ഉല്ലാസത്തിലുലകംചുറ്റുന്ന ഫാസിസ്റ്റ്
ഭരണാധികാരത്തിന്റെ തണലിൽ മാനിഷാദയുടെ മഹാജ്ഞാനം
പറയുന്നവരുടെയൊക്കെ ഉദകംചെയ്യുന്ന ഭൂതഗണങ്ങള്‍ ഇന്ത്യയുടെ സാംസ്കാരിക സാമൂഹ്യ
സുരക്ഷിതത്വത്തിനു ഭീഷണിയായിത്തുടങ്ങിയിട്ട് നാളുകളേറെയായി. സര്‍ഗാത്മകതയുടെ എല്ലാ സദ്ഭാവനകളെയും
നശിപ്പിച്ചേ അടങ്ങൂ എന്ന വര്‍ഗീയ ഭീകരതയുടെ വാശി ദിവസംതോറും അധികരിക്കുന്നതിന് നാം സാക്ഷ്യം വഹിക്കുകയാണിപ്പോള്‍. ഗോവിന്ദ് പന്‍സാരെ,
എം.എം.കൽബുര്‍ഗി, നരേന്ദ്ര ദാബോൽകർ, കെ.എസ്.ഭഗവാന് ഇങ്ങനെ നിശ്ശബ്ദമാക്കപ്പെടുന്ന ധീരസ്വരങ്ങളുടെ
പട്ടിക നീളുകയാണ്. ജാതീയഭ്രാന്തിന്റെ അനീതികള്‍ക്കെതിരെ താക്കീതാവുന്ന തൂലികകൾ താഴെവെക്കാൻ നിര്‍ബന്ധിക്കപ്പെടുന്ന പെരുമാൾ മുരുകന്മാർ നീതിക്കായി മരിക്കുകയാണ്. അക്രമത്തിന്റെയും, മതഭ്രാന്തിന്റെയും
അപ്പൊസ്തലന്മാരുടെ ‘സ്വര്ഗരാജ്യത്തെക്ക്’ പാലായനം ചെയ്യുവാൻ വെമ്പല്‍കൊള്ളുംവിധം മസ്തിഷ്കപ്രക്ഷാളനം
ചെയ്യപ്പെടുന്ന യുവമനസ്സുകൾ സാക്ഷരതയിൽ അഭിമാനംകൊള്ളുന്ന കേരളത്തില്‍പോലും വ്യാപകമാവുകയാണ്. കൊലചെയ്യപ്പെടുന്ന
ആയിരക്കണക്കിന് നിരപരാധികളുടെ നിലവിളിയിൽ വികൃതമായ വര്‍ഗീയതയുടെ
മുഖം കൂടുതൽ കൂടുതൽ
ഭീഷണമായ രൂപം കൈക്കൊള്ളുകയാണ്. ഭരണാധികാരത്തിന്റെ മൌനാനുവാദത്തിലും, പലപ്പോഴും
നേരിട്ടുള്ള സ്പോണ്സര്ഷിപ്പിൽത്തന്നെയും വിഭാഗീയതയുടെ ഈ പ്രതിലോമശക്തികൾ അരങ്ങുവാഴുമ്പോൾ, അര്‍ത്ഥവത്തും, ഫലപ്രദവുമായ പ്രതിരോധം തീര്‍ക്കുന്നതിനുള്ള
പുരോഗമനശക്തികളുടെ ബാദ്ധ്യതയും അതിനനുസൃതമായി വർദ്ധിക്കുകയാണ് .
.
മനുഷ്യന് ഒരു സമൂഹമെന്ന
നിലയിൽ ഇതപര്യന്തം വളർത്തിയെടുത്ത നാഗരികതയ്ക്ക്നേരെയുള്ള ശക്തമായ
വെല്ലുവിളിയായി വളര്‍ന്നിരിക്കുന്നു ഇന്ന് വര്‍ഗീയ ഫാസിസത്തിന്റെ ആസുരഭാവങ്ങള്‍.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മാനവികതയുടെ മൂല്യങ്ങളെക്കാൾ, ചരിത്രാതീതകാലത്തെ ബാര്‍ബേറിയൻ മൃഗീയതയുമായുള്ള
തങ്ങളുടെ താദാത്മ്യം അഭിമാനപൂര്‍വം ആണയിടുകയും, മതങ്ങളുടെ പേരില്‍ സമൂഹത്തില്‍
ആഴമേറിയ വിള്ളലുകൾ സൃഷ്ടിച്ച് അധികാരത്തിന്റെ ഇടനാഴികളിലെക്കുള്ള
തങ്ങളുടെ പ്രയാണം സുഗമമാക്കുകയും ചെയ്യുന്ന ഈ ശക്തികൾ ഒരു സ്വതന്ത്ര മതേതര രാഷ്ട്രമെന്ന
നിലക്കുള്ള ഇന്ത്യയുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യംചെയ്യുംവിധം വിരാടരൂപം
പ്രാപിച്ചിരിക്കുകയാണ്. ചരിത്രപരമായ കാരണങ്ങളാൽ ഇന്നും നിലനില്‍ക്കുന്ന
ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യത്വം ചവിട്ടിമെതിക്കപ്പെടുന്നു. ആധുനികസമൂഹങ്ങളുടെ
അടിസ്ഥാന ശിലയായിരിക്കേണ്ട മതനിരപേക്ഷത അന്യംനിന്നുപോകുന്നു. ഭൌതികജീവിത
സാഹചര്യങ്ങളെ നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സാമ്പത്തിക
സാമൂഹ്യ മണ്ഡലങ്ങളെ മതമുക്തമാക്കുക എന്ന മതനിരപേക്ഷ പ്രമാണങ്ങള്‍ കാറ്റില്‍പ്പറത്തപ്പെടുന്നു.
രാഷ്ട്രീയ സാമ്പത്തിക മേഖലകളിൽ വ്യക്തമായ അധികാരമേല്‍ക്കോയ്മ
സ്ഥാപിക്കുന്നതിനുവേണ്ടി മതവികാരങ്ങളെ ചൂഷണം ചെയ്യുന്ന വര്‍ഗീയശക്തികളുടെ
വ്യക്തമായ വര്ഗതാൽപര്യങ്ങൾ തുറന്നുകാട്ടപ്പെടെണ്ടതുണ്ട്. പാരമ്പര്യ മൂല്യങ്ങളെ
മുറുകെപ്പിടിക്കാനുള്ള ത്വരയല്ല, മറിച്ച് രാഷ്ട്രീയവും സാമ്പത്തികവുമായ
അധികാരത്തിനുള്ള ആസക്തി തന്നെയാണ് വര്‍ഗീയശക്തികളെ നയിക്കുന്നത്. കഷ്ടപ്പെടുന്നവന്റെ ആത്മീയ ആശ്വാസമായ മതത്തെ
അവന്റെതന്നെ കുനിഞ്ഞ മുതുകിൽ കല്ല് കയറ്റിവെക്കാനുള്ള ചൂഷണ ആയുധമാക്കുന്ന
ദുഷ്ടലാക്കിനെ സ്വൈരവിഹാരം നടത്താൻ അനുവദിച്ചുകൂടാ. അതുകൊണ്ടാണ് മതത്തെ ചൂഷണംചെയ്ത് അധികാരത്തിന്റെ അവകാശത്തെ കുത്തകയാക്കാൻ മത്സരിക്കുന്ന
വര്‍ഗീയ രാഷ്ട്രീയത്തിന്റെ കുത്സിത അജണ്ടയെ പരാജയപ്പെടുത്തുന്നതിനുള്ള അശ്രാന്തമായ
പരിശ്രമങ്ങൾ, മതമെന്ന മിഥ്യയായൊരു അത്താണിയുടെ ആവശ്യംതന്നെ അപ്രസക്തമാക്കാനുള്ള, സ്വാതന്ത്ര്യം അതിന്റെ
സമഗ്രതയിൽ മനുഷ്യന് സാദ്ധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ അവിഭാജ്യഘടകമായി പുരോഗമനശക്തികൾ
ഏറ്റെടുക്കുന്നത്.
വര്‍ഗീയത നിലനില്ക്കുകയും,
തഴച്ചുവളരുകയും ചെയ്യുന്നത് മൂര്‍ത്തമായ സാമ്പത്തിക സാമൂഹ്യ സാഹചര്യങ്ങളിലാണ്. എല്ലാവർക്കും
ലഭ്യമാവാന്‍ മാത്രം വിഭങ്ങളില്ലാതിരിക്കുന്ന, എല്ലാവർക്കും
മതിയാവുന്ന രീതിയില്‍ ഉത്പാദന൦ വര്‍ദ്ധിതമായ അളവിൽ സാദ്ധ്യമാവാതിരിക്കുന്ന,
ഉത്പാദനഉപാദികൾ എല്ലാവർക്കും പ്രാപ്യമല്ലാതിരിക്കുന്ന അവസ്ഥയിൽ യോജിപ്പിന്റെ
മേഖലകൾ നേർത്തതാവുകയും, കൂട്ടായ പ്രവര്‍ത്തനങ്ങൾ അസാദ്ധ്യമാവുകയും
ചെയ്യുന്നു. ഭീഷണമായ രീതിയില്‍ നിലവിലിരിക്കുന്ന ദാരിദ്ര്യവും, തൊഴില്‍രാഹിത്യവും,
സാമ്പത്തിക അസമത്വങ്ങളും വര്‍ഗീയതക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നു. ഒരു
വിഭാഗമെന്ന നിലക്ക് തങ്ങള്‍ക്കു ലഭിക്കേണ്ട അധികാരാവകാശങ്ങളും അവസരങ്ങളും മറ്റൊരു
കൂട്ടരുടെ സാന്നിദ്ധ്യംമൂലം തങ്ങള്‍ക്കു നഷ്ടമാവുന്നു എന്ന വെറുപ്പിന്റെയും,
സംശയത്തിന്റെയും അന്തരീക്ഷം വളര്‍ത്തിയെടുക്കാൻ ഏറ്റവും അനുയോജ്യമായ
കാലാവസ്ഥയാണ് ഈ സാഹചര്യം സൃഷ്ടിക്കുന്നത്. എളുപ്പത്തില്‍ തിരിച്ചറിയാനും
ചൂണ്ടിക്കാണിക്കാനും കഴിയുന്ന ഒരു പോതുശത്രു വിഭാഗീയ വികാരങ്ങള്‍ക്ക് ഓജസ്സും
ആവേശവും നല്കുന്നു. മതം നല്കുന്ന സാങ്കല്പ്പികമായ കൂട്ടായ്മാബോധം ഈ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക്
വേണ്ട ഭൂമികയായി പരിണമിക്കുന്നു.
മൊത്തം സമൂഹത്തിന്റെ
ബോധനിലവാരവും പീഡിതാവസ്ഥയും വര്‍ഗീയതയെ വളര്‍ത്തുന്നതിൽ ഒട്ടും
അപ്രധാനമല്ലാത്ത പങ്കുവഹിക്കുന്ന ഘടകങ്ങളാണ്. ഇന്ത്യയില്‍ ഭൂരിഭാഗം ജനങ്ങളും അവരുടെ
സാംസ്കാരിക പൈത്രുകത്തെക്കുറിച്ചും, ചരിത്രത്തെക്കുറിച്ചുമൊക്കെ തികച്ചും
അജ്ഞരാണ്. ഇത് മതത്തിന്റെയും പൂർവ്വസംസ്കാരത്തിന്റെയും പേരിൽ കെട്ടഴിച്ചുവിടപ്പെടുന്ന
എതസംബന്ധപ്രചാരണങ്ങളും ജനങ്ങളിൽ ഗണ്യമായ സ്വാധീനമുണ്ടാക്കുന്ന അവസ്ഥാവിശേഷം സൃഷ്ടിക്കുന്നു.
സാമൂഹ്യപരമായി താഴെക്കിടയിലുള്ളവര്‍ക്ക്, പ്രത്യേകിച്ച് മുഖങ്ങളില്ലാത്ത ആള്‍ക്കൂട്ടങ്ങളെ
സൃഷ്ടിക്കുന്ന മഹാനഗരങ്ങളിൽ, അവരുടെ പീഡിതാവസ്ഥയും
മേല്വിലാസമില്ലായ്മയും മതങ്ങളുടെ പേരിൽ സംഘടിക്കുന്നതിനും അതുവഴി സ്വന്തം
അസ്ഥിത്വത്തിനൊരു അര്ത്ഥമുണ്ടാക്കുന്നതിനുമുള്ള അടിസ്ഥാനമായിത്തീരുന്നു. പക്ഷെ വര്‍ഗീയമായ
സംഘംചേരൽ ഇവരുടെ ജീവിത സാഹചര്യങ്ങളിൽ യാതൊരു അഭിവൃദ്ധിയും ഉണ്ടാക്കുന്നില്ലെന്നും, മറിച്ചു
തല്പര കഷികളുടെ കൈകളില്‍ അവർ ഉപകരണമായിമാറിപ്പോകുകയാണ് എന്നതുമാണ് യാഥാര്‍ത്ഥ്യം. ഭരണവര്‍ഗ
രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നത് സമൂഹത്തില്‍ നിലവിലിരിക്കുന്ന
എല്ലാതരം വിഭജനങ്ങളെയും ചൂഷണം ചെയ്യുന്നതിലൂടെയാണല്ലോ. മതം ഇതില്‍ ഏറ്റവും ശക്തമായ,
ഏറെ ഫലപ്രദമായ ഒരു വിഭജന ഉപാധി തന്നെ. ജാതി, ഗോത്രം, മതം തുടങ്ങിയവ
ഉത്പാദിപ്പിക്കുന്ന മിഥ്യാഭിമാനം,
ഇവയുടെയൊക്കെ വ്യക്തിത്വവും സ്വയം ചാര്‍ത്തിക്കൊടുക്കുന്ന മഹിമയുമൊക്കെ കാത്തുസൂക്ഷിക്കാനുള്ള
പരമ്പരാഗതമായുള്ള അതിരുകവിഞ്ഞ അഭിവാഞ്ജ എന്നിവയൊക്കെ എളുപ്പത്തിൽ ചൂഷണം
ചെയ്യപ്പെടുന്നു. പ്രാചീന ഭാരതസംസ്കാരത്തിന്റെ മുഴുവൻ പൈതൃകവും അവകാശപ്പെട്ട് അതിനെ ഒരു
ഏകാത്മക ഹിന്ദുമതത്തിന്റെ സുവര്‍ണകാലമായി പ്രചരിപ്പിക്കുന്ന ഹിന്ദുവർഗീയവാദികളും, മദ്ധ്യകാല
മുസ്ലീംഭരണത്തെ സ്വര്‍ഗതുല്യമായി ചിത്രീകരിക്കുന്ന മുസ്ലീംവർഗീയവാദികളും പയറ്റുന്നത്
ഒരേ തന്ത്രം തന്നെ.
നഷ്ടപ്പെട്ടുപോയ ഒരു
ഹൈന്ദവ സുവര്‍ണ സംസ്കാരത്തെക്കുറിച്ച് നെടുവീര്‍പ്പിടുകയും, മറ്റു മതവിശ്വാസങ്ങളെ
വിദേശീയമായും അക്രമണോൽസുകമായും ചിത്രീകരിക്കുകയും, പ്രാചീനകാലം മുതൽതന്നെ
ഇന്ത്യയില്‍ ഒരു സാര്‍വലൌകിക ഹിന്ദുമതം ഉണ്ടായിരുന്നു എന്നരീതിയിൽ ആര്‍ഷഭാരത
സംസ്കാരത്തെ ‘ഹിന്ദുസംസ്കാര’മെന്ന് മുദ്രകുത്തി ഭൂതകാലത്തെ ‘തെറ്റുകൾ’ തിരുത്തി ഹിന്ദുരാഷ്ട്രം
കെട്ടിപ്പടുക്കുകയും ചെയ്യാൻ കച്ചകെട്ടിയിട്ടുള്ള ഹിന്ദുവര്‍ഗീയത തങ്ങളുടെ ‘ഹിന്ദു’വില്‍ ആരെല്ലാം ഉൾപെടുമെന്ന് വെളിപ്പെടുത്തേണ്ടതുണ്ട്.
സവര്‍ണബ്രാഹ്മണ മേധാവിത്തത്തിന്റെ നഷ്ടപ്പെട്ട അധികാരാവകാശങ്ങളും,
പ്രാമാണിത്തവും രാഷ്ട്രീയമായി തിരിച്ചുപിടിക്കാൻ ലക്ഷ്യ൦വെക്കുന്നവരുടെ
‘ഘര്വാപസ്സികളിൽ’ നായാടിക്കും പുലയനും മറ്റ് ‘അസ്പര്‍ശ്യര്‍ക്കും’
ഒക്കെയുള്ള ‘റെജിസ്ട്രേഷന് കൌണ്ടറുകള്‍’ പുറ൦പോക്കിൽ തന്നെയാണ്. ചരിത്രവസ്തുതകളുടെ
വളച്ചൊടിക്കലുകളിലൂടെയും, നിഷേധങ്ങളിലൂടെയും ആണ് ഹിന്ദുവര്‍ഗീയത അതിന്റെ
പ്രചാരണായുധങ്ങൾ കണ്ടെത്തുന്നത്. പ്രാചീനസംസ്കാരത്തിൽ നിലനിന്നിരുന്ന
ഗോത്രചിന്തകളില്നിന്നും, പിന്നീടുണ്ടായ ആര്യ, വൈദിക ചിന്താപദ്ധതികളില്‍നിന്നും,
അതുപോലെ ബ്രാഹ്മണ,ബുദ്ധ,ജൈന ദര്ശനങ്ങളില്നിന്നുമൊക്കെ കാലാകാലങ്ങളിൽ രൂപംകൊള്ളുകയും
പ്രചാരത്തിലിരിക്കുകയും ചെയ്തിട്ടുള്ള അസ൦ഖ്യം ആസ്തികവും നാസ്തികവും ആയ ദര്ശനസരണികളിലൂടെ ഒഴുകിയെത്തിയിട്ടുള്ള ഒരു സംസ്കാരത്തെ
ഒറ്റയടിക്ക് ഹിന്ദുസംസ്കാരമെന്ന് വിശേഷിപ്പിച്ച് അവകാശം ചാര്‍ത്തുന്നത് ചരിത്രത്തിന് നേരെയുള്ള പുറംതിരിഞ്ഞു നില്‍ക്കലാണ്.
കാരണം, പലകാലങ്ങളിൽ നിലനിന്നിരുന്ന വിഭിന്നങ്ങളായ ഈ സാംസ്കാരികധാരകള്ക്കും,
ചിന്താപദ്ധതികള്‍ക്കും ഗണനീയമായ വൈജാത്യങ്ങളുണ്ടായിരുന്നു.
പലപ്പോഴും ഈ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ പല കാലങ്ങളിൽ
ആശയപരമായും, ശാരീരികമായിത്തന്നെയും പരസ്പരം
പരാജയപ്പെടുത്തുകയും, ഉന്മൂലനം ചെയ്യുകയും, സമ്പത്തും, ഗ്രന്ഥശേഖരങ്ങളും
കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ രൂക്ഷമായ സമരങ്ങളിലും
ആക്രമണങ്ങളിലും ഏര്‍പ്പെടുകയും ഉണ്ടായിട്ടുണ്ട്. ഈ ഭിന്നധ്രുവങ്ങളിലുള്ള, പരസ്പരം
ശത്രുതയും വൈജാത്യങ്ങളും പുലര്‍ത്തിയിരുന്ന, ബഹുസ്വരമായ ജീവിത രീതികളെയും സംസ്കാരങ്ങളെയും
മൊത്തമായി ഒരിക്കലും നിലവിലിരുന്നിട്ടില്ലാത്ത ‘ഹൈന്ദവദര്ശന’മെന്ന ഒരു കുടക്കീഴിൽ അവകാശപ്പെടുന്ന
ചരിത്രതിരസ്കരണത്തിനാണ് ഇന്ന് നാം സാക്ഷ്യം വഹിക്കുന്നത്. സിന്ധുനദീതടത്തിനിപ്പുറ൦ വസിക്കുന്ന
കൂട്ടങ്ങൾ എന്നനിലക്ക് തങ്ങളെ ‘ഹിന്ദു’വെന്നു
അടയാളപ്പെടുത്തിയത് ‘സ’ ശബ്ദം ഭാഷയിലില്ലാത്ത പുറംദേശികളായിരുന്നു എന്ന യാഥാര്‍ത്ഥ്യം പലപ്പോഴും ഈ പ്രചാരണ
കോലാഹലങ്ങൾക്കിടയിൽ ഓർമ്മിക്കപ്പെടാതെപോകുന്നു. ഒരു ഏകീകൃതഭാരതമെന്ന സങ്കല്പം
പോലും ഇല്ലാതിരുന്ന കാലത്ത്, ഇന്ന് പല രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന
ഭൂവിഭാഗങ്ങളിൽ താമസിച്ചിരുന്ന ചരിത്രാതീതകാലത്ത ജനസമൂഹങ്ങൾ സ്വരുക്കൂട്ടിയ
അറിവുകളെയും, സംസ്കാരങ്ങളെയും ഇന്നത്തെ ഭാരതീയ സമൂഹത്തിന്റെ മാത്രം അക്കൌണ്ടിൽ ചേര്‍ക്കുന്നത്
എന്തായാലും അയുക്തി തന്നെ. ചരിത്രത്തിന്റെ അനിവാര്യമായ തുടര്‍ച്ചയാണ് സംസ്കാരത്തിന്റെ
ഈ കൊടുക്കല്‍വാങ്ങലുകൾ. ആ സംസ്കാരത്തിന്റെ പൈതൃകം ഇന്നിവിടെ ഏതെങ്കിലും ഒരു വിഭാഗത്തിലുള്ളവര്‍ക്ക്
മാത്രം അവകാശപ്പെട്ടതല്ലെന്നര്ത്ഥം
ഓരോ കാലഘട്ടത്തിലും
നിലനില്‍ക്കുന്ന സാമൂഹ്യഘടന അതതു കാലഘട്ടത്തിലെ ഉത്പാദനരീതികളുമായി
ബന്ധപ്പെട്ടാണല്ലോ ഉടലെടുക്കുന്നതും സ്ഥായിയാവുന്നതും. സഹസ്രാബ്ദങ്ങൾമുന്പ് കൃഷി തുടങ്ങുന്നതിനു൦ മുന്‍പുതന്നെ ഭക്ഷ്യവസ്തുക്കളുടെ സമ്പാദനത്തെയും
വിതരണത്തെയും ആശ്രയിച്ച് വിവിധ ഗോത്രങ്ങളും അതിനുള്ളിലെ ഉപ രൂപങ്ങളും ഉണ്ടായിരുന്നുവെന്നതും, സൈന്ധവനാഗരികതയുടെ
കാലത്തുതന്നെ ശക്തമായ വര്‍ഗവ്യത്യാസങ്ങൾ നിലനിന്നിരുന്നു എന്നതും ചരിത്ര വസ്തുതകളാണ്. ഈ സാമൂഹ്യ വേര്‍തിരിവ് കാര്യമായ എതിര്‍പ്പുകളില്ലാതെ നിലനിര്‍ത്താൻ വര്‍ണ,ജാതി
വ്യവസ്ഥകൾ ഫലപ്രദമായ ഒരു ഉപകരണമായി നിലകൊണ്ടു. കാലത്തിന്റെ കുത്തൊഴുക്കിലും,
പ്രവാസത്തിന്റെ മഹാപ്രവാഹത്തിലും ധാരാളം കൊടുക്കൽവാങ്ങലുകളുണ്ടായിട്ടുണ്ട്.
നിലനിന്നിരുന്ന പല ഗോത്രങ്ങളും നശിപ്പിക്കപ്പെടുകയും, പുതിയവയുമായി
സംയോജിക്കപ്പെടുകയും, കീഴ്പ്പെടുത്തപ്പെടുകയും, അടിമകളാക്കപ്പെടുകയും ഒക്കെ സംഭവിച്ചിട്ടുണ്ട്.
അടിയാളഗോത്രങ്ങളുടെ ദൈവങ്ങൾ അധിനിവേശ ഭൂപ്രഭു ദൈവങ്ങള്ക്ക്മുന്പിൽ
മുട്ടുകുത്തിയിരിക്കുന്ന ദാസന്മാരാവുന്നത് ചരിത്രത്തിന്റെ വിവിധ സന്ധികളിൽ നടന്ന,
പലപ്പോഴും ദയാരഹിതവും ഭീഭല്സവുമായിരുന്ന, കീഴടക്കലുകളുടെയും അധിനിവേശത്തിന്റെയും പ്രതീകാത്മക ശേഷിപ്പുകളാണ്. സഹിഷ്ണുതയുടെയും ഉള്‍ക്കൊള്ളലുകളുടെയും
ഒക്കെ മഹത്വം വിളമ്പുന്നവർ ചരിത്രത്തിന്റെ ഈ ഇരുണ്ട ഇടനാഴികൾ കാണാതെ
പോകരുത്. ആരാധനാരീതികളുടെയും, അനുഷ്ടാനങ്ങളുടെയും, വേദങ്ങളുടെയും, സാമൂഹ്യനിയമങ്ങളുടെയുമൊക്കെ
കുത്തകാവകാശമുണ്ടായിരുന്ന പൌരോഹിത്യം, ബ്രാഹ്മണമതമായി അധികാരത്തിന്റെ തോളുരുമ്മി
ഉത്പാദനവര്ഗത്തെ ചൂഷണം ചെയ്യുന്നതിനും, തങ്ങള്ക്കപ്രമാദിത്യമുള്ള സാമൂഹ്യഘടന
അരക്കിട്ടുറപ്പിക്കുന്നതിനും വേണ്ടി ആക്രമണവും ഉന്മൂലനവും അടക്കമുള്ള എല്ലാ വിധികളും
പരീക്ഷിച്ചിട്ടുണ്ട്. മറ്റു മതങ്ങളെ അക്രമണകാരികളായി ചിത്രീകരിക്കാൻ ഔല്‍സുക്യം
കാണിക്കുന്നവർ അശോകശിലാശാസനങ്ങളിൽ വീണ്ടുംവീണ്ടും
കാണുന്ന മതസഹിഷ്ണുതക്ക് വേണ്ടിയുള്ള അഭ്യര്‍ഥനകൾ ഈ പറയുന്ന
മതങ്ങളൊക്കെ ഉടലെടുക്കുന്നതിനും ഏറെ മുന്‍പുള്ളതായിരുന്നു എന്നു൦ കാണാതെപോകരുത്.
വിഭജിച്ചു കീഴടക്കി ഭരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ സാമൂഹ്യഘടനയാണ് വര്‍ണ, ജാതി
വ്യവസ്ഥയിലൂടെ ബ്രാഹ്മണമതം നടപ്പിലാക്കിയത്. ഇങ്ങനെ സമൂഹത്തെ ജാതിയുടെ വിവിധ
തട്ടുകളിലാക്കി, ചൂഷണത്തിന്റെ അതികഠിനമായ ഒരു വ്യവസ്ഥിതിക്ക് ആശയപരമായ
അടിത്തറയിട്ട, മതാനുഷ്ടാനങ്ങളിലൂടെയും വിശ്വാസാചാരങ്ങളിലൂടെയും മേല്‍കോയ്മ
അരക്കിട്ടുറപ്പിച്ച, അത്യന്തം ഭിന്നരുചികളും രീതികളുമുള്ള ഒരു സമൂഹത്തെയാണ് സഹസ്രാബ്ദങ്ങൾക്കിപ്പുറ൦ നാം ഒരേ ചരടിൽ കോര്‍ക്കാൻ ശ്രമിക്കുന്നത്
എന്നത് അത്യന്തം പരിഹാസ്യമാണ്.
ഇന്ത്യന്‍ സമൂഹത്തിൽ കാലങ്ങളായി നിലനിന്നുവരുന്ന ഈ ജാതീയ
ഭിന്നതകളും, പ്രാദേശിക അസമത്വങ്ങളും പില്ക്കാലത്ത് സ്വന്തം അധികാരം അരക്കിട്ടുറപ്പിക്കുന്നതിന് കൊളോണിയൽ ശക്തികളും
ഫലപ്രദമായി ഉപയോഗിച്ചു എന്നത് പില്ക്കാല ചരിത്രം. സ്വാതന്ത്ര്യസമര ദേശീയ
പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് തുരങ്കം വെക്കുന്നതിന് ഹിന്ദു മുസ്ലീം
ഭിന്നത പരമാവധി ആളിക്കത്തിച്ച് വിഭജനത്തിലേക്ക് നയിച്ചത് ഇന്ത്യയില്‍ മുസ്ലീം ജനവിഭാഗങ്ങളോടുള്ള ഇതരവിഭാഗങ്ങളുടെ
മനോഭാവം നിര്‍ണയിക്കുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തുകയുണ്ടായിട്ടുണ്ട്.
മുസ്ലീം വരേണ്യ വര്‍ഗത്തിന്റെ താല്പര്യമായിരുന്നു വിഭജനത്തിലൂടെ സാധിച്ചതെങ്കിലും,
ഇതിലൊരു താല്പര്യവുമില്ലാതിരുന്ന, സ്വന്തം മണ്ണിൽനിന്നും
വേറിട്ടുപോകാൻ തയ്യാറില്ലായിരുന്ന മുസ്ലീം ജനവിഭാഗങ്ങളെയും ഇതര വിഭാഗക്കാർ വീക്ഷിച്ചത് മാതൃരാജ്യത്തിന്റെ
വിഭജനത്തിനു കളമൊരുക്കിയവർ എന്ന നിലയിലാണ്. ഈ മുറിവിന്നും ഉണങ്ങാൻ അനുവദിക്കാതെ നിലനിര്‍ത്തിയും,
രക്തം വീഴ്ത്തിയും വര്‍ഗീയതയുടെ പുതിയ ആസുരത തങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പ്
തുടരുന്നു.
യാഥാസ്ഥിതിക മതത്തിന്റെ
ചട്ടക്കൂട്ടിനുള്ളിൽ തളച്ചിടപ്പെടുന്ന, ഇസ്ലാ൦മതപൌരോഹിത്യത്തിന്റെ
ശാസനകളിൽ ഞെരിഞമരുന്ന ന്യൂനപക്ഷ
വിഭാഗങ്ങൾക്കിടയിൽ നവോത്ഥാനാശയങ്ങളുടെ വെളിച്ചം തീഷ്ണമായി കടന്നുചെല്ലേണ്ടതുണ്ട്.
ലിബറല്ചിന്താഗതിയുടെ പ്രചാരണവും, സ്വാധീനവും
തടയാൻ ശ്രമിക്കുന്ന യാഥാസ്ഥിതിക മതനേതൃത്വത്തിന് മുസ്ലീംജനവിഭാഗങ്ങളെ വിദ്യാഭ്യാസപരവും, സാമ്പത്തികവുമായ
പിന്നോക്കാവസ്ഥയിലും, പീഡിതാവസ്ഥയിലും നിലനിര്‍ത്തുന്നതിനും, അവരെ കൂടുതൽ മതാനുഷ്ടായികളാക്കുന്നതിനുമാണ്
താൽപര്യം. സാമൂഹ്യതിരസ്കരണത്തിന്റെ ഭീഷണി ഭയന്ന് പലപ്പോഴും ഈ വിഭാഗങ്ങള്‍ മതത്തിന്റെ
കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയരാവാന്‍ നിര്‍ബന്ധിതരാവുന്നു. ലോകത്തെവിടെയുമുള്ള
നുനപക്ഷ വിഭാഗങ്ങളില്‍ സ്വതവേ തങ്ങളുടെ വിശ്വാസപാരമ്പര്യങ്ങളെ
കൂടുതൽ മുറുകെപ്പിടിക്കാനുള്ള ത്വര കാണാവുന്നതാണ്. മതപരമായോ, ഭാഷാപരമായോ, നിറത്തിന്റെ
അടിസ്ഥാനത്തിലുള്ളതോ, പ്രാദേശികതയുടെ
അടിസ്ഥാനത്തിലോ ഒക്കെ ന്യൂനപക്ഷമാവുന്നവർ ഇതേ സ്വഭാവം തന്നെയാണ് പ്രകടിപ്പിക്കുന്നത്.
തങ്ങളില്‍ നിന്ന് വിഭിന്നരായ ഭൂരിപക്ഷത്തിനിടയില്‍ ജീവിക്കുമ്പോൾ സ്വാഭാവികമായി
ഉണ്ടാവുന്ന അരക്ഷിതബോധത്തിനെ നേരിടാനുള്ള രക്ഷാകവചമാണ് ഈ പ്രതിരോധ൦. വിവിധ മത, ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളും,
വർണവിവേചന൦ നിലനില്‍ക്കുന്ന രാജ്യങ്ങളിലെ കറുത്ത വര്‍ഗക്കാരും
ഒക്കെ കൂട്ടായി താമസിക്കാനും, തങ്ങളുടെ പാരമ്പര്യത്തെ മുറുകെപ്പിടിക്കാനും
കാണിക്കുന്ന വ്യഗ്രതയും ഇതേ പ്രതിരോധത്തിന്റെ ഭാഗം തന്നെ. മതത്തോടുള്ള ഏറെക്കുറെ അന്ധമായ ഈ കൂറിനെ മുസ്ലീം
രാഷ്ട്രീയ നേത്രുത്വം തങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിനായി ചൂഷണം ചെയ്യുന്നു. ഒരു
നുനപക്ഷമെന്ന നിലക്ക് ഇസ്ലാംമതം നിരന്തരമായി ഭീഷണിയിലാണെന്ന്
പ്രചരിപ്പിക്കുന്നതിലും, പുറത്തുനിന്നുള്ള സ്വതന്ത്ര ആശയങ്ങൾ സമുദായത്തിനുള്ളില്‍
കടന്നെത്താതെ സൂക്ഷിക്കുന്നതിലും ഇവർ ബദ്ധശ്രദ്ധരാണ്. പരസ്പരം വിഘടിച്ചു നില്ക്കുന്ന രണ്ടു
വിഭാഗങ്ങളെത്തന്നെയാണല്ലോ യഥാര്‍ത്ഥത്തിൽ ഹിന്ദുവര്‍ഗീയതക്കും മുസ്ലീംവര്ഗീയതക്കും
ഒരുപോലെ ആവശ്യം. രണ്ടും പരസ്പരം രാസത്വരകങ്ങളായി ഒന്ന് മറ്റൊന്നിനെ ശക്തിപ്പെടുത്തുന്നു.
ഭാരതീയ സംസ്കൃതിയുടെ പൈതൃകത്തിന് തങ്ങളും തുല്യ അവകാശികളാണെന്ന് ചങ്കൂറ്റത്തോടെ
ഉറക്കെപ്പറയാന്‍ മുസ്ലീം സമുദായത്തെ ഒരുക്കുന്നതിന് ബോധപൂര്‍വം തന്നെ ഈ രാഷ്ട്രീയ
നേതൃത്വം തയ്യാറല്ല. പകരം, മുസ്ലീംകൾ ഭാരതമണ്ണിൽ വിദേശീയരാണെന്ന ഹിന്ദുവര്‍ഗീയതയുടെ
വാദം അ൦ഗീകരിക്കുംവിധം അവർ അന്യരാണെന്നും, അരക്ഷിതരാണെന്നും ഉള്ള ബോധം നിലനിര്‍ത്തുന്നതിനാണ് ഇവര്‍ക്ക്
താല്പര്യം. മുസ്ലീം മതവിഭാഗത്തെ മുഴുവൻ ഒന്നായി നിര്‍ത്തി രാഷ്ട്രീയപരമായി
മുതലെടുക്കുന്നതിനാണ് ഇവർ ലക്ഷ്യമിടുന്നത്. ഹിന്ദുഐക്യം എന്ന മുദ്രാവാക്യമുയർത്തുന്ന
ഭൂരിപക്ഷവര്‍ഗീയതയും പയറ്റുന്നത് ഇതേ തന്ത്രം തന്നെ. പ്രതിലോമകരങ്ങളായ മത വിഭാഗീയ
ആശയ പ്രചരണങ്ങളിലൂടെ യുവമനസ്സുകളെ വഴിതെറ്റിക്കുന്ന മതപഠനക്ലാസ്സുകളാകട്ടെ തീവ്രവാദ നശീകരണ ശക്തികള്‍ക്ക് ആളെക്കൂട്ടുന്ന
ആലയങ്ങളായിത്തീര്ന്നിരിക്കുന്നു.
കാലാകാലങ്ങളില്‍ വിവിധ
വര്‍ഗീയ, വിഭാഗീയതകളെ താലോലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത് വര്‍ഗീയ സംഘര്ഷങ്ങൾക്കിടനല്കിയും,
അവസരോചിതമായി ഇടപെടാതെ നിഷ്ക്രിയമായിരുന്നും ഭരണകൂടങ്ങള്‍ വര്‍ഗീയതയെ വളർത്തുന്നതിൽ അവരുടെതായ
പങ്കുവഹിച്ചിട്ടുണ്ട്. വിവിധ ജാതി മത വിഭാഗങ്ങളെ വോട്ട് ബാങ്കുകൾ എന്ന നിലയിൽ പരിഗണിക്കുകയും,
അധികാരത്തിലേക്കുള്ള വഴിയില്‍ ഈ വിഭാഗങ്ങളെ തങ്ങള്‍ക്കു പിന്നിൽ അണിനിരത്തുന്നതിന് മത്സരിക്കുകയും
ചെയ്യുന്ന രാഷ്ട്രീയപാര്‍ടികൾ സമുദായങ്ങളുടെ അന്യായമായ ആവശ്യങ്ങൾ അ൦ഗീകരിച്ചും, അവരെ
പ്രീതിപ്പെടുത്തിയും പരസ്പരം മത്സരിക്കുന്ന കൂട്ടങ്ങളായി നിലനിര്‍ത്തുകയാണ്.
ചരിത്രത്തിലെ ‘തെറ്റുകള്‍’ തിരുത്തുന്നതിന് ഇറങ്ങിതിരിച്ചിട്ടുള്ളവര്ക്ക്
ഒത്താശ ചെയ്തുകൊടുക്കുന്ന ഭരണകൂടങ്ങൾ വര്‍ഗീയ വിഭാഗീയതകളെ പ്രോത്സാഹിപ്പിക്കുകയാണ്
ചെയ്യുന്നത്. ചിലതുമാത്രം തിരഞ്ഞെടുത്ത് തിരുത്തെണ്ടതല്ലല്ലോ ഈ പറയുന്ന ചരിത്രത്തിലെ
‘തെറ്റുകള്‍’. തകര്‍ക്കപ്പെട്ട എണ്ണമറ്റ ഗോത്രവര്‍ഗ ആരാധനാലയങ്ങളും, ബുദ്ധജൈന വിഹാരങ്ങളും
ഒക്കെ അതിന്റെ അവകാശികള്‍ക്ക് തിരികെ കൊടുക്കാൻ
ഇറങ്ങിപുറപ്പെട്ടാൽ ചരിത്രത്തിന്റെ വഴികളിൽ ഏറെദൂരം നാം
പിന്നോക്കം നടക്കേണ്ടിവരും. സാംസ്കാരികമായും, ശാസ്ത്രസാങ്കേതികപരമായുമൊക്കെ വളരെയേറെ
ഔന്നത്യം നേടിയിട്ടുള്ള ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മാനവസമൂഹമെന്നു അഭിമാനിക്കുന്ന
നാം നമ്മളെക്കാൾ ബുദ്ധിപരമായും സാംസ്കാരികമായും ഒക്കെ എത്രയോ നൂറ്റാണ്ടുകള്‍ക്കും
സഹസ്രാബ്ദങ്ങള്‍ക്കും പിറകിൽ നില്ക്കുന്ന ഒരു സമൂഹം ചെയ്ത തെറ്റുകളെ ഇന്നിൽനിന്നുകൊണ്ട്
വിലയിരുത്താനും തിരുത്താനുമൊക്കെ ശ്രമിക്കുന്നതിൽപരം വിഡ്ഢിത്ത൦ മറ്റൊന്നുണ്ടാവില്ല.
നാടുവാഴിത്തത്തിലെക്കും, അടിമത്തത്തിലെക്കും, കിരാതത്തത്തിലെക്കും ഒക്കെ
തിരിച്ചുപോവുക എന്ന സ്വയം അപമാനകരമായ ചിന്തതന്നെ നമ്മുടെ ബുദ്ധിക്കു നേരെയുള്ള
കൊഞ്ഞനംകുത്തലാണ്. ഹിന്ദു ക്ഷേത്രങ്ങൾ തകര്‍ത്ത ഒരു ടിപ്പുസുൽത്താനെക്കുറിച്ചോ ഔറ൦ഗസീബിനെക്കുറിച്ചോ വാതോരാതെ
പറയുന്നവർ, പ്രാദേശിക പ്രഭുക്കന്മാരെ അമര്‍ച്ചചെയ്യുന്നതിനായി ഹിന്ദുക്ഷേത്രങ്ങൾ
കൊള്ളയടിക്കുകയും വിഗ്രഹങ്ങള്‍ തകര്‍ക്കുകയും ചെയ്ത ഹർഷജനെന്ന ഹിന്ദുരാജാവിനെക്കുറിച്ച്
മിണ്ടാറില്ല. ക്ഷേത്രനശീകരണം എന്നും നാടുവാഴിത്തത്തിന്റെ ഭാഗമായിരുന്നു എന്ന
ചരിത്രയാഥാര്‍ത്ഥ്യം ഓര്‍ക്കാറുമില്ല. അധികാരം നിലനിര്‍ത്തുന്നതിനും ക്ഷേത്രങ്ങളിൽ ശേഖരിച്ചിരുന്ന
കണക്കില്ലാത്ത സമ്പത്ത് കൊള്ളയടിക്കുന്നതിനുമായിരുന്നു ക്ഷേത്രങ്ങൾ തകര്‍ക്കപ്പെട്ടിരുന്നത്
എന്ന പരമാര്‍ത്ഥം പലപ്പോഴും മറച്ചുവെക്കപ്പെടുന്നു. ഇസ്ലാ൦മതം ഇന്ത്യയില്‍
പ്രചരിക്കുന്നതിനും എത്രയോമുന്പുതന്നെ നാടുവാഴികൾ പരസ്പരം ആക്രമിക്കുകയും, യുദ്ധം ചെയ്യുകയും,
കീഴടക്കിയ പ്രദേശങ്ങളിലെ ക്ഷേത്രങ്ങൾ തകര്‍ക്കുകയും, കൊള്ളയടിക്കുകയും ഒക്കെ ചെയ്തിരുന്നു.
നാടുവാഴിത്ത വ്യവസ്ഥയില്‍ ക്ഷേത്രങ്ങൾ സമ്പത്തും അധികാരവും കേന്ദ്രീകരിക്കുന്ന
പ്രധാന സാമൂഹ്യ കേന്ദ്രങ്ങളായിരുന്നു എന്നതാണ് ഇതിന് കാരണം. അതായത്, മതപരമായ താൽപര്യങ്ങൾക്കുപരിയായി സാമ്പത്തികവും,രാഷ്ട്രീയവും,പ്രാദേശികവുമൊക്കെയായ
താൽപര്യങ്ങളാണ് നാടുവാഴിത്തകാലത്തെ മതപീഡനങ്ങളിലും, ക്ഷേത്രനശീകരണങ്ങളിലും
ഒക്കെ സ്വാധീനം ചെലുത്തിയിരുന്നതും കാരണമായിരുന്നതും എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ
നാടുവാഴിത്ത കാലഘട്ടങ്ങളിലെ ചരിത്രസംഭവങ്ങളെ ഇന്നത്തെ ആധുനികതയില്‍ തിരുത്താന്‍ ശ്രമിക്കുന്നത്
തീര്‍ത്തും അസംബന്ധമാണ്. എന്നാല്‍ ഈ ചരിത്ര യാഥാര്ത്യങ്ങളെ അവഗണിച്ചുകൊണ്ട് ഹിന്ദു
നവോത്ഥാനമെന്ന പേരിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ക്ക് പിന്നില്‍ കുൽസിതമായ ഒരു രാഷ്ട്രീയ
അജണ്ടയാണ് ഉള്ളത്. ഈ അജണ്ടയെ നിരന്തരമായി തുറന്നുകാട്ടുകയും, വര്‍ഗീയതയുടെ വിഷം
പരത്തുന്ന പ്രതിലോമ ശക്തികളെ ആശയപരമായും, സാംസ്കാരികമായും, രാഷ്ട്രീയമായും എതിര്‍ത്തു
തോല്‍പ്പിക്കുകയും ചെയ്യുക എന്നത് മതേതര പുരോഗമന പ്രസ്ഥാനങ്ങളുടെ ബാധ്യതയാണ്. മതനിരപേക്ഷതക്ക്
വേണ്ടിയുള്ള ഏതൊരു ശ്രമവും അര്‍ത്ഥവത്താകുന്നത് സഹകരണാത്മകവും, സ്നേഹപൂര്‍ണവും,
ശാസ്ത്രീയവുമായ ഒരു സാമൂഹ്യജീവിതഘടനയുടെ സ്രൃഷ്ടിയിലൂടെയാണ്. ഇത്തരമൊരു അജണ്ട പുരോഗമന
രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കര്‍മപരിപാടികളുടെ അവിഭാജ്യ ഭാഗമാണ്. ഇന്ന് ഈ രംഗത്ത്
വരുന്ന ചെറിയൊരു അമാന്തവും അലംഭാവവും പോലും പിന്നീട് നമുക്ക് പശ്ചാത്താപത്തിനു
പോലും അവസരമില്ലാതിരിക്കുന്ന ഒരു നാളെയിലെക്കാണ് നമ്മെ നയിക്കുക.
ഒരു പക്ഷെ, നമുക്കായി ഒരു നാളെ പോലും ഉണ്ടായെന്നും വരില്ല
No comments:
Post a Comment