തവളപ്രപഞ്ചവും, ഹോക്കിങ്ങും പിന്നെ
ബ്രഹ്മചര്യ കാവൽക്കാരും
-
സുരേഷ് കോടൂർ
“മനുഷ്യന് യുക്തിജീവിയാണെന്ന്
പറയപ്പെടുന്നു. എന്റെ ജീവിതകാലം മുഴുവനും ഞാന്‍ അതിനുള്ള തെളിവിനായി തിരയുകയാണ്”
എന്ന പ്രസിദ്ധമായ വാചകം സുപ്രസിദ്ധ ചിന്തകനായ ബെര്‍ട്രന്റ്
റസ്സലിന്റെതാണ്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിനുള്ള വിലക്ക് നീക്കിയ സുപ്രീംകോടതി
വിധിക്കെതിരെ കേരളത്തിലിന്നു നടക്കുന്ന കോപ്രായങ്ങൾ കാണുമ്പോൾ റസ്സൽ താങ്കൾ എത്ര
ശരിയായിരുന്നു എന്ന് നാം അറിയാതെ പറഞ്ഞുപോകും. സാക്ഷരതയില്‍ മുന്‍പന്തിയിൽ എന്നഭിമാനിക്കുന്ന
കേരളം ശാസ്ത്രബോധത്തില്‍ എത്രയോ പിന്നിലാണ്
എന്ന് ഇപ്പോഴത്തെ അസംബന്ധ നാടകങ്ങളും നമ്മെ വീണ്ടും ഓര്‍മിപ്പിക്കുന്നു. വിദ്യാഭ്യാസവും
ശാസ്ത്രബോധവും തമ്മില്‍ പ്രത്യേകിച്ച് ഒരു ബന്ധവുമില്ലെന്നും നാം വിഷമത്തോടെ വീണ്ടും
അറിയുന്നു. പ്രപഞ്ച നിയമങ്ങള്‍ ക്ലാസിലിരുന്നു കാണാപ്പാടം ഉരുവിടുന്ന ശാസ്ത്ര
വിദ്യാര്‍ത്ഥികളും ശിലയുടെ ബ്രഹ്മചര്യത്തിനു കാവലിരിക്കാൻ തെരുവിലിറങ്ങി അപഹാസ്യരാവുന്ന അവസ്ഥയിലാണ് കേരളം എന്നത് നമ്മെ
വിഷമിപ്പിക്കുന്നില്ലെങ്കിൽ നാം നമ്മുടെ ഭാവിയെപ്പറ്റി
ആശങ്കപ്പെടേണ്ടതുണ്ട്. ശാസ്ത്രമുന്നേറ്റങ്ങൾ നയിക്കാന്‍ മറ്റുള്ളവരും, അതിന്റെ ഗുണഫലമനുഭവിക്കുന്നതിൽ ഏറ്റവും മുന്പിൽ ശാസ്ത്രബോധത്തോട് പുറംതിരിഞ്ഞു നില്ക്കുന്ന നമ്മളും എന്ന അവസ്ഥ നമ്മെ ഒട്ടും
ലജ്ജിപ്പിക്കുന്നേയില്ല എന്നത് എത്ര പരിഹാസ്യമാണ്.
കുട്ടികള്‍ മണ്ണപ്പം ചുട്ടും,
മണ്ണുകൊണ്ട് ചോറും കറിയും വെച്ചു൦ ഒക്കെ കളിക്കാറുണ്ട്.
അവരുടെ കളിസ്ഥങ്ങളിൽ ചിലപ്പോൾ അവർ ഒരു കല്ലെടുത്തുവെച്ച് അതിനെ ദൈവമാക്കി വീട്ടില്‍നിന്ന് അവര്‍ക്ക് കിട്ടുന്ന
മധുരപലഹാരങ്ങൾ വീട്ടുകാരറിയാതെ കൊണ്ടുവന്ന് കല്ലിനുമുന്നില്‍ വെച്ച് പൂജചെയ്ത് കളിക്കാറുമുണ്ട്. ഇതിനെയൊക്കെ
നമ്മള് കുട്ടികളുടെ കുട്ടിത്തമായി മാത്രമേ പരിഗണിക്കാറുള്ളു. പക്ഷെ ഇതേ കളി തന്നെയാണ് നമ്മള് മുതിര്‍ന്നവർ ക്ഷേത്രങ്ങൾക്കുള്ളിൽ ചെയ്യുന്നതും എന്ന് നാം തിരിച്ചറിയാറില്ല. വളരെ ഗൌരവതരവും പവിത്രവുമായ എന്തോ
ആണ് നാം ക്ഷേത്രത്തിനുള്ളിൽ ചെയ്യുന്നത് എന്നാണ്
നമ്മുടെ ഭാവം. നാം ചെയ്യുന്നത് ഈ
കുട്ടിക്കളിയുടെ ഒരു മുതിര്‍ന്ന പതിപ്പ് മാത്രമാണെന്ന് നമ്മള് ആലോചിക്കുന്നേ ഇല്ല. യഥാര്‍ത്ഥത്തിൽ മുതിര്‍ന്നവർ കളിക്കുന്ന ഈ
‘പൊട്ടന്കളിയെ’ അവരുടേതായ രീതിയില്‍ അനുകരിക്കുക മാത്രമാണ് കുട്ടികള്‍
ചെയ്യുന്നത്. കുട്ടികളുടെ കളി കുട്ടിത്തമായി തിരിച്ചറിയാൻ കഴിയുന്ന നമുക്ക് പക്ഷെ നമ്മൾതന്നെ ചെയ്യുന്ന പ്രവര്‍ത്തികളുടെ പരിഹാസ്യത തിരിച്ചറിയാൻ കഴിയുന്നില്ല എന്ന് മാത്രം. തീര്‍ത്തും അര്‍ത്ഥരഹിതമായ നമ്മുടെ വങ്കത്തരങ്ങളെ നാം നമുക്കുതന്നെ മനസ്സിലാവാത്ത വലിയ വാക്കുകളെക്കൊണ്ടു മഹത്വവല്‍ക്കരിക്കുന്നു.
താന്ത്രികവിദ്യ, ഡീറ്റി (deity) തുടങ്ങിയ അസംബന്ധങ്ങളും കാന്തികവലയം, കോസ്മിക് എനര്‍ജി തുടങ്ങിയ ബന്ധമില്ലാത്ത
കുറെ വാക്കുകളും തരാതരം പോലെ കലര്‍ത്തി നാം നമ്മെത്തന്നെ ഭ്രമിപ്പിക്കുകയാണ്. അവലോസുണ്ടയും
അവിലുനനച്ചതും പാലും പഴവും തിന്നുന്ന, നമ്മുടേതുപോലുള്ള
വികാരവിചാരങ്ങളും ഭാവഹാദികളും വസ്ത്രധാരണ ശീലങ്ങളും ഒക്കെയുള്ള, കുശുമ്പും
കുന്നായ്മയും പ്രതികാരവാഞ്ചയും സ്വജനപ്രീതിയുമുള്ള, അപമാനിക്കപ്പെട്ടാൽ പ്രളയംവരുത്തി പകരം വീട്ടുന്ന വില്ലത്തരവും, സ്ത്രീ സാമീപ്യത്താൽ ഭംഗം വരാവുന്ന ബ്രഹ്മചര്യവും ആരോപിക്കുന്ന ഒരു ശിലാപ്രതിഷ്ഠക്ക്മുന്നിൽ കൈകൂപ്പി തലകുമ്പിട്ടു നമ്മൾ ചെയ്യുന്ന
കോമാളിത്തങ്ങൾ കണ്ട് കുട്ടികൾ പരിഹസിച്ചു ചിരിക്കാത്തത് അവരെ നാം നമ്മുടെതന്നെ ‘മിനിയേച്ചര്‍’
പതിപ്പുകളായി വളര്‍ത്തുന്നത് കൊണ്ട് മാത്രമാണ്. വിശേഷബുദ്ധിയുള്ള മറ്റേതെങ്കിലും
ഒരു ജീവിവര്‍ഗം ഭൂമുഖത്തുണ്ടായിരുന്നെങ്കിൽ അവർ മനുഷ്യജീവിയുടെ സ്വന്തം ബുദ്ധിക്കു നേരെയുള്ള വിചിത്രമായ ഈ കൊഞ്ഞനം കുത്തലിനെ
നോക്കി ആര്ത്തുചിരിച്ചേനെ.
അടിസ്ഥാനപരമായി ദൈവവിശ്വാസവും
അതിനോടനുബന്ധിച്ച ആചാരങ്ങളും അനുഷ്ടാനങ്ങളും ഒക്കെ പ്രകൃതിക്ക് മുന്പിൽ നിസ്സഹായരായിരുന്ന പ്രാചീനമനുഷ്യന്റെ
ഭയത്തിൽ നിന്ന് ഉടലെടുത്തതാണെന്ന് നമുക്കിന്നറിയാം. കാറ്റും, മഴയും, തീയു൦, പാമ്പും, പരുന്തും, സൂര്യനും, ചന്ദ്രനും
ഒക്കെ ദൈവമായിരുന്ന ആ പ്രാചീന കാലത്തുനിന്ന് പക്ഷേ ദൈവത്തിനുതന്നെ കാലാനുസൃതമായ ഒരുപാട് രൂപാന്തര൦ വന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള മനുഷ്യനുള്ള അറിവ് വര്‍ദ്ധിക്കുന്നതിനനുസരിച്ചാണ് ദൈവവും മാറിയത്. ദൈവമെന്ന് പണ്ട് ആരാധിച്ചിരുന്ന പ്രകൃതിപ്രതിഭാസങ്ങൾ ഒന്നൊന്നായി മനുഷ്യന്റെ
സാമാന്യബുദ്ധിക്ക് വഴിപ്പെട്ടപ്പോൾ ദൈവമെന്നത് ‘ബ്രഹ്മവും’, ‘എനര്‍ജിയും’,
‘ഏതോ ഒരു ശക്തിയും’ ഒക്കെയായി ക്രമേണ സന്ദര്‍ഭത്തിനനുസരിച്ച് കൂടുതൽ ‘സങ്കീര്‍ണവും’, ‘കുലീനവും’, ‘സോഫിസ്റ്റിക്കേറ്റഡും’ ആയി മാറി. ദൈവനിര്വചനങ്ങള്ക്ക്
‘ശാസ്ത്രീയ’ നിറമുണ്ടായിത്തുടങ്ങി. പ്രപഞ്ച ശക്തികളുടെ മുന്നിലെ നിസ്സഹായാവസ്ഥയെ
വലിയൊരളവില്‍ മനുഷ്യൻ കീഴടക്കിയെങ്കിലും, വര്‍ദ്ധിച്ച
ജീവിതദുരിതങ്ങളുടെ നീറുന്ന നിസ്സഹായാവസ്ഥയിൽ പകച്ചുനില്‍ക്കുന്ന
മനുഷ്യാവസ്ഥ ദൈവവിശ്വാസത്തിന് കാരണമാവുന്ന സാഹചര്യത്തെ ഇന്നും നിലനിര്‍ത്തുന്നു.
അതുകൊണ്ട് ദൈവവിശ്വാസം ഇന്നും തുടരുന്നത് നമുക്ക് മനസ്സിലാക്കാം. എന്നാൽ ‘നീ തന്നെ ബ്രഹ്മം’ എന്ന തലത്തിലേക്ക് അത് വളരുന്നതിന് പകരം, കിരീടവും ആയുധവും
വിവാഹവും വിദ്വേഷവും വിരക്തിയും ആസക്തിയും ബ്രഹ്മചര്യവും ഒക്കെയുള്ള ശിലാരൂപങ്ങളും,
മാനുഷിക വികാരങ്ങൾക്കും പ്രലോഭനങ്ങള്‍ക്കും അടിമകളായ ദേവതാസങ്കൽപങ്ങളും ഒക്കെത്തന്നെയായി ആ ദൈവം ഇന്നും നിലനില്ക്കുന്നു എന്ന അവസ്ഥ
പരിതാപകരമാണ്. ഇലക്ട്രിക് ബള്‍ബിന്റെ പ്രകാശത്തെ നോക്കി അത് ഇലക്ട്രിക് ബള്‍ബ്
ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ‘ദിവ്യജ്യോതി’യെന്ന്
അലറിവിളിക്കുന്ന മന്ദബുദ്ധിനിലവാരത്തിൽ നിന്നെങ്കിലും ഒന്ന്
മോചിതരാവേണ്ടേ നമ്മൾ? ശാസ്ത്രബോധത്തിന്റെ
ശക്തമായ പ്രകാശത്തിനുമാത്രം തുടച്ചുമാറ്റാൻ കഴിയുന്ന
അന്ധകാരത്തിലാണ് നമുക്കിടയിലെ ഭൂരിഭാഗവും ഇന്നും ജീവിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.
ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരങ്ങൾ കണ്ടെത്താനും ആകാംക്ഷയും
താല്പര്യവുമുള്ള തലമുറകൾക്കല്ല നമ്മുടെ
വിദ്യാലയങ്ങളിലെ ക്ലാസ്സ്മുറികൾ ജന്മം നല്‍കുന്നത്
എന്നതാണ് ശിലയുടെ ബ്രഹ്മചര്യത്തെക്കുറിച്ച് തെരുവുകളിൽ യാതൊരു വൈക്ലബ്യവുമില്ലാതെ ‘ഉൽക്കണ്ടപ്പെടുന്ന’ ഒരു തലമുറ തെളിയിക്കുന്നത്.
പ്രപഞ്ചത്തെ അറിയുന്നതില്‍ നാം ഏറെ
മുന്നേറിയിരിക്കുന്ന ഒരു ശാസ്ത്രയുഗത്തിന്റെ ഇങ്ങേതലയ്ക്കലാണ് ഇത്തരം ആഭാസങ്ങൾ അരങ്ങേറുന്നത് എന്നത് ഏതൊരു ശാസ്ത്രമനസ്സിനെയും
വേദനിപ്പിക്കും. ഈയിടെ ബീഹാറിലെ ചില
ഗ്രാമവാസികൾ
മഴപെയ്യിക്കാനായി തവളകളെ ഒരു കുഴിയിലിട്ടു തല്ലിക്കൊന്ന് ചത്ത തവളകളെ മാലയാക്കി ഗ്രാമത്തിലെ ഒരു പുരുഷന്റെ കഴുത്തിലിട്ട് ആ പുരുഷൻ അവിടെ കൂടിയിരിക്കുന്നവരെ തെറിവിളിക്കുന്ന ഒരാചാരത്തെകുറിച്ച് പത്രവാര്‍ത്തയുണ്ടായിരുന്നു.
ഇക്കാലത്തും ഇത്തരം ‘മണ്ടന്മാര്’ ഉണ്ടാവുമോ എന്ന് മഴയെക്കുറിച്ചറിയാവുന്ന ‘വിവരമുള്ള’
മലയാളികള്‍ പരിഹസിച്ചിരിക്കും. എന്നാൽ പ്രതിഷ്ഠയുടെ
ബ്രഹ്മചര്യം കാക്കാൻ സ്ത്രീസാമീപ്യം
ഒഴിവാക്കി ദൈവത്തെ സംരക്ഷിക്കുന്നതിന് ചോരപ്പുഴ ഒഴുക്കാൻ നടക്കുന്നതിലെ വിഡ്ഢിത്തവും അതില്‍നിന്നും ഒട്ടും കുറവല്ല എന്നത് ഇവരെ അലോസരപ്പെടുത്തുന്നേയില്ല.
ഇക്കൂട്ടരും
യഥാര്‍ത്ഥത്തിൽ ‘തവളകളുടെ പ്രപഞ്ചത്തിൽ’ തന്നെയാണ് അഭിരമിക്കുന്നത്. ആപേക്ഷികതാ സിദ്ധാന്തവും ക്വാണ്ടം ബലതന്ത്രവും
വിശദീകരിക്കുന്ന ആധുനിക പ്രപഞ്ച വീക്ഷണം ഇവരിൽ നിന്നും ഇപ്പോഴും ഏറെ ദൂരെയാണ്.
നമ്മുടെ ശാസ്ത്ര വിദ്ധ്യാര്‍ത്ഥിനികൾ തെരുവിലിറങ്ങേണ്ട അവസരമാണിത്. ‘അയ്യപ്പ സംരക്ഷണ ജാഥകളില്‍’ ബാനറുകള്‍ തൂക്കി നടക്കുന്ന
‘തവള പ്രപഞ്ചത്തിലെ’ സ്ത്രീമനസ്സുകളോട് ആധുനിക ശാസ്ത്രം നല്കുന്ന പ്രപഞ്ചവീക്ഷണത്തെക്കുറിച്ചാണ് ഈ സന്ദര്‍ഭത്തിൽ ശാസ്ത്ര വിദ്ധ്യാര്‍ത്ഥിനീ
സമൂഹം സംസാരിക്കേണ്ടതായിട്ടുള്ളത്. ശാസ്ത്ര വിദ്ധ്യാര്‍ത്ഥിനികളുടെ ഒരു കൂട്ടായ്മ കേരളമുടനീളം ശാസ്ത്രബോധ പ്രചരണത്തിന് നേതൃത്വം കൊടുക്കട്ടെ.
ദൈവത്തെ മനുഷ്യനാക്കുന്നതിലെ അയുക്തികളെ തുറന്നു കാട്ടുന്നതിനുള്ള
ശ്രമമെങ്കിലുമാവട്ടെ ആ പ്രചാരണ യജ്ഞ്യം. ക്ലാസ്റൂമുകളിലെ ശാസ്ത്രപഠനം തെരുവുകളിലെ
വീട്ടമ്മമാരിലേക്കെത്തട്ടെ. ജനങ്ങളെ ‘തവളകളുടെ പ്രപഞ്ചത്തില്‍’ തളച്ചിടാൻ നോക്കുന്നവരുടെ കുത്സിത രാഷ്ട്രീയ, ജാതീയ അജണ്ടകളെ തുറന്നു
കാട്ടാനുള്ളതാകട്ടെ ഈ വിദ്യാര്‍ത്ഥിനികള്‍ നയിക്കുന്ന തെരുവുകളിലെ ശാസ്ത്ര പഠന
സദസ്സുകൾ.
പ്രപഞ്ചങ്ങൾ കൃത്യമായ ഭൌതിക
നിയമങ്ങൾക്കനുസൃതമായി സ്വാഭാവികമായി പിറവിയെടുക്കുകയാണെന്നും അവയുടെ സൃഷ്ടിക്ക്
ഏതെങ്കിലും പ്രകൃത്യാതീത അമാനുഷിക ശക്തികളുടേയോ ദൈവത്തിന്റെയോ ഒന്നും ഇടപെടൽ
ആവശ്യമില്ലെന്നും ആണ് ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത്. ഈ ശാസ്ത്രസത്യമാണ്
ഏറ്റവും ഒടുവിൽ ഈ നൂറ്റാണ്ടിലെ അസാമാന്യ ശാസ്ത്രപ്രതിഭയായിരുന്ന ലോകപ്രസിദ്ധ സൈദ്ധാന്തികഭൌതിക ശാസ്ത്രജ്ഞനും
പ്രപഞ്ചശാസ്ത്രകാരനുമായിരുന്ന സ്റ്റീഫൻ ഹോക്കിങ്ങ് ലോകത്തോട് അസന്നിഗ്ദമായി
വിളിച്ചുപറഞ്ഞത്. പ്രപഞ്ചസൃഷ്ടിയുമായി ബന്ധപ്പെട്ടുള്ള സങ്കീര്‍ണ്ണമായ സമസ്യകള്‍ക്ക്
ഉത്തരം തേടിയുള്ള തന്റെ അന്വേഷണങ്ങളിൽ ദൈവത്തെ പാടേ മാറ്റിനിർത്താൻ കാണിച്ച
സ്ഥൈര്യമാണ് ഹോക്കിങ്ങിനെ സവിശേഷനാക്കുന്നത്. അതും സ്വന്തം ജീവിതത്തിൽ നേരിട്ട ഏറ്റവും വിഷമമേറിയ വെല്ലുവിളികൾക്ക്മുന്പിൽപോലും പതറാതെ, വിധിയെ പഴിച്ച് വിഷാദ ജീവിതത്തിലേക്ക് വഴുതിവീഴാതെ, മൌലികവും അനതിസാധാരണമായ ഉള്‍ക്കാഴ്ചയുമുള്ള സമീകരണങ്ങളുമായി അദ്ദേഹം
പ്രപഞ്ചത്തിന്റെ സൃഷ്ടി വികാസ പരിണാമങ്ങളെ വിശദീകരിച്ചു എന്നത് ഏറ്റവും ശ്രദ്ധേയമാണ്. വളരെ ചെറുപ്പത്തിൽ
തന്നെ, ഇരുപത്തിയൊന്നാമത്തെ വയസ്സിൽ, ശരീരത്തിലെ പേശികളുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന നാഡീവ്യൂഹങ്ങളെ തളര്‍ത്തുന്ന
മോട്ടോർ ന്യൂറോൺ എന്ന അസുഖം ബാധിച്ച ഹോക്കിങ്ങ് ശരീരത്തിലെ ഏതാണ്ട് മുഴുവൻ
ഭാഗങ്ങളുടെയും ചലന ശേഷി പൂര്‍ണമായും നഷ്ടപ്പെട്ടനിലയിലാണ് തന്റെ ശിഷ്ടകാലം
ജീവിച്ചത്. അവസാന കാലങ്ങളില്‍ സംസാരശേഷിപോലും നഷ്ടപ്പെട്ടിരുന്നു
അദ്ധേഹത്തിന്. അത്യന്തം സജീവമായ തലച്ചോറും ചലിപ്പിക്കാന്‍
കഴിഞ്ഞിരുന്ന ശരീരത്തിലെ ഏക അവയവമായ വലതുകയ്യിലെ ചൂണ്ടുവിരലുമായി ഹോക്കിങ്ങ്
എഴുപത്തിയാറാം വയസ്സില്‍ മരിക്കുന്നതുവരെ ശാസ്ത്രലോകത്തെ ഒരേസമയം
ത്രസിപ്പിക്കുകയും, അമ്പരപ്പിക്കുകയും
ചെയ്തുകൊണ്ടിരുന്നു. അതികഠിനമായ ശാരീരിക
ക്ലേശങ്ങളുടെ പീഠകളിൽ ഉഴലുന്നൊരു മനുഷ്യൻ തന്റെ വ്യഥകളുടെ പരിഹാരമാര്ഗത്തിനായി
ദൈവത്തെ അഭയം പ്രാപിക്കുകയല്ല ചെയ്തത്. മറിച്ച്, മനുഷ്യരാശിയുടെ അറിവുതേടിയുള്ള അനുസ്യൂതമായ യാത്രയിൽ
പ്രചോദനമായി, വഴികാട്ടിയായി പ്രപഞ്ചപ്രതിഭാസങ്ങളിലെ
ശാസ്ത്രനിയമങ്ങളെ അന്വേഷിച്ച ആ അപൂര്‍വമനസ്സ് അത്തരമൊരു ശക്തിയുടെ
ആവശ്യകതയെത്തന്നെ നിരാകരിക്കുകയാണ് ചെയ്തത് എന്നത് നമ്മെ അത്ഭുതപ്പെടുത്തും. പ്രപഞ്ചസൃഷ്ടിയെ വിശദീകരിക്കാൻ ഒരു ദൈവത്തിന്റെ സാന്നിദ്ധ്യമോ, സഹായമോ ആവശ്യമില്ലെന്ന് ഹോക്കിങ്ങ് നിരീക്ഷിച്ചു. പ്രപഞ്ച൦ ഉലയിൽ ഉരുകുന്നിടത്തുനിന്ന് ദൈവത്തെ പുറത്താക്കുകയായിരുന്നു സ്റ്റീഫൻ
ഹോക്കിങ്ങ് എന്ന മഹാപ്രതിഭ. പ്രപഞ്ചത്തെക്കുറിച്ചുള്ള
ഇത്തരം ആവേശകരമായ അറിവുകളുടെ മുന്നിൽ ത്രസിച്ചു നില്ക്കുന്ന ആധുനിക ലോകത്താണ് ഇവിടെ നാം
‘തവള പ്രപഞ്ചത്തില്‍’ അഭിരമിച്ചുകൊണ്ട്
ഒരു ശിലയുടെ ബ്രഹ്മചര്യം സംരക്ഷിക്കുന്നതിനായി തെരുവുകളിൽ പൊറാട്ട് നാടകമാടുന്നത് എന്നത് സാക്ഷരതയില്‍
മുന്നിലെന്ന് അഭിമാനിക്കുന്ന നമ്മൾ മലയാളികളെ മുഴുവൻ ലജ്ജിപ്പിക്കേണ്ടതുണ്ട്
പ്രപഞ്ചത്തിന്റെ
ഉള്ളറരഹസ്യങ്ങളുടെ ഉരുക്കഴിക്കുന്നതിനാണ് ഹോക്കിങ്ങ് തന്റെ ഗവേഷണജിവിതം
വിനിയോഗിച്ചത്. പ്രപഞ്ചം ഉണ്ടായത് എങ്ങനെയാണെന്നും, പ്രപഞ്ചം എന്തുകൊണ്ട് ഇങ്ങനെയാണെന്നും, പ്രപഞ്ചത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളെന്താണെന്നുമാണ്
ഹോക്കിങ്ങ് അന്വേഷിച്ചത്. എന്തുകൊണ്ടാണ്
ഒന്നുമില്ലാതിരിക്കുന്നതിനുപകരം ഈ കാണുന്ന വസ്തുക്കളൊക്കെ ഉണ്ടായിരിക്കുന്നത്? എന്തുകൊണ്ടാണ് പ്രപഞ്ചം നാം ഇന്ന് കാണുന്ന രീതിയിലുള്ള ചില നിശ്ചിത
നിയമങ്ങൾനുസൃതമായി ചലിക്കുകയും മറ്റൊരു രീതിയിൽ അഥവാ മറ്റൊരു കൂട്ടം
നിയമങ്ങൾക്കനുസൃതമായി ചലിക്കുന്നതല്ലാതിരിക്കുകയും ചെയ്യുന്നത്? ജീവിതത്തിന്റെയും, പ്രപഞ്ചത്തിന്റെയും, മറ്റെല്ലാറ്റിന്റെയും ഏറ്റവും അടിസ്ഥാനപരവും ആത്യന്തികവുമായ ചോദ്യമാണിത്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടിയുള്ള അത്യപൂര്‍വവും അതീവസഫലവുമായ ഒരു
ജ്ഞ്യാനയാത്ര ആയിരുന്നു ഹോക്കിങ്ങിന്റെ ജീവിതം. ഈ ചോദ്യങ്ങളിലടങ്ങിയ പ്രപഞ്ചരഹസ്യങ്ങൾ ശാസ്ത്രനിയമങ്ങളുടെ താക്കോലിട്ടു
തുറന്നുകൊണ്ടാണ് ഹോക്കിങ്ങ് വിശദീകരിച്ചത്. ഈ വിശദീകരണങ്ങള്‍ അറിയാനാണ് നാം ശ്രമിക്കേണ്ടത്.
നമുക്ക് ചുറ്റുമുള്ള ശാസ്ത്ര പ്രതിഭാസങ്ങളെ ചോദ്യം ചെയ്യുകയും ശാസ്ത്രീയ
രീതിയിലുള്ള അന്വേഷണങ്ങളിലൂടെ മനസ്സിലാക്കുകയും ചെയ്തു കൊണ്ടാണ് നാം
പുരോഗമിക്കുന്നത്. അല്ലാതെ പ്രാചീന ആചാരങ്ങളെയും വിശ്വാസങ്ങളെയും അറിവുകളെയും
മുറുകെപ്പിടിച്ചുകൊണ്ടല്ല. പ്രപഞ്ചത്തെക്കുറിച്ചു നമുക്കുള്ള അറിവ് അനേക
നൂറ്റാണ്ടുകളുടെ അന്വേഷണങ്ങളുടെയും, അനുഭവങ്ങളുടെയും ഫലമായി നമുക്ക്
സ്വായത്തമായതാണ്. അത്താത് കാലങ്ങളില്‍ നിലവിലിരുന്നിരുന്ന വിശ്വാസാചാരങ്ങളുടെ
കടുംപിടുത്തങ്ങളിൽനിന്ന് കുതറിമാറിത്തന്നെയാണ് ഇത് സാദ്ധ്യമായതും.
ഉദാഹരണത്തിന്, പ്രാചീന ഭാരതീയര്‍
വിശ്വസിച്ചിരുന്നത് ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നീ
പഞ്ചഭൂതങ്ങളെക്കൊണ്ടാണ് പ്രപഞ്ചം നിര്‍മിച്ചിരിക്കുന്നത് എന്നാണ്. ആകാശം ഒഴികെയുള്ള ബാക്കി നാല് ധാതുക്കളെ കൊണ്ടാണ് ഇക്കാണുന്ന എല്ലാം
ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് അരിസ്റ്റോട്ടില്‍ ഉള്‍പ്പെടെയുള്ള പ്രാചീന
ഗ്രീക്കുകാർ കരുതിയിരുന്നത്. പിന്നീട് ഈ
പഞ്ചഭൂതങ്ങളടക്കമുള്ള പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും നിർമിക്കപ്പെട്ടിരിക്കുന്നത്
‘പരമാണു’ എന്ന് കണാദനെന്ന ഭാരതീയ ചിന്തകനും, ‘ആറ്റം’ എന്ന് ഡെമോക്രിറ്റസ് എന്ന ഗ്രീക്ക് ചിന്തകനും ഒക്കെ
വിളിച്ച മൌലിക കണത്താലാണ് എന്ന് തിരുത്തപ്പെട്ടു. വീണ്ടും വിഭജിക്കാനാവാത്ത അടിസ്ഥാനകണമാണ് ആറ്റം എന്നായിരുന്നു വളരെക്കാലം
വിശ്വസിച്ചിരുന്നത്. 1897ൽ ജെ.ജെ.തോംസണ്‍ എന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ ആറ്റത്തിനുള്ളിലെ
ഇലക്ട്രോൺ എന്ന കണം കണ്ടുപിടിച്ചതോടെയാണ് ആറ്റം എന്നത് വിഭജിക്കാനാവാത്ത
അടിസ്ഥാനകണ൦ അല്ലെന്നും ആറ്റത്തിനെ വീണ്ടും വിഭജിക്കാൻ കഴിയുമെന്നും മനുഷ്യന്
അറിഞ്ഞത്. ഇന്ന് നമുക്കറിയാം ആറ്റത്തിനുള്ളിൽ പ്രോടോണ്‍
ന്യൂട്രോൺ തുടങ്ങിയ കണങ്ങളും അടങ്ങിയിട്ടുണ്ടെന്നും ഈ കണങ്ങൾതന്നെ അതിലും ചെറിയ
‘ക്വാര്ക്സ്’ എന്നറിയപ്പെടുന്ന മൌലികകണങ്ങളെക്കൊണ്ട് ഉണ്ടാക്കിയതാണെന്നും. ഇതിലും ചെറിയ അടിസ്ഥാന കണങ്ങളെ നാളെ കണ്ടെത്തിക്കൂടായെന്നുമില്ല. ഇത്തരത്തില്‍ ക്വാര്ക്സ് കണങ്ങളെകൊണ്ടുണ്ടാക്കിയ ദ്രവ്യമാണ് (matter) മനുഷ്യനുൾപ്പെടെ നമുക്ക് ചുറ്റും കാണുന്ന എല്ലാ വസ്തുക്കളും, ഭൂമിയും, സൂര്ര്യനും, ഗ്രഹങ്ങളും, നക്ഷത്രങ്ങളും ഒക്കെ. ഇത്തരത്തിലുണ്ടായ പ്രപഞ്ചത്തെ നയിക്കുന്ന നിയമങ്ങളെ അറിഞ്ഞുകൊണ്ടാണ് മനുഷ്യൻ ഇന്ന് നാം കാണുന്ന ഈ പുരോഗതികളൊക്കെ നേടിയത്. നമുക്ക് ഇന്ന് അനുഭവിക്കാന്‍
കഴിയുന്ന എല്ലാവിധ ശാസ്ത്ര സാങ്കേതിക നേട്ടങ്ങളും ഈ അറിവിന്റെ വെളിച്ചത്തിൽ കൈവരിച്ചതാണ്. നിലവിലിരുന്നിരുന്ന ആചാര വിശ്വാസങ്ങളെ തകിടം മറിച്ചുകൊണ്ട്
തന്നെയാണ് മനുഷ്യന് പ്രപഞ്ചത്തെ കൂടുതൽ അടുത്തറിഞ്ഞത്. ശാസ്ത്രത്തിന്റെ
ഈ അറിവുകളും ശാസ്ത്രബോധത്തിലൂന്നിയ ശാസ്ത്രത്തിന്റെ അന്വേഷണ രീതികളുമൊക്കെ
ഇനിയുമേറെ ആഴത്തിൽ നമ്മുടെ സമൂഹത്തിൽ വെരോടേണ്ടതുണ്ട്. ശാസ്ത്രജ്ഞ്യരും, ശാസ്ത്ര വിദ്യാര്‍ഥികളും, സാമൂഹ്യ
രാഷ്ട്രീയ പ്രവര്‍ത്തകരും ഒക്കെ ഇത്തരമൊരു ശ്രമത്തിന് നേതൃത്വം കൊടുക്കേണ്ടതുണ്ട്.
നിര്‍ഭാഗ്യവശാൽ നമ്മുടെ രാഷ്ട്രീയ നേതാക്കളിൽ ചിലരെങ്കിലും തങ്ങളുടെ ഈ
ഉത്തരവാദിത്വം മറക്കുന്നു എന്ന് മാത്രമല്ല വളരെ അപകടകരമായ പ്രത്യാഘാതം
സൃഷ്ടിക്കാവുന്ന തരത്തിൽ സമൂഹത്തിൽ അശാസ്ത്രീയതയുടെയും അന്ധവിശ്വാസങ്ങളുടെയും
ജാതി-മത ചേരിതിരിവുകളുടെയും വിഷവിത്തുകൾ വിതക്കുന്നതിൽ വ്യാപ്രൃതരായിരിക്കുകയും ചെയ്യുന്നു.
വിനാശത്തിന്റെ വഴിയിലൂടെയാണ് ഇത്തരക്കാർ സമൂഹത്തെ നയിക്കുന്നത് എന്ന് നാം
തിരിച്ചറിയണം.
അറിവ് തേടിയുള്ള മനുഷ്യന്റെ
യാത്രയിൽ പുരോഗതിയുടെ റോഡ് ഉപരോധിക്കുന്ന ഒരു
വിഭാഗം എന്നും ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്.
ലോകം അവരോടൊപ്പം നടന്നിരുന്നെങ്കില്‍ ഇന്നും നമ്മൾ മാറ് മറയ്ക്കാതെ കൂര്‍ത്ത കരിങ്കല്ലുകളുമായി കാട്ടിൽ വേട്ടയാടി നടക്കുമായിരുന്നു.
അത്തരക്കാരെ അവഗണിച്ച് ലോകം മുന്നോട്ടുപോയത്
കൊണ്ടാണ് അതേകൂട്ടരുടെ പിന്‍ഗാമികള്‍ക്ക് ഇന്ന്
നല്ല വസ്ത്രം ധരിച്ച് കാറുകളിൽ വന്നിറങ്ങി പുത്തന്‍ മൊബൈൽ ഫോണിൽ കൂട്ടുകാരെ വിളിച്ചുകൂട്ടി വീണ്ടും റോഡുപരോധിക്കാൻ കഴിയുന്നത്. അതുകൊണ്ട് നമ്മുടെ നിലവിലുള്ള പ്രപഞ്ചബോധത്തിന് നേരെയും,
അറിവിനായുള്ള മനുഷ്യന്റെ അന്വേഷണ ശ്രമങ്ങള്‍ക്ക് നേരെയും, സ്വതന്ത്രവും നീതിപൂര്‍വവുമായ
ഒരു സമൂഹ സ്ഥാപനത്തിനുള്ള ശ്രമങ്ങള്‍ക്ക് നേരെയും കൊഞ്ഞനം കുത്തുന്ന പ്രതിലോമ ആചാര
വിശ്വാസങ്ങൾ മാറ്റപ്പെടുക തന്നെ വേണം.
അതിനെതിരെയുള്ള ഉപരോധങ്ങള്‍ തീര്‍ക്കുന്നത് ‘തവള പ്രപഞ്ചത്തില്‍’ നിന്ന്
പുറത്തുവരാൻ വിമുഖതയുള്ളവരാണ്. ചരിത്രത്തിന്റെ
ചവറ്റുകൊട്ടയിൽതന്നെയാണ് അവര്‍ക്ക് കാലം
നിശ്ചയിച്ചിട്ടുള്ള സ്ഥാനം.