ലോകം മുഴുവന്‍ കൊറോണയെന്ന
മഹാമാരിക്കെതിരെ പൊരുതുകയാണ്. മഹാദുരന്തത്തെ മനുഷ്യ൯ മുഖാമുഖം കാണുന്ന ഈ വേളയിലും പക്ഷെ ചിലരുടെ ഗൂഢമായ താല്‍പ്പര്യം കൽപ്പിത കഥകളുടെ
കുപ്രചരണങ്ങളിലൂടെ വെറുപ്പിന്റെ വൈറസുകൾ നാടുനീളെ പടർത്തുന്നതിലാണ്. പലതരം നുണക്കഥകളും തെറ്റിദ്ധാരണകളുമാണ് കൊറോണ എന്ന
അസുഖത്തെക്കുറിച്ചും അതിന് കാരണമായ വൈറസ്സിനെക്കുറിച്ചുമൊക്കെ
പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ എല്ലാ കഥകളും വെറും നിർദോഷമായ നേരംപോക്കുകൾ എന്ന നിലക്ക് തള്ളിക്കളയാവുന്നവ അല്ല. പല കുപ്രചാരണങ്ങളും കൃത്യമായ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും സന്ദേശങ്ങളും
വഹിക്കുന്നവയാണ്. അത്തരത്തിലൊരു കുപ്രചരണമാണ് വൈറസ് ചൈനയുടെ സൃഷ്ടി എന്ന തരത്തിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന നുണക്കഥ.
ഈ കഥയിലെ ഗൂഡാലോചനാ സിദ്ധാന്തം ഇങ്ങനെ പോകുന്നു. കൊറോണ വൈറസ് ചൈന അവരുടെ പരീക്ഷണശാലയിൽ നിര്‍മിച്ച് സ്വന്തം രാജ്യത്തും ലോകമൊട്ടുക്കും കരുതിക്കൂട്ടി വിതച്ചതാണ്.
ലോക സാമ്പത്തിക ക്രമത്തിൽ അമേരിക്കയെ കീഴടക്കി ചൈനയെ
ഏറ്റവും വലിയ സാമ്പത്തിക ശക്തി ആക്കാനാണത്രേ ഈ കടുംകൈ. എങ്ങിനെയാണ് ഇത് സാധിക്കുക
എന്നതിനും കഥയില്‍ ഉത്തരമുണ്ട്. ലോകം വൈറസിന്റെ പിടിയിലമരുമ്പോൾ സ്റ്റോക്ക് മാര്‍ക്കറ്റ് തകര്‍ന്നടിയും. അമേരിക്ക൯ കമ്പനികളുടെ സ്റ്റോക്കുകൾ കുത്തനെ താഴും. ഈ
അവസരം മുതലാക്കി ചൈന അമേരിക്കന്‍ കമ്പനികളെ മുഴുവന്‍ വാങ്ങി അമേരിക്കയെ
സാമ്പത്തികമായി പാപ്പരാകും. ഇങ്ങനെ ലോക സാമ്പത്തിക ശക്തിയായി ഉയരാനുള്ള ചൈനയുടെ
നിഗൂഢപദ്ധതിയാണത്രേ കൊറോണ വൈറസ്. കഥ തികച്ചും അബദ്ധജഠിലമാണെങ്കിലും, നിഷ്കളങ്ക മനസ്സുകളെ ആശയക്കുഴപ്പത്തിലാക്കാന്‍ കഴിയുന്ന തരത്തിൽ നിറം പിടിപ്പിച്ച നുണകളും, തീര്‍ത്തും തെറ്റായ വിവരങ്ങളും, മെനഞ്ഞുണ്ടാക്കിയ
കണക്കുകളും, ഊഹാപോഹങ്ങളും, ഭാവനാത്മകമായ കഥകളുമൊക്കെ സമര്‍ത്ഥമായി തുന്നിച്ചേർത്ത് തയ്യാർ ചെയ്തെടുത്തവയാണ് ഇത്തരം
പ്രചാരണങ്ങൾ. അതുകൊണ്ട്തന്നെ ഇവയുടെ സത്യാവസ്ഥ
തുറന്നുകാട്ടി ജനങ്ങളെ ബോധ്യപ്പെടുത്തുക
എന്നത് കൊറോണ വൈറസ്സിനെതിരെയുള്ള യുദ്ധം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
ലോകാരോഗ്യസംഘടന കൊറോണ രോഗത്തെ
‘കൊറോണ വൈറസ് ഡിസീസ്-2019’ അഥവാ ‘കൊവിഡ്-19’ എന്നും ഈ അസുഖത്തിനു
കാരണമായ വൈറസ്സിന് ‘സിവിയർ അക്യുട്ട് റെസ്പിറേറ്ററി സി൯ഡ്രോ൦ കൊറോണ വൈറസ് 2’ അഥവാ ‘SARS-CoV-2’ എന്നും ആണ് നാമകരണം ചെയ്തിരിക്കുന്നത്. നോവല്‍ കൊറോണ വൈറസ് എന്നായിരുന്നു അതിന് ആദ്യം നല്കിയ പേര്. അല്ലാതെ കൊറോണ വൈറസിനെ ചൈനീസ് വൈറസ്, വുഹാ൯ വൈറസ് എന്നൊക്കെ വിശേഷിപ്പിക്കുന്നത്
തെറ്റാണ് എന്ന് ലോകാരോഗ്യസംഘടന തന്നെ പറയുന്നു. ഗൂഢോദ്ധേശ കഥകളിൽ പറയുന്നതുപോലെ കൊറോണ വൈറസ് ജനതക
സാങ്കേതിക വിദ്യ ഉപയോഗിച്ച് പരീക്ഷണശാലയില്‍ കൃത്രിമമായി ഉണ്ടാക്കിയതാണോ? തീര്‍ച്ചയായും
അല്ല എന്നാണ് ശാസ്ത്രം തന്നെ നല്കുന്ന ഉത്തരം. ജനിതക
പരീക്ഷണശാലകളില്‍ മനുഷ്യനിര്‍മിതമായ ഒരു ഉല്‍പ്പന്നമല്ല കൊറോണ വൈറസ് എന്നും
പ്രകൃതിയില്‍ പലവിധ പരിണാമങ്ങളിലൂടെ മൃഗങ്ങളിൽ നിന്നും മനുഷ്യനിലേക്ക് പടര്‍ന്ന വൈറസ്സാണ് ഇതെന്നും ശാസ്ത്രീയ പഠനങ്ങള്‍ സംശയരഹിതമായി
തെളിയിച്ചിരിക്കുന്നു.
എങ്ങിനെയാണ് ശാസ്ത്രജ്ഞ്യര്‍ ഈ
നിഗമനത്തിൽ എത്തിയത്? കൊറോണ വൈറസ്സിന്റെ
ജനിതകഘടന വിശദമായ പഠനത്തിനും സൂക്ഷ്മമായ വിശകലനത്തിനും വിധേയമാക്കിയാണ്
ശാസ്ത്രജ്ഞ്യർ ഈ വൈറസ് പ്രകൃതിയിൽ നിന്ന് നിരവധി മ്യൂട്ടേഷന് വിധേയമായി മൃഗങ്ങളിലൂടെ മനുഷ്യനില്‍ എത്തിയതാണെന്ന് സ്ഥിരീകരിച്ചത്. ഒന്നുകില്‍ മൃഗങ്ങളിൽ തന്നെ SARS-CoV-2 വൈറസ്സായി പരിണമിച്ചതിനു ശേഷം അത് മനുഷ്യനിലേക്ക് പടര്‍ന്നു. അല്ലെങ്കിൽ മനുഷ്യനിൽ എത്തിയതിനുശേഷം പരിണാമത്തിന്റെ
ഒരു ഘട്ടത്തില്‍ അത് SARS-CoV-2 ആയി മാറുകയും രോഗത്തിനു ഹേതുവാകുകയും ചെയ്തു എന്നാണ് ശാസ്ത്രത്തിന്റെ നിഗമനം. ഏതായാലും ഈ കൊറോണ വൈറസ് ജൈവായുധം എന്ന നിലക്ക് ലാബിൽ ഉണ്ടാക്കിയതോ അല്ലെങ്കിൽ ജനിതക പരീക്ഷണങ്ങൾക്കിടയിൽ അബദ്ധത്തിൽ ലാബിൽ നിന്ന് ചോർന്നുപോയതോ അല്ലെന്നു പഠനം ഉറപ്പാക്കുന്നു.
ശാസ്ത്ര ജേര്‍ണൽ ആയ നാച്വർ മെഡിസി൯ (‘Nature
Medicine’, 17-March) പ്രസിദ്ധീകരിച്ച
ഗവേഷണ പഠനത്തിനനുസരിച്ച് പ്രകൃത്യാൽ പരിണമിച്ചുണ്ടായ വൈറസാണ് കൊറോണ രോഗത്തിനു
കാരണമായിരിക്കുന്നത്. വൈറസ്സിന്റെ ജനിതകഘടനയെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയ ഈ പഠനത്തിൽ തെളിഞ്ഞത് നോവൽ കൊറോണ വൈറസ് ഇതുവരെ
അറിയപ്പെട്ടിട്ടുള്ള ഏതെങ്കിലും വൈറസ്സുകളുടെ ഘടനകൾ പരിഷ്കരിച്ചോ പുതുക്കിയോ ഒന്നും ഉണ്ടാക്കിയത് അല്ല എന്നാണ്. അടുത്ത കാലത്ത് ഒരു തരം ഈനാംപേച്ചികളിൽ (പാന്ഗോലി൯) കണ്ടെത്തിയിട്ടുള്ള
വൈറസ്സിന്റെ സ്വഭാവഗുണങ്ങളുമായി വളരെയേറെ സാമ്യമുള്ളതാണ് കോവിഡ്-19 വൈറസ് എന്നും കണ്ടെത്തുകയുണ്ടായി. കാലിഫോര്‍ണിയയിലെ
സ്ക്രിപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പകര്‍ച്ചവ്യാധിരോഗ
ഗവേഷക൯ ക്രിസ്ട൯ ആന്‍ഡേര്‍സനും മറ്റ് ഗവേഷകരും അടങ്ങിയ ഒരു സംഘമാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്. ആന്ഡേര്സ൯ തന്റെ പ്രബന്ധത്തിൽ പറയുന്നത് ഇതാണ്: “ഈ
വൈറസ് മനുഷ്യനിര്‍മിതമല്ല എന്നത് വളരെ വ്യക്തമാണ്. പുതിയ ഒരു വൈറസ്സിനെ
കൃത്രിമമായി ഉണ്ടാക്കാ൯ തുനിയുന്ന ഒരാള്‍ക്ക്
ഇപ്പോൾ നിലവിൽ അറിയപ്പെടുന്ന ഏതെങ്കിലും
വൈറസ്സുകളെ ഉപയോഗപ്പെടുത്തി അവയില്‍ പരിഷ്കാരങ്ങളോ മാറ്റങ്ങളോ വരുത്തി മാത്രമേ അത് ചെയ്യാ൯ കഴിയൂ. എന്നാല്‍ നോവൽ കൊറോണ വൈറസിന് ഇതുവരെ
അറിയപ്പെട്ടിട്ടുള്ള വൈറസ്സുകളിൽ നിന്ന് തികച്ചും
വ്യത്യസ്തമായ സ്വഭാവ സവിശേഷതകൾ ആണ് ഉള്ളത്.
അതുകൊണ്ട് തന്നെ ഈ വൈറസ് പ്രകൃതിയിൽ നിന്നും
പരണമിച്ചുണ്ടായതാണ് എന്ന് ഉറപ്പിക്കാം”. അമേരിക്കയിലെ നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ഹെല്‍ത്ത് ഡയറക്ടർ ഡോ. ഫ്രാന്‍സിസ്
കോളിന്‍സ് ആന്‍ഡേര്‍സന്റെ കണ്ടെത്തലിനെ
പൂര്‍ണമായും പിന്തുണയ്ക്കുന്നു. അദ്ദേഹം പറയുന്നു “ഈ പഠനം യാതൊരു
പഴുതുമില്ലാത്തവിധം തെളിയിക്കുന്നത് കൊറോണ വൈറസ് പ്രകൃതിയിൽ പരിണാമത്തിലൂടെ ഉണ്ടായതാണ് എന്ന് തന്നെയാണ്”.
ഈ നിഗമനങ്ങളിലേക്ക് എത്തുന്നതിന്
ശാസ്ത്രജ്ഞർ ആശ്രയിച്ച ജനിതകവിവരങ്ങളെ
കുറച്ചുകൂടി വിശദമായി പരിശോധിക്കാം. നോവല്‍ കൊറോണ അഥവാ SARS-CoV-2 വൈറസ് ആർ.എന്‍.എ.വൈറസ് ഗണത്തില്‍പ്പെടുന്ന
ഒന്നാണ്. ആർ.എന്‍.എ.വൈറസ്സുകളുടെ പ്രത്യേകത
അത് വളരെവേഗത്തിൽ പെറ്റുപെരുകുന്നു
എന്നതാണ്. 2003ലെ സാര്‍സ് രോഗം പരത്തുന്നതിന് കാരണമായ SARS-CoV വൈറസ് (Severe Accute Respiratory Syndrom Virus),
2012ല്‍ ഉണ്ടായ മെർസ് രോഗം പരത്തിയ MERS-CoV വൈറസ് (Middle East Respiratary Syndrome Virus) തുടങ്ങിയവയൊക്കെ ഒരേ കുടുംബത്തിലേതാണ്. ജലദോഷപ്പനി പോലുള്ള
ചെറിയ രോഗങ്ങൾ മാത്രം വരുത്തുന്ന മറ്റ് ചില
വൈറസ്സുകളും ഈ കുടുംബത്തിലേതായുണ്ട്. ഈ ശ്രേണിയിലെ പുതിയ
വൈറസ് ആണ് നോവല്‍ കൊറോണ വൈറസ് 2019 അഥവാ SARS-CoV-2 എന്നറിയപ്പെടുന്ന ഇപ്പോഴത്തെ കൊറോണ വൈറസ്. എങ്ങിനെയാണ് വൈറസ് മനുഷ്യ
കോശങ്ങളിലേക്ക് പ്രവേശിക്കുന്നത്? ലളിതമായി പറഞ്ഞാല്‍ വൈറസിലെ പുറംതോട് അഥവാ
ആവരണത്തിൽ (envelop) ഉള്ള സ്പൈക് പ്രോട്ടീ൯ തന്മാത്രകൾ അവയുടെ റിസപ്ടർ ബൈ൯ടിംഗ് ഡൊമൈന്‍ അഥവാ RBD എന്നു വിളിക്കുന്ന
സ്വീകരണികളെ അഥവാ റിസപ്റ്ററുകളെ മനുഷ്യ കോശങ്ങളിലെ റിസപ്റ്ററുകളുമായി
ബന്ധിപ്പിച്ചാണ് (binding) വൈറസ് കോശത്തിനുള്ളിലേക്ക് കടക്കുന്നത്. പുറമേ നിന്നുള്ള സിഗ്നലുകളെ കോശത്തിന്റെ
ഉള്ളിലേക്ക് കടത്തിവിടുന്ന ഒരു തരം പ്രോട്ടീനുകളാണ്
മനുഷ്യ കോശങ്ങളിലെ റിസപ്റ്ററുകൾ. ഈ റിസപ്റ്ററുകൾ വഴിയാണ് വൈറസ് അകത്ത് കടക്കുന്നത്. നമ്മുടെ
ശരീരത്തിലെ വിവിധ അവയവങ്ങളിലെ വിവിധതരം കോശങ്ങള്‍ക്ക്
വ്യത്യസ്തമായ റിസപ്റ്ററുകളാണ് ഉള്ളത്. നോവൽ കൊറോണ വൈറസ്സുകൾ മനുഷ്യ കോശത്തിലെ AEC2 (Angiotensin
Converting Enzyme 2) എന്ന് പേരുള്ള റിസപ്റ്ററുകളുമായാണ് ബന്ധം സ്ഥാപിക്കുന്നത്. ഏതുതരം റിസപ്റ്ററുകളുമായാണ് ഒരു വൈറസിന് അതിന്റെ RBDകളെ ബന്ധിപ്പിക്കാ൯ സാധിക്കുക എന്നതും,
അത്തരം റിസപ്റ്ററുകളുമായി എത്രത്തോളം ഗാഡമായി അല്ലെങ്കില്‍ ശക്തമായി
ബന്ധിപ്പിക്കുന്നതിനുള്ള കഴിവ് അഥവാ കാര്യക്ഷമത (efficiency) വൈറസ്സിന്റെ RBDക്ക് ഉണ്ട് എന്നതുമാണ്
ഒരു വൈറസ് മനുഷ്യനെ ബാധിക്കുമോ എന്നും ബാധിക്കുമെങ്കിൽ എത്ര മാരകമായി ബാധിക്കുമെന്നതിനേയും, വേഗത്തിൽ ഒരു ജീവിയിൽ നിന്ന് മറ്റൊരു
ജീവിയിലേക്ക് പകരാനുള്ള കഴിവിനെയും ഒക്കെ നിര്‍ണയിക്കുന്നത്. ഉദാഹരണത്തിന് 2002ല ഉണ്ടായ SARS രോഗത്തിനു കാരണമായ
വൈറസ്സിന്റെ RBDയുടെ മനുഷ്യ കോശവുമായി
ബന്ധിപ്പിക്കാനുള്ള കഴിവ് അഥവാ efficiency ഇപ്പോഴത്തെ പുതിയ നോവൽ കൊറോണ വൈറസ്സിനേക്കാൾ അധികമായിരുന്നു. അതിനു കാരണം SARSവൈറസ്സിന്റെ സ്പൈക്
പ്രോട്ടീ൯ ഘടനയും നോവൽ കൊറോണ വൈറസ്സിന്റെ
സ്പൈക് പ്രോടീ൯ ഘടനയും വ്യത്യസ്തമാണ് എന്നതാണ്. എന്താണ് ഈ പ്രോട്ടീ൯ ഘടന? കോശത്തിന്റെയും, ജീവന്റെ തന്നെയും അടിസ്ഥാന ഘടകമാണ് (basic building block) പ്രോട്ടീന്‍ തന്മാത്രകള്. വൈറസ്സിന്റെയും അടിസ്ഥാന ഘടകം പ്രോട്ടീ൯ തന്നെ. ഈ പ്രോട്ടീന്‍ ഉണ്ടാക്കിയിരിക്കുന്നതാകട്ടെ അമിനോ അമ്ലം (amino acid) എന്നറിയപ്പെടുന്ന സംയുക്തത്തിന്റെ തന്മാത്രകൾ കൊണ്ടും. നിരവധി അമിനോ ആസിഡ് തന്മാത്രകള് കോര്‍ത്തുണ്ടാക്കിയ ഒരു മാല
പോലെയാണ് പ്രോട്ടീനുകള്‍. പ്രോട്ടീനെ ഒരു മുത്തുമാലയായി സങ്കൽപ്പിക്കാമെങ്കിൽ ആ മാലയിലെ വിവിധ
നിറത്തിലും തരത്തിലുമുള്ള മുത്തുകളാണ് അമിനോ ആസിഡ് തന്മാത്രകള്. ഏതു നിറത്തിലുള്ള
മുത്തുകൾ ഏത് സ്ഥാനങ്ങളിലാണ് വെക്കുന്നത് എന്നതിനനുസരിച്ചാണ് അത് ഏതു തരം പ്രോട്ടീന്‍ ആണ്
എന്ന് നിശ്ചയിക്കുന്നത്. വിവിധ നിറത്തിലുള്ള നിശ്ചിത എണ്ണം മുത്തുകള്‍ ഉപയോഗിച്ച്
തന്നെ അനേകം തരത്തിലുള്ള മാലകൾ ഉണ്ടാക്കാമല്ലോ.
അതുപോലെ അമിനോ അമ്ലങ്ങൾ ഏതു രീതിയിലാണ്
അടുക്കി വെച്ചിരിക്കുന്നത് എന്നതാണ് ഒരു പ്രോട്ടീനിന്റെ ഘടനയെ നിശ്ചയിക്കുന്നത്. ഇതിനെ അമിനോ അമ്ലങ്ങളുടെ സ്വീക്വന്‍സ് അഥവാ പ്രോട്ടീ൯ സീക്വന്‍സ് എന്ന് പറയാം. ഈ സീക്വന്‍സ്
ആണ് പ്രോട്ടീന്റെ ഘടനയും സ്വഭാവവും ഒക്കെ നിര്‍ണയിക്കുന്നത്. ഈ അമിനോ ആസിഡ്
സീക്വന്‍സ് ആണ് വൈറസ്സുകളുടെ ജനിതകഘടനയെ താരതമ്യം ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഒരു
പ്രധാന വിവരം. അതായത് SARS വൈറസ്സിന്റെയും നോവല്‍
കൊറോണ വൈറസ്സിന്റെയും അമിനോ ആസിഡ് സീക്വന്‍സിൽ ഉള്ള വ്യത്യാസമാണ് അവയുടെ സ്പൈക് പ്രോട്ടീനുകളുടെ കാര്യക്ഷമതയെ
വ്യത്യസ്തമാക്കുന്നത്. നോവല്‍ കൊറോണ വൈറസ് ലാബിൽ കൃത്രിമമായി ഉണ്ടാക്കിയതായിരുന്നു എങ്കിൽ കൂടുതൽ കാര്യക്ഷമതയുള്ള കൂടുതൽ മാരകഫലം ഉളവാക്കുന്ന അമിനോ ആസിഡ് സ്വീക്കന്‍സ് ഉപയോഗിക്കപ്പെടുമായിരുന്നു
എന്നര്‍ത്ഥം. അല്ലാതെ നേരത്തെയുള്ള വൈറസ്സിനെക്കാൾ കാര്യക്ഷമത കുറഞ്ഞ മറ്റൊരു വൈറസ്സിനെ
ഉണ്ടാക്കില്ലല്ലോ. അപ്പോള്‍ നിലവിലുള്ള വൈറസ്സിന്റെ ജനിതക ഘടനയില്‍ പരിഷ്കാരങ്ങൾ വരുത്താ൯ നടത്തിയ ഒരു ശ്രമവും കൊറോണ
വൈറസ്സിന്റെ ജനിതകഘടനയിൽ കാണുന്നില്ല എന്ന്
വ്യക്തം. മറിച്ച് പ്രകൃതിയിലെ പരിണാമങ്ങളിൽ കൂടി സ്വായത്തമായ
സ്വഭാവഗുണങ്ങളാണ് പുതിയ വൈറസ്സിന്റെ ഘടനയില്‍ ദൃശ്യമാകുന്നത്. കൊറോണ വൈറസ്സിന്റെ
കാര്യത്തില്‍ ഈ സ്വഭാവത്തെ നിർണയിക്കുന്നതാകട്ടെ
നേരത്തെ പറഞ്ഞ സ്പൈക് പ്രോട്ടീനിന്റെ ഘടനയാണ്. ഇങ്ങനെ അമിനോ ആസിഡ് തന്മാത്രകളുടെ
സ്വീക്വന്‍സ് അഥവാ പ്രോട്ടീന്റെ ഘടന, അതിന്റെ മനുഷ്യ കോശങ്ങളിലെ റിസപ്റ്ററുമായി ബന്ധിപ്പിക്കാനുള്ള കഴിവിന്റെ ആധിക്യ൦, സ്വഭാവ൦ എന്നിവയൊക്കെ വിശകലനം ചെയ്താണ്
ഒരു വൈറസ് ഏത് വൈറസ് ആണെന്നും, അതിന് ഇതിനു മുന്‍പ്
നിലവിലിരുന്ന ഏതെങ്കിലും വൈറസ്സുമായി സാമ്യമുണ്ടോ എന്നും, എതെങ്കിലും വൈറസ്സിനെ
ഉപയോഗിച്ച് ലാബിൽ മാറ്റങ്ങൾ വരുത്തി ഉണ്ടാക്കിയതാണോ എന്നും അതല്ല പ്രകൃതിയിൽ പരിണാമത്തിലൂടെ ഉണ്ടായ പുതിയ വൈറസ് ആണോ എന്നും ഒക്കെ നിശ്ചയിക്കുന്നത്.
അത്തരമൊരു പഠനമാണ് കാലിഫോര്‍ണിയയിലെ
ഗവേഷണകേന്ദ്രത്തിൽ നടന്നത്. അങ്ങിനെയാണ്
പുതിയ കൊറോണ വൈറസ്സിന്റെ പ്രോട്ടീനിലെ അമിനോ ആസിഡ് സ്വീക്വ൯സിന് ഈനാംപേച്ചിയിൽ (പാന്ഗോലിന്) കണ്ട കൊറോണ വൈറസിന്റെ സ്വീക്വ൯സുമായി 99%ത്തോളം സാമ്യം കണ്ടെത്തിയത്. മനുഷ്യരെ
ബാധിക്കുന്ന നേരത്തെ നമുക്കറിയുന്ന ഒരു വൈറസ്സുകളുടെയും ഘടനകളുമായി പുതിയ കൊറോണ
വൈറസ്സിനു സാമ്യമില്ലെന്നു൦ ഉറപ്പാക്കിയത്.
ലാബില്‍ ജനിതക മാറ്റത്തിന് വിധേയമാക്കി പുതിയ വൈറസ്സിനെ സൃഷ്ടിക്കണമെങ്കിൽ നിലവിലുള്ള വൈറസ്സിന്റെ ഘടനയില്‍ മാറ്റം വരുത്തിയാണ് അത് ചെയ്യുക. കൊറോണ
വൈറസ്സിന്റെ കാര്യത്തില്‍ അങ്ങനെ മുന്‍പ് നിലവിലുള്ള ഒരു വൈറസ്സിന്റെയും ഘടനയോട് സാമ്യമുള്ളതായോ അതിൽ മാറ്റം വരുത്തിയതായോ
കണ്ടെത്തിയില്ല. നേരെമറിച്ച് ഏറ്റവും അടുത്ത കാലത്ത് മാത്രം ഈനാംപേച്ചികളിൽ കണ്ടെത്തിയ വൈറസ്സുമായി വളരെ അടുത്ത സാമ്യം ഉണ്ടുതാനും. ഈനാംപേച്ചിയിൽ തന്നെ പരിണാമത്തിനു വിധേയമായി ഈ രൂപത്തില്‍ ആയതിനുശേഷം മനുഷ്യരിലെത്തുകയോ
അല്ലെങ്കിൽ നിരുപദ്രവമായ രൂപത്തില്‍
മനുഷ്യനിലെത്തിയശേഷം ജനിതക പരിണാമത്തിലൂടെ ഇപ്പോഴത്തെ രൂപം പ്രാപിച്ചതോ ആവാം എന്ന്
കണക്കാക്കപ്പെടുന്നു.
നോവല്‍ കൊറോണ വൈറസ് അബദ്ധത്തിൽ ലാബിൽ നിന്ന് ഗവേഷണത്തിനിടയില്‍
നഷ്ടപ്പെട്ടുപോയതാണോ എന്ന സാദ്ധ്യതയും ഈ പഠനത്തിന്റെ ഭാഗമായി
അന്വേഷിക്കുകയുണ്ടായി. അങ്ങനെയായിരുന്നെങ്കിൽ ഒന്നാമത് അത്തരം പഠനത്തിന് ഈ നോവൽ കൊറോണ വൈറസ്സുമായി ഏറെ സാമ്യമുള്ള ഒരു വൈറസ്സായിരിക്കണം
ഉപയോഗിച്ചിട്ടുണ്ടാവേണ്ടത്. എന്നാല്‍ അത്തരം ഒരു വൈറസ്സ് ഇതുവരെ ശാസ്ത്രത്തിന്റെ
അറിവിൽ ഉണ്ടായിരുന്നില്ല. ഏറ്റവും സാമ്യമുള്ള വൈറസ്സിനെ ഈനാംപേച്ചികളിൽ ഇപ്പോഴാണ് കണ്ടെത്തിയിട്ടുള്ളത്. മറ്റൊന്ന് പരീക്ഷണശാലകളില്‍ പരീക്ഷണത്തിനായി സെൽ-കള്‍ച്ചർ എന്ന പ്രക്രിയയിലൂടെ വളർത്തിയെടുക്കുന്ന
വൈറസ്സുകള്‍ക്ക് മനുഷ്യന്റെ രോഗപ്രതിരോധ ശക്തിയെ നേരിടാനുള്ള കഴിവുണ്ടാവുകയില്ല.
കാരണം സെൽ-കള്‍ച്ചറിൽ ഉപയോഗിക്കുന്ന കോശങ്ങള്‍ക്ക്
രോഗപ്രതിരോധ ശക്തിയില്ലല്ലോ. അതുകൊണ്ട് കൃത്രിമമായി ദുരുദ്ദേശത്തോടെ ലാബില്‍
ഉണ്ടാക്കിയ വൈറസ് അല്ല എന്ന് മാത്രമല്ല അബദ്ധത്തിൽ ലാബിൽ നിന്ന് ചോര്‍ന്നുപോയ വൈറസ്
പോലുമല്ല എന്നാണ് പഠനത്തിലൂടെ
മനസ്സിലാക്കാ൯ കഴിഞ്ഞത്. അതായത് കോവിഡ്-19 രോഗത്തിന് കാരണമായ നോവൽ കൊറോണ വൈറസ് മനുഷ്യ
നിർമിതമല്ലെന്നും അത് പ്രകൃതിയിൽ നിരവധി
പരിണാമത്തിലൂടെ പിറവിയെടുത്ത ഒന്നാണെന്നും ശാസ്ത്രം അസന്നിഗ്ദമായി
തെളിയിച്ചിട്ടുണ്ട്.
ചൈന കൃത്രിമമായി വൈറസ്
സൃഷ്ടിച്ചെടുക്കാനുള്ള കാരണമായി പറയുന്നതും ഇതുപോലെ തന്നെ ഊഹാപോഹങ്ങളും,
അബദ്ധങ്ങളും നിറഞ്ഞതാണ്. വൈറസ്ബാധയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ സ്റ്റോക്ക് മാർക്കറ്റ് തകർന്നടിയുമെന്നും ആ അവസരം
മുതലെടുത്ത് അമേരിക്കന്‍ കമ്പനികളുടെ സ്റ്റോക്കുകൾ വാരിക്കൂട്ടി അവയുടെ ഉടമസ്ഥാവകാശം ചൈനക്ക്
സ്വന്തമാക്കാമെന്നുമായിരുന്നു ചൈനയുടെ പദ്ധതി എന്നാണ് ഗൂഡാലോചനക്കഥയിലെ ഭാവന. മാത്രമല്ല അമേരിക്കന്‍ കമ്പനികളുടെ 30 ശതമാനത്തോളം ഷെയറുകൾ ചൈന വാങ്ങി
എന്നുപോലും പ്രചരിപ്പിക്കുന്നുമുണ്ട്. ഇതില്‍ തരിമ്പുപോലും വസ്തവമില്ല എന്നതാണ്
സത്യം. ഒന്നാമത് ചൈനീസ് സ്റ്റോക്ക് മാർക്കറ്റിൽ വിദേശ കമ്പനികളുടെ ഷെയറുകള്‍ വാങ്ങുവാന്‍ സാദ്ധ്യമല്ല. കാരണം, ചൈനയില്‍
സ്റ്റോക്ക് മാര്‍ക്കറ്റ് വിദേശകമ്പനികൾക്കായി തുറന്നു
കൊടുത്തത് തന്നെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് 2019 ജൂണിലാണ്. ഇതുവരെ വിദേശ കമ്പനികളൊന്നും പക്ഷെ ചൈനീസ്
സ്റ്റോക്ക് മാര്‍ക്കറ്റിൽ ലിസ്റ്റ് ചെയ്ത്
തുടങ്ങിയിട്ടില്ല. അപ്പോള്‍ സ്വാഭാവികമായും ചൈനയിൽ നിക്ഷേപകര്‍ക്ക് വിദേശ കമ്പനികളുടെ സ്റ്റോക്കുകൾ വാങ്ങാ൯ കഴിയില്ല. അപ്പോള്‍ പിന്നെയുള്ള
സാദ്ധ്യത അമേരിക്കന്‍ സ്റ്റോക്ക് എക്സ്ച്ചേഞ്ചിൽ നിന്ന് അമേരിക്ക൯ കമ്പനികളുടെ ഷെയറുകള്‍
വാങ്ങുക എന്നതാണ്. അമേരിക്കന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് ഇ൯ടെക്സുകൾ പരിശോധിക്കുന്ന ആര്‍ക്കും
എളുപ്പത്തിൽ മനസ്സിലാവുന്ന കാര്യമാണ്
അമേരിക്കന്‍ സ്റ്റോക്ക് മാര്‍ക്കെറ്റ് താഴേക്ക് കൂപ്പു കുത്തിയതാണെന്നും അവിടെ കാര്യമായ യാതൊരു വാങ്ങലുകളും നടന്നിട്ടില്ലെന്നും. മാത്രമല്ല,
അമേരിക്കന്‍ സ്റ്റോക്ക് മാര്‍ക്കറ്റിൽ ചൈനയുടെ 150ഓളം വന്‍കിട കമ്പനികളാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. അമേരിക്കന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് തകരുമ്പോൾ ചൈനീസ് കമ്പനികളുടെ സ്റ്റോക്കുകളും താഴേക്ക്
വീഴുമെന്നും ആ അവസരത്തില്‍ അമേരിക്ക൯ നിക്ഷേപകര്‍ക്ക് വേണമെങ്കില്‍
ചൈനീസ് കമ്പനികളുടെ ഷെയറുകൾ
വാങ്ങിക്കൂട്ടുന്നതിനും യാതൊരു തടസ്സവും ഉണ്ടാവില്ലെന്നും അറിയാന്‍ ഏറെ
ബുദ്ധിയൊന്നും വേണ്ടതില്ലല്ലോ. ചൈനീസ് സ്റ്റോക്ക് മാര്‍ക്കറ്റ് മറ്റ് സ്റ്റോക്ക്
മാര്‍ക്കറ്റുകളെ അപേക്ഷിച്ച് കൂടുതല്‍ അസ്ഥിരത കാണിക്കാതിരുന്നതിന് പ്രധാന കാരണം ചൈനീസ്
സര്‍ക്കാർ പ്രഖ്യാപിച്ച 174 ബില്ല്യണ്‍ ഡോളറിന്റെ
സാമ്പത്തിക പാക്കേജും അതുപോലെ ചൈനീസ് മാര്‍ക്കറ്റിലെ വളരെ ചെറിയ (4 ശതമാനത്തിലും കുറവ്) വിദേശ പങ്കാളിത്തവുമാണ്. യഥാർത്തത്തിൽ അമേരിക്കന്‍ നിക്ഷേപകർ ചൈനീസ് കമ്പനികളിൽ
നിക്ഷേപം നടത്തുന്നതിനെ നിരുൽസാഹപ്പെടുത്തുന്നതിനാണ് കൊറോണ വ്യാപനം ഉണ്ടാവുന്നതിനു
മുന്‍പ് തന്നെ അമേരിക്ക൯ ഭരണകൂടം ശ്രമിച്ച് വന്നിരുന്നത്. ചൈനീസ് കമ്പനികളെ
അമേരിക്ക൯ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നും നീക്കം ചെയ്യുന്നതിനാണ് (de-listing) അവിടുത്തെ സര്‍ക്കാർ ആലോചിച്ചു
വരുന്നത്. ഇങ്ങനെ സ്റ്റോക്ക് മാര്‍ക്കറ്റിലെ
രീതികളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവർ ഭാവനയിൽ മെനഞ്ഞെടുത്ത കഥ മാത്രമാണ്
ചൈനയുടെ നിര്‍മിത വൈറസും അമേരിക്ക൯ കമ്പനികളിലേക്കുള്ള കടന്നുകയറ്റവും. ഈ കഥയ്ക്ക്
കൂടുതല്‍ വിശ്വാസ്യത നല്‍കുന്നതിനുള്ള മറ്റൊരു നുണ പ്രചാരണമാണ് ചൈനയുടെ തലസ്ഥാനമായ
ബീജിങ്ങിൽ കൊറോണ ബാധ ഉണ്ടായില്ല എന്നത്. മറ്റുപല നഗരങ്ങളിലെപ്പോലെ തന്നെ
ബീജിങ്ങിലും കൊറോണ കേസുകളും, ലോക്ക്ഡൌണുകളും ഒക്കെ ഉണ്ടായിരുന്നു എന്നതാണ്
വാസ്തവം. ചൈന കൊറോണക്കെതിരെ വാക്സിന് ഉണ്ടാക്കിയിട്ടുണ്ട് എന്നും ഇത്
തെളിയിക്കുന്നത് അവര്‍ക്ക് ഈ വൈറസ്സിനെപ്പറ്റി നേരത്തെതന്നെ അറിവുണ്ട് എന്നാണെന്നും ഉള്ള
നുണകളും ഈ കഥകളില്‍ മേമ്പൊടിയായി ചേര്‍ക്കുന്നവരുമുണ്ട്. ഇന്നുവരെ ചൈന എന്നല്ല
ലോകത്താരും നോവൽ കൊറോണ വൈറസ്സിനെതിരെയുള്ള വാക്സിനുകള്‍ കണ്ടെത്തിയിട്ടില്ല എന്ന്
ലോകാരോഗ്യ സംഘടന തന്നെ സാക്ഷ്യപ്പെടുത്തുമ്പോഴാണ് തെറ്റിദ്ധാരണയുളവാക്കുന്ന ഇത്തരം
അസത്യ പ്രചാരണം നിര്‍ബാധം നടക്കുന്നത്. ഇത്തരം എല്ലാവിധ നുണപ്രചാരണങ്ങൾക്കെതിരേയും
ജാഗ്രത പാലിക്കേണ്ടതുണ്ട്.
കോവിഡ്-19 രോഗത്തിന് കാരണമായ നോവൽ കൊറോണ വൈറസ് മനുഷ്യ
നിർമിതമല്ലെന്നും അത് പ്രകൃതിയിൽ നിരവധി
പരിണാമത്തിലൂടെ പിറവിയെടുത്ത ഒന്നാണെന്നും ശാസ്ത്രം അസന്നിഗ്ദമായി
തെളിയിച്ചിട്ടുണ്ട്. ഈ വൈറസ്സിനെതിരെയുള്ള പ്രതിരോധമരുന്ന് വികസിപ്പിച്ചെടുക്കുന്നതിനായുള്ള തീവ്ര ശ്രമങ്ങളിലാണ് ഇപ്പോൾ ശാസ്ത്ര ലോകം. ലോകം ഒന്നിച്ചുനിന്ന് ഒരു മഹാമാരിയെ എതിരിടേണ്ട ഈ സന്ദര്‍ഭത്തിൽ തെറ്റിദ്ധാരണ
പരത്തുന്ന അസത്യപ്രചരണങ്ങളിൽ നിന്ന് വിട്ടു നില്ക്കാ൯ എല്ലാവരും തയ്യാറാവുകയാണ് വേണ്ടത്. വൈറസ്സിനെക്കുറിച്ചും, രോഗത്തെക്കുറിച്ചു൦, രോഗം പകരാതിരിക്കുന്നതിന് പാലിക്കേണ്ട മു൯കരുതലുകളെക്കുറിച്ചും ഒക്കെയുള്ള ശാസ്ത്രീയ വിവരങ്ങൾ പരമാവധി ജനങ്ങളിൽ എത്തിക്കുന്നതിനായിരിക്കണം നമ്മുടെ ശ്രമങ്ങൾ
- സുരേഷ് കോടൂര്
Right!
ReplyDelete