കിൽ അത് ഇസ്ലാം ആണ്, ഇസ്ലാം മാത്രമാണ്”. അത്തരമൊരു തിരിച്ചറിവിൽ നിന്നാണ് സ്വാമി വിവേകാനന്ദ൯ വേദാന്തചിന്തയും ഇസ്ലാമികസാഹോദര്യവും ഒത്തുചേർന്ന ചിന്താ പദ്ധതിയും ജീവിത രീതിയുമാണ് ഭാരതത്തിന്‌ അനുയോജ്യമെന്ന തന്റെ വിപ്ലവകരമായ ദർശനം രൂപപ്പെടുത്തിയത്. 

ഇന്ന് രാജ്യം വലിയ വെല്ലുവിളികളെ നേരിടുമ്പോൾ‍, ഒരു ജനതയുടെ തന്നെ ജീവിതം അത്യന്തം ദുരിതത്തിലാഴ്ന്നിരിക്കുമ്പോൾ, രാജ്യത്തെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഏതൊരു സർക്കാരും മു൯ഗണന നൽകേണ്ടത്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുള്ള പുതിയ പുതിയ വഴികൾ‍ തേടി അവരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുന്നതിനു പകരം രാജ്യത്ത് ഐക്യം ഉറപ്പാക്കുന്നതിനുള്ള സമവായ അന്തരീക്ഷം ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്. തകർന്നു തരിപ്പണമായി കിടക്കുന്ന സമ്പദ്ഘടന പുനർനിർമിക്കുന്നതിനാണ് സർക്കാർ നേതൃത്വം നൽകേണ്ടത്. ഭീതിയും അവിശ്വാസവും നിലനിൽക്കുന്ന അന്തരീക്ഷത്തിൽ‍ സമ്പദ് വ്യവസ്ഥയും ഉത്പാദന രംഗവും മുരടിക്കുമെന്നത് സാമാന്യ ജ്ഞ്യാനമാണ്. നിർഭാഗ്യവശാൽ ബി.ജെ.പി.ക്ക് മാത്രം ഇത് മനസ്സിലാകാതെ പോകുന്നു. ഇന്നലെവരെ ഏറ്റവും മോശം മന്ത്രിയായിരുന്ന ധനമന്ത്രി ഇപ്പോൾ ആശ്വാസം കൊള്ളുന്നുണ്ടാവും. തന്നെക്കാൾ‍ മോശക്കാരനായി ഒരു ഗൃഹമന്ത്രി ഉയർന്നു വന്നതിൽ. ഇപ്പോൾ‍ ഏറ്റവും മോശക്കാരായ മന്ത്രിമാരുടെ പട്ടികയിൽ‍ അമിത് ഷാക്ക് തന്നെ ഒന്നാം സ്ഥാനം. സർക്കാരിൽ തുടരാ൯‍ യാതൊരു ധാർമിക അവകാശവുമില്ലാത്ത ആളായിരിക്കുന്നു ഇന്ത്യയുടെ ഗൃഹമന്ത്രി. ഇന്ത്യയിലെ ജനങ്ങളെ ഒന്നായി കാണാ൯ കഴിയാത്ത, വംശീയമായി വിഭജിച്ചും വസ്ത്രം നോക്കി തരംതിരിച്ചും ഒരു ജനതയെ വിഘടിച്ചു നിർത്തുന്ന, ബി.ജെ.പി എന്ന പ്രസ്ഥാനത്തിനും ഇന്ത്യയിലെ ജനങ്ങളെ ഭരിക്കാ൯ യാതൊരു അർഹതയുമില്ല. അത്തരമൊരു ഭരണകൂടത്തിന്റെ അധികാരത്തിന്റെ മറവിൽ നടത്തുന്ന ആർ.എസ്.എസ്. വർഗീയതയുടെ വിഭാഗീയ നീക്കങ്ങൾക്കെതിരെയുള്ള പോരാട്ട൦ കൂടിയാണ് ഇപ്പോഴത്തെ ജനകീയ സമരങ്ങൾ‍. ഇന്ത്യ൯‍ ജനതയെ മതപരമായി വിഭജിച്ച് ഗോൾ‍വാൾക്കറുടെ ഹിന്ദുരാഷ്ട്രത്തിന് അടിത്തറ പാകാനുള്ള പൌരത്വ ഭേദഗതി നിയമത്തിലെ ഗൂഡോദ്ധേശം ആളിക്കത്തുന്ന ഈ സമരത്തിൽ തകർന്നടിയുക തന്നെ ചെയ്യും. 

സുരേഷ് കോടൂർ