സുരേഷ് കോടൂര്
വെറും അഞ്ചു വർഷം മാത്രം പ്രായമായ, അമ്പതു ജോലിക്കാർ മാത്രമുള്ള, പറയത്തക്ക യാതൊരു വരുമാനവുമില്ലാതിരുന്ന വാട്സ്ആപ് (WhatsApp) കമ്പനിയെ അടുത്തകാലത്ത്
ഫേസ്ബുക്ക് കമ്പനി വാങ്ങിയത് ബിസിനസ് ലോകത്തെ ആകെ അത്ഭുതപ്പെടുത്തുകയുണ്ടായി. ബിസിനസ് രംഗത്തെ ഇത്തരം അടിയൊഴുക്കുകൾ കണ്ടു തഴമ്പിച്ച വിദഗ്ദർ പോലും ഈ കച്ചവടത്തിന്റെ പൊരുളറിയാതെ വാപൊളിച്ചിരുന്നു. യാതൊരു വരുമാനവുമില്ലാത്ത,
സ്വന്തമായി പറയത്തക്ക ഉല്‍പ്പന്നങ്ങൾ ഒന്നുമില്ലാത്ത, വെറും
വെബ്സൈറ്റും, എന്തെങ്കിലും ബിസിനസ് ആശയവും മാത്രമുള്ള ഐ.ടി കമ്പനികൾ സ്റ്റോക്ക് മാർക്കറ്റിൽ കോടികൾ വാരിക്കൂട്ടുന്നത് 1990കളില്‍ നാം
കാണുകയുണ്ടായി. ഇന്റർനെറ്റിന്റെ (Internet) അത്ഭുതാവഹമായ വികാസത്തെ
തുടര്‍ന്നുണ്ടായ, ഡോട്ട്കോം കുമിള എന്ന് വിളിച്ച, ഈ ഭ്രാന്തിന്റെ പാരമ്യത്തിൽ ഐ.ടി രംഗത്ത്
പൊട്ടിമുളച്ച, ഒരു പൈസ പോലും വരുമാനമില്ലാത്ത
ഇന്നലത്തെ കടലാസ് കമ്പനികള്‍ പോലും സ്റ്റോക്ക് മാർക്കറ്റിൽ ബില്യൺ ഡോളർ വിലയുള്ള കമ്പനികളായി. ഈ കുമിള പൊട്ടാൻ പക്ഷെ ഏറെ കാലം
വേണ്ടിവന്നില്ല. കുമിള പൊട്ടിയപ്പോള്‍ ലക്ഷക്കണക്കിന് നിക്ഷേപകര്‍ക്ക് നഷ്ടമായത്
അവരുടെ ജീവിതം തന്നെയാണ്. അന്നത്തെ ഉരുള്‍പൊട്ടലിൽ രായ്ക്കുരാമാനം ബഹുഭൂരിപക്ഷം കുമിളകമ്പനികളും
അപ്രത്യക്ഷമായി. നിക്ഷേപകര്‍ക്ക് തങ്ങളുടെ ശതകോടിക്കണക്കിനു ഡോളർനിക്ഷേപം
ആവിയായിപോകുന്നതിനു നിസ്സഹായരായി സാക്ഷ്യം വഹിക്കേണ്ടിവന്നു. ആ ഷോക്ക് കഴിഞ്ഞു
ഒരു ദശകം പിന്നിടുമ്പോൾ ഐ.ടി രംഗത്ത് മറ്റൊരു കുമിള രൂപം കൊള്ളുന്നു എന്നതിന്റെ
അടയാളമാണോ വാട്സ്ആപ് പോലുള്ള
ഡീലുകൾ എന്ന് നിരീക്ഷകർ ആശങ്കപ്പെടുന്നു.
കോടിക്കണക്കിന് ഡോളർ ആസ്തിയുള്ള, ലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളുള്ള, വന്‍
വ്യവസായശാലകളും കോടിക്കണക്കിനു മുതൽമുടക്കുമുള്ള ഭീമൻ കമ്പനികൾ നാമമാത്രമായ ലാഭം
ഉണ്ടാക്കുകയും, വിപണിയിൽ അതിജീവനത്തിനുവേണ്ടി ഞെരുങ്ങുകയും ചെയ്യുമ്പോൾ, അതിലൊക്കെ എത്രയോ
കുറവ് വരുമാനവും, ആസ്തിയും, തൊഴിലാളികളും ഉള്ള ഐ.ടി. കമ്പനികൾ എങ്ങിനെയാണ് ഇവരേക്കാൾ പതിന്മടങ്ങ് ലാഭം
ഉണ്ടാക്കുകയും ഊഹവിപണിയിൽ വിലസുകയും ചെയ്യുന്നത്? എന്തുകൊണ്ടാണ് ഐ.ടി. മേഖല ഇന്നും ഒരു വലിയ
വിഭാഗത്തിന്റെ മനസ്സിൽ തങ്ങളുടെ നിറമാര്‍ന്ന സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരത്തിന് ഏറ്റവും പറ്റിയ തൊഴില്‍മേഖലയായി
വിരാജിക്കുന്നത്? ഇത് മനസ്സിലാവണമെങ്കിൽ, ലോക സാമ്പത്തിക ക്രമത്തിൽ വന്നിട്ടുള്ള വളരെ
അടിസ്ഥാനപരവും സമൂലവുമായ മാറ്റത്തെ മനസ്സിലാക്കേണ്ടതുണ്ട്.
ഡിജിറ്റല്‍ എക്കണോമിയുടെ (digital economy) സ്വഭാവത്തെക്കുറിച്ചും,
പഴയ എക്കണോമിയിൽനിന്നും അതിനുള്ള ഘടനാപരമായ വ്യത്യാസത്തെക്കുറിച്ചും അറിയേണ്ടതുണ്ട്.
അതിനു സഹായകമാവുന്ന വിശകലനമാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം.
അറിവ് സമൂഹം (Knowledge Society)
ഈ യുഗത്തെ ഇന്ന്
നാം അടയാളപ്പെടുത്തുന്നത് വിവര സമൂഹം, ആഗോള ഗ്രാമം, അറിവ് യുഗം എന്നൊക്കെയുള്ള
വിശേഷണങ്ങളിലൂടെയാണ്. ഈ വിശേഷണങ്ങളൊക്കെ സൂചിപ്പിക്കുന്നത് വര്‍ത്തമാന സമൂഹത്തിന്റെ സാമ്പത്തിക,
രാഷ്ട്രീയ, സാംസ്കാരിക ഘടന നിര്‍ണയിക്കുന്നതിൽ വിവരത്തിനുള്ള വർദ്ധിച്ച സ്വാധീനത്തെയാണ്. സമകാലീന സാമൂഹ്യജീവിതത്തിലെ സാമ്പത്തിക ക്രമത്തിൽ വന്നിട്ടുള്ള
അടിസ്ഥാനപരമായ മാറ്റത്തെയാണ് ഈ വിശേഷണങ്ങൾ ഒക്കെ പ്രതിഫലിപ്പിക്കുന്നത്.
വിവരവും(information), അറിവും(knowledge) മനുഷ്യന്റെ സ്വാതന്ത്ര്യവും, വികാസവും, ഗുണപരമായ ജീവിതവും
സാദ്ധ്യമാവുന്ന ഒരു സമൂഹ നിര്‍മാണത്തിനുള്ള ആധാരശിലകളാണ്. മനുഷ്യ വികാസ
ചരിത്രത്തിലെ വിവിധ ഘട്ടങ്ങളിൽ
നിലവിലിരുന്നിരുന്ന സമൂഹങ്ങളിലൊക്കെ അതാത്
കാലത്തെ ലോകവീക്ഷണത്തെ രൂപപ്പെടുത്തുന്നതിലും അവർ എങ്ങിനെ സ്വന്തം ചുറ്റുപാടുകളെ മനസ്സിലാക്കുകയും അവയോടു
പ്രതികരിക്കുകയും ചെയ്യുന്നു എന്ന് നിര്‍ണയിക്കുന്നതിലും അന്നുവരെ മനുഷ്യൻ കരസ്ഥമാക്കിയ വിവരവും, അറിവും വളരെ പ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്.
എങ്കിലും, ആ സമൂഹങ്ങളെയൊന്നും നാം വിവര സമൂഹമായി അടയാളപ്പെടുത്തിയിട്ടില്ല. ഇതിനു മുന്‍പുള്ള സമൂഹങ്ങളെ അപേക്ഷിച്ച്
നാമിന്നു ജീവിക്കുന്ന സമൂഹത്തിനുള്ള
കാതലായ വ്യത്യാസം, ‘വിവരം’ കേവലമായ അറിവ്
എന്നതിലുപരി ഒരു ചരക്കായും(commodity), ഉൽപന്നമായും, അതിനുമുപരി ഒരു സാങ്കേതികവിദ്ധ്യയായും(technology) ഒക്കെ നമ്മുടെ ജീവിതത്തിന്റെ സമസ്തമേഖലയെയും സ്വാധീനിക്കത്തക്ക തരത്തിൽ വികാസം പ്രാപിച്ചിരിക്കുന്നു എന്നതാണ്. വാര്ത്താവിനിമയവിപ്ലവത്തിന്റെ
ഫലമായ സ്ഥല-സമയ സ്ഥൂലീകരണം, വിവരം
ഉത്പാദിപ്പിക്കുകയും, വിതരണം ചെയ്യുകയും, പ്രാപ്യമാക്കുകയും, ഉപയോഗിക്കുകയും ഒക്കെ
ചെയ്യുന്ന രീതികളെ അടിസ്ഥാനപരമായിത്തന്നെ മാറ്റിമറിച്ചു. വിവര
സാങ്കേതികവിദ്യയിലുണ്ടായ കുതിച്ചുചാട്ടങ്ങൾ സമൂഹത്തിൽ നമ്മൾ ജീവിക്കുന്ന രീതികളെയും, സാഹചര്യങ്ങളെയും വളരെ
ഗുണപരമായിത്തന്നെ വ്യത്യസ്തമാക്കുകയും, അതോടൊപ്പം
പുതിയ അവസരങ്ങളും, സാദ്ധ്യതകളും, വെല്ലുവിളികളും സൃഷ്ടിക്കുകയും ചെയ്തു.
നമുക്ക് കാണുകയും സ്പര്‍ശിക്കുകയും
ചെയ്യാവുന്ന സാധനങ്ങൾ ഉത്പാദിപ്പിക്കുന്ന ‘ഉത്പാദന സാമ്പത്തിക വ്യവസ്ഥയിൽ’ (manufacturing economy) അഥവാ ‘വ്യവസായ
സാമ്പത്തിക വ്യവസ്ഥയിൽ’ നിന്നും അറിവ് കേന്ദ്രീകൃതമായ ‘വിവര സാമ്പത്തിക’ ത്തിലേക്കുള്ള
പരിവര്‍ത്തനം വളരെ നാടകീയവും, അത്ഭുതകരവും, വേഗമേറിയതുമായിരുന്നു. ഇത്തരമൊരു
മാറ്റത്തിന്റെ പ്രധാന പ്രേരകമായി വർത്തിച്ചതാകട്ടെ, ആഗോളീകരണവും,
ആഗോളീകരണത്തിന് രാസത്വരകമായി വര്‍ത്തിച്ച,
സ്വയം പ്രവര്‍ത്തിക്കുന്നതിനു കഴിയുംവിധം ശക്തിയാര്‍ജിച്ച, ആഗോള ഫിനാന്‍സ്
മൂലധനവും ആയിരുന്നു. നിലവിലുള്ള സാമ്പത്തിക ക്രമ൦ കോര്‍പറേറ്റുകള്‍ക്ക് ക്രമാതീതമായ ലാഭം കൊയ്യാനുതകുംവിധം നിയമ സംവിധാനങ്ങളെ രൂപപ്പെടുത്തുകയും, അതുവഴി വിവരം കൂടുതൽ കുത്തകവല്ക്കരിക്കപ്പെട്ട്, മാനിപുലേറ്റ് ചെയ്യപ്പെട്ട് വിപണിയിൽ ചരക്കാക്കി വില്ക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ സൃഷ്ടിച്ചിരിക്കുന്നു.
വിവരത്തിന്മേലുള്ള കുത്തകാവകാശമാണ് അന്താരാഷ്ട്ര ഐ.ടി. കമ്പനികളെ ഭീമമായ സ്വത്ത്
സമാഹരിക്കുന്നതിനും, വന്‍തോതിലുള്ള ലാഭ൦
കൊയ്യുന്നതിനും പ്രാപ്തരാക്കുന്നത്. ഈ കമ്പനികള്‍ ഊഹവിപണിയിലെ ക്രയവിക്രയങ്ങളുടെ
അടിസ്ഥാനത്തിലാണ് വിലമതിക്കപ്പെടുന്നത്. അല്ലാതെ അവർ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളുടെ യഥാര്‍ത്ഥ വിലയുടെയോ ഉപയോഗ മൂല്യത്തിന്റെയോ അടിസ്ഥാനത്തിലല്ല. അതുകൊണ്ടാണ് ഈ കമ്പനികളുടെ
പ്രാഥമിക പരിഗണന ഓഹരിവിപണിയുടെ ഊതിവീര്‍പ്പിച്ച വില .ഏതു വിധേനയും
പരിരക്ഷിക്കുന്നതിൽ ആകുന്നത്.
വിവരം (Information)
വിവരം അഥവാ ഇന്‍ഫര്‍മേഷൻ എന്ന സംജ്ഞ്യയെ നിര്‍വചിക്കുക എന്നത് പ്രയാസകരമാണ്. കാരണം വിവരം
എന്ന ആശയത്തെ പല തരത്തിൽ നിര്‍വചിക്കാം എന്നത് തന്നെ. ഇന്‍ഫര്‍മേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി നമുക്ക് വിവരത്തെ ‘ഇലക്ട്രോണിക്
ഡിജിറ്റൽ രൂപത്തില്‍ (ബിറ്റ്സ്) സൂക്ഷിക്കുന്നതോ
അല്ലെങ്കിൽ ഏതെങ്കിലും ഊര്‍ജരൂപത്തിൽ പ്രക്ഷേപണം
(transmit) ചെയ്യുന്നതോ ആയ അവസ്തുവായ
(വസ്തു അല്ലാത്തതും സത്തയില്ലാത്തതുമായ) ഒന്ന്’ എന്ന് നിര്‍വചിക്കാം. സോഫ്റ്റ്വെയര്, ഡാറ്റാബേസ്,
വീഡിയോ, മ്യൂസിക് ആല്‍ബം, രൂപകൽപനകൾ (designs), ഡിജിറ്റല്‍
പുസ്തകങ്ങള്‍ തുടങ്ങിയവയൊക്കെ ഉദാഹരണങ്ങള്‍. സാമ്പത്തിക ശാസ്ത്രത്തിന്റെ രീതിശാസ്ത്രമനുസരിച്ച് വിവരത്തെ ‘അശോഷ്യ’ അഥവാ നോണ്‍-റൈവൽ (non-rival or non-subtractable) എന്ന ഗണത്തിൽപ്പെടുത്താം. അതായത്, വിവരം ഒരിക്കൽ ഉത്പാദിപ്പിച്ചു കഴിഞ്ഞാൽ അതേ വവരത്തിന്റെ
അടുത്ത ഒരു പ്രതി (copy)
ഉണ്ടാക്കുന്നതിന് (പുനരുല്‍പ്പാദനത്തിന്) അധിക അദ്ധ്വാനം ആവശ്യമില്ല (non-rival) എന്നര്‍ത്ഥം. ഒരു വിവര
ഉൽപ്പന്നത്തിന്റെ രണ്ടാമത്തെ കോപ്പി ഉണ്ടാക്കുന്നതിനുള്ള അധികചിലവ് വളരെ നിസ്സാരമാണ്.
ഉദാഹരണത്തിന് ഒരു സോഫ്റ്റ്വെയർ ഒരിക്കൽ നിർമിച്ചുകഴിഞ്ഞാൽ പിന്നെ അതിന്റെ വേറൊരു
കോപ്പി ഉണ്ടാക്കുന്നതിനുള്ള അധികചിലവ് തുലോം തുഛമാണ്. രണ്ടാമത്തെ കോപ്പി എന്നല്ല
ഇനിയുള്ള ലക്ഷക്കണക്കിന് കോപ്പികൾ ഉണ്ടാക്കാനും പ്രത്യേകിച്ച് ചിലവൊന്നും ഇല്ലതന്നെ. ഇത്തരത്തിൽ ഉണ്ടാക്കുന്ന ഓരോ
കോപ്പിയും ആദ്യ പ്രതിയുടെ ഗുണമേന്മക്ക് തുല്യമായതുമായിരിക്കും. മ്യൂസിക്,
വീഡിയോ, ഡോക്കുമെന്റുകൾ എന്നിവയുടെ ഒക്കെ കാര്യവും ഇതുപോലെ തന്നെ.
നേരെമറിച്ച് ഒരു കാർ ഉണ്ടാക്കികഴിഞ്ഞാൽ അടുത്ത കാർ ഉണ്ടാക്കണമെങ്കിൽ അസംസ്കൃതവസ്തുക്കളും അദ്ധ്വാനവും ഒക്കെ ഏതാണ്ട്
ആദ്യത്തെ കാർ ഉണ്ടാക്കുന്നതിന്റെ അത്രതന്നെ
വേണ്ടിവരുമല്ലോ. ഒരു പേനയോ, മേശയോ, ചെരിപ്പോ പോലുള്ള സാധനങ്ങളുടെ കാര്യവും
ഇതുതന്നെ. മാത്രമല്ല, ഇവയൊന്നും ഒരേ സമയം ഒന്നിൽ കൂടുതൽ ഉഭാഭോക്താക്കള്ക്ക് ഗുണഫലം അനുഭവിക്കാൻ കഴിയാത്തതാണ്. അതായത്, ഒരു മാമ്പഴം ഒരാൾ കഴിച്ചാൽ അടുത്ത ആള്‍ക്ക് അതേ മാമ്പഴം കഴിക്കാൻ കഴിയില്ലല്ലോ. ഒരു പേന ഒരാള്‍ ഉപയോഗിക്കുന്ന സമയത്ത് അതേ പേന
മറ്റൊരാള്‍ക്ക് ഉപയോഗിക്കാനും കഴിയില്ല. അയാള്‍ക്ക്
ഒരേ സമയം ഉപയോഗിക്കണമെങ്കിൽ വേറൊരു പേന
വാങ്ങേണ്ടിവരും. എന്നാല്‍ ഗുണത്തിൽ യാതൊരു
വ്യത്യാസവുമില്ലാതെ ഒരേ സമയം പല ആളുകള്‍ക്ക് ഒരു സോഫ്റ്റ്വെയർ ഉപയോഗിക്കാം. റെക്കാര്‍ഡ് ചെയ്യപ്പെട്ട ഒരു
പാട്ട് ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഒരേപോലെ ഒരേസമയം ആസ്വദിക്കാം. മറ്റ് ഉല്‍പ്പന്നങ്ങളുമായി വിവര ഉല്‍പ്പന്നങ്ങൾക്കുള്ള ഈ അടിസ്ഥാന വ്യത്യാസമാണ് വിവരത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക
ക്രമത്തെ ഇതുവരെയുള്ള നമ്മുടെ സാമ്പത്തികക്രമങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാക്കുന്നത്.
വിവര
ഉല്പന്നങ്ങളുടെ മറ്റൊരു പ്രത്യേകത വിവരം ഒരേസമയം അസംസ്കൃത വസ്തുവും(input) ഉല്പന്നവും(output) ആണ്
എന്നുള്ളതാണ്. പുതിയ അറിവ് ഉല്‍പ്പാദിപ്പിക്കുന്നതിന് ഇതിനുമുന്‍പ്
ഉല്‍പ്പാദിപ്പിക്കപ്പെട്ടിട്ടുള്ള, അല്ലെങ്കിൽ അപ്പോൾ നിലവിലുള്ള, അറിവ് ആവശ്യമാണ്. ഉദാഹരണത്തിന്, ഒരു
റിപ്പോര്‍ട്ട് എഴുതണമെങ്കിൽ അതുമായി ബന്ധപ്പെട്ട വിവരങ്ങൾ
അറിയണം. ഒരു സിനിമ ഉണ്ടാക്കണമെങ്കിലും അതുപോലെ
നിലവിലിരിക്കുന്നതും ഇതിനു മുൻപുണ്ടായിട്ടുള്ളതുമായ
പല കലാരൂപങ്ങളെക്കുറിച്ചും സാംസ്കാരിക അന്തരീക്ഷത്തെക്കുറിച്ചും ബോദ്ധ്യമുണ്ടാവേണ്ടിവരും.
അറിവിന്റെ ഈ പരസ്പരബന്ധവും, ആശ്രയവും, തുടര്‍ച്ചയും സുപ്രധാനമാണ്. പൂര്‍വികരുടെ
ചുമലിൽ കയറിനില്‍ക്കുന്നത്
കൊണ്ടാണ് തനിക്ക് കൂടുതൽ ദൂരത്തിൽ കാണാൻ കഴിയുന്നത് എന്ന് ന്യൂട്ടൺ പറഞ്ഞത്
അതുകൊണ്ടാണ്.
വിവര സാമ്പത്തികം (Information Economy)
കാര്‍ഷിക മേഖല,
വ്യവസായ മേഖല തുടങ്ങിയ മറ്റു പരമ്പരാഗത മേഖലകളെക്കാൾ വിവര സാങ്കേതിക മേഖല പ്രധാന ഘടകമാവുന്ന
സാമ്പത്തിക വ്യവസ്ഥയെ ആണ് വിവര സാമ്പത്തിക൦ എന്ന്
വിശേഷിപ്പിക്കുന്നത്. വിവരത്തിന്റെ ഉത്പാദനം,
വിതരണം, സംസ്കരണം, ഉപഭോഗ൦ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് വിവര സാങ്കേതിക
മേഖലയിൽ പ്രധാനമായും നടക്കുന്നത്. ആദ്യ പ്രതി ഉത്പാദിപ്പിക്കുന്നതിന് ഏറെ അദ്ധ്വാനവും, മൂലധനവും ഒക്കെ ആവശ്യമായിരിക്കുന്നതും എന്നാൽ പിന്നീടുണ്ടാക്കുന്ന പ്രതികള്‍ക്ക് നാമമാത്രമായ ചിലവും അദ്ധ്വാനവും മാത്രം ആവശ്യവുമുള്ളതുമായ ‘വിവര ഉത്പന്നങ്ങള്‍’, ഭൌതിക ഉത്പന്നങ്ങള്‍ (physical
products)
അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വ്യവസ്ഥയില്‍നിന്നും വളരെ അടിസ്ഥാനപരമായിത്തന്നെ
വ്യത്യസ്തമായ ഒരു സാമ്പത്തിക വ്യവസ്ഥയെ സൃഷ്ടിക്കുന്നു.
ഒരു വ്യവസായയുഗാനന്തര
സമൂഹത്തെക്കുറിച്ചും, പതുക്കെ രൂപപ്പെടാൻ
തുടങ്ങിയ പുതിയ സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചും ഉള്ള സങ്കൽപ്പങ്ങൾ 1950കളിൽതന്നെ
വികസിത
സാമ്പത്തിക സമൂഹങ്ങളിൽ ആരംഭിച്ചിരുന്നു. ഒന്നാം വ്യാവസായിക
വിപ്ലവത്തിന്റെ കേന്ദ്രമായി എങ്ങിനെയാണോ ആവിഎഞ്ചിനെ കണക്കാക്കിയിരുന്നത്, അതുപോലെ രണ്ടാം വ്യാവസായിക വിപ്ലവത്തിന്റെ കേന്ദ്രമായി കമ്പ്യുട്ടറിനെ കണക്കാക്കാമെന്നു OECD (Organization of Economic
Co-operation and Development) നിര്‍ദേശിച്ചു. വിവരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ മറ്റ് മേഖലകളിലെ പ്രവര്‍ത്തനങ്ങളെ
അധികരിക്കുമ്പോഴാണ് ഒരു സാമ്പത്തിക വ്യവസ്ഥ ‘വിവര സാമ്പത്തികം’ എന്ന വിശേഷണത്തിന്
അര്‍ഹമാകുന്നത്. സാമ്പത്തിക ഘടനകളിലെ മാറ്റത്തെക്കുറിച്ച് പഠിക്കുന്ന പ്രശസ്ത
സാമ്പത്തികവിദഗ്ധൻ എം.യു.പൊറാട്ടിന്റെ കണക്കുപ്രകാരം അമേരിക്ക 1967ലാണ് വിവര സാമ്പത്തിക
വ്യവസ്ഥയായി മാറുന്നത്. അറുപതുകളുടെ രണ്ടാം പകുതിയിൽതന്നെ അമേരിക്കയിലെ 53% തൊഴിലാളികളും വിവര
സാങ്കേതിക മേഖലകളുമായി ബന്ധപ്പെട്ട ജോലികളിൽ ഏര്‍പ്പെട്ടു
തുടങ്ങിയിരുന്നു.
വിവര സാമ്പത്തിക
ക്രമത്തിലേക്കുള്ള കുതിച്ചുചാട്ടം തീര്‍ത്തും അസന്തുലിതമായ രണ്ടു സാമ്പത്തിക ഘടനയായി ലോകത്തെ മാറ്റിയിട്ടുണ്ട്
എന്ന് കാണാം. ഐ.ടി. കമ്പനികളുടെ ഭീമമായ ലാഭത്തിനും സമ്പത്തിനും അടിസ്ഥാനം സോഫ്റ്റ്വെയർ ഉല്‍പ്പന്നങ്ങൾ (അതുപോലെയുള്ള
മറ്റു ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളും) ഒരിക്കൽ ഉത്പാദിപ്പിച്ചു കഴിഞ്ഞാൽ പിന്നെ അടുത്ത
പ്രതികൾ (കോപ്പികൾ)
ഉല്പാദിപ്പിക്കുന്നതിന് അധിക സാമ്പത്തിക നിക്ഷേപമോ, സാമ്പത്തിക ചിലവോ ആവശ്യമില്ല
എന്നതാണ് എന്ന് സൂചിപ്പിച്ചുവല്ലോ. കാര്‍ഷിക, വ്യാവസായിക ഉത്പ്പന്നങ്ങളില്നിന്നു൦ ഡിജിറ്റൽ ഉത്പന്നങ്ങള്‍ക്കുള്ള പ്രധാന
വ്യത്യാസവും ഇതുതന്നെ. ഇത്തരം സോഫ്റ്റ്വെയർ ഉല്‍പ്പന്നങ്ങളുടെ വിലയാകട്ടെ അതിന്റെ
നിര്‍മാണത്തിനുവേണ്ട മൂലധനത്തിന്റെയോ നിക്ഷേപത്തിന്റെയോ തോതുമായി യാതൊരു ബന്ധവുമില്ലാത്ത
തരത്തിൽ അനേകമടങ്ങ് കൂടുതലായി നിശ്ചയിക്കപ്പെടുന്നു. കമ്പനികള്‍ ഈ ഉത്പന്നങ്ങളിലൂടെ
പതിറ്റാണ്ടുകളോളം ലാഭം കൊയ്യുകയും, ആദ്യ കോപ്പി ഉണ്ടാക്കാൻ വേണ്ടിവന്ന ചിലവിന്റെ എത്രയോ
ഇരട്ടി വരുമാനം ആര്‍ജിക്കുകയും ചെയ്യുന്നു. ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളുടെ ഈ വ്യത്യസ്തമായ
മൂല്യ ഉത്പാദന രീതി (value creation method) ഡിജിറ്റല്‍ എക്കണോമിയെ മൂര്‍ത്ത യാഥാര്‍ത്യങ്ങളുമായി ബന്ധമില്ലാത്ത,
ഊഹവ്യവഹാരങ്ങളുടെ ഒരു അയഥാര്‍ത്ഥ (virtual) ലോകത്തിൽ കറങ്ങുന്ന ഒന്നാക്കി നിലനിര്‍ത്തുന്നു.
ഡിജിറ്റല്‍ എക്കണോമിയിലെ ഒരു ഉത്പ്പന്നവും കാര്‍ഷിക
എക്കണോമിയിലെ ഒരു ഉത്പന്നവും തമ്മിലുള്ള കൈമാറ്റ വ്യവഹാരം പരിശോധിച്ചാൽ ഇത്
വ്യക്തമാവും. ഉദാഹരണത്തിന് ഒരു മൈക്രോസോഫ്ട് വിന്‍ഡോസ് സോഫ്റ്റ്വെയറിന്റെ വില ഏകദേശം അഞ്ഞൂറ് കിലോ അരിയുടെ വിലക്ക്
തുല്യമാകുന്നു എന്ന് കണക്കാക്കുക. അതായത്, മൈക്രോസോഫ്ട് കമ്പനിക്ക് ഇന്ത്യയിലെ
ഒരു കര്ഷകനിൽ നിന്ന് ഒരു വിന്‍ഡോസ് സി.ഡി
കൊടുത്ത് അഞ്ഞൂറ് കിലോ അരി വാങ്ങാം. ഈ വ്യവഹാരത്തിൽ മൈക്രോസോഫ്ട് കമ്പനിക്ക്
എന്തെങ്കിലും നഷ്ടപ്പെട്ടുവോ? ഇല്ല. അവരുടെ കയ്യില്‍ ഇപ്പോഴും വിന്‍ഡോസ് സോഫ്റ്റ്വെയർ
ഉണ്ട്. അവര്‍ക്ക് പ്രത്യേകിച്ച് യാതൊരു ചിലവുമില്ലാതെ ഇനിയു൦ ആയിരക്കണക്കിന് വിന്‍ഡോസ്
സി.ഡികള്‍ ഉണ്ടാക്കാം (ആദ്യമായി വിന്‍ഡോസ് ഉണ്ടാക്കാൻ വേണ്ടിവന്ന ചിലവിന്റെ
എത്രയോ ആയിരം മടങ്ങ്
മൈക്രോസോഫ്ട് ഇക്കാലയളവിൽ സമ്പാദിച്ചു കഴിഞ്ഞിരിക്കുന്നു എന്നോര്‍ക്കുക). കര്‍ഷകനോ?
അയാളെ സംബന്ധിച്ചിടത്തോളം അഞ്ഞൂറ് കിലോ അരി കൈമാറ്റം ചെയ്തുപോയി. ഇത്രയും അരി ഇനി
വീണ്ടും ഉത്പാദിപ്പിക്കുവാൻ അവന് ആദ്യത്തെ അഞ്ഞൂറ് കിലോ അരി ഉത്പാദിപ്പിക്കുവാൻ
ചിലവിടെണ്ടിവന്ന അത്രയും സമയവും, അദ്ധ്വാനവും, അസംസ്കൃത വസ്തുക്കളും, മൂലധനവും
ഒക്കെ വേണം. ഇങ്ങനെ രണ്ടു എക്കണോമികൾ തമ്മിലുള്ള സാമ്പത്തിക വ്യവഹാരത്തിലെ ഈ അസമത്വം
(disparity) വളരെ അസംബന്ധകരമെന്നു തന്നെ
വിശേഷിപ്പിക്കാവുന്ന അളവിലാണെന്നു കാണാം. ആഗോള തലത്തിൽ ഡിജിറ്റൽ എക്കണോമിയും
പരമ്പരാഗത എക്കണോമിയും തമ്മിൽ ഇത്തരത്തിലുള്ള വലിയ ഒരു വിടവ്
സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ലോകത്തിലെ അവികസിത രാഷ്ട്രങ്ങളാണ് ഇതിന്റെ സമ്മര്‍ദ്ദങ്ങളും,
നഷ്ടങ്ങളും, പ്രത്യാഘാതങ്ങളും പേറേണ്ടി വരുന്നത്. മൂന്നാംലോക അവികസിത
രാഷ്ട്രങ്ങളുടെ പരമ്പരാഗത ഉത്പ്പന്നങ്ങള്‍ക്ക് ഡിജിറ്റൽ വിപണിയിൽ വിലയില്ലാതാവുന്നു.
പണകൈമാറ്റ നിരക്ക് വികസിത രാജ്യങ്ങള്‍ക്ക് വമ്പിച്ചതോതിൽ അനുകൂലമാവുകയും, പഴയ
സാമ്പത്തിക വ്യവസ്ഥകളില്‍നിന്നുള്ള വിഭവങ്ങള്‍ വലിയ തോതിൽ വികസിത ഡിജിറ്റൽ എക്കണോമികളിലേക്ക് ഒഴുകുകയും
ചെയ്യുന്നു. മൈക്രോസോഫ്ട് പോലുള്ള ഐ.ടി. ബഹുരാഷ്ട്ര ഭീമന്മാരാകട്ടെ നമ്മുടെയൊക്കെ
വീടുകളിലെ ഓരോ കംബ്യൂടറിനും വേറെ വേറെ വിന്‍ഡോസ് (മറ്റു സോഫ്റ്റ്വെയർ ഉല്‍പ്പന്നങ്ങളും)
കോപ്പി പണം കൊടുത്തു വാങ്ങിയെതീരു എന്നാണ് നിര്‍ബന്ധിക്കുന്നത്
(ഒരു സി.ഡി വാങ്ങി വീട്ടിലെ എല്ലാ കംബ്യൂടറുകളിലും കോപ്പി ചെയ്യാൻ പാടില്ല എന്നര്‍ത്ഥം).
കര്‍ശനമായ ബൌദ്ധിക സ്വത്തവകാശ നിയമങ്ങളിലൂടെ ഈ കുത്തക അവകാശങ്ങള്‍ കൂടുതൽ
ശക്തമാക്കാനാണ് ഐ.ടി കമ്പനികൾ ഭരണകൂടങ്ങളിൽ തുടര്‍ച്ചയായി സമ്മര്‍ദം ചെലുത്തുന്നത്.
വിവര സാമ്പത്തിക വ്യവസ്ഥയുടെ
ആവിര്‍ഭാവം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഉണ്ടായ വ്യവസായവിപ്ലവം, അതുവരെ
നിലനിന്നിരുന്ന ഉത്പാദനപ്രക്രിയയെ അടിസ്ഥാനപരമായിത്തന്നെ രൂപാന്തരപ്പെടുത്തുകയും,
ജനങ്ങളുടെ ജീവിതരീതിയെ സമൂലം മാറ്റുകയും ചെയ്തു. വ്യവസായവിപ്ലവാനന്തര സമൂഹം അടയാളപ്പെടുത്തപ്പെട്ടത് വര്‍ദ്ധിച്ച
കേന്ദ്രീകൃത ഉത്പാദനം (mass assembly-line production), ഭീമമായ വിതരണ ശൃംഖലകൾ, പുതിയ ജനകീയ മാദ്ധ്യമങ്ങൾ (mass media), സിനിമ പോലുള്ള പുതിയ വിനോദങ്ങൾ (mass
entertainment), വന്‍തോതിലുള്ള പ്രവാസവും അധിനിവേശവും, നഗരവല്‍ക്കരണം തുടങ്ങിയ
പ്രതിഭാസങ്ങളും സംഭവവികാസങ്ങളിലൂടെയു൦ ആണ്. പുത്തന്‍ ഉത്പാദന പ്രക്രിയയുടെ വിളനിലങ്ങളായി കൂറ്റൻ ഫാക്ടറികളും, അസംബ്ലിലയിനുകളും
ഒക്കെ നിലവില്‍വന്നു. കാപ്പിറ്റലിസ്റ്റ് ഉത്പാദനമാതൃക വലിയ കോര്‍പറേഷനുകള്‍ക്കും
ബിസിനസ്സ് ഗ്രൂപ്പുകള്‍ക്കും ഒക്കെ ജന്മം നല്കി. ദശകങ്ങള്‍ക്കുള്ളിൽ ഇവയിൽ പല കോര്‍പറേറ്റ്
കമ്പനികളും വമ്പൻ ആഗോള അന്താരാഷ്ട്ര കമ്പനികളായി
(transnational companies) ഉയര്‍ന്നു വന്നു. ഇന്ന് പല ആഗോള കമ്പനികള്‍ക്കും ലോകത്തെ ചില
സ്വതന്ത്ര രാജ്യങ്ങളെക്കാൾ പലമടങ്ങ് ആസ്തിയുണ്ട്. ക്രമാതീതമായ വളര്‍ച്ചയും,
ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കായുള്ള പ്രവര്‍ത്തനത്തിന്റെ വ്യാപനവും പുതിയ മാനേജ്മെന്റ് വെല്ലുവിളികൾ സൃഷ്ടിച്ചു. ഒട്ടനവധി
അന്താരാഷ്ട്ര കമ്പനികള്‍ക്കും നൂറിലേറെ രാജ്യങ്ങളിൽ പ്രവര്‍ത്തനങ്ങളും,
ഫാക്ടറികളും, ആഫീസുകളും, തൊഴിലാളികളും ഉണ്ട്. അവയുടെ പ്രവര്‍ത്തനങ്ങൾ മാനെജ് ചെയ്യുന്നതിനും,
നിയന്ത്രിക്കുന്നതിനും വിവരലഭ്യത ഒരു നിര്‍ണായക ഘടകമായി മാറി. കമ്പനികളുടെ ആഗോളവല്‍ക്കരണ
പ്രക്രിയയെ മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ വിവര സാങ്കേതികവിദ്യ അത്യന്താപേക്ഷിതമാണ് എന്ന സ്ഥിതി വന്നു. വിവര
സാങ്കേതിക വിദ്യയുടെ ത്വരിതമായ വളര്‍ച്ചക്ക് അങ്ങനെ കോര്പറേറ്റ്കളുടെ വളര്‍ച്ചയും അന്താരാഷ്ട്ര വ്യാപനവും ഒരു പ്രധാന
ത്വരകമായി.
സേവന മേഖലകളുടെ (service sector) വികാസവും വളര്‍ച്ചയും
ആണ് വിവര സാമ്പത്തിക വ്യവസ്ഥയുടെ ആവിര്‍ഭാവത്തിനും വളര്‍ച്ചക്കും അടിസ്ഥാനമായി വര്‍ത്തിച്ച
മറ്റൊരു ശക്തി. സര്‍വീസ് മേഖലക്ക് ആഗോള വിപണി തേടുന്നതിന് വളരെവലിയതോതിൽ, വളരെവേഗം വിവരങ്ങൾ ഉത്പ്പാദിപ്പിക്കുന്നതിനും,
സംസ്കരിക്കുന്നതിനും, വിതരണം ചെയ്യുന്നതിനും ഒക്കെ സഹായിക്കുന്ന
സാങ്കേതികവിദ്യയുടെ സഹായം ആവശ്യമായി വന്നു. സേവനങ്ങൾ വിദൂരരാജ്യങ്ങളിൽ എത്തിക്കുന്നതിന്
മാത്രമല്ല അത്തരം പ്രവര്‍ത്തനങ്ങൾ കാര്യക്ഷമമായി മറ്റു രാജ്യങ്ങളിൽ ഇരുന്നു
നിയന്ത്രിക്കുന്നതിനും, മാനെജ് ചെയ്യുന്നതിനും ഒക്കെ വിവരം വളരെ വേഗത്തിൽ പ്രസരണം ചെയ്യുന്നതിനും,
സംസ്കരിക്കുന്നതിനും ഉള്ള സാങ്കേതികവിദ്യയുടെ
സഹായം കൂടിയേ തീരു എന്നുവന്നു.
കാര്‍ഷിക വ്യാവസായിക മേഖലകളെ അപേക്ഷിച്ച് വളരെ അധികം തൊഴിലാളികള്‍ സര്‍വീസ്
മേഖലയിൽ തൊഴിൽ ചെയ്തു തുടങ്ങിയത് വിവര സാമ്പത്തികത്തിലേക്കുള്ള പരിവർത്തനത്തിന്
വേഗം വര്‍ദ്ധിപ്പിച്ചു. വ്യവസായ മേഖലയിലെ വളര്‍ച്ച, കമ്പനികളിലെ ആന്തരിക ഘടനയെ ഉടച്ചുവാര്ക്കുന്നതിലേക്കും, പുതിയ വെള്ളക്കോളർ വിഭാഗത്തെ സൃഷ്ടിക്കുന്നതിലേക്കും
നയിച്ചു. അമേരിക്കയിൽ ഇന്ന് മൊത്തം വാര്‍ഷിക വരുമാനത്തിന്റെ ഏതാണ്ട് 77%ല്‍ അധികം സര്‍വീസ്
മേഖലയിൽ നിന്നാണ്. 22% വ്യവസായമേഖലയിൽ നിന്ന് ലഭിക്കുമ്പോൾ, 1.2% മാത്രമാണ് കാര്‍ഷികമേഖലയിൽ നിന്നുള്ള വരുമാനം. തൊഴിൽസേനയുടെ 80%ല്‍ അധികം സര്‍വീസ്
മേഖലയിൽ ആണ് തൊഴിൽ ചെയ്യുന്നത്. ഇതില്‍ 44% ആകട്ടെ വിവര സാങ്കേതിക
തൊഴില്‍ മേഖലയിൽ ആണ് (knowledge jobs). വിവരത്തിന്റെ ഏറ്റവും വലിയ ഉത്പ്പാദകരും, വിതരണക്കാരും,
ഉഭാഭോക്താകളും സര്‍വീസ് മേഖലയാണ്.
വളരെ വേഗത്തിൽ ഉയര്‍ന്നുവന്ന ഫിനാന്‍സ് മൂലധനത്തിന്റെ
സാന്നിദ്ധ്യമാണ് വിവര സാമ്പത്തികത്തിന്റെ ഉദയത്തിനും അഭൂതപൂര്‍വമായ വളര്‍ച്ചക്കും
ചാലകമായ നാലാമത്തെ ഘടകം. ലോകമെമ്പാടും ഊഹകച്ചവടത്തിൽ നിക്ഷേപിക്കാൻ അവസരം തേടുന്ന ഫിനാന്‍സ്
മൂലധനത്തിന് അതിവേഗത്തിൽ, അന്താരാഷ്ട്ര തലത്തിൽ, രാജ്യാതിർത്തികൾക്കപ്പുറത്ത് വിവരങ്ങൾ കൈമാറുകയും
സംസ്കരിക്കുകയും ഒക്കെ ചെയ്യേണ്ടുന്ന സാങ്കേതിക വിദ്യയുടെ വികാസ൦ ഒരു അവശ്യ ഘടകമായി. ഇന്ന്
ലോകത്ത് നടക്കുന്ന മൊത്തം വ്യവഹാരങ്ങളില്‍ 96% വും യാതൊരു ഉത്പന്നമോ,
സേവനമോ കൈമാറ്റം ചെയ്യപ്പെടാത്ത സാമ്പത്തിക വ്യവഹാരങ്ങളാണ്. ബാങ്കുകളും മറ്റു
സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങളും ഇന്ന് ബഹുരാഷ്ട്ര ഭീമന്മാരാണ്. ഈ
കമ്പനികളൊക്കെ ചെറിയ സ്വകാര്യ സ്ഥാപനങ്ങൾ എന്ന നിലയിൽനിന്നു൦ വളര്‍ന്ന് ഇന്ന് ഭീമൻ ആഗോളകുത്തകകളായി ലോകത്തെ
സാമ്പത്തികക്രമത്തെ തന്നെ നിയന്ത്രിക്കുന്ന ശക്തികളായി മാറിയിരിക്കുന്നു.
വ്യവസായങ്ങള്‍ക്ക് മൂലധനം കടം കൊടുക്കുന്ന മേഖല എന്ന അവസ്ഥയില്‍ നിന്നും
സ്വയം ഒരു വ്യവസായമായിത്തന്നെ വളര്‍ന്നു മാറിയിരിക്കുകയാണ് ഫിനാന്‍സ് മേഖല. അന്താരാഷ്ട്ര
വിപണികളിൽ സ്റ്റോക്ക്
മാര്‍കെറ്റുകളിലും, മറ്റ് ഊഹകച്ചവട മേഖലകളിലും
നിക്ഷേപിച്ച് സ്വയം സമ്പത്തുണ്ടാക്കുന്ന മേഖലയാണ് ഇന്ന് ഫിനാന്‍സ്
സെക്ടർ. ആകെ എഴുപതു ട്രില്ല്യൻ ഡോളർ വലിപ്പമുള്ള ലോക
സാമ്പത്തിക വ്യവസ്ഥ ഒരു ദിവസം സൃഷ്ടിക്കുന്ന വ്യവഹാരങ്ങള്‍ ഏതാണ്ട് എഴുനൂറു
ട്രില്ല്യൻ ഡോളറിന്റെതാണ്. വിവര സാങ്കേതിക വിദ്യയാണ് അതി ബ്രഹത്തായ,
അതിശീഘ്രം നടക്കുന്ന ഈ വ്യവഹാരങ്ങളെ സാദ്ധ്യമാക്കുന്നത്. ബഹുരാഷ്ട്ര കോര്‍പറേറ്റുകള്‍ക്ക്
തങ്ങളുടെ ഉത്പന്നങ്ങളും, സേവനങ്ങളും, മൂലധനം തന്നെയും
രാജ്യതിർത്തികൾക്കപ്പുറം ആഗോള വിപണികളിൽ വില്ക്കാൻ നിലമൊരുക്കുന്ന ആഗോളവല്‍ക്കരണ
പ്രക്രിയ, അവയ്ക്ക് കൂടുതൽ കൂടുതൽ ഉപഭോക്താക്കളെ നിർമിക്കുന്ന തരത്തിൽ വിപണിയെ
പരുവപ്പെടുത്താനുള്ള സാംസ്കാരിക, വിനോദ ഉത്പന്നങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന സാംസ്കാരിക
ആഗോളവല്‍ക്കരണ പ്രതിഭാസം, എന്നിവയൊക്കെതന്നെയാണ് ആഗോള വിവര ശ്രൃ൦ഖലയുടെയും അതിന്റെ
നട്ടെല്ലാകുന്ന വിവര സാങ്കേതികവിദ്യയുടെയും സുപ്രധാന ചാലകം.
ഇന്നുവരെയുള്ള മുതലാളിത്ത സമ്പത്ത് സമാഹരണ പ്രക്രിയയുടെ (capitalist
wealth creation process) നിശിതവും, നിരന്തരവുമായ
പ്രയോഗത്തിലൂടെ സമാഹരിക്കപ്പെട്ട ഭീമമായ സമ്പത്ത് വളരെ ചുരുക്കം ചില കൈകളിലാണ്
എത്തിചേര്‍ന്നിട്ടുള്ളത്. അമേരിക്കയില്‍ മൊത്തം മൂലധനത്തിന്റെ 43%വും കേന്ദ്രീകരിച്ചിരിക്കുന്നത്
മുകള്‍ത്തട്ടിലുള്ള വെറും 1% പേരിലാണ്. മുകള്‍ത്തട്ടിലുള്ള വെറും 5%
ആളുകള്‍ ആണ് 72% സമ്പത്തിന്റെയും അവകാശികൾ. താഴെയുള്ള 80%ത്തിന് അവകാശപ്പെടാനുള്ളതാകട്ടെ
മൊത്തം സമ്പത്തിന്റെ വെറും 7%വും. ഈ അതിസമ്പന്നർ തങ്ങളുടെ സ്വത്ത്
സൂക്ഷിക്കുന്നത് കോര്‍പറേറ്റ് മേഖലയിലാണ്. മേലെക്കിടയിലെ 10% സമ്പന്നന്മാർ കൈയടക്കിയിട്ടുള്ള
സമ്പത്തിന്റെ 90%ത്തോളം സൂക്ഷിക്കപ്പെടുന്നത് കമ്പനികളുടെ സ്റ്റോക്ക്
ആയും, സെക്യൂരിറ്റി, ഇക്യുറ്റി മുതലായ കോര്‍പറേറ്റ് സാമ്പത്തിക ഉപകരണങ്ങളിലുമാണ്. അതായത്, ലോകത്തെ ഈ
വമ്പൻ പണക്കാര്‍ക്ക് വേണ്ടി അവരുടെ പണം സൂക്ഷിക്കുന്നതിനും, അത് നിരന്തരം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള
പണിയിലാണ് ഫിനാന്‍സ് മേഖല ഏര്‍പ്പെട്ടിരിക്കുന്നത് എന്നര്‍ത്ഥം. അതുകൊണ്ടാണ് ഈ കോർപറെറ്റുകൾ നിരന്തരം ലാഭം വര്‍ദ്ധിപ്പിക്കാനുള്ള പുതിയ
പുതിയ വഴികളും, വിപണികളും തേടിക്കൊണ്ടേ ഇരിക്കുന്നതും, ഈ പ്രവേശം (penetration)
എളുപ്പമാക്കുന്നതിനുള്ള
സാങ്കേതിക വിദ്യകള്‍ക്കും, അതിർത്തികളോ,
തടസ്സങ്ങളോ ഇല്ലാത്ത വ്യാപാര നിയമങ്ങള്‍ക്കും വേണ്ടി നിരന്തരം
ശ്രമിക്കുന്നതു൦.
ആഗോള വിവര ശ്രൃ൦ഖല (Global Information Network)
അറുപതുകളുടെ തുടക്കത്തിൽ അമേരിക്കയിലെ വാര്‍ത്താവിനിമയ
കമ്പനികളുടെ സ്വകാര്യ വല്‍ക്കരണം വമ്പൻ ടെലികോം കമ്പനികളെ സൃഷ്ടിക്കുന്നതിന്
വഴിയൊരുക്കി. ഈ കമ്പനികള്‍ വളരെ വേഗത്തിൽ ബഹുരാഷ്ട്ര ഭീമന്മാരായി
വളര്‍ന്നു പന്തലിക്കുകയും ചെയ്തു. ഈ ടെലികോം ഭീമന്മാരാണ് ലോകമെമ്പാടുമുള്ള വാര്‍ത്താവിതരണ
ശ്രൃ൦ഖലയുടെ വികാസത്തിനും അതിനുതകുന്ന സാങ്കേതിക വിദ്യയുടെ വികസനത്തിനുമൊക്കെ
നേതൃത്വം കൊടുത്തത്. അങ്ങനെയാണ് അന്താരാഷ്ട്ര തലത്തിൽ ഒരു ആഗോള വാര്‍ത്താവിതരണ
ശ്രൃ൦ഖല രൂപപ്പെടുന്നത്. വ്യവസായ ഉത്പാദന പ്രക്രിയയിൽ വിവരത്തിന് അതിയായ പ്രധാന്യ൦ കൈവന്നതോടെ കഴിഞ്ഞ
നാലഞ്ചു ദശകത്തിനുള്ളിൽ വിവരം വെറും അറിവ് എന്ന അവസ്ഥയില്നിന്നു൦ ഒരു ചരക്ക് അഥവാ ഉല്‍പ്പന്നം
എന്ന നിലയിലേക്ക് മാറി. വിവരം ഉത്പാദിപ്പിക്കുന്ന ഒരു വ്യവസായ൦ (Information
Industry) തന്നെ രൂപം കൊള്ളുന്നതിലേക്കാണ് ഇത് വഴിതുറന്നത്. അങ്ങനെ
വിവരം ഉത്പാദിപ്പിക്കുന്ന സോഫ്റ്റ്വെയർ ഉല്‍പ്പന്നങ്ങള്‍,
മറ്റു സേവനങ്ങള്‍ നല്കാൻ ഉപയുക്തമാകുന്ന അപ്ലിക്കേഷനുകൾ (applications), വിഡിയോ, മ്യൂസിക്
തുടങ്ങിയ സാംസ്കാരിക ഉല്‍പ്പന്നങ്ങൾ ഉണ്ടാക്കുന്ന വ്യാവസായങ്ങൾ എന്നിവയൊക്കെ അടങ്ങിയ വ്യാവസായിക
വിവര സാമ്പത്തിക വ്യവസ്ഥ (industrial information economy) രൂപം കൊണ്ടു.
ഇന്റര്‍നെറ്റിന്റെ വരവാണ്
കമ്മ്യൂണിക്കെഷൻ വിപ്ലവത്തിന്റെ മറ്റൊരു നിര്‍ണായക നാഴികക്കല്ലു൦, വഴിത്തിരിവും. യഥാര്‍ത്ഥത്തിൽ കമ്പ്യൂട്ടറും,
കമ്മ്യൂണിക്കേഷനും തമ്മിലുള്ള ഒരു സംയോഗമായിരുന്നു ഇന്റര്‍നെറ്റ് എന്ന് പറയാം. ഇന്റര്‍നെറ്റ് വിവരത്തിന്റെ സമസ്ത
മേഖലകളിലും വിപ്ലവാത്മകമായ മാറ്റങ്ങള്‍ സൃഷ്ടിച്ചു. ആഗോള വിവര ശ്രൃ൦ഖല എന്ന നിലക്ക് ഇന്റര്‍നെറ്റ് വളര്‍ന്നതോടെ, ബിസിനസ്
വ്യവഹാരങ്ങളുടെയും, മാനേജുമെന്റിന്റെയും കേന്ദ്രസ്ഥാനത്ത് അത്
പ്രതിഷ്ടിക്കപ്പെട്ടു. എല്ലാ ബിസിനസ് ഫിനാന്‍സ് വ്യവഹാരങ്ങള്‍ക്കും ഇന്റര്‍നെറ്റ് മാധ്യമമായി. അങ്ങനെ
സാമ്പത്തിക വ്യവസ്ഥ ‘വ്യവസായിക വിവര സാമ്പത്തികം’ എന്നതിൽ നിന്ന് ‘വിവര ശ്രൃ൦ഖലാ സാമ്പത്തിക വ്യവസ്ഥ’യിലേക്ക് (Networked
Information Economy) രൂപം മാറി. ഭൌതിക അതിര്‍ത്തികളെ
നിരര്‍ത്ഥകമാക്കിയ ആഗോള വിവര ശ്രൃ൦ഖലയുടെ ആവിര്‍ഭാവവും, വളര്‍ച്ചയും, പുത്തൻ അവസരങ്ങളും വിപണികളും
ഉയര്‍ത്തികൊണ്ടു വന്നു.
വളരെ ശക്തിയേറിയ ഒരു
മാദ്ധ്യമമാണ് ഇന്റര്‍നെറ്റിന്റെ വരവ് വ്യക്തികള്‍ക്ക് നല്‍കിയത്. സ്വന്തം ആശയങ്ങളെ
ലോകത്തിനുമുന്പിൽ ആവിഷ്കാരിക്കാനുള്ള, എളുപ്പത്തില്‍, ചിലവില്ലാതെ വിവരം
ഉത്പാദിപ്പിക്കാനും പ്രസരണം ചെയ്യാനുമുള്ള, കമ്പ്യൂട്ടർശേഷി കൊണ്ടും, സംവേദന സാദ്ധ്യതയുടെ
വ്യാപ്തി കൊണ്ടും വളരെ ശക്തവും ജനകീയവുമായ ഒരു മാദ്ധ്യമം. മാനവ സമൂഹത്തിന്റെ വളര്‍ച്ചക്ക്
നിര്‍ണായക ആവശ്യമായ വിവരത്തിന്റെ ജനാധിപത്യപരമായ ഉത്പാദനത്തിനും ലഭ്യതക്കും
ഉതകുന്ന ഒരു മാദ്ധ്യമമായി ഇന്റര്‍നെറ്റ് വളര്‍ന്നിരിക്കുന്നു. ഈ
സ്വാതന്ത്ര്യത്തെയും ജനകീയതയെയും അപകടത്തിലാക്കിക്കൊണ്ടാണ് ഇന്ന് ഫേസ്ബുക്ക് തുടങ്ങിയ
കമ്പനികൾ ‘ഫ്രീ ബേസിക്’ പോലുള്ള പരിപാടികളുമായി ഇന്റര്‍നെറ്റിനെ തങ്ങളുടെ
വരുതിയിലാക്കാനുള്ള കുത്സിത ശ്രമങ്ങൾ നടത്തുന്നത്. ഇന്റര്‍നെറ്റ് എന്ന അതിശക്തമായ മാദ്ധ്യമത്തിന്റെ
നിയന്ത്രണം കുത്തക വൽക്കരിക്കാനുള്ള ശ്രമങ്ങളുടെ ആദ്യപടിയാണ് ‘ഫ്രീ ബേസിക്’
പോലുള്ള നീക്കങ്ങൾ. പുത്തന്‍ ജനാധിപത്യ വിപ്ലവങ്ങള്‍ക്ക് ചാലകമാവാൻ ശേഷിയു൦, സാദ്ധ്യതയും ഉണ്ടെന്നു
തെളിയിച്ച ഇന്റര്‍നെറ്റ് ജനകീയമായി തുടരേണ്ടത് അത്യന്തം ആവശ്യമാണ്. ഇന്ന് കൂടുതൽ കൂടുതൽ കച്ചവടവൽക്കരിക്കപ്പെടുന്ന ഇന്റര്‍നെറ്റ്, പരസ്യങ്ങളുടെയും മാർക്കറ്റിങ്ങിന്റെയും
കോലാഹലവും, ബഹളവും, തിരക്കുമുള്ള ഒരു പൊതുചന്തയായി മാറിവരുകയും, പ്രസക്തമായ,
ഉപയോഗയോഗ്യമായ, മൂല്യമുള്ള വിവരങ്ങൾ ലഭ്യമാക്കുക എന്നത് അത്രത്തോളം പ്രയാസമേറിയതാവുകയും ചെയ്തുകൊണ്ടിരിക്കുന്നു.
കൂടുതല്‍ പണം കൊടുക്കുന്ന സേവനദാതാക്കളുടെ ഉള്ളടക്ക൦ (content)
കൂടുതല്‍
പ്രാധാന്യത്തോടെ പ്രദർശിപ്പിക്കുവാൻ സാദ്ധ്യമാക്കുന്ന
നിയമനിർമാണങ്ങൾക്കായാണ് ഇപ്പോള്‍ കമ്പനികൾ ശ്രമിക്കുന്നത്. ഇതു
നിയമമായാല്‍ പിന്നെ പുത്തൻ ആശയങ്ങളും വിവരങ്ങളും പിന്‍നിരയിലേക്ക്
തള്ളപ്പെടുകയും അത് ഒരിക്കലും പൊതുജനങ്ങളിലേക്ക് എത്താതിരിക്കുകയും ചെയ്യുന്ന
അവസ്ഥയുണ്ടാവും. ഇത് ഇന്റര്‍നെറ്റിനെ വെറും ഒരു നിറപ്പകിട്ടാര്‍ന്ന ചരക്കുവിപണി
എന്ന നിലയിലേക്ക് ശോഷിപ്പിക്കുകയും അതിന്റെ എല്ലാ സാമൂഹ്യവിപ്ലവ ചാലക സാദ്ധ്യതകളെയും
ചോർത്തികളഞ്ഞ് ഷണ്ഡീകരിക്കുകയും ചെയ്യും.
പൊതു മേഖലയിലുള്ള ഗവേഷണത്തിന്റെയും, കൂട്ടായ്മയുടെയും നിക്ഷേപത്തിന്റെയും
ഉജ്ജലമായ നേട്ടത്തിന്റെ ഉത്തമമായ ഒരു
ഉദാഹരണമാണ് ഇന്റര്‍നെറ്റ്. കൂട്ടായ, വിവരങ്ങള്‍ പരസ്പരം കൈമാറിയുള്ള
ഗവേഷണ പ്രവര്‍ത്തനങ്ങൾ സാങ്കേതിക വിദ്യകളിലുണ്ടാക്കുന്ന കുതിച്ചുചാട്ടത്തിന്റെയും, മൌലികമായ
കണ്ടുപിടിത്തങ്ങളുടെയും (innovation) ഒക്കെയുള്ള ഉജ്ജലമായ ഒരു മാതൃക. ഗവണ്മെന്റ് എജെൻസികളുടെയും, യുനിവേര്സിറ്റികളുടെയും
നേതൃത്വത്തിലാണ് ഇന്റര്‍നെറ്റ് ആദ്യമായി ജന്മമെടുക്കുന്നതു൦, വികാസം കൊള്ളുന്നതും.
പിന്നീട് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ട, ഈ നൂറ്റാണ്ടിലെതന്നെ
നിര്‍ണായകമായ ഒരു സാങ്കേതികവിദ്യ ഇന്ന് സ്വകാര്യ കമ്പനികളുടെ സമ്പൂർണ നിയന്ത്രണത്തിലായിരിക്കുന്നു
എന്നത് നിരാശാജനകം തന്നെ.
വിവര ഉത്പാദനം (Information Production)
വിവര സാമ്പത്തിക വ്യവസ്ഥയില്‍ അറിവ് ഉത്പാദിപ്പിക്കുന്ന സ്രോതസ്സുകളെ പ്രധാനമായും വിപണി സ്രോതസ്സുകളെന്നും
(market sources) വിപണിക്ക് പുറത്തുള്ള വിപണി-ഇതര സ്രോതസ്സുകളെന്നും (non-market
sources) തരംതിരിക്കാവുന്നതാണ്. ഐ.ടി., സോഫ്റ്റ്വെയര് കമ്പനികള്‍, മാദ്ധ്യമങ്ങള്‍,
ഡിസ്നി പോലെ വിനോദത്തിന് വേണ്ടിയുള്ള ഡിജിറ്റൽ ഉത്പന്നങ്ങൾ നിർമിക്കുന്ന കമ്പനികൾ, മ്യൂസിക് റെക്കോര്‍ഡിങ്ങ് കമ്പനികൾ, കമ്മ്യൂണിക്കെഷന്‍
കമ്പനികള്‍, ബിസിനസ് സ്ഥാപനങ്ങൾ, ഫിനാന്‍സ് ബഹുരാഷ്ട്ര കമ്പനികൾ, മറ്റു സര്‍വിസ് ദാതാക്കൾ തുടങ്ങിയവയെല്ലാം വിപണി
സ്രോതസ്സുകള്‍ക്ക് ഉദാഹരണമാണ്. ഇവരുടെയൊക്കെ വിവര ഉത്പാദനം ഒന്നുകില്‍ വിപണിയാൽ
നിയന്ത്രിക്കപ്പെടുന്നതോ അല്ലെങ്കില്‍ വിപണിക്കുവേണ്ടി നിർമ്മിക്കപ്പെടുന്നതോ ആണ്.
അതായത്, വിൽപനക്കുള്ള ചരക്കാണ് ഇവർ ഉത്പാദിപ്പിക്കുന്ന
വിവര ഉത്പന്നങ്ങൾ (information products). വ്യക്തികളും, കൂട്ടായ്മകളും, എന്‍.ജി.ഒ.കളും
മറ്റു സ്വതന്ത്ര സംഘടനകളും, ഗവര്‍ന്മെന്റ് ഗവേഷണ കേന്ദ്രങ്ങളും പൊതുമേഖല സംരംഭങ്ങളും
ഒക്കെയാണ് പ്രധാനപ്പെട്ട വിപണി-ഇതര സ്രോതസ്സുകൾ. ഈ വിഭാഗത്തില്‍പ്പെടുന്നവർ വിവരം
ഉത്പാദിപ്പിക്കുന്നത് പൊതു ഉപഭോഗത്തിനു വേണ്ടിയാണ്. വിപണിയില്‍ വില്‍ക്കുന്നതിനോ,
ലാഭം ഉണ്ടാക്കുന്നതിനോ വേണ്ടിയല്ല.
വിപണിക്കുവേണ്ടി വിവര൦ ഉത്പാദിപ്പിക്കുന്നവർ അമിതമായ ലാഭം
കൊയ്യുന്നതിനും വിപണിയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കുത്തക (monopoly)
സൃഷ്ടിക്കുന്നതിനും, അത്
നിലനിര്‍ത്തുന്നതിനും വേണ്ടി ബൌദ്ധിക സ്വത്തവകാശ നിയമങ്ങളെയാണ് (Intellectual
Property Rights – IPR) ആശ്രയിക്കുന്നത്. കര്‍ശനമായ കോപ്പിറൈറ്റ്(copyright), പേറ്റന്റ് തുടങ്ങിയ
വിവര കുത്തകവൽകരണ നിയമങ്ങൾ വിവരത്തിന്റെ വില കൂട്ടാൻ ഇടയാക്കുന്നു. മരുന്നുൽപാദന ഗവേഷണരംഗ൦ തന്നെ ഇതിനു ഏറ്റവും
നല്ല ഉദാഹരണം. മാത്രമല്ല, ബൌദ്ധിക അവകാശ നിയമങ്ങൾ വിവരത്തിന്റെ
ലഭ്യതയ്ക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയും പുത്തൻ കണ്ടുപിടുത്തങ്ങൾക്ക് വിലങ്ങുതടിയാവുകയും
ചെയ്യുന്നു. കൂടുതല്‍ കടുത്ത ബൌദ്ധിക നിയമങ്ങൾ ഉള്ള രാജ്യങ്ങളിലും,
അവസരങ്ങളിലുമാണ് പുതിയ കണ്ടുപിടുത്തങ്ങള്‍ കുറയുന്നത് എന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.
ഇതിനു കാരണം, ഏതു പുതിയ കണ്ടുപിടുത്തങ്ങള്‍ക്കും അവശ്യം ആവശ്യമായ വിവരങ്ങൾ ലഭ്യമാവാതിരിക്കുകയോ,
താങ്ങാൻ കഴിയാത്തവിധം ചിലവേറിയതാവുകയോ ചെയ്യുന്നതിന് ബൌദ്ധിക അവകാശ നിയമങ്ങൾ വഴിവെക്കുന്നു എന്നതാണ്.
വിവര ഉല്‍പ്പന്നങ്ങൾക്ക് ഭീമമായ വിലയും
അതുവഴി ഈ കമ്പനികള്‍ക്ക് അമിതമായ ലാഭവും ഉണ്ടാവുന്നതിന് ഒരു പ്രധാന കാരണം ഈ ബൌദ്ധിക
അവകാശ നിയമങ്ങളുടെ പ്രയോഗമാണ്.
ആഗോള വിവര ശ്രൃ൦ഖലയുടെ ഒരു പ്രധാന സംഭാവന അത് ഒരു വലിയ
വിഭാഗ൦ ജനതയെ വിപണി-ഇതര വിവര ഉത്പാദനമേഖലയിലേക്ക് ആകര്‍ഷിച്ചു എന്നതാണ്. ഒരിക്കലും
വിവര ഉത്പാദന പ്രക്രിയയിൽ പങ്കെടുക്കാൻ സാദ്ധ്യമാവുകയില്ലായിരുന്ന ഒരു വിഭാഗത്തിനാണ്
ഇങ്ങനെ വിവര ഉത്പാദനപ്രക്രിയയിൽ പങ്കാളികളാവാന്‍ സാധിച്ചത്. ഫ്രീ സോഫ്റ്റ്വെയർ
പ്രസ്ഥാനം (Free Software Movement) തന്നെ ഇതിന്
ഏറ്റവും വലിയ ഉദാഹരണം. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള, വിവിധ മേഖലകളിലുള്ള
വ്യക്തികളുടെ സന്നദ്ധ കൂട്ടായ്മയായ ഈ സാമൂഹ്യ പ്രസ്ഥാനം, വിപണി-ഇതര രംഗത്തെ ഏറ്റവും
വലിയ വിവര ഉത്പാദന ശ്രൃ൦ഖലകളിലൊന്നായി വളര്‍ന്നിരിക്കുന്നു
ഇന്ന്. വിവര ഉത്പാദനത്തിനുള്ള അടിസ്ഥാന സൌകര്യങ്ങളും, ഉപകരണങ്ങളും സാധാരണക്കാരനും
ലഭ്യമാവുന്നു എന്ന സ്ഥിതി വന്നതോടെ
പതിനായിരക്കണക്കിന് ആളുകൾ ഈ മേഖലയിലേക്ക് പ്രവേശിക്കുകയും വിവര
ഉത്പാദനപ്രക്രിയയിൽ ഭാഗഭാക്കാവുകയും ചെയ്തു. അങ്ങനെ വിവര ഉത്പാദനം പതിന്മടങ്ങ്
വര്‍ദ്ധിച്ചു. ലാഭത്തിനു വേണ്ടിയല്ലാതെയുള്ള ആളുകളുടെ കൂട്ടായ്മ സാദ്ധ്യമാക്കുന്ന
വിലയേറിയ നേട്ടങ്ങളുടെ മറ്റൊരു തിളങ്ങുന്ന ഉദാഹരണമാണ് ‘വിക്കി പീഡിയ’. സൗജന്യമായി
വിവരങ്ങള്‍ സര്‍വ ജനങ്ങള്‍ക്കും ലഭ്യമാക്കുന്ന ഈ പൊതു ഓണ്‍ലൈൻ സര്‍വവിജ്ഞാനകോശം (encyclopedia) ഈ കൂട്ടായ്മയുടെ
ഒരു മഹത്തായ സംഭാവനയാണ്.
കുത്തക വിലനിര്‍ണയം (Monopoly Pricing)
സോഫ്റ്റ്വെയർ ഉല്‍പ്പന്ന കമ്പനികൾ, സോഫ്റ്റ്വെയർ സേവന കമ്പനികൾ, ഡോട്ട്കോം കമ്പനികള്‍, ബി.പി.ഒ. കമ്പനികള്‍ എന്നിങ്ങനെ
വളരെ വിഭിന്നങ്ങളായ മേഖലകളിൽ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെല്ലാം പൊതുവായി ഐ.ടി. കമ്പനികൾ (IT/ITeS) എന്ന വിശേഷണത്തിൽ ഉള്‍പ്പെടുന്നു. സോഫ്റ്റ്വെയർ ഉല്‍പ്പന്നങ്ങൾ, സ്വതന്ത്ര ഉല്‍പ്പന്നങ്ങൾ (complete/stand-alone
products) എന്ന നിലയിൽ ഉപയോഗിക്കുന്നവയോ (ഉദാ: മൈക്രോസോഫ്ട് വേര്‍ഡ്, ടാല്ലി
അക്കൌണ്ടിംഗ് സോഫ്റ്റ്വെയർ തുടങ്ങിയവ), അല്ലെങ്കിൽ ഓണ്‍ലൈൻ ബാങ്കിംഗ് പോലുള്ള സേവന
വ്യവഹാരങ്ങള്‍ സാദ്ധ്യമാക്കുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ വിഭാഗത്തിൽ പെടുന്നവയോ ആവാം.
പ്രധാനമായും സോഫ്റ്റ്വെയർ കമ്പനികൾ വൻ തോതിലുള്ള ലാഭം
ഉണ്ടാക്കുന്നത് കുത്തകവില നിർണയത്തിലൂടെയാണ് (monopoly
pricing) എന്ന് പറഞ്ഞുവല്ലോ. കുത്തകാവകാശം (exclusive
rights) സോഫ്റ്റ്വെയര്
കമ്പനികളെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അമിതമായ വില നിശ്ചയിക്കാന്‍
സഹായിക്കുമ്പോള്‍, ആ ഉല്‍പ്പന്നങ്ങൾ പുനരുൽപ്പാദിപ്പിക്കാനുള്ള വില
വളരെ തുച്ഛമാണ് എന്നത് ആ ഉല്‍പ്പന്നത്തിന്റെ യഥാര്‍ത്ഥ ഉത്പാദനചിലവിനേക്കാൾ അനേകംമടങ്ങ് വരുമാനം ഉണ്ടാക്കാൻ കമ്പനികളെ സഹായിക്കുന്നു.
മൈക്രോസോഫ്ട്, ഒറാക്ൾ തുടങ്ങിയവ സോഫ്റ്റ്വെയർ ഉത്പന്ന കമ്പനികൾ ഇതിന് ഉദാഹരണങ്ങളാണ്.
ഇന്ന് പല ഉല്‍പ്പന്ന കമ്പനികളും പലവിധ സേവനങ്ങളും നല്കി തുടങ്ങിയതോടുകൂടി ഉല്‍പ്പന്ന
കമ്പനികൾ എന്നും സേവന കമ്പനികൾ എന്നുമുള്ള വേര്‍തിരിവ്
ഇപ്പോൾ വളരെ നേർത്തതായിട്ടുണ്ട്. കുത്തക വിലനിര്‍ണയത്തിലൂടെ
മൈക്രോസോഫ്ട് പോലുള്ള സോഫ്റ്റ്വെയർ ഉല്‍പ്പന്ന കമ്പനികൾ സഹസ്രകോടികൾ ലാഭം കൊയ്യുന്നു. ഐ.ടി
സേവന കമ്പനികൾ (ഉദാ. ഇൻഫോസിസ്, എച്.സി.എല്‍, വിപ്രോ തുടങ്ങിയവ) മറ്റ് സോഫ്റ്റ്വെയർ കമ്പികളുടെ ഉല്‍പ്പന്നങ്ങളും,
ആപ്ലിക്കേഷനുകളും മുഴുവനായോ, അല്ലെങ്കില്‍ ഭാഗികമായോ ഉണ്ടാക്കാൻ സഹായിക്കുന്നു. ഇത്തരം
കമ്പനികളും വികേന്ദ്രീകൃത സോഫ്റ്റ്വെയർ ഉലപാദന പ്രക്രിയയുടെ
ഭാഗം തന്നെ. ഇങ്ങനെ കുത്തക വിലനിര്‍ണയമെന്ന സൌകര്യം ഉപയോഗപെടുത്തി ഐ.ടി. കമ്പനികൾ അമിതമായ തരത്തിലുള്ള കൊള്ളലാഭം
ഉണ്ടാക്കുകയും, അടിസ്ഥാനമില്ലാത്ത തരത്തില്‍ കമ്പനിയുടെ ആര്ജിതവില (valuation)
ഊതിവീര്‍പ്പിച്ച് (hyped) ഊഹകച്ചവടത്തിലും ഷെയർ വിപണിയിലും വലിയ വില
സ്വായത്തമാക്കുകയും ചെയ്യുന്നു. കമ്പനികളെ അളക്കുന്നതിന് അവയുടെ യഥാര്‍ത്ഥ ആസ്തിയെക്കാളുപരി സ്റ്റോക്ക് വിപണിയിലെ ഷെയറിന്റെ വില ഉപയോഗിക്കുന്ന
പുത്തൻ സാമ്പത്തിക ക്രമത്തിൽ, ഐ.ടി. കമ്പനികള്‍ കൂടുതൽ ലാഭ വിഹിതവും ഷെയര്‍
മാര്‍കെറ്റ് വിഹിതവും കരസ്ഥമാക്കുന്നു. ഉദാഹരണത്തിന്, 150 ബില്ല്യണ്‍ ഡോളർ വരുമാനവും, 751
ബില്ല്യണ്‍ ഡോളർ ആസ്തിയുമുള്ള ജനറല്‍ ഇലക്ട്രിക് കമ്പനിയും 66 ബില്ല്യണ്‍ ഡോളര്‍
വരുമാനവും 92 ബില്ല്യണ്‍ ഡോളര്‍
ആസ്തിയുമുള്ള മൈക്രോസോഫ്ടും ഷെയർ മാര്‍കെറ്റിൽ ഒരേ നിലവാരത്തിൽ വിലയിരുത്തപ്പെടുന്നു. മാത്രമല്ല,
ജനറൽ ഇലക്ട്രിക് കമ്പനിയുടെ ലാഭം ഏതാണ്ട് ഏഴോ എട്ടോ ശതമാനം
മാത്രമായിരിക്കുമ്പോൾ മൈക്രോസോഫ്ടിന്റെത് മുപ്പതു ശതമാനത്തിലും മുകളിലാണ് (അതുകൊണ്ടുതന്നെ ഷെയറിന്റെ
വിലയും ഉയര്‍ന്നതാണ്). ഐ.ടി.കമ്പനികളുടെ ഈ അധിക ലാഭം ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളുടെ
അമിത വിലയിലൂടെയും, ബൌദ്ധികാവകാശ നിയമങ്ങൾ സാദ്ധ്യമാക്കുന്ന വിപണിയുടെ കുത്തകവല്ക്കരണത്തിലൂടെയും ആണെന്ന്
വ്യക്തമാണല്ലോ.
വളരുന്ന കുത്തകവല്‍ക്കരണം
(Growing
Monopoly)
വിപണിയിലെ വിവരത്തിന്റെ ഉത്പാദകർ തങ്ങൾ ഉത്പാദിപ്പിക്കുന്ന
വിവരത്തിന്റെ കുത്തകാവകാശം സ്ഥാപിക്കുന്നതിനും, നിലനിർത്തുന്നതിനു൦, വികസിപ്പിക്കുന്നതിനുമൊക്കെ
നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. കോപ്പിറൈറ്റ് തുടങ്ങിയ ബൌദ്ധിക അവകാശ
നിയമങ്ങളിലൂടെ തങ്ങളുടെ ഉത്പന്നങ്ങൾക്ക് കുത്തക ഉറപ്പാക്കുന്ന സോഫ്റ്റ്വെയൾ കമ്പനികൾ, ഇപ്പോൾ സോഫ്റ്റ്വെയറിനെ
പേറ്റന്റിന്റെ പരിധിയിൽ ഉള്‍പ്പെടുത്തണമെന്നും
വാദിച്ചുകൊണ്ടിരിക്കുന്നു. ഫോണോഗ്രാഫിന്റെ
വരവോടെ വ്യവസായികവല്ക്കരിക്കപ്പെട്ട മ്യൂസിക് പോലുള്ള വിനോദ
സാംസ്കാരിക ഉല്‍പ്പന്നരംഗം ഈ മേഖലയിലെ കമ്പനികളെ ആഗോള കുത്തകകളാക്കി വളര്‍ത്തി.
അവര്‍ ലോക സാംസ്കാരിക വിപണിയെതന്നെ കീഴടക്കി (ഉദാ: ഡിസ്നി, ബെര്റ്റെല്സ്മാന്, ടൈംസ് വാർണർ തുടങ്ങിയ മാദ്ധ്യമ
ഭീമന്മാർ). കുത്തകവൽക്കരണ നിയമങ്ങളുടെ നിര്‍മാണത്തിനും
വ്യാപനത്തിനും ഹോളിവുഡ് ആണ് നേതൃത്വം കൊടുത്തത്. പാട്ടുകളും മറ്റും ഡൌണ്‍ലോഡ്
ചെയ്യുന്നതിനും, അവ മറ്റുള്ളവരുമായി പങ്കിടുന്നതിനും ഉപഭോക്താക്കളെ അനുവദിക്കുകയോ
സഹായിക്കുകയോ ചെയ്യുന്ന സോഫ്റ്റ്വെയർ ഉണ്ടാക്കുന്ന കമ്പനികളെപോലും ഈ കുത്തകകൾ നിയമത്തിലൂടെ വരിഞ്ഞു
മുറുക്കി. ഐ.ടി രംഗത്തെ കരിനിയമമായ ഡി.എം.സി.എ (Digital Millenial Copyright Acts) രൂപവല്ക്കരിച്ചതിൽ ഹോളിവൂഡ് കമ്പനികൾ നിര്‍ണായക പങ്കാണ്
വഹിച്ചത്. ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങൾ കോപ്പി ചെയ്യുന്നത് മാത്രമല്ല കോപ്പി
ചെയ്യാൻ സഹായിക്കുന്ന സോഫ്റ്റ്വെയറും ഉപകരണങ്ങളും ഉണ്ടാക്കുന്നതുപോലും ഈ
നിയമംമൂലം ശിക്ഷാര്‍ഹമാക്കി. ഹോളിവൂഡ് കമ്പനികളും, മ്യൂസിക് റെക്കാര്‍ഡിംഗ്
കമ്പനികളും ഒക്കെ ഡിജിറ്റൽ സാംസ്കാരിക വിനോദ ഉത്പന്നങ്ങളെ മറ്റുള്ള
പരമ്പരാഗത ചരക്കുകള്‍ (goods) പോലെതന്നെ വില്‍ക്കാനും,
അതുവഴി ഭീമമായ ലാഭം കൊയ്യാനും സാദ്ധ്യമാക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങളും,
ചട്ടങ്ങളും (standards) നിയമങ്ങളും കൊണ്ടുവരുന്നതിന് അവിരാമം
പ്രയത്നിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയിൽ ഏറ്റവും അടുത്തകാലത്ത് നിലവില്‍വന്ന
PIPA, SOPA തുടങ്ങിയ നിയമങ്ങള്‍ ലോകത്തിന്റെ മുഴുവൻ പ്രതിഷേധം ക്ഷണിച്ചു
വരുത്തുകയുണ്ടായി. വിവരങ്ങളുടെ ലഭ്യത നിയന്ത്രിക്കുകയും, ഇന്റര്‍നെറ്റിന് സെൻസർഷിപ് ഏര്‍പ്പെടുത്തുകയും
ചെയ്യുന്നതിനുള്ള ശ്രമങ്ങളെന്ന നിലയിലാണ് ഈ നിയമ നിര്‍മാണങ്ങൾ വിലയിരുത്തപ്പെടുന്നത്.
വിവര ഉത്പാദനരംഗത്തുള്ള കമ്പനികള്‍ക്ക് കൂടുതൽ കുത്തകവൽക്കരണത്തിന് സഹായകമാകുന്ന നിയമ നിർമാണങ്ങൾക്കാണ് വരുംകാലങ്ങളിൽ നമുക്ക് സാക്ഷ്യം
വഹിക്കേണ്ടി വരിക.
സോഫ്റ്റ്വെയർ കമ്പനികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങൾ ഉപഭോക്താക്കൾ പണം കൊടുത്തു
വാങ്ങിയതാണോ എന്ന് (അതായത്, ഉപഭോക്താക്കാവിന് കമ്പനിയുടെ സോഫ്റ്റ്വെയർ
ഉല്‍പ്പന്നം ഉപയോഗിക്കാനുള്ള ശരിയായ ലൈസന്‍സ് ഉണ്ടോ
എന്ന്) എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാൻ അധികാര൦ നല്കുന്ന നിയമങ്ങൾ ഇന്ന് നമ്മുടെ
രാജ്യത്ത് നിലവിലുണ്ട്. ഈ നിയമത്തിന്റെ പിന്‍ബലത്തിൽ മൈക്രോസോഫ്ട് പോലുള്ള
കമ്പനികൾ ചെറുകിട സ്ഥാപനങ്ങളിൽ നിര്‍ബന്ധ പരിശോധന (raid) നടുത്തുന്നത് പതിവാണ്. സോഫ്റ്റ്വെയർ ഉത്പന്നങ്ങൾ ഒരു പ്രത്യേക
ആവശ്യത്തിനുവേണ്ടി മാത്രം ഉപയോഗിക്കാനുള്ള ലൈസന്‍സ് ആണ് കമ്പനികൾ ഉപഭോക്താവിന് നല്‍കുന്നത്
(നമ്മള് നമ്മുടെ കമ്പ്യൂട്ടറിൽ സോഫ്റ്റ്വെയർ ഇന്‍സ്റ്റാൾ ചെയ്യുമ്പോൾ സ്ക്രീനിൽ വരുന്ന ലൈസെന്‍സ്
എഗ്രിമെന്റ് സൂക്ഷ്മമായി വായിച്ചുനോക്കിയാൽ ഇത് വ്യക്തമാവും). . ഈ
എഗ്രിമെന്റ് ല൦ഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും പ്രസ്തുത
നിയമം കമ്പനികള്‍ക്ക് അധികാരം നല്കുന്നു. റേഷന്കടക്കാരൻ വന്ന് നമ്മുടെ അടുക്കളയിൽ കയറി അയാളുടെ കടയില്‍നിന്ന്
വാങ്ങിയ അരിക്ക് ശരിയായ ബിൽ ഉണ്ടോ എന്നും, ആ അരി ഉപയോഗിച്ച് നമ്മൾ ചോറാണോ അതോ ഇഡലിയാണോ ഉണ്ടാക്കിയത് എന്നു൦ പരിശോധിക്കുന്നതു
പോലെയാണ് സോഫ്റ്റ്വെയർ കമ്പനികളുടെ ഈ പരിശോധന. ബൌദ്ധിക സ്വത്തവകാശങ്ങളുടെ പേരുപറഞ്ഞ് ഭരണകൂടങ്ങൾ ഇതിന് ഒത്താശ
ചെയ്തുകൊടുക്കുന്നു എന്നത് ആശങ്കാജനകമാണ്.
വികേന്ദ്രീകൃത ഉത്പാദനം (Decentralized Production)
പുത്തന്‍ സാമ്പത്തിക വ്യവസ്ഥയിലെ ഉത്പാദന പ്രക്രിയയിൽ വന്നിട്ടുള്ള ഒരു
കാതലായ മാറ്റം, ഒരു മേൽക്കൂരക്ക് കീഴിൽ ഉൽപ്പാദന൦ നടത്തുന്ന പഴയ ‘ഫോര്‍ഡിസ്റ്റ്’
രീതിക്ക് പകരം, ഉത്പാദന പ്രവര്‍ത്തനത്തെ ചെറിയ ചെറിയ ജോലികളായി (tasks) തിരിക്കുകയും, പിന്നീട്
ഈ ജോലികളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പൂർത്തീകരിച്ചെടുക്കുകയും
ചെയ്യുന്ന വികേന്ദ്രീകൃത സമ്പ്രദായത്തിലേക്ക് വഴിമാറി എന്നതാണ്. കമ്പനികള്‍ക്ക്
ഇങ്ങനെ പ്രവര്‍ത്തിയെ കഷ്ണങ്ങളാക്കി (fragments) കുറഞ്ഞ കൂലിക്ക് ജോലിക്കാരെ
ലഭ്യമാവുന്ന വിദേശരാജ്യങ്ങളിലെക്കയച്ച് ചെയ്തെടുക്കാനും,
സ്വന്തം രാജ്യത്തിരുന്നുകൊണ്ടുതന്നെ ഈ മുഴുവൻ ഉത്പാദനപ്രക്രിയകളും
നിയന്ത്രിക്കാനും കഴിയാവുന്ന സ്ഥിതി ആഗോള വിവര വിതരണ സംവിധാനങ്ങൾ സാദ്ധ്യമാക്കി. പ്രവര്‍ത്തിയുടെ
ഈ ശിഥിലീകരണം (job fragmentation) ജോലിയെ ചരക്കുവൽക്കരിക്കുന്നതിനും (commoditization)
അദ്ധ്വാനത്തെ കൃത്യമായ യൂനിറ്റുകളിലായി
(ഉദാഹരണത്തിന്, പ്രവര്‍ത്തിച്ച മണിക്കൂറുകളുടെ
എണ്ണം, ചെയ്ത ഫോണ്‍ കാളുകളുടെ എണ്ണം, പരിഹരിച്ച തകരാറുകളുടെ (defects) എണ്ണം, ചെയ്ത മൗസ്
ക്ലിക്കുകളുടെ എണ്ണം എന്നിങ്ങനെ) അളക്കുന്നതിനും, അതിനനുസൃതമായി
കൂലി നിര്‍ണയിക്കുന്നതിനും, എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്നതിനും
ഒക്കെ കമ്പനികള്‍ക്ക് അവസരം നല്കുന്നു. സ്ഥിരതൊഴിൽ ബന്ധങ്ങള്‍ക്ക് പകരം,
കോണ്ട്രാക്റ്റ് തൊഴിലും, ഫ്ലെക്സിബിൾ തൊഴിലും ഒക്കെ വ്യാപകമായി തുടങ്ങി. ഐ.ടി. രംഗത്തെ തൊഴിലാളികളില്‍
ഗണ്യമായ വിഭാഗം കോണ്ട്രാക്റ്റ്, താല്കാലിക തൊഴിലാളി വിഭാഗത്തിൽ പെടുന്നവരാണ്. തൊഴിലാളികൾ ഒരു സ്ഥലത്തുനിന്നു൦ വേറൊരു സ്ഥലത്തേക്ക് ഭൌതികമായി
മാറാതെതന്നെ അദ്ധ്വാനശക്തി വിദൂര സ്ഥലങ്ങളിലേക്ക്പോലും മാറ്റാ൦ എന്ന അവസ്ഥ (virtual
mobility of labour) കോര്‍പറേറ്റുകള്‍ക്ക് ആകർഷകമായ വിധത്തിൽ ‘ഫ്ലെക്സിബിൾ വര്‍ക്ക്ഫോര്‍സ്’ മാതൃക വ്യാപകമാക്കി. അമേരിക്കയിൽ ഇന്ന് 40 ശതമാനത്തിലധികം ‘വിവര
തൊഴിലാളികള്‍’ (knowledge workers) കോണ്ട്രാക്റ്റ്
തൊഴിലാളികളാണ്.
വിവര തൊഴിലാളികള്‍ (Knowledge Workers)
തന്റെ ചുറ്റുപാടുകളില്‍നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിനും,
അവയെ നിര്‍ദ്ധാരണം ചെയ്ത് പുതിയ രൂപത്തിലാക്കുന്നതിനും ഉള്ള മനുഷ്യന്റെ കഴിവ് വിവര
ഉത്പാദനത്തിൽ വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ, കൃഷിക്കും വൃവസായത്തിനുമൊക്കെ
വേണ്ടുന്ന തൊഴിലിൽ നിന്നും വളരെ വ്യതസ്തമാണ് വിവര ഉത്പാദനത്തിനുവേണ്ട
തൊഴിലിന്റെ സ്വഭാവം. വിവര ഉത്പാദനപ്രക്രിയയുടെ പ്രത്യേകരീതിതന്നെ തൊഴിലാളികളിൽ ‘സാമൂഹ്യ’ (social)
അഥവാ ‘കൂട്ടായ്മ’
മനോഭാവത്തിനു പകരം ഒരു ‘വ്യക്ത്യാധിഷ്ടിത’ മനോഭാവ൦ വളര്‍ത്താൻ പാകത്തിലുള്ളതാണ്. പരമ്പരാഗത
വ്യവസായ തൊഴിൽ ബന്ധങ്ങളിലുണ്ടായിരുന്ന വളരെ കണിശമായ ശ്രേണീബന്ധം (hierarchical
relationship) മത്സരാധിഷ്ടിത വൈയക്തികതയിലേക്ക് (competitive
individualism) മാറുന്നു വിവര ഉത്പാദന രംഗത്തെ തൊഴിൽ ബന്ധങ്ങളിൽ. തൊഴിലാളികള്‍ തങ്ങള്‍
ചെയ്തു തീര്‍ക്കേണ്ട പ്രവര്‍ത്തിയുടെ പൂര്‍ണ ചിത്രത്തെക്കുറിച്ച് (full
picture) ബോധവാന്മാരല്ലാതിരിക്കുകയും, ഉണ്ടാക്കുന്ന
ഉത്പ്പന്നത്തിൽ ഒരു തരത്തിലുമുള്ള ഉടമസ്ഥാവകാശബോധ൦ ഇല്ലാത്തവരായിരിക്കുകയും
ചെയ്യുന്നു. ഇത് തൊഴിലാളിയെ സമ്പത്തിച്ചിടത്തോളം തൊഴിലിനോടുള്ള ഒരു തരം അന്യതാബോധം
(alienation) സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട്. പഴയ അസംബ്ലിലൈൻ മാതൃകയുടെ ഒരു പരിഷ്കൃതരൂപം
തന്നെ ഇത് എന്ന് പറയാം. ഒരു സ്ഥലത്ത്, ഒരു ഫാക്ടറിയുടെ മേല്‍ക്കൂരയ്ക്കു
കീഴിൽ എല്ലാ തൊഴിലാളികളും ഒന്നിച്ചിരുന്നു പണിയെടുക്കുന്നതിനു പകരം പരസ്പരം
കാണുക പോലും ചെയ്യാതെ, ലോകത്തിന്റെ പല കോണുകളിലിരുന്ന്, പല സമയ
മേഖലകളിലിരുന്ന് പണിയെടുക്കുന്നു എന്ന വ്യത്യാസം മാത്രം. വിവര ഉത്പാദനമാകട്ടെ
ഇപ്പോഴും പക്ഷെ വ്യക്തി ആശ്രിതവും, ‘കൈതൊഴില്’ (artisan) സ്വഭാവത്തിലുള്ളതുമാണ്
(വളരെ പരിമിതമായ അളവിൽ ‘ഓട്ടോമേഷന്‍’ നടക്കുന്നുണ്ടെങ്കില്‍പോലും).
വര്‍ദ്ധിച്ച തോതിൽ ‘ഫ്ലെക്സിബിള്‍ വര്‍ക്ക്ഫോഴ്സ്’ മാതൃക നടപ്പാക്കുന്ന കമ്പനികൾ കൂടുതലും കോണ്ട്രാക്റ്റ്
തൊഴിലാളികളെ ആശ്രയിക്കുന്ന രീതിയിലേക്ക് നീങ്ങുമ്പോൾ, വിവര തൊഴിലാളികള്‍ തൊഴില്‍പരമായ
അനിശ്ചിതത്വവും, അരക്ഷിതാവസ്ഥയും, തന്മൂലമുള്ള മാനസിക സമ്മര്ദ്ധങ്ങളു൦ അഭിമുഖീകരിക്കേണ്ടി
വരുന്നു. സ്ഥിര തൊഴിലാളികൾപോലും പുത്തൻ സാമ്പത്തിക പ്രക്രിയയിൽ ‘സ്ഥിര’മെന്നു
പരിഗണിക്കപ്പെടുന്നില്ല. എപ്പോള്‍ വേണമെങ്കിലും തൊഴിൽ നഷ്ടപ്പെടാം എന്ന അവസ്ഥ
ഐ.ടി.മേഖലയില്‍ വ്യാപകമായി നിലനില്ക്കുന്നു.
വിവര സാങ്കേതികരംഗത്ത് തൊഴിൽ ചെയ്യുന്നവർ പൊതുവേ ഉന്നത വിദ്യാഭ്യാസം
സിദ്ധിച്ചവരും, ഉയര്‍ന്ന യോഗ്യതയുള്ളവരും, താരതമ്യേന കൂടിയ ശമ്പളം വാങ്ങുന്നവരും,
തങ്ങളുടെ ‘തൊഴിലാളി’ പദവിയെപ്പറ്റി അത്ര നിശ്ചയമില്ലാത്തവരും, ഉത്പാദനപ്രക്രിയ
ശ്രേണിയിൽ ‘തൊഴിലാളി’ എന്ന് സ്വയം വിശേഷിപ്പിക്കപ്പെടാന്‍ മടി കാണിക്കുന്നവരുമാണ്.
ആഗോളമായി വിന്യസിക്കപ്പെട്ടിട്ടുള്ള വികേന്ദ്രീകൃത ഉത്പാദനപ്രക്രിയയിൽ, വലിയ ഉല്‍പ്പന്നങ്ങളുടെ
ഒന്നോ അതിലധികമോ ചെറിയ ഭാഗങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ പങ്കാളികളാവാൻ മാത്രം
അവസരം കിട്ടുന്നവരാണ് മിക്കവരും. ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്ന കാലയളവ് സാധാരണ കുറവാണ്.
പ്രത്യേകിച്ച്, കുറഞ്ഞ പ്രവര്‍ത്തിപരിചയമുള്ളവരും കരീയറിന്റെ തുടക്കത്തിലുള്ളവരും രണ്ടോമൂന്നോ
വര്‍ഷങ്ങള്‍ക്കുള്ളിൽതന്നെ കമ്പനികൾ മാറുന്നത് ഐ.ടി മേഖലയില്‍ സാധാരണമാണ്. ഒരേ കമ്പനിയിൽ കൂടുതൽ കാലം തുടരാത്തതുകൊണ്ട് ജോലിസ്ഥലത്തെ
സൌഹൃദങ്ങളും, കൂട്ടായ്മകളും ഒക്കെ പലപ്പോഴും വളരെ ഹ്രസ്വമാണ്. കൂട്ടായ വിലപേശലുകളും,
തൊഴിലാളി സംഘടനകളും വിവര തൊഴിൽ മേഖലക്ക് ഇന്നും അന്യമാണ്. മിക്കവാറും തൊഴില്‍
നിയമങ്ങളിൽ നിന്നുപോലും വിവര ഉത്പാദന മേഖല
ഒഴിവാക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ, ഈ രംഗത്ത് തൊഴിൽ ചെയ്യുന്നവർ ഒരുപാട്
ബുദ്ധിമുട്ടുകളെ നേരിടുകയം, തൊഴിൽ സ്ഥാപനങ്ങളിലെ അനീതിക്കെതിരെ പ്രതികരിക്കാന്‍
കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുമുണ്ട്. ഐ.ടി.ജോലിക്കാരെയും ‘തൊഴിലാളി’ എന്ന നിര്‍വചനത്തിന്റെ പരിധിയിൽപ്പെടുത്തിക്കൊണ്ട് ഈയിടെ ഉണ്ടായ കോടതിവിധി
ഈ അവസ്ഥക്ക് മാറ്റമുണ്ടാക്കുന്നതിനുള്ള തുടക്കമാകുമെന്ന് പ്രതീക്ഷിക്കാം.
പുത്തന്‍ സാമ്പത്തിക ക്രമത്തിലെ വികസനം അതിന് തത്തുല്യമായ തരത്തില്‍
തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നില്ല. തൊഴില്‍രഹിത വളര്‍ച്ചയാണ് (jobless
growth) പുതിയ വികസന മാതൃക പിന്തുടരുന്നത്. ഇതാകട്ടെ നിലവിലുള്ള
തൊഴിലാളികളില്‍ കൂടുതൽ സമ്മര്‍ദ്ധവും അരക്ഷിതാവസ്ഥയും ഉണ്ടാക്കുവാനാണ് ഇടയാക്കിയിട്ടുള്ളത്.
അടുത്ത കാലത്ത് ഇന്ത്യയിലെ ഒരു പ്രമുഖ ഐ.ടി സര്‍വീസ് കമ്പനി പത്തു വര്‍ഷത്തിലേറെ പ്രവര്‍ത്തി പരിചയമുള്ള മദ്ധ്യനിരയിലുള്ള
ധാരാളം തൊഴിലാളികളെ പിരിച്ചുവിട്ട നടപടി ഈ രംഗത്ത് ഏറെ ആശങ്ക സൃഷ്ടിക്കുകയുണ്ടായി.
പുതിയ ബിരുദധാരികളെ ഉപയോഗിച്ചോ, അല്ലെങ്കില്‍ ജൂനിയർ ആയ തൊഴിലാളികളെ ഉപയോഗിച്ചോ
തൊഴിൽ ചെയ്തെടുക്കുന്നത് കമ്പനികള്‍ക്ക് ലാഭാകരമാവുകയും കൂടുതൽ സീനിയർ ആയ, അധികം ശമ്പളം
കൊടുക്കേണ്ടുന്ന തൊഴിലാളികൾ ഭാരമാവുകയും ചെയ്യുന്നു എന്ന തിരിച്ചറിവാണ്
ഓരോ കോര്‍പറേറ്റ് കമ്പനിയെയും ഇന്ന് ഭരിക്കുന്നത്. ഐ.ടി. മേഖലയെ കൂടുതൽ സംശയത്തോടെ
വീക്ഷിക്കാനും, കൂടുതൽ പ്രതിഭകളെ ഈ രംഗത്തുനിന്നും അകറ്റാനുമാണ് ഇത്തരം നീക്കങ്ങൾ കാരണമാവുക.
പൊതുസ്വത്ത്
ആഗോള വിവര ശ്രൃ൦ഖലയുടെ ആവിര്‍ഭാവം നമ്മുടെ ജീവിതരീതിയെ വളരെ അടിസ്ഥാനപരമായിത്തന്നെ
മാറ്റിമറിച്ചിരിക്കുന്നു. നാം ലോകത്തോട് ഇടപഴകുകയും സംവദിക്കുകയും ചെയ്യുന്ന
രീതികളെ ആകെത്തന്നെ മാറ്റിയിരിക്കുന്നു ആധുനിക വിവര വിപ്ലവം. ബിസിനസിന്റെ
സ്വഭാവത്തെയും രീതികളെയും മാറ്റിയിരിക്കുന്നു. വിവരം മനുഷ്യ സമൂഹത്തിന്റെ
സ്വാതന്ത്ര്യത്തിനും അവന്റെ വികാസത്തിനും വേണ്ട വളരെ പ്രധാനമായ ഒരു ഘടകമാണ്. അതുകൊണ്ടുതന്നെ എങ്ങനെയാണ് വിവരം
ഉത്പാദിപ്പിക്കപ്പെടുന്നത് എന്നും, ആരാണ് വിവരത്തിന്റെ ഉടമസ്ഥാസ്ഥാവകാശം കൈയാളുന്നത്
എന്നതും, വിവരോൽപ്പാദനത്തിനുള്ള ഉപകരണങ്ങളിലെ ആധിപത്യം ആര്‍ക്ക് എന്നതുമൊക്കെ ഏറെ പ്രധാനപ്പെട്ട
ചോദ്യങ്ങളാകുന്നു. വിവരവും വിവര ഉത്പാദനമാര്‍ഗങ്ങളും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാപ്യമാവുക
എന്നത് സമൂഹത്തിന്റെ പുരോഗതിക്കും, ഗുണനിലവാരമുള്ള ജീവിതം ഓരോത്തര്‍ക്കും ലഭ്യമാക്കുന്നതിനും
അത്യന്താപേക്ഷിതമാണ്. ആഗോള വിവര ശ്രൃ൦ഖല വിവര ഉത്പാദനത്തിന്റെ
വർദ്ധിച്ച ജനാധിപത്യവൽക്കരണത്തിനും, സ്വതന്ത്ര്യവും
നീതിയുക്തവുമായ ഒരു സമൂഹത്തിന്റെ സ്ഥാപനത്തിനും,
ഇതുവരെ കാണാത്ത, ആലോചിക്കാൻ പോലുമാവാതിരുന്ന അവസരമാണ് പ്രദാനം
ചെയ്തിരിക്കുന്നത്.
ഇന്ന് പക്ഷെ വിവര സാമ്പത്തിക ക്രമം കോര്പറെറ്റുകളാൽ നിയന്ത്രിതമാണ്.
സാങ്കേതികവിദ്യയുടെ പുരോഗതിയും കൂടുതൽ കർശനമായ ബൌദ്ധിക അവകാശ
നിയമങ്ങളുടെ പിന്‍ബലവും വിവര ഉത്പാദനത്തിന്റെയും വിതരണത്തിന്റെയും കുത്തകവൽക്കരണത്തിന് വേഗം
കൂട്ടിയിരിക്കുന്നു. ഇന്റര്‍നെറ്റ് ഇന്ന് കൂടുതൽ വാണിജ്യവല്‍ക്കരിക്കപ്പെടുകയും,
ഒരു വിപണി ആയി തീര്ന്നുകൊണ്ടിരിക്കുകയുമാണ്.
ഇന്റര്‍നെറ്റിൽ എന്ത് വിവരങ്ങളാണ് ഉപഭോക്താവ് കാണേണ്ടത് എന്നത് കോര്‍പറെറ്റുകൾ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. എല്ലാവർക്കും തുല്യാവകാശം
എന്ന ഇന്റര്‍നെറ്റിന്റെ അടിസ്ഥാന പ്രമാണംതന്നെ
അട്ടിമറിക്കുന്ന പദ്ധതികള്‍ക്കാണ് ഫേസ്ബുക് പോലുള്ള കമ്പനികൾ ശ്രമിക്കുന്നത്. പണം
നല്‍കുന്നവരുടെ ശബ്ദത്തിന് കൂടുതൽ പ്രാമുഖൃ൦ നല്കുകവഴി സ്ഥാപനവൽക്കരണത്തിനെതിരേയുള്ള ഏതു
വിമതശബ്ദങ്ങളെയും ഇല്ലാതാക്കുന്നതിനു൦, അത് ജനങ്ങളിലെക്കെത്തുന്നത് തടയുന്നതിനുമാണ് ഇത്തരം
നീക്കങ്ങൾ ഇടയാക്കുക.
വിവര സാങ്കേതികവിദ്യയുടെയും, ആഗോള
വിവര വിതരണ ശ്രു൦ഖലയുടെയും ജനാധിപത്യസ്വഭാവത്തിന്റെ സംരക്ഷണവും, വര്‍ദ്ധിച്ച
തോതിലുള്ള ജനകീയ വിവര ഉത്പാദനവും മുന്നോട്ടുള്ള സമൂഹ വികസനത്തിനുവേണ്ട അത്യന്താപേക്ഷിത ഘടകങ്ങളാണ്. വിവര
സാങ്കേതികവിദ്യയിലും, ഇന്റര്നെറ്റുപോലുള്ള അടിസ്ഥാന സൌകര്യങ്ങളിലും ഉണ്ടായിട്ടുള്ള
വമ്പിച്ച കുതിച്ചുചാട്ടം സമൂഹത്തിന്റെ പൊതുനന്മക്കുവേണ്ടി ഉപയോഗിക്കപ്പെടണ൦. അതിന് ഈ നേട്ടങ്ങളുടെയും,
സൌകര്യങ്ങളുടെയും, ആസ്തികളുടെയും ഒക്കെ ഉടമസ്ഥാവകാശം സമൂഹത്തിന്റെതായി നിലനിര്‍ത്തുന്നതിനും, ഈ പൊതുസമ്പത്തിനെ കുത്തകശക്തികള്‍ക്ക് വിട്ടുകൊടുക്കാതിരിക്കാനുമുള്ള സമരം,
കൂടുതൽ സ്വതന്ത്രമായ, നീതിയുക്തമായ ഒരു സമൂഹം
കെട്ടിപ്പടുക്കാനുള്ള സമരങ്ങളിൽ പ്രധാനമാണ്.
No comments:
Post a Comment