(പ്രശസ്ത കഥാകൃത്ത് ശ്രീ.മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ
‘ആശ്വാസത്തിന്റെ മന്ത്രച്ചരട്’ എന്ന ചെറുകഥയെ മുൻനിര്‍ത്തിയുള്ള ഒരു സാഹിത്യവിചാരം)
-
സുരേഷ് കോടൂര്
-
“ഇന്നുവരെ പ്രണയത്തെക്കുറിച്ച് അഖണ്ഡിതമായ ഒരേ ഒരു സത്യം മാത്രമേ
വെളിവാക്കപ്പെട്ടിട്ടുള്ളൂ. ‘പ്രണയം ഒരു മഹത്തായ നിഗൂഢതയാകുന്നു’ എന്നതാണ് അത് (“so
far only one incontestable truth has been uttered about love : “This is a great
mystery” – Anton Chekhov). മഹാനായ കഥാകൃത്ത് അന്റെൺ ചെക്കൊവിന്റെ വരികളാണിത്. പ്രണയത്തെക്കുറിച്ച് ലോകത്തിന്റെ ഇങ്ങേതലക്കൽ കാൽപനികതയുടെ തണുപ്പില്കുതിരുന്ന അതിമനോഹരമായ വരികൾ മലയാളത്തിൽ കുറിച്ച നമ്മുടെ സ്വന്തം കഥാകാരൻ ശ്രീ.മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിമാഷടെ കവിതയിൽ പറയുന്ന കഥയെ വായിക്കുമ്പോൾ ചെക്കോവിന്റെ ഈ വരികൾ ഓര്‍ക്കാതെ വയ്യ. സ്ത്രീ-പുരുഷ പ്രണയമെന്ന വളരെ ജൈവികവും അസാധാരണമാ൦വിധം അലൌകികവുമായ ഒരു ആന്തരിക ചോദനയുടെ, അനുഭൂതിയുടെ, ത്വരയുടെ സ്വതന്ത്രവും, സ്വാഭാവികവുമായ പ്രകാശനത്തെ സാമൂഹ്യവ്യവസ്ഥയുടെ
മൂല്യനിയമങ്ങൾ എങ്ങിനെയാണ് പരിമിതപ്പെടുത്തുകയും, പാകപ്പെടുത്തുകയും ചെയ്യുന്നത് എന്ന ചോദ്യത്തിലെ ഉൾപ്പിരിവുകളാണ് ‘ആശ്വാസത്തിന്റെ
മന്ത്രചരട്’ എന്ന മാഷടെ കഥയിൽ വിചാരം
ചെയ്യപ്പെടുന്നത്.
പ്രണയം എന്നത് വളരെ സങ്കീര്‍ണവും, അനന്യവുമായ ഒരു ജൈവിക അനുഭവമാണ്. ഒരു
വ്യക്തിയുടെ അസ്തിത്വത്തിന്റെ ഭൂമികയെത്തന്നെ പ്രണയം പുനർനിര്‍വചിക്കുന്നു. വളരെ സങ്കീര്‍ണമായ, മുന്‍നിശ്ചിതമല്ലാത്ത ഇടവഴികളിലൂടെ പ്രണയവുമായുള്ള പരിണയം വ്യക്തിയെ,
അവരുടെ ലോകാനുഭവത്തെ ആനയിക്കുന്നു. ‘ഇനി ജീവിതത്തില്‍ ആരെയും കണ്ടുമുട്ടാനില്ലെന്ന
തീര്‍പ്പിൽ’ ജീവിതത്തിന് വിരാമമായെന്ന്
കരുതുന്ന, ഓളങ്ങളൊഴിഞ്ഞൊരു പൊയ്കപോലെ മാനസികനിശ്ചലതയിൽ ഉള്‍വലിഞ്ഞിരിക്കുന്ന ഈ കഥയിലെ കഥാനായകനെപോലും ജീവിതത്തിലേക്ക് തിരികെവലിക്കുന്ന ഊര്‍ജത്തിന്റെ
പ്രഭവമായി പ്രണയം പ്രവര്‍ത്തിക്കുന്നു. നിര്‍ബാധമായ
ഒരു ആത്മാനുഭവമായി പ്രണയത്തെ സാക്ഷാല്‍ക്കരിക്കുന്നതിനു പക്ഷെ വ്യവസ്ഥിതിയുടെ നിയമങ്ങൾ കാണാച്ചരടുകളായി ബന്ധനങ്ങൾ തീര്‍ക്കുന്നു.
പ്രത്യേകിച്ച് പ്രണയം
‘അവിഹിതമാവുമ്പോള്’. ഈ ബന്ധനങ്ങളെ മറികടക്കാൻ ആ മൂല്യ നിയമങ്ങളുമായി രാജിയാവുന്ന ന്യായീകരണങ്ങള്‍ കൌശലപൂര്‍വ്വം നിര്‍മിക്കുന്ന
മനുഷ്യമനസ്സിന്റെ വ്യാപാരങ്ങളെയാണ് കഥാകാരൻ അതി സൂക്ഷ്മമായി ഈ കഥയിൽ നിരീക്ഷിക്കുന്നത്. പ്രണയമെന്ന അനുഭവം സ്ത്രീ പുരുഷന്മാരില് പ്രതിപ്രവർത്തിക്കുന്നതിന്റെ രസതന്ത്രം ആഴത്തിൽ അറിഞ്ഞ ഒരു മാന്ത്രികനെപ്പോലെ
കഥാകാരന് നമുക്കുമുന്പിൽ അതിന്റെ രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്നു.
അവിഹിത പ്രണയം എന്നത് സാഹിത്യത്തെ എന്നും മോഹിപ്പിച്ചിട്ടുള്ള മേച്ചില്‍പ്പുറമാണ്.
വിശ്വപ്രശസ്തമായ കഥകൾ അവിഹിത അനുരാഗത്തിന്റെ സുന്ദരമായ അനുഭൂതികളിലൂടെയും, പ്രണയം
സൃഷ്ടിക്കുന്ന അയഥാർത്ത ലോകത്തിലെ കടുംനിറമുള്ള കാഴ്ച്ചകളിലൂടെയും അനുവാചകനെ രമിപ്പിചിട്ടുണ്ട്.
ചെക്കോവിന്റെതന്നെ ‘ലേഡി വിത്ത് ദ ഡോഗ്’ എന്ന ലോകപ്രശസ്തമായ ചെറുകഥ അവിഹിത
പ്രണയത്തിന്റെ സൌന്ദര്യത്തെയും, അതിന്റെ സങ്കീര്ണത്തകളേയും സൂക്ഷ്മമായി പരിശോധിച്ച മനോഹരമായ ഒരു കലാസൃഷ്ടിയാണ്. വിവാഹിതരും, എന്നാല്‍ അസന്തുഷ്ടമായ
വിവാഹിജീവിതം നയിക്കുന്നവരുമായ ഡ്മിട്രിയും, അന്നയുമായിട്ടുള്ള ഗാഢപ്രണയം കഥയിൽ
വിരിഞ്ഞുവികസിക്കുമ്പോൾ പ്രണയത്തിന്റെ ഒരു
പൂക്കാലം വായനക്കാരിനിലും പുഷ്കലമാവുന്നു. അനുരാഗത്തി സുഖമുള്ള തണുപ്പിൽ അനുവാചകന്റെ മനസ്സ്
കുതിരുന്നു. അതോടൊപ്പംതന്നെ പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യന്‍ സാമൂഹ്യ
മൂല്യനിയമങ്ങളുടെ ബന്ധനങ്ങൾ ചമക്കുന്ന അഴിയാക്കുരുക്കുകൾ ആ തീവ്ര പ്രണയത്തിന്റെ
സ്വാഭാവികവികാസത്തിനും സാക്ഷാല്ക്കാരത്തിനും വിഘാതമാവുന്നു. ഇവിടെ ഇന്നതാണ്
ശരിയെന്ന് ചെക്കോവ് തീര്‍പ്പുകല്‍പ്പിക്കുന്നില്ല. ആശ്വാസത്തിന്റെ മന്ത്രച്ചരടിന്റെ കഥാകാരനും അതുപോലെതന്നെ സന്ദേഹത്തിലാണ്.
‘ആശ്വാസത്തിന്റെ മന്ത്രച്ചരടിൽ’ അച്യുതന്‍കുട്ടിയും
ആലീസും പ്രണയത്തിലാണ്. അച്യുതന്‍കുട്ടി വിവാഹിതനാണ്. എന്നാൽ വിഭാര്യനുമാണ്. പതിനഞ്ചുവർഷംമുന്പ് ഭാര്യ അമ്മുക്കുട്ടി
മരിച്ചിരിക്കുന്നു. “ഇറച്ചിയുടെ എല്ലും മുള്ളും കണ്ടാൽ ഛർദ്ദിക്കുന്ന, ഉള്ളിയും കൂണു൦ പോലും തൊടാത്ത”
അമ്മുക്കുട്ടി. “ഏട്ടന് കഴിച്ചോളൂ എനിക്ക് ഒരു വിരോധോല്ല്യ” എന്ന് എട്ടനുമുൻപിൽ പൂര്‍ണ വിധേയത്വം വിളമ്പിയ സാധ്വി. വിരസമായ ഒരു ദാമ്പത്യത്തെ വേണമെങ്കില്‍
നമുക്ക് വായിച്ചെടുക്കാനുള്ള ഇടം കഥാകാരന് സമര്‍ത്ഥമായി ഇവിടെ ഉപേക്ഷിച്ചു
പോകുന്നുണ്ട്. ആലീസ് വിവാഹിതയാണെന്ന് കഥാകാരൻ തെളിച്ചു പറയുന്നില്ല. കഥയുടെ ക്രാഫ്റ്റിലുള്ള കഥാകാരന്റെ തികഞ്ഞ വൈഭവവും, കയ്യടക്കവും ഇവിടെ നമ്മെ വിസ്മയം
കൊള്ളിക്കുന്നു. പറയാതെതന്നെ പറഞ്ഞെന്നു തോന്നിക്കുന്ന, പറയാത്തതിനെ വായിച്ചെടുക്കാൻ ഇടം വെക്കുന്ന
കഥനത്തിലെ കരവിരുത്. അസന്തുഷ്ടമായ ഒരു വിവാഹബന്ധത്തിലായിരുന്നു ആലീസ് എന്നതിന് സൂചനകൾ നല്‍കുന്നുണ്ട് കഥയിൽ. ആലീസിനോട് നീ എന്ന്
വിളിക്കട്ടെ എന്ന് സ്വാതന്ത്ര്യം ചോദിക്കുന്ന അച്ചുതൻകുട്ടിയോട് ആലീസ് ആവേശത്തോടെ പറയുന്നു
“ബൈ ആള് മീന്‍സ്. എന്നെ ഇഷ്ടമുള്ള എല്ലാ രീതിയിലും വിളിക്കൂ അച്ചുതൻകുട്ടീ. വിളിക്കേണ്ടാവരാരും എന്നെ
ഒന്നും വിളിച്ചില്ല. ഇങ്ങനെ ഇരിക്കാനും ഇങ്ങനെ നോക്കുന്നത് കാണാനും ഈ വിധം
വിളിക്കുന്നത് കേള്‍ക്കാനും ഞാൻ ഒരാളെ
തിരയുകയായിരുന്നു”.
പ്രണയിക്കപ്പെടാനുള്ള തീവ്രമായ ആഗ്രഹവുമായി, അവഗണിക്കപ്പെട്ട ഒരു ഹൃദയവുമായി ആലീസ്
പ്രണയത്തിന്റെ നീരുറവയിൽ കുതിരുകയാണ്.
സ്ത്രീയെ സ്വതന്ത്ര വ്യക്തിത്വമായി കാണാൻ കൂട്ടാക്കാത്ത,
അവളുടെ പ്രണയത്തെ അതിന്റെ പൂര്‍ണതയിൽ അറിയാനും, സ്ഥാപിച്ചുകൊടുക്കാനും
വിസമ്മതിക്കുന്ന നിലവിലെ കുടുംബവ്യവസ്ഥയോടുള്ള പ്രതിഷേധം ആ വാക്കുകളിലുണ്ട്. വളരെ
ശക്തമായ ഒരു പ്രഖ്യാപനമാണത്, പരിദേവനവു൦ പ്രതിഷേധവുമാണ്. നിലവിലുള്ള കുടുംബവ്യവസ്ഥയുടെ
ജൈവികമായ അപര്യാപ്തതയെക്കുറിച്ചു൦, സ്ത്രീയുടെ വ്യക്തിപ്രകാശനത്തിനു പരിധി നിശ്ചയിക്കുന്ന കുടുംബമെന്ന ചട്ടക്കൂടിന്റെ
പരിമിതിയെക്കുറിച്ചു൦, ഭര്‍ത്താവെന്ന അധികാരസ്ഥാപനത്തിന്റെ പ്രണയരഹിതമായ അധികാര പ്രയോഗത്തെക്കുറിച്ചുമൊക്കെയാണ്
കഥാകാരൻ ഇവിടെ ചോദ്യങ്ങളുയർത്തുന്നത്. സ്വന്തം വ്യക്തിത്വം അംഗീകരിച്ചു കിട്ടുന്നതിനുള്ള, പ്രണയത്തിന്റെ
അനുഭൂതിയിലും തുല്യാവകാശം ചാർത്തിക്കിട്ടുന്നതിനുള്ള
സ്ത്രീയുടെ കലഹമുണ്ട് ആലീസിന്റെ വാചകത്തിൽ.
പ്രണയത്തിന്റെ തണുപ്പിൽ കുതിരുന്ന ഒരു ഹൃദയവും,
വ്യവസ്ഥിതിയുടെ ബലവത്തായ കാണാച്ചരടില്‍ ബന്ധിതമായ ഒരു മനസ്സുമായി അന്തിച്ചു നില്ക്കുന്ന
അച്ചുതന്‍കുട്ടിയുടെ സംഘര്ഷാനുഭവം ശക്തമായി ആസ്വാദകനിലേക്ക് പ്രക്ഷേപിക്കുന്നു
‘ആശ്വാസത്തിന്റെ മന്ത്രച്ചരട്’. സമൂഹത്തിന് അവിഹിതമാവുന്ന തന്റെ പ്രണയത്തെ അവിടെനിന്നും കഴിയാവുന്നത്ര ദൂരേക്ക്മാറി സാഫല്യത്തിലെത്തിക്കാനുള്ള നീണ്ട യാത്രക്കായാണ് അച്ചുതൻകുട്ടി ആലീസുമായി മധുരയിലേക്ക്
പോകുന്നത്. ധൈര്യം പകരാൻ യാത്രസഞ്ചിയിൽ കരുതിവെച്ചിട്ടുള്ള ഒരു പീറ്റെർസ്കോടിന്റെ കുപ്പിയുമായി.
കഥ വായനക്കാരനിലേക്ക് തുറക്കുമ്പോൾ അച്യുതന്‍കുട്ടിയും ആലീസും
ബസ് യാത്രയിലാണ്.
“അച്ചുതൻകുട്ടി ഒരു നീണ്ട നിദ്രക്കുശേഷം
കൌമാരത്തിലേക്ക് ഉണരുകയാണ്” എന്ന് കഥാകാരൻ.
“ആലീസേ കഴിഞ്ഞ മാസം മൂന്നാന്തിയാണ് നാം ആദ്യമായി കണ്ടത്. ഈ ഭൂമിയില്‍
ഇങ്ങനെയൊരാളെ എനിക്ക് കാണാനിരിക്കുന്നു എന്ന് അതിനുമുന്‍പ് ഞാൻ അറിഞ്ഞിരുന്നേയില്ല. ഇനി എനിക്ക് ജീവിതത്തില്‍ ഒരാളെയും കാണാനില്ലെന്ന്
കരുതികഴിയുമ്പോള്... ഈ പ്രകൃതിയുടെ ഓരോ വിധിയും എത്ര ദുരൂഹമാണ് അല്ലേ” എന്ന്
അച്ചുതൻകുട്ടി.
ആലീസിന്റെ കവിളിൽ നുരയുന്ന പ്രണയത്തിൽ മനസ്സുകുതിര്ന്ന് കൌമാരത്തിലേക്കു തിരിച്ചുനടക്കുമ്പോഴും പക്ഷെ എവിടെയോ ഒരു ചരട് അച്ചുതൻകുട്ടിക്കുള്ളിൽ വലിയുന്നു. “ഈശ്വര
ഇതെല്ലാം നല്ലതിനുതന്നെയല്ലേ” എന്ന് അച്ചുതൻകുട്ടിക്ക് വേവലാതി. വ്യവസ്ഥിതിക്കുള്ളിലെ
‘നിയമങ്ങള്‍ക്ക്’ പുറത്താണ് തന്റെ മാനസിക വ്യാപാരങ്ങളെന്നു തീര്‍ച്ചയുള്ള അച്ചുതൻകുട്ടി ശരിയും,തെറ്റു൦ വേര്‍പിരിയുന്ന ഇടവഴിയിൽ സന്ദേഹിച്ചു നില്ക്കുന്നു.
ആലീസിനെ പരിചയപ്പെടുന്ന വേളയില്‍ നാം കാണുന്ന അച്ചുതന്‍കുട്ടി തികച്ചും
വ്യത്യസ്തനാണ്. സമര്‍ത്ഥനായ, അനായാസം സ്ത്രീകളുമായി സൌഹൃദം സ്ഥാപിക്കുന്നതിൽ മിടുക്കനായ, ആത്മവിശ്വാസം നിറഞ്ഞ തികഞ്ഞ ഒരു ‘ഫ്ലര്ട്’ ആണ് അച്ചുതന്‍കുട്ടി. ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനിടെ ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ ഭക്ഷണത്തിനായി വരിയിൽ നില്‍ക്കുന്നതിനിടയിലാണ്
അച്യുതൻകുട്ടി ആദ്യമായി ആലീസിനെ കാണുന്നത്. അവളുടെ വശ്യത അയാളെ മോഹിപ്പിച്ചു.
അവളോടൊന്ന് അടുക്കണമെന്ന് അയാള്‍ക്ക് തോന്നി. അതോടൊപ്പംതന്നെ ദൌത്യത്തിനിറങ്ങുംമുന്പ് “ഈശ്വരാ മറ്റൊരു തോന്നലും ഉണ്ടാവരുതേ” എന്നൊരു അപേക്ഷ, അഥവാ ഉണ്ടായാൽ അതിനു താൻ ഉത്തരവാദിയല്ല എന്ന മട്ടിൽ, ‘കടിഞ്ഞാൺ’ കയ്യിലുള്ള ദൈവത്തിന് സമര്‍പ്പിക്കുന്നുമുണ്ട്
അച്യുതന്‍കുട്ടി. പിന്നിലേക്ക് വലിക്കുന്ന ഒരു കാണാചരടും, അതിന്റെ നിയമങ്ങള്ക്കുള്ളിൽനിന്നുകൊണ്ടുതന്നെ അതിനെ മറികടക്കാനുള്ള അച്ചുതൻകുട്ടിയുടെ കൌശലമാര്ന്ന ശ്രമങ്ങളു൦ ധ്വന്യാത്മകമായി
വായനക്കാരനിലേക്ക് പ്രക്ഷേപിക്കുന്നു കഥ.
“നാം തമ്മില്‍ ഇതിനു മുന്‍പ് പരിചയപ്പെട്ടിട്ടുണ്ടല്ലോ” എന്ന പതിവ്
സൂത്രവുമായാണ് അച്ചുതൻകുട്ടി ആലീസിന്റെ
മനസ്സിന്റെ വാതിലിൽ പതുക്കെ മുട്ടുന്നത്.
ആലീസ് വാതില്‍ തുറന്നു. അച്ചുതൻകുട്ടിയുടെ
പറയുന്നതൊക്കെ മിനഞ്ഞെടുത്ത നുണകഥകളാണെന്നറിഞ്ഞുകൊണ്ടുതന്നെ
അത് സത്യമാണെന്ന് വിശ്വസിക്കാനാണ് ആലീസിനിഷ്ടം. പ്രണയം ഒരു നിര്‍മിത ലോകമാണ് (created reality). ഒരു അയഥാര്‍ത്ഥ ലോകം. അവിടെ അത്ഭുതകഥകള്‍ക്കും, നിറം പിടിപ്പിച്ച നുണകള്‍ക്കും ഒക്കെ സ്ഥാനമുണ്ട്. യഥാര്ത്ഥത്തിൽനിന്നു൦ അകലെയുള്ള കുന്നിൻമുകളിലാണ് പ്രണയം പൂക്കുന്നത്. കമിതാക്കൾ തങ്ങള്‍ക്കുവേണ്ടി മാത്രമുണ്ടാക്കിയ ഒരു സ്വകാര്യ ലോകത്തിലാണ് രതി
വിരിയുന്നത്. പ്രണയം അതിന്റെ എല്ലാ സൌന്ദര്യത്തോടും, മനോഹാരിതയോടും, വശ്യതയോടും
കൂടി അനുഭവവേധ്യമാകുന്നത്.
“എവിടെ വെച്ച് അങ്ങനെ പരിചയപ്പെട്ടു എന്നറിയാതെ ആലീസ് അച്ചുതൻകുട്ടിയെ നോക്കി കൌതുകപ്പെട്ടു” എന്ന് കഥ.
“ആലീസിനെ കണ്ട ദിവസം ഞാന്‍ കൃത്യമായി ഓര്‍ക്കുന്നു. ചനുപിനെ മഴപെയ്യുന്ന ഒരു
തണുത്ത ദിവസമായിരുന്നു അത്. മൈസൂരില്‍നിന്ന് സോമനാഥപുരിയിലേക്ക് പോവുകയായിരുന്നു. എന്റെ ബൈക്കിനു പിന്നിൽ എന്നെ ചുറ്റിപ്പിടിച്ച് ഇരുന്നത് ആരാണെന്ന്
പറയാമോ?”
“ആരാ?”
“അച്ചുതൻകുട്ടി നടത്തം നിര്‍ത്തി ആലീസിന്റെ
നേര്‍ക്ക് തിരിഞ്ഞു വിരൽ ചൂണ്ടി. വിരല്‍
ചൂണ്ടിയത് ആലീസിന്റെ നേര്‍ക്കായിരുന്നു”.
റൊമാന്റിക് കാൽപനികതയുടെ അയഥാർത്തമായ ലോകത്തിൽ പ്രണയവികാരത്തിന്റെ
വെളുത്ത മേഘങ്ങളിൽ ആലീസിനെയും കൊണ്ട്
ഒഴുകാന്‍ തുടങ്ങുകയായിരുന്നു അച്ചുതൻകുട്ടി. ബൈക്കില്‍ ഇറുകെപ്പിടിച്ചിരുന്നു യാത്രചെയ്ത ആലീസ് അയാളുടെ സങ്കൽപസൃഷ്ടി ആണെന്നറിഞ്ഞുകൊണ്ടുതന്നെ അത്
വിശ്വസിക്കാനാണ് ആലീസിനിഷ്ടം. പഞ്ഞിമുട്ടായിപോലെ മൃദുലമായ ആ
മേഘക്കൂട്ടത്തിനുള്ളിൽ ഒഴുകിനടന്ന് അയാളുടെ
പ്രണയം കൊതിതീരെ അനുഭവിച്ചുതീര്ക്കാനാണ് അവള്‍ക്കിഷ്ടം.
“ഇനിയുമിനിയും ഓര്‍മ്മകൾ പറഞ്ഞ് എന്നെ ചെറുപ്പക്കാരിയാക്കൂ അച്ചുതൻകുട്ടീ” എന്നായിരിക്കണം ആലീസ് അപേക്ഷിക്കുന്നത് എന്ന് കഥാകാരന്. ഈ പ്രണയത്തെ
രതിയുടെ തീവ്രാനുഭവത്തിന്റെ തലത്തിൽ സാക്ഷാല്‍ക്കരിക്കാനാണ് അച്ചുതൻകുട്ടി ആലീസിനെയും
കൂട്ടി ‘അവിഹിതമെന്ന്’ ആക്ഷേപിക്കുന്ന സമൂഹത്തില്നിന്നു൦ അകലങ്ങളിലേക്ക് യാത്രപോകുന്നത്. പൊള്ളാച്ചി വഴി ഉടുമല താണ്ടി പഴനി വഴി മധുര
വരെയുള്ള, ആലീസിനോടു ചേര്‍ന്നിരുന്നുള്ള, കിഴക്കന്‍ കാറ്റിൽ പാറിനടക്കുന്ന അവളുടെ കറുപ്പും വെളുപ്പും ഇടകലര്‍ന്ന ഭ൦ഗിയാര്ന്ന മുടിയഴകിനെ നോക്കിയിരുന്നുള്ള യാത്ര.
കറുപ്പും, വെളുപ്പു൦ തമ്മിലുള്ള ഈ ഇടകലരൽ കൃഷ്ണന്‍കുട്ടിമാഷടെ മിക്ക കഥകളിലേയും സന്നിഗ്ദതയാണ്. കറുപ്പിനും വെളുപ്പിനുമിടയിലുള്ള തുരുത്തില്
ഇത് കറുപ്പോ വെളുപ്പോ എന്ന് തീര്‍ച്ചപ്പെടുത്താൻ കഴിയാതെ വിഷമിക്കുന്ന സന്ധിയിൽ സംഘര്‍ഷഭരിതമാകുന്ന ഒരു സന്ദേഹ മനസ്സ്. മുണ്ടൂര്‍ കൃഷ്ണൻകുട്ടിമാഷടെ കഥകളിൽ ഒരു നിശബ്ദവും എന്നാൽ പ്രബലവുമായ ഒരു അടിയൊഴുക്കായി ഈ സംഘര്‍ഷം നമുക്ക് കാണാനാവും. ഒരു സന്ദേഹി അദൃശ്യ സാന്നിദ്ധ്യമായി വായനക്കാരനും,
കഥാകാരനുമൊപ്പ൦ ഒരു മൂന്നാമതൊരാളായി കഥയിൽ എപ്പോഴുമുണ്ട്. ശരിയേത് തെറ്റേത് എന്ന് പൂര്‍ണമായി നിര്‍ണയിക്കാൻ കഴിയാതെ ഇടയിലെവിടെയോ അകപ്പെടുന്ന മനസ്സ്. തെറ്റെന്നു പേരുചാർത്തപ്പെട്ട തുരുത്ത് പക്ഷെ ശരിയുടെ
ഭാഗത്തേക്ക് കയറിക്കിടക്കുന്നുവല്ലോ എന്ന വിഷമാവസ്ഥ കഥാകാരനെ എപ്പോഴും
വേട്ടയാടുന്നു (haunt). ഈ സംഘര്‍ഷത്തെ കഥയുടെ ശക്തമായ ക്രാഫ്റ്റിലൂടെ ചേതോഹരമായി,
അകം നുറുങ്ങുന്ന ഭാഷയിൽ,
ഗ്രാമ്യബിംബങ്ങളിലൂടെ, ‘ഇതൊക്കെ എന്തുകൊണ്ടാണ് ഇങ്ങനെയാവുന്നത് ദൈവമേ’ എന്ന
നിസ്സഹായതയുടെ ഒറ്റത്തുരുത്തിൽ സന്ദേഹപ്പെടുന്ന
പച്ചമനുഷ്യരിലൂടെ അയത്നലളിതമായി
വായനക്കാരിലേക്ക് സന്നിവേശിപ്പിക്കുന്നു എന്നതാണ് കൃഷ്ണൻകുട്ടിമാഷടെ കഥകളുടെ സവിശേഷത. ‘ആശ്വാസത്തിന്റെ
മന്ത്രച്ചരടും’ അതിന് അപവാദമല്ല.
കാത്തിരിക്കുന്ന പ്രണയസാഫല്യത്തിന്റെ സ്വര്ഗീയനിമിഷങ്ങളെ സ്വപ്നത്തിൽ തഴുകി മധുരയിലെത്തുന്ന അച്ചുതൻകുട്ടിക്കുമുന്നിൽ പക്ഷേ ശകുനപ്പിഴകളുടെ ഘോഷയാത്രയാണ് അരങ്ങേറുന്നത്.
അച്ചുതൻകുട്ടിതന്നെ സ്വയം നിര്‍മ്മിച്ചെടുക്കുന്നത് എന്ന് പറയുന്നതാവും കൂടുതൽ ശരി. കാരണം അവയെ ഒരു അനുഗ്രഹം പോലെയാണ് അച്ചുതൻകുട്ടി പിന്നീടങ്ങോട്ട് കണ്ടുതുടങ്ങുന്നത്. ‘തെറ്റിന്റെ’ നിമിഷങ്ങളിലേക്ക്
കൂടുതൽ അടുക്കുന്തോറും പിന്തിരിഞ്ഞോടാനുള്ള പ്രതിരോധ പ്രവര്‍ത്തനത്തിലാണ് അയാളുടെ
മനസ്സ്. മനസ്സിന്റെ വിചിത്രമായ ‘ഡൈനാമിക്സിനെ’ അതിസൂക്ഷ്മമായി ഒപ്പിയെടുക്കുന്ന, അടുത്തറിയുന്ന കഥാകാരനിലെ ഇന്ദ്രജാലക്കാരന് വീണ്ടും നമ്മെ
വിസ്മയിപ്പിക്കുന്നു. കഥയുടെ ആ കുലപതിക്കുമുൻപിൽ വായനക്കാരന് മനസ്സുകൊണ്ട് പ്രണമിക്കുന്നു.
മധുരയില്‍ ഹോട്ടലുകളിൽ മുറികൾ ഒഴിവില്ലെന്ന ഒഴിവുകഴിവിന്റെ രൂപത്തിലാണ് ശകുനപ്പിഴ തുടങ്ങുന്നത്. അച്ചുതൻകുട്ടിക്ക് അതൊരു അനുഗ്രഹംപോലെ
അനുഭവപ്പെട്ടോ? അയാള്‍ പെട്ടെന്നുതന്നെ തിരിച്ചുനടക്കാനാണ് തുനിയുന്നത്. വന്നവഴി തിരിച്ചു പഴനിയിലേക്ക് പോകാനാണ് അച്ചുതൻകുട്ടിക്കിപ്പോൾ താൽപര്യം. പിന്നിലെ വഴികൾ ഇപ്പോൾ അയാള്‍ക്ക് കൂടുതൽ
പ്രിയങ്കരമായിതുടങ്ങുന്നു. സ്റ്റാര്‍ ഹോട്ടലിൽ കൂടാൻ താല്പ്പര്യപ്പെട്ടുവന്ന അച്യുതൻകുട്ടി പൊടുന്നനെ “അത്രയും വേണോ അലീസേ’’ എന്ന് സന്ദേഹിക്കുന്നു. പിന്നെ ആലീസിന്റെ നിര്‍ബന്ധത്തിനു
വഴങ്ങിയാണ് അവർ ബസ്സ്റ്റാന്ടിനരികിലുള്ള വിശ്രമകേന്ദ്രത്തിൽ മുറിയന്വേഷിച്ച്പോകുന്നത്. താഴത്തെനിലയിലുള്ള എ.സി.ഇല്ലാത്ത മുറിക്കായുള്ള അച്ചുതൻകുട്ടിയുടെ നിര്‍ബന്ധവും
താൻ എത്തിപ്പെട്ടിരിക്കുന്ന ‘അവിഹിതമായ’ തെറ്റിന്റെ ‘അവിഹിത’ തുരുത്തിൽനിന്നും പിന്തിരിഞ്ഞോടാനുള്ള വീര്‍പ്പുമുട്ടലാണ്.
അയാള്‍ തീരുമാനമെടുക്കാൻ അമാന്തിച്ചുനില്കെ
അവിടെ ആകെക്കൂടി ഒഴിവുള്ള ഒരു മുറി കൂടി നഷ്ടപ്പെടുമോ എന്നതായിരുന്നു ആലീസിന്റെ
ഭയം.
“അച്യുതന്കുട്ടിയെക്കുറിച്ച് ആലോചിക്കുകയായിരുന്നു അപ്പോൾ ആലീസ്. ഒരു എഴുത്തുകാരന്റെ ചാഞ്ചല്യ൦ അയാളുടെ
പെരുമാറ്റത്തിൽ പലപ്പോഴും കാണാമായിരുന്നു. പക്ഷെ,
ഇപ്പോഴത്തെ മനംമാറ്റം അവളെ വല്ലാതെ അലോസരപ്പെടുത്തി”.
“വശം തിരിഞ്ഞു കിടന്നു ആലീസ്
അച്ചുതൻകുട്ടിയെ സൌമ്യമായി തന്നിലേക്ക് വിളിച്ചു”.
“അച്യുതന്‍കുട്ടിക്കു ഏതാനുംനേരം തനിച്ചിരിക്കാതെ
വയ്യെന്നായി. പ്രകടമായ അനിഷ്ടത്തോടെ അയാള്‍ പറഞ്ഞു”
“കുറച്ചുനേരം എന്നെ ഒറ്റയ്ക്ക്
വിടൂ അലീസേ. എന്നോട് ക്ഷമിക്കൂ”.
വളരെ അപ്രതീക്ഷമായി ഇവിടെ കടന്നുവരുന്ന ഈ ട്വിസ്റ്റ് ആണ് കഥയുടെ മര്‍മം. കഥാസന്ദര്ഭമുയർത്തുന്ന പിരിമുറുക്കം വായനക്കാരിലേക്ക്
സംക്രമിക്കുന്നത് ആറ്റിക്കുറുക്കിയ ചുരുക്കം ചില സംഭാഷണങ്ങളിലൂടെയാണ്. വാക്കുകളില്‍
പിശുക്കനായ ഈ കഥാകാരൻ അസാമാന്യ
കൈവഴക്കത്തോടെയാണ് ഇത് സാധിച്ചെടുക്കുന്നത്. അതുവരെ നിലനിന്നിരുന്ന കഥയുടെ
ഒഴുക്കിനെ, ടെമ്പോയെ, തീര്‍ത്തും അപ്രതീക്ഷിതമായ ഒരു ക്ലൈമാക്സിനായി തൊണ്ണൂറുഡിഗ്രീ കോണിൽ ദിശമാറ്റുമ്പോൾ അത് തീര്‍ത്തും സ്വാഭാവികമായ ഒരു പരിണതിയായി വായനക്കാരന്
അനുഭവമാക്കുന്നതെങ്ങനെ എന്ന കഥയിലെ ക്രാഫ്റ്റിലെ വെല്ലുവിളി ഏതൊരു എഴുത്തുകാരനേയും വിഷമിപ്പിക്കുന്നതാണ്. അതുകൊണ്ടാണ് ആ വെല്ലുവിളിയെ വളരെ മൌലികമായ,
തന്റേതുമാത്രമായ രീതിയിൽ അനായാസം തരണംചെയ്യുന്ന
കൃഷ്ണന്കുട്ടിമാഷിലെ കഥാകാരന്റെ വൈഭവവും പ്രാഗത്ഭ്യവും നമ്മെ
വിസ്മയിപ്പിക്കുന്നത്
‘ആശ്വാസത്തിന്റെ മന്ത്രച്ചരട്’ അന്ത്യത്തിലെത്തുമ്പോൾ അച്ചുതൻകുട്ടി പിന്നിലേക്ക് യാത്ര
തുടങ്ങിയിരിക്കുന്നു. ആലീസാകട്ടെ തന്റെ പ്രണയ സാഫല്യനിമിഷങ്ങള്ക്കായി
പ്രതീക്ഷയോടെ അയാളെ കാത്തിരിക്കുകയാണ്. അച്ചുതൻകുട്ടിയാകട്ടെ ജനാല തുറന്ന് പുറംകാഴ്ചകളില്‍ “പഴയതെല്ലാം
അവിടെത്തന്നെയുണ്ട്’ എന്ന് തിരിച്ചറിയുകയാണ്. ആ പഴമയിൽ തീര്‍ച്ചയായും അയാളുടെ അമ്മുക്കുട്ടിയുമുണ്ടാകുമല്ലോ.
അയാളുടെ പുറകോട്ടുള്ള യാത്ര അമ്മുക്കുട്ടിയിലാണ് ചെന്നുനില്ക്കുന്നത്.
“നീ എന്തിനാ
കരഞ്ഞത് അമ്മുക്കുട്ടീ? ഈ മുഖം ഇങ്ങിനെ
കരഞ്ഞു തീര്‍ക്കാൻ ഞാനെന്തെങ്കിലും ചെയ്തുവോ?”. ഞാന്‍ ഒന്നും ‘ചെയ്യാതെ’
തിരിച്ചു വന്നില്ലേ എന്നാണ് അച്യുതൻകുട്ടിയുടെ സൂചന.
“ഏട്ടന്
അമ്മുക്കുട്ടിയെ എഴുന്നേല്‍പ്പിച്ചു തന്നോട് ചേര്‍ത്ത് നിര്‍ത്തി. അവള് ഏട്ടന്റെ
മുഖം തന്റെ സാരിത്തലപ്പു കൊണ്ട് തുടച്ചു കൊടുത്തു”.
“നിനക്കെപ്പോഴും
ഞാന്‍ രക്ഷയുണ്ടല്ലോ എന്ന് ഏട്ടൻ അവളെ
ആശ്വസിപ്പിച്ചു. ആ ആശ്വാസത്തിൽ അവൾ മുങ്ങിനില്‍ക്കെ അച്ചുതൻകുട്ടിയുടെ കൈകൾ ഒരു മന്ത്രച്ചരടുപോലെ അമ്മുക്കുട്ടിയുടെ ദേഹത്തുകൂടെ
അരിച്ചു”.
“എത്ര കാലമായി ഈ
സുഖം കിട്ടിയിട്ട് ഏട്ടാ?” അവള് സന്തോഷിച്ചുകൊണ്ടേയിരുന്നു...
“പിന്നീട്, വളരെ
പിന്നീട് അച്ചുതൻകുട്ടി
ക്ഷീണിച്ചു മയങ്ങിപ്പോയി
ആലീസ് ഒരു സുഖാലസ്യത്തിൽകിടന്നു മാറത്തു
കുരിശുവരച്ചു ദൈവത്തിനു നന്ദി ചൊല്ലി”.
അങ്ങനെ
കഥാന്ത്യത്തിൽ ആലീസ് തന്റെ
പ്രണയസാഫല്യം സാക്ഷല്ക്കരിക്കുന്നു. അച്ചുതൻകുട്ടിയാകട്ടെ അമ്മുക്കുട്ടിയെന്ന ഒരു
രക്ഷാകവചം തീര്‍ത്ത് തന്റെ ‘അവിഹിത’
പ്രണയത്തിനു രതിയുടെ കൈയൊപ്പ് ചാര്‍ത്തുന്നു. അച്ചുതൻകുട്ടിയുടെ
കൈവിരലുകൾ ആശ്വാസത്തിന്റെ
മന്ത്രച്ചരടാവുന്നു എന്ന് പറഞ്ഞത് അമ്മുക്കുട്ടിയല്ല. അച്ചുതൻകുട്ടിതന്നെയാണ്. താന്‍ അമ്മുക്കുട്ടിക്ക് ആശ്വാസത്തിന്റെ ചരടാവുന്നു എന്ന ഉത്തമവിശ്വാസത്തിൽ വ്യവസ്ഥയുടെ ബന്ധനചരടുകൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെയാണ് ആലീസിനെ
പ്രാപിക്കുന്നതും ‘അവിഹിതത്തെ’ വിഹിതമാക്കുന്നതും. അയാള്‍ വ്യവസ്ഥകൾതീര്ത്ത ബന്ധനത്തിന്റെ ചരടുകൾ പൊട്ടിച്ചുവോ? അതിനയാള്‍ അമ്മുക്കുട്ടിയെ
അല്ലെ പ്രാപിച്ചത്? വരിഞ്ഞുകെട്ടിയ വ്യവസ്ഥയുടെ സദാചാരമൂല്യചരടുകൾ അതിന്റെ നിയമങ്ങള്ക്കുള്ളിൽനിന്നുകൊണ്ടുതന്നെ പൊട്ടിച്ചെറിയാനുള്ള
പഴുതുകൾ പരതാനുള്ള
മനസ്സിന്റെ പ്രതിരോധം (defence) പ്രവര്ത്തനനിരതമാവുകയായിരുന്നുവോ അച്ചുതൻകുട്ടിയുടെ ഉള്ളിൽ?
ചോദ്യങ്ങളുയര്ത്തുന്നവനാണ് എഴുത്തുകാരൻ. ചൂണ്ടിക്കാണിക്കുന്നവനാണ് കലാകാരന്. ഉത്തരങ്ങള്‍ അവന്റെ
ബാദ്ധ്യതയല്ല. അവന്റെ കൈവശ൦ ഉത്തരങ്ങള്‍
ഇല്ലതാനും
ഇവിടെ കുടുംബമെന്ന വ്യവസ്ഥാപിത സ്ഥാപനത്തിന്റെ നിയമങ്ങളും രീതികളും നിര്‍ണയിക്കുന്ന
ശരികളുടെ വേലികെട്ടിത്തിരിച്ച തുരുത്തിൽ പ്രണയമെന്ന ജൈവിക ചോദനയുടെ തീവ്രാനുഭവം തിരസ്കരിക്കാനാകാതെ തുടിക്കുന്ന
മനസ്സിനെ അളക്കാനും, വിധിക്കാനുമുള്ള അളവുകോലെന്താണ് എന്നതാണ് ‘ആശ്വാസത്തിന്റെ
മന്ത്രച്ചരട്’ വായനക്കാരന് മുന്നിൽവെക്കുന്ന ചോദ്യം.
ഉത്തരം പറയാന്‍ കഥാകാരൻ ആളല്ല. അതിനുള്ള
ശ്രമങ്ങളുമില്ല. വര്‍ത്തമാനത്തിലെ മൂല്യനിയമങ്ങൾ സാമൂഹ്യബോധത്തെ
പരുവപ്പെടുത്തിയിട്ടുള്ള സാംസ്കാരിക സംവൃതത്തിൽ (cultural
eco-system) ഇണയോടുള്ള ബാദ്ധ്യതയാണോ പ്രണയമെന്ന
വൈകാരിക ചോദനയോടുള്ള സത്യസന്ധവും ജൈവീകവുമായ പ്രതികരണമാണോ ശരി എന്നത് തീര്പ്പുകല്പ്പിക്കാനാവാത്ത ഒരു പ്രശ്നപരിസരമാണ്. കുടുംബമെന്ന സ്ഥാപന നിര്‍മിതിയുടെ നിയമങ്ങൾ വ്യക്തിയെന്ന നിലയിലുള്ള സ്ത്രീ-പുരുഷ
പ്രകാശനത്തിന് (self-expression) പരിമിതികൾ നിശ്ചയിക്കുന്നുവോ എന്ന സന്ദേഹം. ‘അവിഹിതമെന്ന’ തെറ്റിലും ചില
ശരികളുണ്ടല്ലോ എന്ന ചിന്താകുഴപ്പം. ജൈവീകമായി ‘പോളിഗാമിക്’ ആയ ഒരു ജീവിവര്‍ഗം നിലവിലുള്ള ‘മോണോഗാമിക്’ ചട്ടക്കൂടുനുള്ളിൽ സംതൃപ്തമാണോ എന്ന ഉറക്കെയുള്ള ഒരു ആത്മഗതം. ഇതൊക്കെയാണ് കഥാകാരൻ സംവാദത്തിനുവെക്കുന്ന പ്രമേയസാദ്ധ്യതകൾ. നിലവിലുള്ള സാമൂഹ്യഘടനയുടെ
പരിമിതിയിലേക്ക് മനസ്സുതുറക്കുന്നതിനും, ഈ പരിമിതികളെയും പരിധികളേയും മറികടക്കുന്ന അടുത്തതലമുറ സാമൂഹ്യസ്ഥാപനത്തിന്റെ (next-generation social
institution) രൂപത്തെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങുന്നതിനും
ആസ്വാദകനെ പ്രകോപിക്കുന്നു ഈ കഥ. ഈ ചോദ്യങ്ങളൊക്കെ വരുംകാലങ്ങളില്‍ നമ്മുടെ സമൂഹത്തിൽ വിവിധ തരത്തിലും തലങ്ങളിലും ചര്‍ച്ചചെയ്യപ്പെടുകതന്നെ ചെയ്യും. നമ്മെ ഇന്ന് അലോസരപ്പെടുത്തിയേക്കാവുന്ന
ചോദ്യങ്ങളുയര്‍ത്തി അത്തരമൊരു ചര്‍ച്ചക്ക് വഴിവെട്ടിയ മുണ്ടൂര്‍ കൃഷ്ണൻകുട്ടിയുടെ ‘ആശ്വാസത്തിന്റെ മന്ത്രച്ചരട്’ കാലത്തിനുമപ്പുറം വായിക്കപ്പെടുകയും ചെയ്യും.
No comments:
Post a Comment