Monday, August 10, 2020

പരിസ്ഥിതി പുല്ലാണ്? - സുരേഷ് കോടൂർ

 പരിസ്ഥിതി പുല്ലാണ്?

- സുരേഷ് കോടൂർ


കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുള്ള പരിസ്ഥിതി ആഘാത വിലയിരുത്തൽ നോട്ടിഫിക്കേഷ൯‍ (Environment Impact Assessment Notification – 2020) അഥവാ EIA-2020 നെതിരെ വ്യാപകമായ പ്രതിഷേധം രാജ്യമെങ്ങും ഉയർന്നു വരുകയാണ്. ഒരു പക്ഷെ ഇത് കോവിഡ് മഹാമാരിയുടെ കാലമല്ലായിരുന്നെങ്കിൽ വലിയ പ്രക്ഷോഭം തന്നെ ഈ വിഷയത്തിൽ പോതുസമൂഹത്തിനിടയിൽ‍ നിന്നും ഉയർന്നു വന്നേനെ. ഒരു പക്ഷെ കേന്ദ്ര സർക്കാരും ഇതൊരു നല്ല അവസരമായി മുതലെടുത്ത്‌ തങ്ങളുടെ അജണ്ട നടപ്പിലാക്കാ൯‍ ഒരുങ്ങി ഇറങ്ങിയിരിക്കുകയാവണം. പരിസ്ഥിതി പോലെ സുപ്രധാനമായ ഒരു വിഷയത്തിൽ പൊതുജനാഭിപ്രായ രൂപീകരണത്തിന് ഏറെ പരിമിതികളുള്ള ഒരു സന്ദർഭത്തിൽ തന്നെ ഇത്ര ധൃതിപിടിച്ച് എന്തിനാണ് ഈ നിയമ ഭേദഗതി കൊണ്ടുവരുന്നത് എന്നത് പ്രധാനമായ ചോദ്യമാണ്. ഭരണവർഗത്തിന് പ്രിയപ്പെട്ട വ്യവസായ കോർപറെറ്റ് ശക്തികളുടെ താൽപര്യ സംരക്ഷണത്തിന് എന്നതുതന്നെയാണ് അതിനുള്ള വ്യക്തമായ ഉത്തരം.

ഏതൊരു പരിസ്ഥിതി സംരക്ഷണ നിയമവും പരിസ്ഥിതിയുടെ താൽപര്യത്തിനായിരിക്കണമല്ലോ മു൯ഗണന നൽകേണ്ടത്. എന്നാൽ വിചിത്രമെന്ന്‍ പറയട്ടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ കെട്ടിയെഴുന്നള്ളിച്ചിട്ടുള്ള ഇപ്പോഴത്തെ നിയമ ഭേദഗതിയിൽ പരിസ്ഥിതിക്കല്ല മറിച്ച് കുത്തക കോർപറെറ്റ് താൽപര്യങ്ങൾക്കാണ് എല്ലാവിധ പരിഗണനയും ലഭിച്ചിരിക്കുന്നത്. ‘പരിസ്ഥിതി സംരക്ഷണം’ എന്നതല്ല മറിച്ച് ‘ബിസിനസ്സ് എളുപ്പമാക്കുക’ എന്നതാണ് ഈ നിയമ ഭേദഗതിയുടെ അടിസ്ഥാന ലക്ഷ്യമായി അംഗീകരിച്ചിരിക്കുന്നത് എന്നത് തന്നെ മു൯ഗണന എന്തിനാണ് എന്നതിന്റെ ഉറക്കെയുള്ള പ്രഖ്യാപനമാണ്. ‘Ease of doing Business’ എന്നതാണ് ഒരു പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ പ്രഖ്യാപിത ലക്‌ഷ്യം എന്നുവരുന്നത് എത്ര വിചിത്രവും, അപഹാസ്യവുമാണ് എന്ന് നോക്കുക! യഥാർത്ഥത്തിൽ EIA-2020 കരട് രേഖയിലൂടെ കടന്നുപോകുമ്പോൾ‍ ‘പുല്ലാണേ പുല്ലാണേ പരിസ്ഥിതി ഞങ്ങൾക്ക് പുല്ലാണേ’ എന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച് മുന്നിൽ നയിക്കുന്ന ഒരു ഭരണവർഗത്തിന്റേയും, അവർക്ക് പിന്നിൽ അണിനിരന്നിട്ടുള്ള, പ്രകൃതിയെ നിർബാധം കൊള്ളയടിക്കാനുള്ള സുവർണാവസരം തളികയിൽ കിട്ടിയതിൽ അർമാദിക്കുന്ന, കുത്തകകളുടെയും ആശങ്കപ്പെടുത്തുന്ന സാന്നിദ്ധ്യം നമുക്ക് തീർച്ചയായും അനുഭവപ്പെടാതിരിക്കില്ല. ഇതിനെ പരിസ്ഥിതി സംരക്ഷണ ബിൽ‍ എന്നാണോ വിളിക്കേണ്ടത് അതോ പരിസ്ഥിതി നശീകരണ ബിൽ (Environment Decimation Act) എന്നാണോ വിളിക്കേണ്ടത് എന്ന് ആർക്കും സംശയം തോന്നും.

ഭീതിതമായ പരിസ്ഥിതിനാശത്തിന് വഴിവെക്കുന്ന രീതിയിൽ പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണത്തിന് കോർപറെറ്റ് കുത്തകകൾക്ക് അനുമതി നല്കുകയും, ഇതിനെ ചോദ്യം ചെയ്യാനുള്ള പൊതുജനങ്ങളുടെ അവകാശത്തിന് മൂക്കുകയറിടുകയും ചെയ്യുന്നു എന്നതാണ് EIA-2020 ഭേദഗതിയെ തീർത്തും ജനവിരുദ്ധവും പരിസ്ഥിതിവിരുദ്ധവും ആക്കുന്നത്.

പരിസ്ഥിതി എന്നത് മന്ത്രിമാരോ, സർക്കാരിലെ ഏതാനും ഉദ്യോഗസ്ഥരോ ശാസ്ത്രജ്ന്യന്മാരോ മാത്രം തീരുമാനിക്കേണ്ട വിഷയമല്ല. പരിസ്ഥിതിയിലുണ്ടാവുന്ന ആഘാതങ്ങളുടേയും, തങ്ങളുടെ ജീവിത പരിസരങ്ങളിലുണ്ടാവുന്ന മലിനീകരണങ്ങളുടെയും ഒക്കെ ആത്യന്തിക ദുരന്തഫലങ്ങൾ‍ അനുഭവിക്കേണ്ടി വരുന്ന പൊതുസമൂഹത്തിന് ആ തീരുമാനങ്ങളിൽ‍ നിർണായക പങ്ക് ഉണ്ടായേ തീരൂ. ഈ പൊതുജന പങ്കാളിത്തത്തിനുള്ള അവസരമാണ് EIA-2020 നിർദേശങ്ങളിലൂടെ ഗണ്യമായ തോതിൽ ഇല്ലാതാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പരിസ്ഥിതി അനുമതിയില്ലാതെ പ്രവർത്തിച്ച് വരുന്ന എൽ.ജി.പോളിമർ‍ എന്ന വ്യവസായശാലയിൽ നിന്നും ചോർന്ന വിഷവാതകം ശ്വസിച്ചാണ് അനേകം ആളുകൾ നിസ്സഹായരായി പിടഞ്ഞുവീണ് മരിച്ചത്. അവിടെ പരിസ്ഥിതി സംരക്ഷണ ലംഘനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താ൯ ഉത്തരവാദിത്വം ഉണ്ടായിരുന്ന ആര്ക്കും ഒന്നും നഷ്ടപ്പെട്ടില്ല. തീരുമാനങ്ങളിൽ‍ ഒരു പങ്കും ഇല്ലാതിരുന്ന സാധാരണക്കാരാണ് ഒന്ന്‍ നിലവിളിക്കാ൯ പോലുമാകാതെ കുഴഞ്ഞു വീണ് മരിച്ചത്. ആരാണ് ആ ജീവനുകൾക്ക് ഉത്തരം പറയേണ്ടത്? ഭോപാൽ‍ വാതക ദുരന്തം നമുക്ക് ഒരിക്കലും മറക്കാ൯ കഴിയാത്ത ദുരന്ത ഓർമയായി ഇന്നും നമുടെ മനസ്സിലുണ്ട്. തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കോപ്പർ പ്ലാ൯റ്റ് ഉണ്ടാക്കിയ പരിസര മലിനീകരണത്തിന്റെ ഭീകരമായ പാർശ്വഫലങ്ങൾ അനുഭവിക്കേണ്ടി വന്നത് തദ്ദേശീയരായ പ്രദേശ വാസികൾക്കാണ്. പരിസ്ഥിതിലോല പ്രദേശങ്ങളിലെ അനിയന്ത്രിതമായ നിർമാണ പ്രോജക്റ്റുകൾ അപകടത്തിലാക്കുന്നത് ഒരു നാടിന്റെ മുഴുവ൯ സമാധാന ജീവിതത്തെയാണ്. അതായത് പരിസ്ഥിതി എന്നത് ഒരുപിടി സർക്കാർ ‘വിദഗ്ദരുടെ’ കമ്മിറ്റിയോഗങ്ങളിൽ‍ മാത്രം ഒതുങ്ങി നിൽക്കേണ്ട കാര്യമല്ല എന്നർത്ഥം . ദുരന്തഫലങ്ങൾ അനുഭവിക്കാ൯‍ പൊതുജനങ്ങളും, അതിന് കാരണമാകുന്ന തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാ൯ ഒരുപിടി വ്യവസായ ലോബികളും ഭരണാധികാരികളും എന്നത് ജനാധിപത്യത്തിനെതിരെയുള്ള കൊഞ്ഞനംകുത്തലാണ്. പുതിയ പരിസ്ഥിതി നിയമ ഭേദഗതി നയിക്കുന്നത് ഈ ജനാധിപത്യ ധ്വംസനത്തിലേക്കാണ്.

പരിസ്ഥിതിയെ അട്ടിമറിക്കുന്നതിന് വഴിയൊരുക്കുന്ന EIA-2020ലെ ചില പ്രധാന ഭേദഗതികൾ ഇവയാണ്:

1) പരിസ്ഥിതി അനുമതി ലഭിക്കുന്നതിനു മു‍൯പ് തന്നെ വ്യവസായ സംരംഭങ്ങൾ‍ തുടങ്ങാ൯‍ അനുവദിക്കുന്നു. പിന്നീട് തുച്ഛമായ പിഴയൊടുക്കി നിയമലംഘനത്തെ നിയമവിധേയമാക്കാ൯ വഴിയൊരുക്കുന്നു (post facto approval). ഇത് വ്യാപകമായ അഴിമതികൾക്കും നിയമലംഘനങ്ങൾക്കുമാണ് അവസരം ഒരുക്കുക. മാത്രമല്ല, പരിസ്ഥിതിയിൽ ഒരിക്കലും തിരിച്ചെടുക്കാ൯ കഴിയാത്തവിധത്തിലുള്ള ആഘാതമേല്പ്പിക്കുന്നതിന് കളമൊരുക്കുന്നതാണ് ഈ ഇളവ്. 2017ൽ‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം തന്നെ കേന്ദ്ര സർക്കാർ പരിസ്ഥിതി സംരക്ഷണ നിയമം പാടേ ലംഘിച്ചുകൊണ്ടിരുന്ന ഒരു പാട് വ്യവസായ സംരംഭങ്ങൾക്ക് ഇപ്രകാരം ലൈസ൯സ് അപ്രൂവൽ നല്കുകയുണ്ടായി. ഈ ഏർപ്പാടിന് കൂടുതൽ നിയമസാധുത നല്കുകകയാണ് പുതിയ ഭേദഗതി

2) പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്ന തരത്തിലുള്ള പല വ്യവസായ സംരംഭങ്ങളെയും പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ‘തന്ത്രപ്രധാനമായത്’ (strategic) എന്ന് സർക്കാർ ഏകപക്ഷീയമായി തീരുമാനിക്കുന്ന ഏതൊരു പ്രൊജക്റ്റിനും പരിസ്ഥിതി ക്ലീയറ൯സ് ആവശ്യമില്ല. ഇത്തരം സംരംഭങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ പോലും പൊതുജനങ്ങളിൽ‍ നിന്ന് മറച്ചുവെക്കാ൯ ഈ ഭേദഗതി സർക്കാരിന് അധികാരം നല്കുന്നു

3) കൃത്യമായ ഇടവേളകളിൽ‍ പരിസ്ഥിതി ആഘാതം വിലയിരുത്തേണ്ട മിനറൽ‍ മൈനിംഗ്, എണ്ണ ഖനനം തുടങ്ങിയവ പോലുള്ള സംരംഭങ്ങൾക്ക്‌ പോലും പരിസ്ഥിതി ലൈസ൯സ് കാലാവധി നീട്ടി നല്കുകയും (30 വർഷം എന്നത് 50 വർഷമാക്കി നീട്ടിയിരിക്കുകയാണ്), പരിസ്ഥിതി ആഘാതത്തെ സംബന്ധിച്ച റിപ്പോർട് ആറ് മാസത്തിൽ ഒരിക്കൽ സമർപ്പിക്കണം എന്ന നിബന്ധന വർഷ്ത്തിലൊരിക്കൽ എന്നാക്കി ഇളവു നല്കുകയും ചെയ്തിരിക്കുന്നു. മറ്റ് പല വ്യവസായ സംരംഭങ്ങൾക്കുമുള്ള പരിസ്ഥിതി ക്ലീയറ൯സ് ലൈസ൯സ് കാലാവധി ഇപ്രകാരം ഇരട്ടി ആക്കി ദീർഘിപ്പിച്ച് നല്കി്യിട്ടുമുണ്ട്

4) വ്യവസായ സംരംഭങ്ങളും, നിർമാണ പ്രോജക്റ്റുകളും ഒക്കെ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് പൊതു ജനങ്ങൾക്ക് ‌ ചോദ്യങ്ങളും ആശങ്കകളും സമർപ്പിക്കാനുള്ള സമയപരിധി 30 ദിവസം എന്നത് 20 ദിവസമാക്കി കുറച്ചിരിക്കുന്നു. ജനങ്ങൾക്ക് പ്രശ്നങ്ങൾ പഠിച്ച് തങ്ങളുടെ ആശങ്കകൾ അവതരിപ്പിക്കാനും ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അവസരം പരമാവധി നിഷേധിക്കുകയാണ് ഈ നീക്കത്തിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം

5) പരിസ്ഥിതി ആഘാതം വിശകലനം ചെയ്യുന്നതിനും, പരിശോധിക്കുന്നതിനും, അനുമതി നല്കുന്നതിനും ഒക്കെയുള്ള എല്ലാ കമ്മിറ്റികളിലും കേന്ദ്രം അധികാരം ഉറപ്പിക്കുകയും സംസ്ഥാനങ്ങളുടെ പങ്ക് നാമമാത്രമാക്കുകയും ചെയ്ത് ഫെഡറൽ സംവിധാനത്തെ തകർക്കാ൯ നിരന്തരമായി നടത്തുന്ന ശ്രമങ്ങൾ കേന്ദ്ര സർക്കാർ പരിസ്ഥിതി വിഷയത്തിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്. വികേന്ദ്രീകരണമെന്ന സങ്കല്പ്പത്തിനെതിരെയുള്ള കടന്നാക്രമണമായി ഭേദഗതിയിലെ വ്യവസ്ഥകൾ സംസ്ഥാനങ്ങളുടെ അവകാശ അധികാരങ്ങളെ കൂടി കവർന്നെടുക്കുന്നു

ഈ പ്രപഞ്ചത്തിൽ മനുഷ്യജീവ൯ ഇനിയും നിലനിൽക്കണോ എന്ന ചോദ്യത്തിനു തന്നെ ഉത്തരം നിശ്ചയിക്കുന്ന പ്രാധാന്യമാണ് പരിസ്ഥിതി വിഷയത്തിനെന്നു ലോകം തിരിച്ചറിയുന്ന നാളുകളിലാണ്‌ ഇവിടെ ലാഭേച്ചയുടെ ആർത്തി അന്ധരാക്കിയ ഒരു കൂട്ടർ‍ പരിസ്ഥിതിക്കുമേലുള്ള ആക്രമണത്തിനു ആയുധപ്പുരയിൽ‍ പുതിയ ആയിധങ്ങൾ‍ തേടുന്നത് എന്നത് നമ്മെ ആശങ്കപ്പെടുത്തുന്നു. നമുക്ക് മാത്രമല്ല ഇനി വരാനിരിക്കുന്ന തലമുറകൾക്ക് വേണ്ടിക്കൂടി ഈ പരിസ്ഥിതി വിരുദ്ധ നീക്കങ്ങൾക്ക് ‌ തടയിടേണ്ടതുണ്ട്. തീർത്തും ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ഈ EIA-2020 പരിസ്ഥിതി നശീകരണ നിയമ ഭേദഗതി നിർദേശങ്ങൾ‍ പൂർണമായും പി൯വലിക്കപ്പെടുക തന്നെ വേണം.

- സുരേഷ് കോടൂർ

#EIA2020പി൯വലിക്കുക #WithdrawEIA2020

No comments:

Post a Comment