Wednesday, September 4, 2019

"കണ്‍ഡ്രോൾ ആള്‍ട് ഡിലീറ്റ്" (കഥ) - സുരേഷ് കോടൂർ

"കണ്‍ഡ്രോൾ ആള്‍ട് ഡിലീറ്റ്" (കഥ)

- സുരേഷ് കോടൂർ


‘ഗുഡ് മോണിംഗ് ആന്‍റ് വെല്‍ക്കം മിസ്റ്റർ ജോൺ കെവിൻ’
മുന്നിലിരുന്ന കമ്പ്യൂട്ടർ സ്ക്രീനിൽ അക്ഷരങ്ങൾ നീല നിറത്തിൽ തെളിഞ്ഞുവന്നു. ഇളകുന്ന കസേരയില്‍ ചരിഞ്ഞിരുന്ന് ഡെസ്കിന്‍റെ ഡ്രോയറില്‍ നിന്നും ഹെഡ്ഫോണെടുത്ത് തലയിൽ അണിയുന്നതിന് മുന്‍പുതന്നെ ഫോൺ റിസീവർ ശബ്ദിച്ചു.
‘ഗുഡ് മോണിംഗ് സര്‍, ഐ ആം ജോണ്‍ കെവിൻ. മേ ഐ നോ യുവർ കസ്റ്റമർ ഐഡി സർ?’
ഫോണിന്‍റെ അങ്ങേത്തലക്കൽ ടെക്സാസിൽ നിന്നോ, ന്യൂയോര്‍ക്കിൽ നിന്നോ അതുമല്ലെങ്കില്‍ ലാസ് വെഗാസിന്‍റെ ആലസ്യത്തിലമര്‍ന്ന ഉറക്കച്ചടവുകളില്‍നിന്നോ അക്കങ്ങൾ മുറിഞ്ഞെത്തുമ്പോൾ ജോൺ കെവിന്‍ അഥവാ ദാമോദരൻ കേശവൻ എന്ന ദാമുവിന്‍റെ അന്നത്തെ ദിവസം തുടങ്ങുകയായി. ദാമുവിന്‍റെ ദിവസം അവസാനിക്കുന്നതും ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെയാണ്. ഇതിനിടയിലുള്ള പന്ത്രണ്ട് മണിക്കൂറുകള്‍ ദാമുവിനുള്ളതല്ല. അത് ജോണ്‍ കെവിന് അവകാശപ്പെട്ടതാകുന്നു. ഇതുവരെ ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരു പക്ഷെ ഒരിക്കലും കാണാന്‍ ഇടയില്ലാത്ത ആരുടെയൊക്കെയോ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരനിര്‍ദേശങ്ങൾ അമേരിക്കൻ ചുവയോടെ മൈക്രോഫോണിലേക്ക് പകര്‍ത്തേണ്ട തിരക്കുകളിലേക്കാണ് ജോൺ തന്‍റെ വെളുത്ത ഓവര്‍കോട്ടിട്ട് അവതരിക്കുന്നത്. ആ നിമിഷത്തിൽ ദാമുവെന്ന ഇത്തിരിപ്പോന്നവന്‍റെ അതിലും ഇത്തിരിയായ പ്രശ്നങ്ങൾ വരിക്കുപിന്നിലായി ക്ഷമയോടെ കാത്തിരിപ്പാരംഭിക്കുന്നു. എപ്പോഴും എന്തിനും പരിഹാരങ്ങള്‍ നിര്‍ദേശിക്കേണ്ട ജോണിനും, പ്രശ്നങ്ങള്‍ മാത്രം സ്വന്തമായുള്ള ദാമുവിനും ഇടയില്‍ ഫോൺറിസീവറിന്‍റെ മുഴക്കങ്ങൾ എപ്പോഴും അതിര് കാക്കുന്നു. ഈ ലോകത്ത് ശരിയായി പ്രവര്‍ത്തിക്കുന്നതായി ഒന്നും തന്നെയില്ലെന്ന് ദാമുവിന് ഈയിടെയായി തോന്നാറുണ്ട്. അല്ലെങ്കില്‍ എല്ലാം ശരിയായി പ്രവര്‍ത്തിക്കുന്നു എന്ന് ഒന്ന് വെറുതെ വിളിച്ച് സന്തോഷം പങ്കുവെക്കാന്‍ ആര്‍ക്കെങ്കിലും തന്നെ ഒന്ന് വിളിച്ചുകൂടെ എന്നാണ് ദാമു സ്വയം ചോദിക്കാറുള്ളത്.
തൊട്ടടുത്ത സീറ്റിലുണ്ടായിരുന്ന ജൂഡി അഥവാ ജാന്‍വി എന്ന അയാളുടെ ജാനു പോയതില്‍പ്പിന്നെയാണ് ദിവസങ്ങൾ ദാമുവിന് ഇത്രയും വിരസമായി തുടങ്ങുന്നതും ചിലപ്പോഴെങ്കിലുമൊക്കെ കസ്റ്റമേഴ്സിനോട് കയര്‍ക്കാനിടയാക്കുന്നതും എന്നത് സത്യമാണ്. അതിനുമുന്‍പ്‌ ഒരിക്കലും ദാമു കസ്റ്റമേഴ്സിനോട് കയര്‍ത്തു സംസാരിച്ചിട്ടുണ്ട് എന്ന് മൂന്ന് നിലകളുള്ള ആ കാള്‍സെന്‍റെറിലെ ഒരാളെങ്കിലും സാക്ഷ്യം പറയുമെന്ന് തോന്നുന്നില്ല. എന്നാൽ ഈയിടെയായി ദാമു അല്പം അണ്‍പ്രൊഫെഷണൽ ആയി കസ്റ്റമേഴ്സിനോട് പെരുമാറുന്നുണ്ടെന്ന പരാതി ഷിഫ്റ്റ്‌ മാനേജരുടെ പക്കല്‍ എത്താൻ തുടങ്ങിയിരിക്കുന്നു.
തലയുടെ ഇരുവശങ്ങളിലുമായി ഉറപ്പിച്ചുവെച്ച റിസീവറുകള്‍ക്കിടയിലൂടെ ആഴ്ന്നിറങ്ങുന്ന ശകാരവാക്കുകളുടെ തീക്കുത്തുകള്‍ക്കിടയിൽ കുളിരിന്‍റെ മുന്തിരിച്ചാറുപോലെ, തെളിഞ്ഞ ഗ്ലാസ്സില്‍ ചീയേഴ്സ് പറയാൻ വെമ്പി നില്‍ക്കുന്ന റെവേര വൈന്‍പോലെ അപ്പുറത്തെ ഡെസ്കിൽ എന്നും അവളുണ്ടാവുമായിരുന്നു. ജൂഡിയെന്ന, ദാമു ജാനുവെന്നു സ്വന്തം സ്വകാര്യതയിൽ വിളിച്ചുവന്ന, എറണാകുളത്തുകാരി ജാന്‍വി. തെനോഴുകുന്ന കൊഞ്ചലുകളിലൂടെ ഫോണിലവൾ കസ്റ്റമേഴ്സുമായി ഫ്ലര്‍ട്ട് ചെയ്യുന്നത് അയാൾ കൌതുകത്തോടെ കേട്ടിരിക്കാറുണ്ട്. ചുണ്ടത്ത് വിരിഞ്ഞുപതയുന്ന പുഞ്ചിരിയും, ശബ്ദത്തിലെ വശ്യതയാര്‍ന്ന ചടുലതയുമൊക്കെ കോൾ ഡിസ്കണക്റ്റ് ചെയ്യുന്ന ആ നിമിഷത്തില്‍ അവളില്‍നിന്നും അപ്രത്യക്ഷമാവും. പിന്നെ ദേഷ്യവും പരിഹാസവുമൊക്കെയായി കാലുഷ്യത്തിന്‍റെ ശാപവചനങ്ങൾ അരുതാത്ത വാക്കുകളായി പുറത്തേക്ക് ചീറ്റും.
‘ഇഡിയറ്റ്; അവന്‍റെ ഒരു ശൄഗാര൦’
ഹെഡ്സെറ്റൂരി ശബ്ദത്തോടെ മേശപ്പുറത്തിടുമ്പോൾ റിസീവർ വീണ്ടും ശബ്ദിക്കും. പതയുന്ന പുഞ്ചിരിയും ശബ്ദത്തിന്‍റെ വശ്യതയുമൊക്കെ നിമിഷനേരം കൊണ്ടാണ് പിന്നെ അവളിലേക്ക്‌ പടര്‍ന്നുകയറുക. അങ്ങേത്തലക്കല്‍ പ്രശ്നങ്ങളുടെ വാരിക്കുന്തവുമായി വന്നവന്‍ നിമിഷനേരതതിൽ സ്വയം നിരായുധനാകുന്നതും ശൄഗാരത്തിന്‍റെ മൌസ്ക്ലിക്കുകളിലൂടെ അവരെ ക്രാഷാക്കുന്നതുമൊക്കെ പിന്നീടവൾ കഫ്റ്റീരിയയിൽ വെച്ച് എല്ലാവരോടുമായി ഉറക്കെ പറഞ്ഞ് പൊട്ടിച്ചിരിക്കുമ്പോൾ ആ മണിക്കിലുക്കത്തിൽ അയാളും പലപ്പോഴും അറിയാതെ നൃത്തം ചവിട്ടിയിട്ടുണ്ട്.
ബെസ്റ്റ് എംപ്ലോയീ അവാര്‍ഡ് വാങ്ങി അവൾ ന്യൂയോര്‍ക്കിലേക്ക് പറന്നത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. ആറുമാസത്തെ സ്പെഷ്യല്‍ അസൈന്‍മെൻറ്റിൽ ന്യൂയോര്‍ക്ക് ഓഫീസിലേക്ക് ട്രാന്‍സ്ഫർ ആകുന്നുവെന്ന് അവള്‍ അനൌണ്‍സ് ചെയ്യുമ്പോൾ ആ കണ്ണുകളിൽ പൂത്തിരിയായി പടര്‍ന്നിറങ്ങിയ തിളക്കം ദാമുവിന്‍റെ നെഞ്ചിനുള്ളിൽ പക്ഷെ എരിയുന്ന കനല്‍പ്പൊട്ടുകളായി കരിഞ്ഞിറങ്ങുകയാണുണ്ടായത്.
‘ദാമു, വൈ ഡോണ്ട് യു ആള്‍സോ ഗെറ്റ് എ ട്രാന്‍സ്ഫർ ടു ന്യൂയോര്‍ക്ക്?’ ഫെയര്‍വെൽ പാർടിക്കിടെയുണ്ടായ അവളുടെ ക്ഷണം ഗൌരവമായെടുത്ത് ഒരു ശ്രമം നടത്തിനോക്കുകയും ചെയ്തു അയാള്‍.
‘മിസ്റ്റര്‍.ജോണ്‍, യു നീഡ്‌ ടു ബിക്കം എ ലിറ്റിൽ മോർ സമാര്‍ട് ടു വര്‍ക്ക് ഇന്‍ ഔവർ ന്യൂയോര്‍ക്ക് ഓഫീസ്. ട്രൈ ടു ഇ൦പ്രൂവ് യുവര്‍ ആക്സെൻറ്റ് ഫസ്റ്റ്. ആന്‍റ് മേ ബി യുവർ പെര്‍സണാലിറ്റി ആസ് വെൽ’
മാനേജരുടെ വാക്കുകളിൽ പല്ലശ്ശനക്കാരനോടുള്ള പുഛമായിരുന്നോ നിറഞ്ഞുനിന്നതെന്ന സംശയം ഒരു പക്ഷെ ദാമോദരന്‍റെ വെറും തോന്നൽ മാത്രമായിരുന്നിരിക്കാനും വഴിയുണ്ട്. പല്ലശ്ശന ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നിന്ന് പത്താംതരം ക്ലാസോടെ പാസായി, പിന്നെ ഒരെഞ്ചിനീയറി൦ഗ് ഡിഗ്രിയും കൈമുതലായുള്ള ദാമോദരന് പക്ഷെ ഇ൦ഗ്ലീഷ് എന്നും കൈയെത്താത്ത ദൂരത്ത്‌ അറച്ചുനിന്നിട്ടേയുള്ളൂ. മലയാളത്തില്‍ കവിതകൾ കുറിച്ച് ആര്‍ട്സ് ക്ലബ് സെക്രെട്ടറിയായി നടന്നിട്ടുള്ള അയാള്‍ക്ക്‌ ഇപ്പോൾ ഇ൦ഗ്ലീഷോ മലയാളമോ ഒന്നുംതന്നെ സ്വന്തം ഉള്ള് തുറന്നുകാട്ടാൻ പര്യാപ്തമാവുന്നില്ലല്ലോ എന്നും തോന്നാറുണ്ട് ഈയിടെയായി.
‘ഡോണ്ട് ഫോര്‍ഗെറ്റ്‌. യു ആര്‍ ജോൺ കെവിൻ വണ്‍സ് യു എന്‍റെർ ഇൻസൈഡ് ദിസ്‌ ബില്‍ഡിങ്ങ്. വാക് ആന്‍ഡ് ടാക് ലൈക് എ ജോൺ.’
വിചാരത്തിലെ നനവിലേക്ക് തീ കോരിയിട്ട് സീറ്റിനുപിന്നിൽ വാക്കുകൾ പരുഷമായി മുരണ്ടു.
സ്വന്തം അവതാരോദ്ദേശത്തെക്കുറിച്ചുള്ള ഈ മുന്നറിയിപ്പ് അയാള്‍ക്ക്‌ ഇന്നിതാദ്യത്തെയല്ല. അവസാനത്തെതുമാകില്ല. ജോലിക്ക് ചേര്‍ന്ന ആദ്യദിവസം തന്നെ അയാളുടെ സ്വത്വത്തെ മാനേജർ ചീന്തിപ്പുറത്തെറിഞ്ഞത് ഈ മുന്നറിയിപ്പിലൂടെയായിരുന്നു. ഈർക്കിലുകൊണ്ടുള്ള കുത്തേറ്റ തേരട്ടപോലെ ചുരുണ്ട് സ്വയം ചുരുങ്ങി കുനിഞ്ഞുപോയ തല പിന്നെപ്പോഴോ പതുക്കെ ഒന്നുയർത്തിയപ്പോൾ ഉറക്കെച്ചിരിക്കുന്ന അവളുടെ മുഖമായിരുന്നു മുന്നിൽ. ജാൻവിയുമായുള്ള പരിചയത്തിന്‍റെ തുടക്കം അങ്ങനെ ചെറുതാവലിന്‍റെ വിളറിയ ചതുപ്പുനിലങ്ങളില്‍നിന്നുമായിരുന്നു. ‘ബി സമാര്‍ട്ട് മേൻ’ എന്ന് കൂസലില്ലാതെ അയാളുടെ പുറത്ത് തട്ടി അവള്‍ തിരിഞ്ഞുനോക്കാതെ നടന്ന അന്ന്, ആ നിമിഷത്തിൽ, അയാൾ അവളെ പലതവണ ഉള്ളിൽ ജീവനോടെ എരിച്ചുതീർത്തിട്ടുണ്ട്.
‘യു ഹാവ് ഗോട്ട് എ ടെറിബിൾ ആക്സെൻറ്റ് മിസ്റ്റർ ദാമു’ എന്ന് ഉറക്കെ പരിഹസിച്ചു കൊണ്ടവള്‍ പിന്നീടൊരിക്കൽ എല്ലാവരും കേള്‍ക്കെ അയാളെ ഒന്നുമല്ലാതാക്കി. കഫ്ടീരിയയില്‍ മുഴങ്ങിയ കൂട്ടച്ചിരിക്കിടയിൽ മുറിയില്‍ നിറഞ്ഞുനിന്ന സിഗരറ്റ്പുകയുടെ നീലിമയിൽ അന്നയാൾ അവര്‍ക്കിടയിൽ പിറന്നപടി നില്‍ക്കുകയായിരുന്നു.
പിന്നെ എപ്പോഴോ തനിച്ചുകിട്ടിയ നിമിഷത്തിൽ അവളെ ഒന്ന് ബോധവല്‍ക്കരിക്കാൻ ഒരു ശ്രമം നടത്തിയത് വീണ്ടും പാളിപ്പോവുകയാണുണ്ടായത്.

‘ജൂഡി, ലിസന്‍. ഈ അമേരിക്കന്‍ ആക്സെൻറ്റ് പറയുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. പിന്നെ നമുക്ക് നമ്മുടെ രീതി എന്നതാ എന്‍റെ അഭിപ്രായം.’
അന്നതുവരെ കണ്ടിട്ടില്ലാത്ത ഒരു വിചിത്ര ജീവിയെ കണ്ടതുപോലെ അവള്‍ അയാളെ അപ്പോൾ തുറിച്ചുനോക്കുകയാണ് ചെയ്തത്. പിന്നെ ഏറെനേരം അവള്‍ കുലുങ്ങികുലുങ്ങിച്ചിരിച്ചു. ഇവനെന്തൊരു മണ്ടന്‍ എന്ന മട്ട് കൃത്യമായും അവളുടെ മുഖം ഉറക്കെ വിളിച്ചു പറഞ്ഞു.
‘യു ആര്‍ വെരി സില്ലി മിസ്റ്റർ ദാമു. ഇന്‍ വിച് വേള്‍ഡ് ആർ യു ലിവിംഗ്?’ പിന്നെ പകുതി ഉപദേശരൂപത്തിലും കൂടിയാണ് അവൾ ബാക്കി പറഞ്ഞത്.
‘നമ്മള്‍ ഇന്നലെവരെ പറഞ്ഞുപഠിച്ചത് ഇന്നലത്തെ രീതികളാണ്. നൌ ഇറ്റ്‌ ഈസ് ടൈം ടു ബാര്‍ക്ക്‌ ഇൻ ടുഡേയ്സ് മാസ്റ്റേഴ്സ് വോയ്സ്. മനസ്സിലാവുന്നുണ്ടോ മിസ്റ്റര്‍ ദാമോദരൻ’?
ചുണ്ടുകള്‍ പ്രത്യേക രീതിയിൽ വക്രിച്ചുകൊണ്ട് ഒരു പരിഹാസച്ചിരിയുടെ അകമ്പടിയോടെയാണവൾ അവസാനത്തെ ദാമോദരന്‍ എന്നാ വാക്കുച്ചരിച്ചത്. അതയാളുടെ മർമത്തിലുള്ള കുത്താണെന്ന് അവൾ തിരിച്ചറിഞ്ഞുവോ ആവോ.
ദാമോദരനെന്ന പേരിനോട് അയാള്‍ക്ക്‌ ഒരിക്കലും മതിപ്പുണ്ടായിരുന്നില്ല. പണ്ടേ വേറുപ്പായിരുന്നുതാനും. രോഷ്നി ടീച്ചര്‍ ക്ലാസില്‍ മുകേഷ്, രാജേഷ്, രമേഷ്, സുരേഷ് എന്നൊക്കെ സ്റ്റൈലായി പേരുകള്‍ വിളിക്കുന്നതിനിടയിൽ ഒരു ദാമോദരൻ എപ്പോഴും ക്ലാസിൽ ചിരിയുണര്‍ത്തിയിരുന്നു.
അച്ചനുണ്ടാക്കിയ കേശവനെന്ന സ്വന്തം വാലെങ്കിലും പറിച്ചുകളയേണ്ടതുണ്ടെന്ന തിരിച്ചറിവ് കലശലായ ഏതോ ഒരു സന്ധിയിലാണ് ജാന്‍വിയോടുള്ള കാലുഷ്യം ആരാധനയായി മാറുന്നത്. ജോണ്‍ കെവിന് ദാമോദരൻ കേശവനേക്കാളും ഗമയും ആഭിജാത്യവും ഉണ്ടെന്ന ഒരു സമ്മതപ്രഖ്യാപനം കൂടിയായിരുന്നു അത്. ജോണിലേക്കുള്ള പരിണാമം പൂര്‍ത്തിയായോ എന്നതിന്‍റെ സാക്ഷ്യപത്രം ജൂഡിയെ സ്വന്തമാക്കാന്‍ കഴിയുന്നതിലൂടെയാണെന്ന തിരിച്ചറിവും അതോടൊപ്പം ദാമുവിനുള്ളിലേക്ക് കയറിവരികയായിരുന്നു.
ജൂഡിയുടെ കൂസലില്ലായ്മയോ, തന്‍റെടിത്തമോ ഒക്കെത്തന്നെയാവണ൦ ദാമുവിന്‍റെ സ്ക്രീനിൽ ജൂഡിയെ ഒരു താരമാക്കിയിട്ടുണ്ടാവുക. ഇറക്കിവെട്ടിയ ജീന്‍സും ഇറക്കമില്ലാത്ത ടീഷര്‍ട്ടും, ഇടക്കുള്ള കോഫീബ്രേക്കുകളില്‍ ആ ചുവന്ന ചുണ്ടുകൾക്കിടയിലെരിയുന്ന തീക്കനലിന്‍റെ ഓറഞ്ച് ശോഭയുമൊക്കെ അവളെ കൂടുതൽ സ്മാർടാക്കുന്നുണ്ടെന്ന് ദാമുവിന് തീർച്ചയായിത്തുടങ്ങിയിരുന്നു. പല്ലശ്ശനയിലെ കുട്ടികളൊന്നും ലോകം കണ്ടിട്ടുള്ളവരല്ലെന്ന് അയാള്‍ക്ക്‌ ബോദ്ധ്യമായിത്തുടങ്ങിയതും ആയിടക്കാണ്‌.
ഓഫീസിന് പുറത്ത് ജോണിലേക്കുള്ള പരിണാമം ദാമുവിന് എളുപ്പമായിരുന്നു എന്ന് ധരിക്കരുത്. ഒരു സൃഷ്ടിയുടെ വേദനതന്നെ ആയിരുന്നു അത്. മറ്റൊരു ജീവന് ജന്മം കൊടുക്കുന്നതിന്‍റെ വേദന തീരെ ചെറുതാവാൻ വയ്യല്ലോ. ജാസ് മ്യൂസിക്‌ സി.ഡികള്‍ ജോണിന്‍റെ അലമാരയില്‍ സ്ഥാനം പിടിച്ചതും, അമേരിക്കന്‍ ചോപ്സി ലഞ്ച് മെനുവിൽ ഇടംതേടിയതും, രാത്രിഭക്ഷണം ഉദയാ ലഞ്ച്ഹോമില്‍നിന്ന് ബര്‍ഗര്‍കിംഗിലേക്ക് മാറിയതും, തേച്ചുമിനുക്കിയ പാന്‍റും മുറിക്കയ്യൻ ഷര്‍ട്ടിനും പകരമായി നരഞ്ഞുണങ്ങിയ ജീന്‍സും ‘ഡെയര്‍ ഇഫ്‌ യു കാൻ’ എന്ന് നീലനിറത്തില്‍ വലുതായി പ്രിന്‍റ് ചെയ്ത ടീഷര്‍ട്ടും വാര്‍ഡ്‌റോബിൽ തൂങ്ങിക്കിടന്നതും ഒക്കെ ഈ പരിണാമപ്രക്രിയയുടെ ഭാഗം തന്നെ. ജൂഡിയുടെ നോട്ടങ്ങള്‍ക്ക്‌ ‘യു പുവര്‍ കണ്ട്രി കിഡ്’ എന്നതിനപ്പുറം ഒരു പരിഗണനയുടെ ലാഞ്ചനയൊക്കെ വന്നു തുടങ്ങിയത് ഈ ഘട്ടത്തിലെപ്പോഴോ ആയിരുന്നു. കിങ്ങ്ഫിഷറിന്‍റെ കത്തുന്ന കയ്പ് പതുക്കെ പതുക്കെ ഉന്മാദത്തിന്‍റെ മധുരമാക്കാൻ പറ്റുന്ന തലത്തിലേക്ക് ഉയരാനെടുത്ത രണ്ടുമാസക്കാലത്തിനും ശേഷമാണ് ഒരു വൈകുന്നേരം അവളെ അയാള്‍ക്ക്‌ മാത്രമായി ലഭിച്ചത്. പിന്നെ അയാളുടെ എല്ലാ വൈകുന്നേരങ്ങളും അവള്‍ക്കു വേണ്ടിയുള്ളതാകാൻ ഏറെ സമയമെടുത്തില്ല. അങ്ങനെ ഇത്തരം വൈകുന്നേരങ്ങളില്‍ മേശക്കിരുവശങ്ങളിലിരുന്ന് ചീയേര്‍സ് പറയുന്ന ഇടവേളകളിൽ വീണുകിട്ടുന്ന അവളുടെ വിരല്‍ സ്പര്‍ശങ്ങള്‍ ജോണിലേക്കുള്ള തന്‍റെ പരിണാമം പൂര്‍ത്തിയായി വരുന്നതിന്‍റെ തെളിവായി ആഘോഷിക്കാൻ തയ്യാറെടുക്കുകയായിരുന്നു അയാള്‍. അതിനിടയിലായിരുന്നു ഒരു ഇടിവെട്ടുപോലെ അവളുടെ നുയോര്‍ക്ക് ട്രാന്‍സ്ഫർ വന്നത്.
ജൂഡിയുടെ സീറ്റിൽ പിറ്റേന്നുതന്നെ തുടുത്ത കവിളുകളുള്ള ക്രിസ്റ്റീനയെന്ന കവിത വന്നെങ്കിലും ദാമുവിന്‍റെ മനസ്സുതുടിച്ചത് ജാനുവിന്‍റെ മണികിലുക്കങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അവള്‍ ഉപയോഗിച്ചിരുന്ന ഹെഡ്സെറ്റ് ആരും കാണാതെ സ്വന്തം ഹെഡ്സെറ്റുമായി വെച്ചുമാറുകയും ചെയ്തു അയാൾ. ഇടവേളകളിലോക്കെ അവളുമായി ചാറ്റ് ചെയ്തും, പിന്നെ ദിവസത്തില്‍ അവള്‍ക്ക് രണ്ടും മൂന്നും ഇമെയിലുകൾ അയച്ചും, രാത്രികളില്‍ നേരത്തെ ഉറങ്ങി അവളുടെ കൈപിടിച്ച് നുയോര്‍ക്ക് തെരുവുകളിൽ നഗരംചുറ്റുന്ന സ്വപ്‌നങ്ങൾ തരപ്പെടുത്തിയും അയാളവളെ സജീവമായി കൂടെ നിര്‍ത്തി.
പക്ഷെ ഡിജിറ്റല്‍ ഏജിന്റെ മത്സരനിയമങ്ങൾ ദാമുവിന്‍റെ ചെറിയ ബുദ്ധിയില്‍ ഒതുങ്ങുന്നതല്ലല്ലോ. പതുക്കെ പതുക്കെ ഇമെയിലുകൾക്കിടയിലെ ഇടവേളകൾ കൂടിത്തുടങ്ങി. മെസഞ്ചറില്‍ അവളെപ്പോഴും ‘എവേ’ എന്നടയാളമിട്ട് അയാളുമായി ചാറ്റ് ചെയ്യാതെ ഒഴിഞ്ഞുമാറി. പിന്നെ അയാളയക്കുന്ന ഇമെയിലുകള്‍ മേൽവിലാസക്കാരിയില്ലാതെ തിരിച്ചുവന്നുതുടങ്ങി. ദിവസങ്ങള്‍ അയാള്‍ക്ക്‌ വീണ്ടും വിരസങ്ങളായിത്തുടങ്ങിയത് അവിടെനിന്നാണ്. കസ്റ്റമേഴ്സിനോടുള്ള സ്വരം പരുഷമാവുന്നുണ്ടെന്ന മുന്നറിയിപ്പ് കിട്ടിയതും ആ ആഴ്ചകളിലൊക്കെത്തന്നെയാണ്. മൂന്നാമത്തെ വാണിംഗ് ലെറ്ററുമായാണ് അന്ന് മാനേജർ ദാമുവിനെ തന്‍റെ കാബിനിലേക്ക് വിളിപ്പിച്ചത്.
‘മിസ്റ്റര്‍. ദാമോദരന്‍, ഐ വില്‍ ഹാവ് ടു പുട്ട് യു നൌ ഇന്‍ പെര്‍ഫോര്‍മന്‍സ് ഇംപ്രൂവ്മെന്‍റ് പ്ലാന്‍. നിങ്ങൾക്ക് രണ്ടാഴ്ച സമയമുണ്ട്. സ്വയം നന്നാവാന്‍. അല്ലെങ്കില്‍ എനിക്ക് നിങ്ങളെ പറഞ്ഞയക്കേണ്ടിവരും. ഐ വില്‍ ഹാവ് നൊ ഓപ്ഷൻ അദർ ദാൻ ടെര്‍മിനേറ്റിങ്ങ് യു.’
ഒന്നും പറയാതെ തലകുനിച്ച് ദാമു പുറത്തുവന്നു. താന്‍ ശരിക്കും പണി എടുക്കുന്നില്ലെന്നും ഇങ്ങനെ തുടര്‍ന്നാൽ ഇവിടെ ഇരിക്കാമെന്ന് കരുതേണ്ടെന്നും തന്നെയാണ് യാതൊരു സംശയത്തിനും ഇടനല്‍കാത്തവിധം അയാള്‍ ഒറ്റശ്വാസത്തിൽ ഭീഷണിപ്പെടുത്തിയിരുക്കുന്നത്. ദാമു മുഖത്ത് ഒലിച്ചിറങ്ങിയ വിയര്‍പ്പ് ആരും കാണാതെ തുടച്ചു. പിന്നെ ആരുടേയും മുഖത്ത് നോക്കാതെ സ്വന്തം സീറ്റില്‍ വന്നിരിക്കെ സ്ക്രീനിൽ വലത്തെ മൂലയില്‍ മെയില്‍ബോക്സിന്‍റെ ചതുരത്തിനുള്ളിൽ കിളി ചിലച്ചു.
‘യു ഗോട്ട് ആന്‍ ഇമെയിൽ ഫ്രം ജൂഡി’
വിശ്വാസം വരാതെ കീബോര്‍ഡിന് മുകളിൽ ദാമുവിന്‍റെ വിരലുകൾ വിറച്ചു. ആഴ്ചകള്‍ക്കുശേഷം വന്നെത്തിയ ജൂഡിയുടെ ഇമെയിൽ അയാൾ ആര്‍ത്തിയോടെ തുറന്നു. വെളുത്ത സ്ക്രീനില്‍ കറുത്ത അക്ഷരങ്ങള്‍ തിളങ്ങിനിന്നു.
ഡിയര്‍ ദാമു
എ ന്യൂസ്‌ ഫോർ യു. ഐ മാരീഡ് സ്റ്റീവ് ലാസ്റ്റ് വീക്. യു നോ, ഇറ്റ് ഈസ്‌ ഈസിയർ ദാറ്റ് വേ ടു ഗെറ്റ് എ സിറ്റിസൺഷിപ്‌ ഹിയര്‍.
വിത്ത് ലവ്
ജൂഡി
വരണ്ട കണ്ണുകളുമായി കുറേനേരം ദാമു സ്ക്രീനില്‍ത്തന്നെ തുറിച്ചു നോക്കി ഒരേ ഇരിപ്പിരുന്നു. പിന്നെ സ്ക്രീനിലെ പിക്സലുകൾ പല നിറത്തില്‍ അയാള്‍ക്ക്‌ മുന്നിൽ നൃത്തംവെച്ചുതുടങ്ങി. നിറമാര്‍ന്ന ആ സൂക്ഷ്മാണുക്കളുടെ താണ്ഡവത്തിനിടയിലെപ്പോഴോ അയാളുടെ വിരലുകള്‍ കീബോര്‍ഡിന്‍റെ വലത്തെമൂലയിൽ ഡിലീറ്റ് ബട്ടണിൽ ശക്തിയായി അമര്‍ന്നു. നിമിഷങ്ങള്‍ക്കുള്ളിൽ ജൂഡി കമ്പ്യൂട്ടറിന് മാത്രം അറിയാവുന്ന ഡിജിറ്റല്‍ പൂജ്യങ്ങളായി ദാമുവിന്‍റെ മനസ്സില്‍നിന്ന് അന്തരീക്ഷത്തിലെ ശൂന്യതയിലേക്ക് അലിഞ്ഞില്ലാതായി.
‘ടേക്ക് ഇറ്റ്‌ ഈസി മേന്‍’ പുറത്ത് കൈകൊണ്ട് തട്ടി അപ്പുറത്തെ സീറ്റില്‍നിന്നെഴുന്നേറ്റ് ക്രിസ്റ്റീന ഉറക്കെച്ചിരിച്ച് പുറകിൽ നിന്നപ്പോഴാണ് അയാള്‍ ഉണര്‍ന്നത്. അവളെ നോക്കി അയാള്‍ വെറുതെ ചിരിച്ചു. പിന്നെ അവളുടെ പിന്നാലെ കോഫീറൂമിലേക്ക് നടക്കവേ അന്നാദ്യമായി ക്രിസ്റ്റീനയുടെ ശബ്ദം ഒരു മണികിലുക്കമായി അയാളിലേക്ക് ഒഴുകിയെത്തി.
----------------------------------
- സുരേഷ് കോടൂർ